Connect with us

News

ട്രംപിന്റെ സമാധാന ബോർഡിൽ ചേരില്ലെന്ന് സ്പെയിൻ

അന്താരാഷ്ട്ര നിയമങ്ങളിൽ നിന്ന് വ്യതിചലിച്ചും ഫലസ്തീൻ അതോറിറ്റിയെ ഉൾപ്പെടുത്താതെയുമാണ് സമാധാന ബോർഡ് രൂപീകരിച്ചതെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി

Published

on

മാഡ്രിഡ്: ആഗോള സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരംഭിച്ച ‘ബോർഡ് ഓഫ് പീസ്’ സമാധാന ബോർഡ് സംരംഭത്തിൽ ചേരില്ലെന്ന് സ്പെയിൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമങ്ങളിൽ നിന്ന് വ്യതിചലിച്ചും ഫലസ്തീൻ അതോറിറ്റിയെ ഉൾപ്പെടുത്താതെയുമാണ് സമാധാന ബോർഡ് രൂപീകരിച്ചതെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഹുരാഷ്ട്രവാദത്തിലും ഐക്യരാഷ്ട്രസഭാ സംവിധാനത്തിലുമുള്ള സ്പെയിന്റെ വിശ്വാസവുമായി ഈ സംരംഭം പൊരുത്തപ്പെടുന്നില്ലെന്നും സാഞ്ചസ് പറഞ്ഞു. “ക്ഷണം ഞങ്ങൾ അഭിനന്ദിക്കുന്നു, പക്ഷേ ഞങ്ങൾ നിരസിക്കുന്നു,” എന്നും ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിൽ നിന്ന് ഉയർന്നുവരുന്ന പ്രദേശങ്ങളിലെ പുനർനിർമാണം ഏകോപിപ്പിക്കാൻ സമാധാന ബോർഡ് സഹായിക്കുമെന്നാണ് യു.എസ് വാദം. എന്നാൽ ഇതിന് മുൻപേ യു.കെ, ഫ്രാൻസ്, നോർവേ, സ്ലോവേനിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ സമാധാന ബോർഡിൽ അംഗമാകാൻ വിസമ്മതിച്ചിരുന്നു.

ഇതിനിടെ, ബോർഡിലെ അംഗമാകാൻ കാനഡയ്ക്ക് അയച്ച ക്ഷണം ട്രംപ് സ്വമേധയാ പിൻവലിച്ചു. ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി യു.എസ് നയങ്ങളെ വിമർശിച്ചതിന് പിന്നാലെയാണ് ക്ഷണം പിൻവലിച്ചത്. ശക്തരായ രാജ്യങ്ങൾ സാമ്പത്തിക ഏകീകരണം ആയുധങ്ങളായും തീരുവകൾ സ്വാധീനശക്തിയായും ഉപയോഗിക്കുന്നുവെന്നായിരുന്നു കാർണിയുടെ വിമർശനം. എന്നാൽ, കാനഡയിലേക്കുള്ള ക്ഷണം പിൻവലിച്ചതിന് ഔദ്യോഗിക വിശദീകരണം യു.എസ് നൽകിയിട്ടില്ല.

ആദ്യഘട്ടത്തിൽ സമാധാന സമിതിയിൽ ചേരുമെന്ന് കാനഡ സൂചന നൽകിയിരുന്നുവെങ്കിലും നിലവിൽ അർജന്റീന, അർമേനിയ, ബഹ്റൈൻ, അസർബൈജാൻ, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ജോർദാൻ, മംഗോളിയ, സൗദി അറേബ്യ, ഖത്തർ, തുർക്കി, യു.എ.ഇ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചിട്ടുള്ളത്.

ബോർഡ് ഓഫ് പീസിൽ ചേരാൻ ഇസ്രായേലും സമ്മതം അറിയിച്ചിട്ടുണ്ട്. ഇതിനിടെ 59 രാജ്യങ്ങൾ ബോർഡ് ഓഫ് പീസിൽ ഒപ്പുവെച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടു. ബോർഡിലെ സ്ഥിരാംഗത്വത്തിനായി ഒരു ബില്യൺ ഡോളർ നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

kerala

കെ-റെയിലിനെ പരിഹസിച്ച് ചെന്നിത്തല: മഞ്ഞക്കുറ്റികള്‍ ഊരി ജനങ്ങളെ രക്ഷിക്കണം

കെ-റെയിലിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

കോഴിക്കോട്: അതിവേഗ റെയില്‍പാത പദ്ധതിക്കെതിരെയും കെ-റെയിലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ-റെയിലിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

”നാട്ടില്‍ മുഴുവന്‍ മഞ്ഞക്കുറ്റികള്‍ ഇട്ടിരിക്കുകയാണ്. ഇതോടെ ജനങ്ങള്‍ക്ക് ഭൂമി വില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അവിടെ ക്രയവിക്രയങ്ങള്‍ നിലച്ചിരിക്കുകയാണ്. ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും മഞ്ഞക്കുറ്റി ഊരി ജനങ്ങളെ രക്ഷിക്കണം,” ചെന്നിത്തല പറഞ്ഞു.

നിലവിലെ സര്‍ക്കാര്‍ കാലത്ത് ഒരു റെയില്‍പദ്ധതിയും യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ”ഈ സര്‍ക്കാരിന്റെ കാലത്ത് ഏതായാലും ഒരു റെയിലും വരാന്‍ പോകുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള പല അഭ്യാസങ്ങളും കാണേണ്ടിവരും. ഇതൊന്നും നടക്കാന്‍ പോകുന്നില്ല,” എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ചികിത്സ പിഴവ് ആരോപണം: വിളപ്പില്‍ശാല സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചു

ശ്വാസതടസത്തെ തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കെത്തിച്ച രോഗിക്ക് വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാല്‍ മരണമുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം

Published

on

തിരുവനന്തപുരം: വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണം. ശ്വാസതടസത്തെ തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കെത്തിച്ച രോഗിക്ക് വേണ്ടത്ര ചികിത്സ ലഭിക്കാത്തതിനാല്‍ മരണമുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. വിളപ്പില്‍ശാല കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്‍ (37) ആണ് മരിച്ചത്.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ബിസ്മീറിന് ജീവനക്കാര്‍ ഗേറ്റ് തുറന്ന് നല്‍കാന്‍ തയ്യാറായില്ലെന്നും സിപിആറും ഓക്സിജനും ഉള്‍പ്പെടെയുള്ള അടിയന്തര ചികിത്സ നല്‍കാന്‍ വിസമ്മതിച്ചുവെന്നും കുടുംബം ആരോപിച്ചു. പട്ടി കയറാതിരിക്കാന്‍ ഗേറ്റ് അടച്ചിട്ടതായാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം.

സ്വിഗ്ഗി ജീവനക്കാരനായ ബിസ്മീറിന് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സിപിആര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല. ”രക്ഷിക്കണേ” എന്ന് പറഞ്ഞ് ബിസ്മീര്‍ നിലവിളിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ച് 20 മിനിറ്റ് കഴിഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചുവെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

ആംബുലന്‍സില്‍ പോലും ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഈ മാസം 19നാണ് ബിസ്മീര്‍ മരിച്ചത്. പുലര്‍ച്ചെയായിരുന്നു ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയായിരുന്നു ഒപ്പമുണ്ടായിരുന്നത്. കൃത്യമായ ചികിത്സ നല്‍കണമെന്ന് ഭാര്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു.

Continue Reading

india

റിപ്പബ്ലിക് ദിനത്തിൽ മാംസവിൽപ്പന നിരോധിച്ച് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം

ആദരസൂചകമായി സസ്യാഹാരം തെരഞ്ഞെടുക്കണമെന്ന നിർദേശവും ഭരണകൂടം മുന്നോട്ടുവച്ചു.

Published

on

ഭുവനേശ്വർ: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി മാംസം, കോഴി, മത്സ്യം, മുട്ട എന്നിവയുടെ വിൽപ്പന നിരോധിച്ചുകൊണ്ട് ഒഡീഷയിലെ കോരാപുത് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ആദരസൂചകമായി സസ്യാഹാരം തെരഞ്ഞെടുക്കണമെന്ന നിർദേശവും ഭരണകൂടം മുന്നോട്ടുവച്ചു. ജില്ലയിലെ എല്ലാ തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസർമാർക്കും എക്‌സിക്യൂട്ടീവ് ഓഫിസർമാർക്കും ഇത് സംബന്ധിച്ച നിർദേശം കലക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൈമാറി. ജില്ലയിലുടനീളം നിരോധനം കർശനമായി നടപ്പാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുകയും തുല്യത ഉറപ്പാക്കുകയും ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14, 15 എന്നിവ ലംഘിക്കുന്നതാണ് ഈ നിർദ്ദേശമെന്ന് കോരാപുത് സ്വദേശിയായ അഭിഭാഷകൻ സത്യബാദി മൊഹാപത്ര പറഞ്ഞു. റിപ്പബ്ലിക് ദിനം ഒരു മതപരമായ ആഘോഷമല്ല, മറിച്ച് ഒരു ദേശീയ ഉത്സവമാണെന്ന ചൂണ്ടിക്കാട്ടലോടെ നിരോധനത്തിനെതിരെ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചു. സമ്പൂർണ നിരോധനത്തിന് പകരം, മാംസാഹാരശാലകളുടെ പ്രവർത്തനം നിയന്ത്രിക്കുകയും തിരക്ക് നിയന്ത്രിച്ച് ക്രമസമാധാനം നിലനിർത്തുകയും ചെയ്യാമായിരുന്നുവെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ദൈനംദിന വിൽപ്പനയെ ആശ്രയിച്ച് ജീവിക്കുന്ന മാംസ–മത്സ്യ കച്ചവടക്കാരെ ഈ നിരോധനം ഗുരുതരമായി ബാധിക്കുമെന്ന വിമർശനവും ശക്തമാണ്. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ കല്യാൺ–ഡോംബിവ്‌ലി, മാലേഗാവ്, ഛത്രപതി സംഭാജി നഗർ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിൽ സ്വാതന്ത്ര്യദിനത്തിൽ മാംസവിൽപ്പന നിരോധിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. 2014ൽ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അസം സർക്കാർ മാംസാഹാര വിൽപ്പന നിരോധിച്ചതും വിവാദമായിരുന്നു.

മഹാവീർ ജയന്തി ദിനത്തിൽ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ എല്ലാ മാംസക്കടകളും അറവുശാലകളും അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2025ൽ ഇൻഡോർ മുനിസിപ്പൽ ബോഡി ഹിന്ദു, ജൈന മതപരമായ ഉത്സവ ദിവസങ്ങളിൽ മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കുകയും ചെയ്തു. ഭക്ഷണ തിരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യത്തിലേക്കുള്ള ഇത്തരം ഇടപെടലുകൾ ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായാണ് പൊതുവായ വിലയിരുത്തൽ.

Continue Reading

Trending