india

‘സമ്മര്‍ദവും പരിഹാസവും മൂലം പഠനം ഉപേക്ഷിക്കേണ്ടി വരുന്നവര്‍’; വൈറലായി സുദിക്ഷയുടെ അവസാന പ്രസംഗം

By Test User

August 20, 2020

ലക്‌നൗ: ബുലന്ദ്ഷഹറില്‍ വച്ച് ബൈക്ക് അപകടത്തില്‍ മരിച്ച സുദിക്ഷ ഭാട്ടിയുടെ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പ്രസംഗം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.വീട്ടില്‍നിന്നുള്ള സമ്മര്‍ദവും പരിഹാസവും മൂലം ഉത്തരേന്ത്യന്‍ പെണ്‍കുട്ടികള്‍ പഠനം ഉപേക്ഷിക്കേണ്ടി വരുന്നതിനെക്കുറിച്ചായിരുന്നു സുദിക്ഷയുടെ പ്രസംഗം. ഓരോ വര്‍ഷവും നിരവധി പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ പഠനം ഉപേക്ഷിക്കുന്നതെന്ന് സുദിക്ഷ പറഞ്ഞു. തനിക്കു സ്‌കൂളില്‍ പോകാനുള്ള ആഗ്രഹത്തെപ്പറ്റി മാതാപിതാക്കളെ ബോധ്യപ്പെടുത്തേണ്ടി വന്നതിനെക്കുറിച്ചും സുദിക്ഷ സംസാരിക്കുന്നുണ്ട്.

സുദിക്ഷയുടെ മരണത്തിലുള്ള ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. ഇളയ സഹോദരനൊപ്പം ബൈക്കിനു പിറകിലിരുന്നു സഞ്ചരിക്കവെ, ബുലന്ദ്ഷഹറില്‍ ഈ മാസം 10ന് ആയിരുന്നു അപകടം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാക്കള്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സുദിക്ഷയുടെ കുടുബത്തിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. 12ാം ക്ലാസ് പരീക്ഷയില്‍ 98 % മാര്‍ക്കോടെ ജില്ലാതലത്തില്‍ ഒന്നാമതെത്തിയ സുദിക്ഷ സ്‌കൂളിലെ ഒരു പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.ഒരു ചായക്കടക്കാരന്റെ 6 മക്കളില്‍ മൂത്തയാളാണ് സുദിക്ഷ. 3.8 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പോടെയാണ് യുഎസിലെ മാസച്യുസിറ്റ്‌സിലെ ബോക്‌സന്‍ കോളജില്‍ ബിരുദപഠനത്തിന് അര്‍ഹത നേടിയത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു നാട്ടിലെത്തിയ സുദിക്ഷ മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.