Connect with us

News

ബംഗ്ലാദേശ് കലാപം; പ്രതിഷേധത്തിനിടെ വിദ്യാര്‍ഥി നേതാവിന് വെടിയേറ്റു

ഇയാളുടെ തലയുടെ ഇടതുഭാഗത്ത് ആണ് വെടിയേറ്റത്

Published

on

ധാക്ക: ബംഗ്ലാദേശില്‍ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥി നേതാവിന് വെടിയേറ്റു. മൊത്തലിബ് ഷിക്ദറിനാണ് വെടിയേറ്റതെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ തലയുടെ ഇടതുഭാഗത്ത് ആണ് വെടിയേറ്റത്.  വെടിയേറ്റ മൊത്തലിബ് ഷിക്ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടയില്‍ ന്യൂജന്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷെരീഫ് ഉസ്മാന്‍ ഹാദിയെ കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഫൈസല്‍ കരിം മസുദിനെ പിടികൂടാനുള്ള ശ്രമങ്ങളും ഊര്‍ജിതമായി നടക്കുന്നുണ്ട്.  ഹാദിയുടെ മരണത്തെത്തുടര്‍ന്നാണ് ബംഗ്ലാദേശില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.  ഫൈസലിന്റെ ഒളിത്താവളം കണ്ടെത്താന്‍ ശ്രമിക്കുന്നതായി അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഖണ്ഡേക്കര്‍ റഫീഖുല്‍ ഇസ്ലാം പത്രസമ്മേളനത്തില്‍ അറിയിച്ചു.

News

അനിമലിനെ മറികടന്ന് ‘ ധുരന്ദര്‍ ‘; ആഗോള ബോക്‌സ് ഓഫീസില്‍ ചരിത്രകുതിപ്പ്

‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധര്‍ ഒരുക്കുന്ന ഏറ്റവും വലിയ പ്രോജക്ടായ ‘ ധുരന്ദര്‍’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിന്ദി റിലീസുകളിലൊന്നായി മാറിയിരിക്കുകയാണ്

Published

on

രണ്‍വീര്‍ സിംഗ് നായകനായെത്തിയ മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘ ധുരന്ദര്‍ ‘ ബോക്‌സ് ഓഫീസില്‍ വന്‍ നേട്ടം സ്വന്തമാക്കി. ആദിത്യ ധര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 852.75 കോടി രൂപ കളക്ഷന്‍ നേടി. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 666.75 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്.

പതിനേഴാം ദിവസത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 38.5 കോടി നേടിയ ചിത്രം, രണ്‍ബീര്‍ കപൂര്‍ നായകനായ ‘ അനിമല്‍ ‘എന്ന ചിത്രത്തിന്റെ ലൈഫ് ടൈം കളക്ഷനായ 553 കോടി മറികടന്നതോടെയാണ് പുതിയ റെക്കോര്‍ഡ് കുറിച്ചത്. ഓപ്പണിംഗ് ദിനത്തില്‍ തന്നെ ആഗോളതലത്തില്‍ 32.5 കോടി നെറ്റ് കളക്ഷന്‍ നേടിയിരുന്നുവെന്ന് ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

280 കോടി ബജറ്റില്‍ നിര്‍മ്മിച്ച ‘ ധുരന്ദര്‍’ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. 3 മണിക്കൂര്‍ 34 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവര്‍ നിര്‍ണായക വേഷങ്ങളിലെത്തുന്നു. ജിയോ സ്റ്റുഡിയോസും B62 സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കി.

ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി. ശാശ്വത് സച്ച്‌ദേവും ചരണ്‍ജിത് അഹൂജയും സംഗീതം നല്‍കിയ ഗാനത്തിന് ഹനുമാന്‍കൈന്‍ഡ്, ജാസ്മിന്‍ സാന്‍ഡ്‌ലാസ് അടക്കമുള്ളവര്‍ ശബ്ദം നല്‍കി. രണ്‍വീര്‍ സിംഗിന്റെ ശക്തമായ സ്‌ക്രീന്‍ പ്രസന്‍സിനെ പിന്തുണയ്ക്കുന്ന ഈ ഗാനം ആധുനിക ഹിപ-്‌ഹോപ്പ്-പഞ്ചാബി സ്‌റ്റൈല്‍ മിശ്രണമാണ്.

‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആദിത്യ ധര്‍ ഒരുക്കുന്ന ഏറ്റവും വലിയ പ്രോജക്ടായ ‘ ധുരന്ദര്‍’ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിന്ദി റിലീസുകളിലൊന്നായി മാറിയിരിക്കുകയാണ്.

Continue Reading

kerala

പി വി അന്‍വറും സികെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ ധാരണ

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത്.

Published

on

കൊച്ചി: പി വി അന്‍വറും സികെ ജാനുവും യുഡിഎഫില്‍. അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. ഇവര്‍ യുഡിഎഫിന്റെ ഭാഗമാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി അറിയിച്ചു.
വിഷ്ണുപുരം ചന്ദ്രശേഖരന്റെ വിഎസ്ഡിപിയും യുഡിഎഫിന്റെ ഭാഗമാകും.

തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാന്‍ തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തില്‍ കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും സഹകരിക്കുന്ന നിലപാടായിരുന്നു പി വി അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് മുന്നണി ശക്തമാക്കുന്നതിനായുള്ള നിര്‍ണായക തീരുമാനം.

കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീര്‍ക്കും. ജനുവരിയില്‍ സീറ്റ് വിഭജനം തീര്‍ക്കാന്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്.

സികെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും എന്‍ഡിഎ ഘടക കക്ഷികളായിരുന്നു. തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍, നിയമസഭ സീറ്റ് വിഭജനം യുഡിഎഫ് ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. മൂന്ന് പാര്‍ട്ടികളും യുഡിഎഫിനെ സമീപിച്ചവരാണെന്നും മൂവരും ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.. മറ്റൊരു പാര്‍ട്ടികളുമായി യുഡിഎഫ് ചര്‍ച്ചകള്‍ നടത്തുന്നില്ല. തദ്ദേശത്തില്‍ സിപിഎമ്മും ബിജെപിയുമായി ഒരു ധാരണയുമുണ്ടാക്കില്ല. യുഡിഎഫ് അടിത്തറ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

‘സ്വര്‍ണ കവര്‍ച്ചയില്‍ തനിക്ക് പങ്കില്ല’; ജാമ്യഹര്‍ജിയില്‍ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍

പാളികള്‍ സ്വര്‍ണം പൂശിയ ശേഷവും അന്നദാനത്തിനും പണം നല്‍കി. സ്വര്‍ണമാലയും അയ്യപ്പന് സമര്‍പിച്ചു. ഇതിന് ശേഷം തന്റെ കൈയില്‍ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വര്‍ണം എസ്‌ഐടി ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് ഗോവര്‍ധന്‍ ആരോപിച്ചു.

Published

on

തിരുവനന്തപുരം: സ്വര്‍ണ കവര്‍ച്ചയില്‍ തനിക്ക് പങ്കില്ലെന്ന് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കി. അയ്യപ്പ ഭക്തനായ താന്‍ സ്വര്‍ണമായും പണമായും ശബരിമലയിലേക്കാണ് സംഭാവന നല്‍കിയത്. ഒരു കോടിയിലധികം രൂപ നല്‍കി. പാളികള്‍ സ്വര്‍ണം പൂശിയ ശേഷവും അന്നദാനത്തിനും പണം നല്‍കി. സ്വര്‍ണമാലയും അയ്യപ്പന് സമര്‍പിച്ചു. ഇതിന് ശേഷം തന്റെ കൈയില്‍ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വര്‍ണം എസ്‌ഐടി ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് ഗോവര്‍ധന്‍ ആരോപിച്ചു. ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കണക്കുകളും ചെമ്പ് പാളിയുടെചിത്രങ്ങളും ഉള്‍പ്പെടെയാണ് ജാമ്യ ഹര്‍ജി.

അതിനിടയില്‍ ബെല്ലാരി ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി. റിമാന്‍ഡില്‍ കഴിയുന്ന സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയേയും എസ്‌ഐടി ചോദ്യം ചെയ്യും. രണ്ട് പേരെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. ശബരിമലയിലെ സ്വര്‍ണപാളികളില്‍ നിന്ന് വേര്‍തിരിച്ച് എടുത്ത സ്വര്‍ണം ആര്‍ക്ക് വിറ്റുവെന്ന് കണ്ടത്താനാണ് എസ്‌ഐടി ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങുന്നത്. സ്വര്‍ണം വില്‍ക്കുന്നതിന് ഇടനിലക്കാരനായ കല്‍പ്പേഷിനെയും എസ്‌ഐടി വൈകാതെ ചോദ്യം ചെയ്യാന്‍ വിളിക്കും. അതോടൊപ്പം മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ ചോദ്യം ചെയ്യലും വൈകാതെ ഉണ്ടാകും.

Continue Reading

Trending