News

മഞ്ഞുവീഴ്ച; ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 ഉപേക്ഷിച്ചു

By webdesk18

December 17, 2025

ലഖ്നോ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഇന്ത്യ–ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരം ഉപേക്ഷിച്ചു. ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം ടോസ് പോലും ഇടാതെയാണ് ഉപേക്ഷിച്ചത്.

വൈകിട്ട് 6.30ന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും അമ്പയർമാർ പലതവണ ഗ്രൗണ്ട് പരിശോധിച്ചിട്ടും മഞ്ഞുവീഴ്ച മൂലം കളി നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് വ്യക്തമായി. ഇതോടെ മൂന്നു മണിക്കൂറിന് ശേഷം മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

പരമ്പരയിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ഇന്ത്യ 2–1ന് മുന്നിലാണ്. അവസാന മത്സരം 19ന് അഹ്മദാബാദിൽ നടക്കും. ആ മത്സരം ഇന്ത്യ തോറ്റാലും പരമ്പര നഷ്ടമാകില്ല.

അതേസമയം, കാലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇനി പരമ്പരയിൽ കളിക്കില്ല. ഇതോടെ അവസാന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. വൈസ് ക്യാപ്റ്റനായ ശുഭ്മാൻ ഗില്ലിന്റെ ട്വന്റി20 ഫോർമാറ്റിലേക്കുള്ള തിരിച്ചുവരവോടെയാണ് സഞ്ജു പ്ലെയിങ് ഇലവനിൽ നിന്ന് പുറത്തായത്.

ഏഷ്യ കപ്പിൽ അഭിഷേക് ശർമയ്ക്കൊപ്പം ഗിൽ ഓപ്പണറായി എത്തിയതോടെ സഞ്ജുവിനെ മധ്യനിരയിലേക്കാണ് മാറ്റിയത്. എന്നാൽ ഈ സ്ഥാനത്ത് താരത്തിന് താളം കണ്ടെത്താനായില്ല. തുടർന്ന് വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കാണ് അവസരം ലഭിച്ചത്.

പരിശീലനത്തിനിടെയാണ് ഗില്ലിന് കാലിന് പരിക്കേറ്റത്. കഴിഞ്ഞ മാസം കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ കഴുത്തിന് പരിക്കേറ്റ ഗിൽ, രണ്ടാം ടെസ്റ്റിൽ കളിച്ചിരുന്നില്ല. പരിക്കിൽനിന്ന് മുക്തനായാണ് താരം ട്വന്റി20 പരമ്പരയ്ക്കായി തിരിച്ചെത്തിയത്.