Culture

കലാപൂരത്തിന് കണ്ണൂരില്‍ കൊടിയേറ്റം

By chandrika

January 16, 2017

കണ്ണൂര്‍: കൗമാരകലയുടെ മാമാങ്കത്തിന് കണ്ണൂരില്‍ തുടക്കം. സംസ്ഥാന സ്‌കൂള്‍ കലാമേള പ്രധാനവേദിയായ നിളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കലോത്സവത്തെ ഏറ്റെടുത്ത കണ്ണൂര്‍ നഗരം ആഘോഷദിനങ്ങനെ അനുകരിക്കുംവിധം ഒരുങ്ങിക്കഴിഞ്ഞു. ഏഴ് രാവും ഏഴ് പകലും ഇനി കണ്ണൂരില്‍ കലയുടെ ഉത്സവം അരങ്ങേറുക.

പത്ത് വര്‍ഷത്തിനിപ്പുറമാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളക്ക് കണ്ണൂര്‍ വേദിയാകുന്നത്. ഇരുപത് വേദികളിലായി 232 മത്സരങ്ങളും 12,000 കുട്ടികളും മേളയില്‍ പങ്കെടുക്കും.

രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാകയുയര്‍ത്തി മേളയുടെ ഔപചാരിക ഉദ്ഘാടനം നടത്തി. തുടര്‍ന്ന് കണ്ണൂരിന്റെ രാഷ്ട്രീയ പ്രബുദ്ധതയും കലാസാസംകാരിക പൈതൃകവും വിളിച്ചോതുന്ന തരത്തില്‍ വന്‍ ഘോഷയാത്ര നടന്നു.

ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയായി. പ്ലാസ്റ്റിക് മുക്ത ഹരിതമേളയാണ് അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നദികളുടെ പേരിലാണ് കലോത്സവ വേദികള്‍ അറിയപ്പെടുന്നത്‌