നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നിരവധിപ്പേരാണ് ആദരാഞ്ജലികളുമായി രംഗത്തെത്തുന്നത്. മലയാള സിനിമയിലെ ബഹുമുഖപ്രതിഭയായ ശ്രീനിവാസന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
“ഞാൻ ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോൾ ആ ഗാനരംഗം സിനിമയിൽ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു” എന്നാണ് വേണുഗോപാൽ കുറിച്ചത്. 1984-ൽ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെ ആ അനുഭവം ഓർമ്മിപ്പിച്ച വേണുഗോപാൽ, പിന്നീട് തന്റെ കരിയറിലെ പ്രശസ്തമായ പല സിനിമാഗാനങ്ങളുടെയും തിരക്കഥ ശ്രീനിവാസന്റേതായിരുന്നുവെന്നും വ്യക്തമാക്കി.
ശ്രീനിവാസന്റെ കുടുംബത്തോടുള്ള ആത്മബന്ധവും വേണുഗോപാൽ പങ്കുവെച്ചു. തന്റെ മകൻ അരവിന്ദ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിൽ സംവിധാന സഹായിയായി പ്രവർത്തിക്കുകയും, സൂപ്പർഹിറ്റായ “നഗുമോ” എന്ന ഗാനത്തിന് പിന്നണി ശബ്ദം നൽകുകയും ചെയ്തതും അദ്ദേഹം ഓർമിപ്പിച്ചു. “ശ്രീനിവാസൻ സിനിമകളും തിരക്കഥകളും, ശ്രീനിയുടെ നർമ്മവും ഭാവിയിൽ മലയാള സിനിമാ ഗവേഷണ വിദ്യാർഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ല” എന്നും വേണുഗോപാൽ കുറിച്ചു.
1976-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ അഭിനയരംഗത്തെത്തിയത്. 1984-ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്ക് കഥ എഴുതി തിരക്കഥാരചനയിലേക്ക് കടന്നു. 1989-ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം ആയിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച ശ്രീനിവാസൻ, മലയാള സിനിമയിൽ ഒരിക്കലും പകരംവയ്ക്കാനാകാത്ത സാന്നിധ്യമായി തുടരുകയാണ്.