kerala

‘തെരഞ്ഞെടുപ്പിനായി സുരേഷ് ഗോപി തൃശൂരില്‍ വോട്ട് ചേര്‍ത്തു’; ആരോപണവുമായി തൃശൂര്‍ ഡിസിസി പ്രസിഡന്റ്

By webdesk17

August 09, 2025

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്ന് ആരോപണവുമായി ഡി.സി.സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ്. വോട്ടര്‍പട്ടിക ഉള്‍പ്പെടെ രേഖകള്‍ സഹിതം തെളിവുകള്‍ ഹാജരാക്കിയാണ് മണ്ഡലത്തില്‍ വോട്ട് ക്രമക്കേട് നടന്നതായി ആരോപണം നടത്തിയത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും സഹോദരനും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 11 കുടുംബാംഗങ്ങളുടെ വോട്ടുകള്‍ ചേര്‍ത്തതായും ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പിനുശേഷം വീട് ഒഴിഞ്ഞെങ്കിലും വോട്ട് ഇപ്പോഴും നിലനില്‍ക്കുകയാണ്.

സുരേഷ് ഗോപിയും കുടുംബവും അനിയന്റെ കുടുംബവും ഭരത് ഹെറിറ്റേജ് എന്ന വീട്ടുപേരിലാണ് വോട്ട് ചേര്‍ത്തത്. തെരഞ്ഞെടുപ്പിന് ശേഷം ആ വീട് ബോംബെ കേന്ദ്രീകരിച്ച കമ്പനിക്ക് കൊടുത്തെന്നും ജോസ്ഫ് ടാജെറ്റ് പറഞ്ഞു. സ്ഥാനാര്‍ഥികൂടിയായിരുന്ന സുരേഷ് ഗോപി തന്നെ ക്രമക്കേടിന് നേതൃത്വം കൊടുത്തു എന്നുള്ളതാണ് തെളിവുകള്‍ ശരിവക്കുന്നത്.

വീട്ടില്‍ താമസമില്ലാത്ത രീതിയില്‍ വോട്ട് ചേര്‍ക്കുകയാണ് ചെയ്തത്. തൃശ്ശൂരില്‍ ബിജെപി പുതിയ വോട്ടുകള്‍ ചേര്‍ത്തത് അവസാന സമയത്തായിരുന്നുവെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.