kerala

കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം

By webdesk17

February 06, 2026

കൊച്ചി: കളമശ്ശേരി എച്ച്.എം.ടിക്ക് സമീപം കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഹൈദരാബാദ് ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം പുറത്തുവന്നതോടെയാണ് സ്ഥിരീകരണം.

കുവൈറ്റിലെ മദ്യദുരന്തത്തില്‍ പെട്ട് കൊല്‍ക്കത്ത സ്വദേശിയായ സൂരജ് ലാമ (58)യ്ക്ക് ഓര്‍മ്മശക്തി നഷ്ടപ്പെട്ടിരുന്നു. ഇദ്ദേഹത്തെ കുവൈറ്റ് അധികൃതര്‍ ഒക്ടോബര്‍ 5-ന് കൊച്ചിയിലേക്ക് നാടുകടത്തിയിരുന്നു. നെടുമ്പാശ്ശേരിയില്‍ എത്തിയ ലാമയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഒക്ടോബര്‍ 10-ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് കാണാതായിരുന്നു. മകന്‍ സാന്റന്‍ ലാമ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെത്തുടര്‍ന്ന് നടന്ന തിരച്ചിലില്‍ നവംബര്‍ 30-നാണ് എച്ച്.എം.ടിക്ക് സമീപം മൃതദേഹം കണ്ടെത്തിയത്.

ലാമയുടെ തിരോധാനത്തില്‍ പോലീസിനും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഓര്‍മ്മശക്തിയില്ലാത്ത രോഗിയെ യാതൊരു സുരക്ഷയുമില്ലാതെ ആശുപത്രിയില്‍ നിന്ന് പോകാന്‍ അനുവദിച്ചതിലും കോടതി വിമര്‍ശിച്ചിരുന്നു. ഡിഎന്‍എ പരിശോധനാ ഫലം വൈകുന്നതിലും കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

അതേസമയം പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ, മൃതദേഹം വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ കുടുംബം ആരംഭിച്ചിട്ടുണ്ട്.