ഗസ്സ സിറ്റി: വംശഹത്യയിൽ തകർന്നടിഞ്ഞ ഗസ്സയിൽ ജനജീവിതം കൂടുതൽ ദുസ്സഹമാക്കി കൊടുങ്കാറ്റും അതിശൈത്യവും. ശക്തമായ കാറ്റിൽ കെട്ടിടങ്ങൾ തകർന്ന് വീണതും കടുത്ത തണുപ്പും മൂലം എട്ട് ഫലസ്തീനികൾ മരിച്ചു. അതിശൈത്യം കാരണം നാല് പേർ മരിച്ചതായി ഗസ്സയിലെ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ ഒരാൾ ഒരു വയസ്സുള്ള കുട്ടിയാണെന്ന് റിപ്പോർട്ടുണ്ട്. കുട്ടിയെ സുരക്ഷിതമാക്കാൻ ടെന്റിലേക്ക് മാറ്റുന്നതിനുമുമ്പേ ജീവൻ നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഗസ്സ സിറ്റിയിൽ ഒരു കെട്ടിടം തകർന്നതിനെ തുടർന്ന് 15 വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നഗരത്തിലെ മറ്റൊരു കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ നാലാമത്തെയാളും മരിച്ചു.
അവസാനം ആഞ്ഞടിച്ച കൊടുങ്കാറ്റ് കടുത്ത തണുപ്പാണ് കൊണ്ടുവന്നത്. ദുർബലമായ ടെന്റുകളും താൽക്കാലിക കൂടാരങ്ങളും കെട്ടിയുണ്ടാക്കിയ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിന് ആളുകളുടെ ദുരിതം ഇതോടെ ഇരട്ടിയായി. ഇസ്രഈല്‍ ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ശക്തമായ കാറ്റിൽ തകർന്നുവീണു.
ഗസ്സയിലെ ജനങ്ങൾക്ക് കൊടുങ്കാറ്റ് ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ മുന്നറിയിപ്പ് നൽകി. ഒക്ടോബർ 10ന് ആരംഭിച്ച വെടിനിർത്തൽ ലംഘിച്ച് ഗസ്സ മുനമ്പിലേക്ക് പ്രവേശിക്കുന്ന അവശ്യ മാനുഷിക സഹായവും അഭയകേന്ദ്രങ്ങളിലേക്കുള്ള പ്രധാന സാധനങ്ങളും ഇസ്രഈല്‍ തുടർന്നും തടയുന്നതായാണ് റിപ്പോർട്ട്. യുദ്ധവും ചരക്കുകളുടെ തുടർച്ചയായ നിയന്ത്രണങ്ങളും കാരണം ഭൂരിഭാഗം ജനങ്ങളും മതിയായ പാർപ്പിടമില്ലാതെ കഴിയുകയാണ്.
ഗസ്സയ്ക്ക് ആശ്വാസം നൽകുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത് ഖേദകരമാണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. വർധിച്ചുവരുന്ന മരണസംഖ്യയും രോഗവ്യാപനവും പ്രദേശം അത്യന്തം ഭീകരമായ വംശഹത്യയാണ് അനുഭവിക്കുന്നതെന്ന് വ്യക്തമാക്കുന്നതായും ഹമാസ് ചൂണ്ടിക്കാട്ടി.