ചോദ്യച്ചോര്‍ച്ചയെത്തുടര്‍ന്ന് ഈ മാസം മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കിയ സംഭവം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്‍ക്കുന്നതും ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബത്തെയും കണ്ണീരു കുടിപ്പിക്കന്നതുമാണ്. നീറ്റ് യു.ജി പരീക്ഷയില്‍ തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന അപാകതകളും ഉന്നത വിദ്യാഭ്യാസ വകുപ്പും കേന്ദ്ര സര്‍ക്കാറും ഈ വിവാദങ്ങളോട് സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിഷേധാത്മകമായ സമീപനവും വര്‍ഷാ വര്‍ഷങ്ങളിലെന്നപോലെ രാജ്യം ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. അത്രമേല്‍ പ്രധാനപ്പെട്ട ഈ പരീക്ഷയില്‍ നടന്നുകൊണ്ടിരിക്കുന്ന കൃത്രിമത്വങ്ങള്‍ സര്‍ക്കാറിന്റെ അറിവോടും സമ്മതത്തോടെയും കൂടിതന്നെയാണോയെന്ന് സംശയിച്ച് പോകുന്ന സാഹചര്യങ്ങളാണ് നിലിവിലുള്ളത്. എല്ലാ രംഗങ്ങളിലും സ്വകാര്യ മേഖലക്കും കുത്തകകള്‍ക്കും തഴച്ചുവളരാന്‍ അവസരം നല്‍കിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയെയും അത്തരത്തില്‍ കൈമാറാനുള്ള ശ്രമങ്ങളാണ് ഈ ഉദാസീന സമീപനത്തിലൂടെ സാധ്യമാക്കിക്കൊണ്ടിരിക്കുന്നത് എന്നതാണ് വാസ്തവം.
രാജസ്ഥാന്‍ പൊലീസിന് ഏതാനും ദിവസം മുന്‍പു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീറ്റ് പരീക്ഷാ ചോദ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പരീക്ഷയ്ക്കു മുന്‍പു പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 410 ചോദ്യങ്ങളില്‍ 135 എണ്ണം കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാര്‍ഥ പരീക്ഷയില്‍ ഉള്‍പ്പെട്ടതായി അന്വേഷണം നടത്തുന്ന രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) അറിയിച്ചിരുന്നു. ആകെ 180 ചോദ്യങ്ങളാണ് നീറ്റ് യുജിക്കുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ നിന്ന് 45 വീതം ചോദ്യങ്ങള്‍. ഇത്തരത്തില്‍ 4 സെറ്റ് ചോദ്യക്കടലാസുകളാണ് ഉപയോഗിക്കുന്നത്. സീക്കറിലെ എന്‍ട്രന്‍സ് പരിശീലനസ്ഥാപനം വിദ്യാര്‍ഥികള്‍ക്കു നല്‍കിയതാണ് മാതൃകാ ചോദ്യക്കടലാസെന്നും ഇതു കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും കൈമാറിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സിക്കര്‍ കേന്ദ്രീകരിച്ച് നടന്ന ഈ കച്ചവടത്തില്‍ ഒരു ചോദ്യപേപ്പറിന് 20,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ഈടാക്കിയതെന്നാണ് സൂചന. പരീക്ഷയുടെ തലേദിവസം രാത്രിയായപ്പോഴേക്കും 30,000 രൂപക്ക് വരെ പേപ്പര്‍ വിറ്റയിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും വിവിധ മെസേജ് പ്ലാറ്റ്‌ഫോമുകള്‍ വഴിയും ചോദ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. അന്വേഷണ സംഘം പിടിച്ചെടുത്ത ഫോണുകളില്‍ പലതവണ ഫോര്‍വേഡ് ചെയ്ത മെസേജുകളായാണ് ചോദ്യങ്ങള്‍ കണ്ടെത്തിയത്. ഇത് ആയിരക്കണക്കായ വിദ്യാര്‍ത്ഥികളില്‍ പരീക്ഷക്ക് മുന്നേ ചോദ്യങ്ങള്‍ എത്തിയതിന്റെ തെളിവാണ്. 2024 ലെ നീറ്റ് പരീക്ഷയും വലിയ തോതിലുള്ള ജനകീയ പ്രതിഷേധങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമായിരുന്നു സാക്ഷ്യം വഹിച്ചത്. ചോദ്യചോര്‍ച്ച ആരോപണത്തെ തുടര്‍ന്ന് ബിഹാര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കത്തിയമര്‍ന്ന ചോദ്യപ്പേപ്പര്‍ കണ്ടെത്തിയത് നിര്‍ണായകമായിരുന്നു. ഹസാരിബാഗിലെ സ്‌കൂള്‍ സ്‌ട്രോങ് റൂമില്‍ നിന്ന് ചോദ്യപേപ്പര്‍ ചോര്‍ത്തിയതായും ഒരു ചോദ്യപ്പേപ്പറിന് 30 മുതല്‍ 50 ലക്ഷം രൂപ വരെ ഈടാക്കിയതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അസാധാരണമാം വിധം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ മാര്‍ക്ക് ലഭിച്ചതും ഫലം നേരത്തെ പ്രഖ്യാപിച്ചതും എന്‍.ടി.എയുടെ പ്രവര്‍ത്തനങ്ങളെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. സുപ്രീംകോടതി വരെ എത്തിയ ഈ കോസില്‍ പരീക്ഷാ ക്രമക്കേട് നടന്നതായി കോടതി നിരീക്ഷിച്ചെങ്കിലും പരീക്ഷ പൂര്‍ണമായും റദ്ദാക്കാന്‍ അന്ന് തയാറായിരുന്നില്ല.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) യാണ് എല്ലാ സംസ്ഥാന, വ്യക്തിഗത കോളജ് പ്രവേശന പരീക്ഷകള്‍ക്കും പകരമായി നീറ്റ് യുജി അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക ഗേറ്റ്‌വേ എന്ന നിലയിലാണ് പരീക്ഷ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നീറ്റ് യുജി നടത്താനുള്ള ആദ്യ ശ്രമം 2012ലായിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ആ വര്‍ഷം പ്രാവര്‍ത്തികമാക്കാനായില്ല. ഒടുവില്‍ 2016ല്‍ പുറത്തുവന്ന ഒരു നിര്‍ണായക വിധിയിലൂടെയാണ് ഏപ്രിലില്‍, സുപ്രീം കോടതി നീറ്റ് യുജി പുനഃസ്ഥാപിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയായി നിര്‍ബന്ധമാക്കുകയും ചെയ്തു. ഒന്നിലധികം പ്രവേശന പരീക്ഷകള്‍ ഇല്ലാതാക്കാനും പ്രവേശന പ്രക്രിയയിലെ അപാകതകള്‍ തടയാനുമാണ് വിധി നടപ്പിലാക്കിയത്. സംസ്ഥാനങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനായി സുപ്രീം കോടതി നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) ചട്ടക്കൂടില്‍ കാര്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്തു.
നീറ്റിന്റെ ഉദ്ദേശ്യ ലക്ഷങ്ങളെല്ലാം പൂര്‍ണമായും തകിടം മറിക്കപ്പെടുന്നതിനും സംസ്ഥാനങ്ങള്‍ പങ്കുവെച്ച ആശങ്കകള്‍ സാധൂകരിക്കപ്പെടുന്നതുമാണ് ഇപ്പോള്‍ കാണാനാവുന്നത്. പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതോടൊപ്പം ലക്ഷക്കണക്കായ വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബത്തിന്റെയും കഠിനാധ്വാനം വൃഥാവിലായിപ്പോകുന്നുവെന്നത് ഏറ്റവും ഗൗരവതരമാണ്. ഉന്നത ലക്ഷ്യങ്ങളുമായി രാജ്യത്തെ ഏറ്റവും മിടുക്കരായ വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷയെ അഭിമുഖീകരിക്കുന്നത്. ഈ പരീക്ഷക്കുവേണ്ടി വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, അവരുടെ കുടുംബവും നടത്തുന്ന പരിശ്രമങ്ങള്‍ അറിയണമെങ്കില്‍ ആ അനുഭവങ്ങളിലൂടെ ഒരിക്കലെങ്കിലും കടന്നുപോകേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചതുപോലെ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാറിന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ല. വിദ്യാര്‍ത്ഥികളുടെ കണ്ണുനീരിനും രക്ഷിതാക്കളുടെ കഷ്ടപ്പാടിനും മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തെ വില്‍പനച്ചരക്കാക്കുന്നതിന്റെയും മോദി സര്‍ക്കാര്‍ മറുപടി പറഞ്ഞേ മതിയാകൂ. അന്വേഷണ പ്രഹസനങ്ങള്‍ക്ക് പകരം, തെറ്റായ രീതികള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശക്തമായ നടപടിയാണ് രാജ്യം ആവശ്യപ്പെടുന്നത്.