kerala
സംസ്ഥാനം ഗുരുതര ധനപ്രതിസന്ധിയില്‍; നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറി: വി.ഡി സതീശന്
സംസ്ഥാനം കനത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
സംസ്ഥാനം കനത്ത ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രിയും ധനമന്ത്രിയും ആദ്യം ഇക്കാര്യം അംഗികരിക്കാന്‍ തയാറായില്ലെങ്കിലും, സംസ്ഥാനം മുന്‍പെങ്ങും അഭിമുഖീകരിക്കാത്ത തരത്തിലുള്ള സാമ്പത്തിക ബുദ്ധിമൂട്ട് അനുഭവിക്കുന്നുണ്ടെന്ന് നിയമസഭയില്‍ നല്കിയ മറുപടിയില്‍ ധനമന്ത്രി സമ്മതിച്ചിട്ടുണ്ട്.
ധനപ്രതിസന്ധിയുടെ ഭാഗമായി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. ട്രഷറിയില്‍ അഞ്ച് ലക്ഷം രൂപയില്‍ കൂടുതലുള്ള ചെക്കുകള്‍ മാറുന്നില്ല. ഓട പോലും പണിയാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. പണം ഇല്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഇത്തരം സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതാണ് ഗുഡ് ഗവേണന്‍സ്. നികുതി കൃത്യമായി പിരിച്ച വരുമാനത്തിന് അനുസരിച്ച് ചെലവഴിച്ച് ജനക്ഷേമകരമായ പരിപാടികളും വികസനപ്രവര്‍ത്തനങ്ങളും നടത്തി മുന്നോട്ട് പോകുന്നതാണ് സദ്ഭരണം. ഞങ്ങള്‍ ചില വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ മന്ത്രിമാരുടെ മുഖത്തും സന്തോഷമാണ്. അവരുടെ വകുപ്പിലെ ദുരിതം ഞങ്ങളാണ് ഇവിടെ വന്ന് പറയുന്നത്.
കേന്ദ്രത്തിന്റെ ഡിവിസീവ് പൂളില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം 1.925 ശതമാനമായി കുറഞ്ഞു. അത് വര്‍ധിപ്പിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നിലപാട്. ഇക്കാര്യം ദേശീയതലത്തിലും പാര്‍ലമെന്റിലും പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒന്നിച്ച് നിന്ന് പോരാടാനും ഞങ്ങള്‍ തയാറാണ്. പക്ഷെ സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. 2021 മുതല്‍ 2026 വരെ 53000 കോടി രൂപയാണ് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി കിട്ടിയത്. ഏറ്റവും കൂടുതല്‍ വിഹിതം കിട്ടിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അത് കുറഞ്ഞു പോയി എന്ന് പറയുന്നതില്‍ കാര്യമില്ല. നികുതി പിരിവിലെ കുറവാണ് കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. വാറ്റില്‍ നിന്ന് ജി.എസ്.ടിയിലേക്ക് മാറിയിട്ടും ഇവ രണ്ടും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം പോലും സംസ്ഥാന നികുതി വകുപ്പിന് മനസിലായിട്ടില്ല. ജി.എസ്.ടി കൊണ്ടുവന്നപ്പോള്‍ നികുതി വരുമാനം ഏറ്റവും കൂടുതല്‍ വര്‍ധിക്കേണ്ട സംസ്ഥാനമായിരുന്നു കേരളം. വാറ്റിന് അനുകൂലമായ നികുതി ഭരണ സംവിധാനം ജി.എസ്.ടിക്ക് അനുകൂലമായി പുനസംഘടിപ്പിക്കാന്‍ സംസ്ഥാനം ഇതുവരെ തയാറാകാത്തതാണ് നികുതി വരുമാനം വര്‍ധിക്കാത്തതിന് കാരണം. ഇക്കാര്യം നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ അതിന് തയാറായില്ല. കോംപന്‍സേഷന്‍ കിട്ടുമെന്നാണ് മുന്‍ ധനകാര്യമന്ത്രി പറഞ്ഞത്. കോംപന്‍സേഷന്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ അവസാനിക്കുമെന്നും വരുമാനം കുറയുമെന്നും അന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. ചെക്ക് പോസ്റ്റുകളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ വന്‍ നികുതി വെട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയിരിക്കുകയാണ്. 2020 ഡിസംബറില്‍ പ്രതിപക്ഷം പുറത്തിറക്കിയ ധവള പത്രത്തിലെ മുന്നറിയിപ്പുകള്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
എസ്.ജി.എസ്.ടിയുടെ ഒന്നര ശതമാനം ഇരട്ടി കിട്ടേണ്ട ഐ.ജി.എസ്.ടിയും കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് നഷ്ടമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ നഷ്ടം 50000 കോടിക്കും 75000 കോടിക്കും ഇടയിലാണ്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിലും എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രതിപക്ഷം പറഞ്ഞത് അടിവരയിടുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. നികുതി ഭരണ സംവിധാനം പരിതാപകരമായി പരാജയപ്പെട്ടത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി പരിശോധിക്കണം.
80 മുതല്‍ 100 ശതമാനം വരെയാണ് വിലക്കയറ്റം. എന്നാല്‍ ഇതിന് ആനുപാതികമായി നികുതി പരിവില്‍ വര്‍ധനവുണ്ടായില്ല. നികുതി വകുപ്പിലെ എഴുനൂറോളം ജീവനക്കാര്‍ വെറുതെ ഇരിക്കുകയാണ്. വാറ്റ് കുടിശിക പിരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 13000 ത്തോളം കോടിയാണ് ഇതിലൂടെ നഷ്ടമായത്. സ്വര്‍ണം, മദ്യം, സേവന മേഖല, കെട്ടിടനിര്‍മ്മാണ സാമഗ്രികള്‍, ടെക്സ്റ്റൈല്‍സ് എന്നിവയിലും നികുതി വരുമാനം കൂടിയില്ല. സ്വര്‍ണത്തിന് വില കൂടിയിട്ടും പത്ത് വര്‍ഷം മുന്‍പുള്ള നികുതി വരുമാനം പോലും ലഭിക്കുന്നില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 500 രൂപ വിലയുണ്ടായിരുന്നപ്പോള്‍ കിട്ടിയ നികുതി പോലും വില 5000 രൂപയായി വര്‍ധിച്ചിട്ടും സംസ്ഥാനത്തിന് പിരിഞ്ഞ് കിട്ടുന്നില്ല. ആ പണം എവിടെ പോയി. സ്വര്‍ണ നികുതി പോലും പിരിച്ചെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് അധികാരത്തില്‍ ഇരിക്കുന്നത്?
നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പി വളരുന്നത്. എന്നാല്‍ വന്‍നികുതി വെട്ടിപ്പാണ് കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ വ്യാപാരത്തില്‍ നടക്കുന്നത്. ഈ മേഖലയില്‍ നിന്നുള്ള നികുതി കുറയുന്നത് സംസ്ഥാനത്തിന്റെ വരുമാനത്തെ ഗുരുതരമായി ബാധിക്കും. ഇന്ധന സെസ് കൂട്ടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ രണ്ട് രൂപ വര്‍ധന പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. ഇന്ധന വില കൂടിയതോടെ ഡീസലിന്റെ ഉപഭോഗം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു. രണ്ട് രൂപയുടെ സെസ് വര്‍ധിപ്പിച്ചതിന്റെ ഗുണം സംസ്ഥാന ഖജനാവിന് കിട്ടിയില്ലെന്നു മാത്രമല്ല വരുമാനത്തിലും കുറവുണ്ടാക്കി. രണ്ടു രൂപയുടെ വരുമാനക്കുറവ് മാത്രമല്ല, കേന്ദ്രത്തില്‍ നിന്നും കിട്ടേണ്ട നികുതി വിഹിതവും കുറഞ്ഞു. പ്രതിപക്ഷം സമരം ചെയ്തിട്ടും വാശിയോടെ നടപ്പാക്കിയ സെസ് വര്‍ധനവിലൂടെ കോടികളുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്. നികുതി പരിക്കുന്നതിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കടക്കെണിയില്‍ കൂട്ട ആത്മഹത്യ ചെയ്യുന്ന കുടുംബങ്ങളുടെ അവസ്ഥയിലേക്കാണ് ഈ സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ നികുതി പിരിവ് സംബന്ധിച്ച ഗൗരവതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം ചര്‍ച്ചയില്‍ ഉന്നയിച്ചത്. 44 മിനിട്ട് സംസാരിച്ച ധനകാര്യമന്ത്രി പ്രതിപക്ഷം ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് ഒരു മറുപടിയും നല്‍കിയില്ല. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കാന്‍ കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 18 എം.പിമാരുടെ തലയില്‍ ഇതെല്ലാം കെട്ടിവയ്ക്കാനാണ് ധനകാര്യമന്ത്രി ശ്രമിച്ചത്. നികുതി വകുപ്പ് തികഞ്ഞ പരാജയമാണ്. കേരളത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ നികുതി വകുപ്പിനെ കുറിച്ച് മന്ത്രി അഭിമാനം കൊള്ളുകയാണ്. അഞ്ച് നയാപൈസ കയ്യിലില്ലാത്തപ്പോള്‍ കേരളം നല്ലരീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ നിലപാടിലും എം.പിമാരെ അധിക്ഷേപിച്ചതിലും പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു അദ്ദേഹം പറഞ്ഞു.
kerala
ശബരിമലയിലെ തിരക്ക് സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേട്; കെ.സി വേണുഗോപാല്‍
ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ബോധമില്ലാതെ പെരുമാറിയെന്നും നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്കുണ്ടായതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റിവ്യൂ മീറ്റിങുകളൊന്നും നടന്നില്ല. ചെയ്യേണ്ട കാര്യങ്ങളൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ഇനിയെങ്കിലും യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
‘സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണമായ നിരുത്തരവാദപരമായ സമീപനം കാരണമാണ് ഇന്നത്തെ അസാധാരണമായ തിരക്ക്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ ഇക്കാര്യം ഇവര്‍ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. മുന്‍കാലങ്ങളിലൊക്കെ എത്ര റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എല്ലാ ഏജന്‍സികളെയും വിളിച്ചുകൂട്ടി സാധാരണ റിവ്യൂ മീറ്റിങുകള്‍ നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അതൊന്നും കണ്ടില്ല.’ കെ.സി പറഞ്ഞു.
തെരഞ്ഞെടുപ്പിനെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ആയില്ല, സ്വന്തം കെടുകാര്യസ്ഥത മറച്ചുവെക്കാനുള്ള ശ്രമത്തിനിടെ ഉണ്ടാക്കിവെച്ച പിടിപ്പുകേടാണ് ഇന്നത്തെ ശബരിമലയിലെ തിരക്കെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
വൃശ്ചിക പുലരിയില്‍ നിരവധി ഭക്തരാണ് ശബരിമലയിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ മാത്രം മല കയറിയത് ഒരു ലക്ഷത്തിലധികം തീര്‍ഥാടകരാണ്. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ സതിയാണ് മരിച്ചത്. ഇവരുടെ മൃതദേഹം പമ്പ ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. നടപ്പന്തല്‍, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, എന്നിവിടങ്ങളില്‍ കനത്ത ക്യൂ തുടരുകയാണ്.
kerala
കേബിള്‍ ടി.വി പങ്കാളിത്ത വാഗ്ദാനത്തില്‍ ഏഴുലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍
കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കുമളി: കേബിള്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തം നല്‍കാമെന്ന വ്യാജവാഗ്ദാനത്തില്‍ നിന്നാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി കൊച്ചറ സ്വദേശിയായ വിമോന്‍ (35) ആണ് പിടിയിലായത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി, വള്ളക്കടവ് പ്രദേശത്തെ ഗ്ലോബല്‍ ടി.വി നെറ്റ് വര്‍ക്കില്‍ പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് സ്ത്രീയോട് ഏഴുലക്ഷം രൂപ വാങ്ങിയെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ കരാറനുസരിച്ച് ലാഭവിഹിതം നല്കാതിരുന്നതിനാല് തുക ആവശ്യപ്പെട്ടപ്പോള്‍ പോലും തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. വണ്ടിപ്പെരിയാര്‍ എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
kerala
മരണപ്പെട്ട ഒമ്പതുകാരനെ അവഹേളിച്ച് ഫേസ്ബുക്കില്‍ കമന്റ്; യുവാവിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു
സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്.
ആലപ്പുഴ: പുന്നപ്രയില്‍ സൈക്കിളില്‍ പോകുന്നതിനിടെ കാറിടിച്ച് മരിച്ച ഒമ്പതു വയസ്സുകാരനായ മുഹമ്മദ് സഹിലിനെതിരെ ഫേസ്ബുക്കില്‍ അശ്ലീല കമന്റിട്ട കേസില്‍ കൊല്ലം ശൂരനാട് സ്വദേശി ആകാശ് ശശിധരനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു മുഹമ്മദ് സഹിലിന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ട അപകടം. സംഭവവിവരം അറിയിച്ച് മുരളി കൃഷ്ണന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവരത്തിനടിയിലാണ് ആകാശ് അശ്ലീല കമന്റ് രേഖപ്പെടുത്തിയത്. ഇത് കണ്ടതോടെ കുടുംബം ശക്തമായി പ്രതികരിച്ചു. മരണശേഷം നടന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിദേശത്തായതിനാല്‍ സാധിക്കാതിരുന്ന സഹിലിന്റെ പിതാവ് അബ്ദുസലാം പിന്നീട് നാട്ടിലെത്തിയപ്പോള്‍ സുഹൃത്ത് പങ്കുവെച്ച പോസ്റ്റിന് കീഴെയുള്ള ആക്ഷേപഹാസ്യമൂല്യമായ കമന്റ് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അബ്ദസലാം പുന്നപ്ര പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്കി. പരാതി അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News23 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

