Agriculture

കുതിച്ചുഴരുന്നവിലയിൽ പൊറുതിമുട്ടി ജനങ്ങൾ ഈ 8 സാധനങ്ങൾക്ക് വിലകൂടി; അവശ്യസാധനങ്ങൾക്ക് 3 മുതൽ 30% വരെ വില വർധന

By webdesk13

May 01, 2023

അവശ്യസാധനങ്ങൾക്ക് മൂന്ന് ശതമാനം മുതൽ മുപ്പത് ശതമാനം വരെ വില വർധനയെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് അരിയും, മുളകും, പഞ്ചസാരയും, പാലും ഉൾപ്പെടെ എല്ലാ വസ്തുക്കൾക്കും വില കൂടി.

അരി മുതൽ ഉള്ളി വരെ, ഉഴുന്ന് മുതൽ മുളക് വരെ ഇങ്ങനെ എല്ലാ വീടുകളിലും അത്യാവശ്യം വാങ്ങുന്ന എട്ട് ഉൽപ്പന്നങ്ങൾക്കും പൊതുവിപണിയിൽ വില ഉയർന്നു എന്നാണ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെൻറിൻറെ കണക്കുകൾ കാണിക്കുന്നത്.

ചുവന്ന മട്ട അരിക്ക് 41.79 രൂപയിൽ നിന്ന് ഈ വർഷം 49.50 രൂപയായി. ചില്ലറ വിൽപ്പന വിലയുടെ സംസ്ഥാന ശരാശരിയിൽ ഏഴ് രൂപ എഴുപത്തൊന്ന് പൈസയുടെ വർധനയാണ് ഉണ്ടയതത്. ആന്ധ്ര, വെള്ള 38.08 രൂപയിൽ നിന്ന് 47.69 രൂപയായി. ഒൻപത് രൂപ അറുപത്തിയൊന്ന് പൈസയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉഴുന്നുപരിപ്പിന് 119 ൽ നിന്ന് 126.80 രൂപയായി. വർധന ഏഴ് രൂപ എൺപത് പൈസ.

പഞ്ചസാരക്കും നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് ഒരു രൂപ ഏഴ് പൈസയാണ് കൂടിയത്. മിൽമ പാലിന് ലിറ്റ്‌റിന് നാല്പത്തി ആറ് രൂപ മുപ്പത്തി ഏഴ് പൈസയിൽ നിന്ന് അൻപത്തി രണ്ട് രൂപ നാല്പത്തി അഞ്ച് പൈസയായി. കൂടിയത് ആറ് രൂപ എട്ട് പൈസ. ഒരു ഡസൻ നാടൻ മുട്ടക്ക് എൺപത്തി ആറ് രൂപ എൺപത്തി നാല് പൈസയിൽ നിന്ന് തൊണ്ണൂറ്റി ഒന്ന് രൂപ ഒൻപത് പൈസയായി.

മുളകിന് ഇരുന്നൂറ്റി മുപ്പത് രൂപയിൽ നിന്ന് ഇരുന്നൂറ്റി എൺപത്തേഴ് രൂപ അൻപത് പൈസയായി കുതിച്ചു. വർദ്ധന അൻപത്തിയേഴ് രൂപ അൻപത് പൈസ. ചെറിയ ഉള്ളിക്ക് മുപ്പത്തിയെട്ട് രൂപ എഴുപത്തൊന്ന് പൈസയിൽ നിന്ന് അൻപത്തി അഞ്ച് രൂപ അറുപത്തി നാല് പൈസ ആയും കൂടി. പതിനാറ് രൂപ തൊണ്ണൂറ്റി മൂന്ന് പൈസയാണ് വർധിച്ചത്.