kerala

മകനെ ചതിച്ച് കൊന്നതാണെന്ന് പ്രദീപിന്റെ അമ്മ; ഭീഷണി ഉണ്ടായിരുന്നതായി സഹോദരി

By Test User

December 15, 2020

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പ്രദീപിന്റെ അപകടമരണം ആസൂത്രിതമാണെന്ന് സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

”മകനെ ചതിച്ചു കൊന്നതാണ്. അവന്റെ തുറന്ന നിലപാടുകള്‍ ആസൂത്രിതമായ ഒരു അപകടമരണത്തിലെത്തിച്ചോയെന്ന സംശയമുണ്ട്.” പ്രദീപിന്റെ അമ്മ വസന്തകുമാരി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഭീഷണിയുണ്ടായിരുന്നതായി സഹോദരി പ്രീജ എസ്. നായരും പറഞ്ഞു. രാത്രി നേമം പോലീസ് സ്റ്റേഷനില്‍ ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തില്‍ പ്രദീപിന്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം, എസ്.വി പ്രദീപിന്റെ അപകടമരണത്തിനു കാരണമായ വാഹനഉടമയെ പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടസമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇടിച്ചിടുന്ന വാഹനം ടിപ്പര്‍ ലോറിയാണെന്നു തിരിച്ചറിഞ്ഞിരുന്നു.

നഗരത്തില്‍ നിന്നു ഏറെ അകലയെല്ലാത്ത പ്രധാനപാതയിലാണ് ഇന്നലെ സംഭവം നടന്നത്. ഇടിച്ചിട്ടത് ടിപ്പര്‍ലോറിയാണെന്നും തിരിച്ചറിഞ്ഞു. നിരന്നിരിക്കുന്ന ഈ ക്യാമറക്കണ്ണുകള്‍ക്കു മുന്നിലൂടെയാണ് വാഹനം കടന്നുപോയതും,എന്നിട്ടും ഇതുവരെയും വാഹനഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്

അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രദീപിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തി നേമം പൊലീസ് കേസെടുത്തു.സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രനും, പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.