മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. പ്രിയ ശ്രീനിവാസനെ അവസാനമായി കാണാൻ നിരവധി ആളുകളാണ് ഒഴുകിയെത്തുന്നത്.
ശ്രീനിവാസനെ അനുസ്മരിച്ച് രാഷ്ട്രീയ–സാമൂഹിക–സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ എത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതൽ മൂന്നുവരെ എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, നടൻമാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു.
അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് ശ്രീനിവാസൻ അന്തരിച്ചത്. കണ്ണൂർ സ്വദേശിയായ അദ്ദേഹം കൊച്ചി ഉദയംപേരൂരിലായിരുന്നു താമസം.
1956 ഏപ്രിൽ ആറിന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള പാട്യത്തിൽ ജനിച്ച ശ്രീനിവാസൻ കൂത്തുപറമ്പ് മിഡിൽ സ്കൂൾ, തലശ്ശേരി ഗവ. ഹൈസ്കൂൾ, മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. തുടർന്ന് ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഡിപ്ലോമ നേടി.
1977-ൽ പി.എ. ബക്കർ സംവിധാനം ചെയ്ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. കെ.ജി. ജോർജ് സംവിധാനം ചെയ്ത *‘മേള’*യിൽ അഭിനയിച്ച ശേഷം നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 1984-ൽ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ തിരക്കഥാരചന ആരംഭിച്ചു.
1989-ൽ ‘വടക്കുനോക്കിയന്ത്രം’, 1998-ൽ ‘ചിന്താവിഷ്ടയായ ശ്യാമള’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രേക്ഷക–വിമർശക പ്രശംസ നേടി. ആദ്യകാലത്ത് ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ച ശ്രീനിവാസൻ സിനിമാനിർമാണ രംഗത്തും കഴിവ് തെളിയിച്ചു. മികച്ച കഥ, തിരക്കഥ, സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പ്രതിഭയാണ് ശ്രീനിവാസൻ.