News

കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം; പ്രായപരിധി അടിസ്ഥാനമാക്കി നിയന്ത്രണത്തിന് ബിൽ കൊണ്ടുവരുന്നു

By vismaya

March 08, 2026

ന്യൂഡൽഹി: കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ പ്രായപരിധി അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ . ഇതുമായി ബന്ധപ്പെട്ട പുതിയ ബിൽ പാർലമെന്റിലെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ്  തീരുമാനം.

കുട്ടികളെ 8–12, 12–16, 16–18 എന്നീ മൂന്ന് പ്രായവിഭാഗങ്ങളായി തിരിച്ച് സോഷ്യൽ മീഡിയ ഇടപെടലുകളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള പദ്ധതിയാണ് പരിഗണിക്കുന്നത്. സോഷ്യൽ മീഡിയയുടെ അതിയായ ഉപയോഗം കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.

18 വയസിന് താഴെയുള്ള കുട്ടികൾക്കായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിൽ സൂക്ഷ്മവും ഘട്ടംഘട്ടമായ സമീപനമാണ് സർക്കാർ സ്വീകരിക്കുകയെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയ പൂർണ്ണമായും നിരോധിക്കാനുള്ള തീരുമാനം സർക്കാരിന് ഇല്ലെന്നും അവർ വ്യക്തമാക്കി.

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാബിനറ്റിൽ അനൗദ്യോഗിക ചർച്ചകൾ നടന്നതായും റിപ്പോർട്ടുകൾ പറയുന്നു. 13 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന് ആന്ധ്രാപ്രദേശ് നിർദേശിച്ചിട്ടുണ്ട്. കൂടാതെ 16 വയസിന് താഴെയുള്ളവർക്ക് സമൂഹമാധ്യമ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും സംസ്ഥാന സർക്കാർ അഭിപ്രായപ്പെട്ടു.

വൈകുന്നേരങ്ങളിലും രാത്രിയിലും ലോഗിൻ അനുവദിക്കാതിരിക്കുക, ദിവസത്തിൽ നിശ്ചിത സമയം മാത്രമേ ഉപയോഗിക്കാൻ അനുവദിക്കൂ തുടങ്ങിയ സമയപരിധി അടിസ്ഥാനമാക്കിയ നിയന്ത്രണങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്.

ഇന്തോനേഷ്യയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ നിരോധിക്കുമെന്ന് ഈ മാസം പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയയിൽ കൊണ്ടുവന്നതുപോലുള്ള നിയമങ്ങൾക്ക് സമാനമായി ഇന്ത്യയിലും കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.