Culture

ശശികലയുള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസ് വിധി ഒരാഴ്ച്ചക്കകം; സുപ്രീംകോടതി

By chandrika

February 06, 2017

ന്യൂഡല്‍ഹി: തമിഴ്‌നാട് നിയുക്ത മുഖ്യമന്ത്രി വി.കെ ശശികലയും അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയും ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഒരാഴ്ച്ചക്കകം സുപ്രീംകോടതി വിധി പറയും. കര്‍ണാടകയുടെ അഭിഭാഷകനാണ് ഇക്കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കേസിന്റെ വിധി ശശികലയുടെ മുഖ്യമന്ത്രിസ്ഥാനത്തിന് തിരിച്ചടിയാകുമോ എന്നതാണ് ആശങ്ക. എന്നാല്‍ വ്യാഴാഴ്ച്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനുള്ള ഒരുക്കത്തില്‍ തന്നെയാണ് ശശികല നടരാജന്‍.

ജയലളിത മുഖ്യമന്ത്രിയായിരിക്കെയാണ് 66.65കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസുമായി അന്നത്തെ ജനതാപാര്‍ട്ടി അധ്യക്ഷനായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി കേസ് കൊടുക്കുന്നത്. ഇതിലാണ് സുപ്രീംകോടതി വിധി പറയാനുള്ളത്. വാദം പൂര്‍ത്തിയായെന്നും എന്ന് വിധി പറയാന്‍ സാധിക്കുമെന്നുമായിരുന്നു അഭിഭാഷകന്‍ സുപ്രീംകോടതിയോട് ചോദിച്ചത്. ഒരാഴ്ച്ചക്കുള്ളില്‍ വിധി പറയാന്‍ കഴിയുമെന്ന് കോടതി മറുപടി നല്‍കുകയായിരുന്നു. അതേസമയം, ശശികല മുഖ്യമന്ത്രിയാകുന്നതിന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. പ്രതിപക്ഷവും ശശികലക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കേസില്‍ ജയലളിത, ശശികല,സുധാകരന്‍, ഇളവരശി എന്നിവര്‍ ജയില്‍വാസവും അനുവദിച്ചിരുന്നു. 2015-ല്‍ ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.