kerala
സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം
ജോലിക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു വേണ്ടതു ചെയ്യാമെന്ന് ശിവശങ്കര്‍ സ്വപ്നയ്ക്ക് ഉറപ്പുനല്‍കിയിരുന്നു.

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സ്പേസ് പാര്‍ക്കിലെ നിയമനത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കുറ്റപത്രം. കോടതിയില്‍ സമര്‍പ്പിച്ച ഭാഗിക കുറ്റപത്രത്തിലാണ് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ വിശ്വസ്ത ആയതിനാലാണ് സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെന്നും ഇ.ഡിയുടെ കുറ്റപത്രത്തില്‍ പറയുന്നു.
ജോലിക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു വേണ്ടതു ചെയ്യാമെന്ന് ശിവശങ്കര്‍ സ്വപ്നയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. ഇതിനുശേഷമാണ് സ്പേസ് പാര്‍ക്ക് സിഇഒ വിളിച്ച് സ്വപ്ന ജോലിയില്‍ ചേരാന്‍ നിര്‍ദേശം നല്‍കിയത്. സ്വപ്ന ആറ് തവണ ശിവശങ്കറിനെ കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ സ്വപ്നയെ മുഖ്യമന്ത്രിക്ക് പരിചയമുണ്ടായിരുന്നതായും കുറ്റപത്രത്തിലുണ്ട്.
കെ.എസ്.ഐ.ടി.ഐ.എല്‍ എം.ഡിയേയും സ്പെഷ്യല്‍ ഓഫീസര്‍ സന്തോഷിനേയും കാണാന്‍ സ്വപ്നയോട് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് സന്തോഷ് സ്വപ്നയെ വിളിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. സപേസ് പാര്‍ക്കിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് മനസിലാക്കാനാണ് ഇവരെ കാണാന്‍ നിര്‍ദേശിച്ചതെന്നും സ്വപ്ന നല്കിയ മൊഴിയെ ഉദ്ധരിച്ച് കുറ്റപത്രം പറയുന്നു.
എം ശിവശങ്കറിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് കുറ്റപത്രം ആവശ്യപ്പെടുന്നത്. സ്വപ്നയുമായുള്ള ഇടപാടുകളില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും സ്വപ്നയുടെ ബാങ്ക് ലോക്കര്‍ സംബന്ധിച്ചുള്ള ചില വാട്സാപ്പ് സന്ദേശങ്ങളില്‍ ദുരൂഹതയുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റപത്രത്തിലെ 13, 14 പേജുകളിലാണ് ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍ഫോഴ്സ്മെന്റ് വിശദീകരിക്കുന്നത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിലുള്ള ബന്ധം തുടങ്ങുന്നതുമുതലുള്ള കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു. പ്രാഥമിക കുറ്റപത്രമാണ് കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് സമര്‍പ്പിച്ചത്. ഇന്നലെയാണ് കൊച്ചിയിലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്ന പല അവസരങ്ങളിലും അവരെ ശിവശങ്കര്‍ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഈ പണം സ്വപ്ന സുരേഷ് മടക്കി നല്‍കിയിട്ടില്ല. സ്പേസ് പാര്‍ക്കില്‍ ജോലി തരപ്പെടുത്തിയതും ശിവശങ്കര്‍ വഴിയാണ്. അപേക്ഷയില്‍ റഫറന്‍സായി നല്‍കിയത് ശിവശങ്കറിന്റെ പേരായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തിയ നല്കിയതും ശിവശങ്കര്‍ തന്നെ കുറ്റപത്രം പറയുന്നു.
സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കര്‍ തുറക്കാന്‍ സഹായിച്ചത് എം ശിവശങ്കറാണെന്ന് നേരത്തേ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ മൊഴി നല്‍കിയിരുന്നു. ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് ലോക്കര്‍ തുറന്നുകൊടുത്തതും മറ്റ് സഹായങ്ങള്‍ നല്കിയതും. ഇത് സംബന്ധിച്ച് ശിവശങ്കറും വേണുഗോപാല്‍ അയ്യരും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളില്‍ ഇനിയും വ്യക്തതയില്ലെന്നാണ് ഇഡി കുറ്റപത്രം പറയുന്നത്.
സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ പ്രതികളാക്കിയാണ് ഇഡി പ്രാഥമിക കുറ്റപത്രം നല്‍കിയിരിക്കുന്നത്. എം ശിവശങ്കര്‍ ഉള്‍പ്പടെയുള്ളവരെ പ്രതികളായി ചേര്‍ത്തിട്ടില്ല. എന്നാല്‍ ആരോപണ വിധേയരായവരെ കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.
kerala
മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്
കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും യുവതി മൊഴി നല്കി.

പത്തനംതിട്ട മെഴുവേലിയില്‍ നവജാതശിശു മരിച്ച സംഭവത്തില്‍ യുവതിയുടെ മൊഴി പുറത്ത്. കുഞ്ഞ് കരഞ്ഞപ്പോള്‍ വായ പൊത്തിപ്പിടിച്ചു. തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന് യുവതി മൊഴി നല്കി. കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും ഇക്കാര്യം കുടുംബാംഗങ്ങളോട് മറച്ചുവെച്ചുവെന്നും യുവതി മൊഴി നല്കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. പൊക്കിള്‍കൊടി യുവതി തന്നെ മുറിച്ച് നീക്കി. ശേഷം കുഞ്ഞിനെ ശുചിമുറിയില്‍ വെച്ചു. മൃതശരീരം ചേമ്പിലയില്‍ പൊതിഞ്ഞ് അയല്‍ വീടിന്റെ പരിസരത്ത് വെച്ചതും യുവതി തന്നെയാണ്. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നാളെ നടക്കും.
kerala
കണ്ണൂരിലെ തെരുവുനായ ആക്രമണം; 56 പേര്‍ക്ക് പരിക്ക്; നായയെ ചത്ത നിലയില്‍ കണ്ടെത്തി
കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന് തുടങ്ങിയ സ്ഥലങ്ങളില്‍ നായ ആളുകളെ ആക്രമിച്ചത്.

കണ്ണൂരില്‍ നിരവധി പേരെ കടിച്ച് പരിക്കേല്പിച്ച തെരുവുനായ ചത്ത നിലയില്‍. ഇന്ന് കണ്ണൂര്‍ നഗരത്തില്‍ എട്ടു മണിക്കൂറോളം നേരം ഭീതി പരത്തിയ നായ 56 പേരെയാണ് കടിച്ചത്. കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷന് തുടങ്ങിയ സ്ഥലങ്ങളില്‍ നായ ആളുകളെ ആക്രമിച്ചത്.
ഇന്ന് വൈകീട്ടാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. എസ്.ബി.ഐ ജീവനക്കാരന് രജീഷ് (39), എറണാകുളം സ്വദേശി രവികുമാര്‍ (40), കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാര്‍ (60), വാരം സ്വദേശി സുഷില്‍ (30), പ്ലസ് വണ്‍ വിദ്യാര്‍ഥി നീര്‍ക്കടവിലെ അവനീത് (16), ഫോര്‍ട്ട് റോഡ് ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരന് കൂത്തുപറമ്പിലെ സിബിന്(32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുല്‍നാസര്‍(63), തളിപ്പറമ്പിലെ ഗണേഷ് കുമാര്‍ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ് (35), കാഞ്ഞങ്ങാട്ടെ നന്ദന (21), മണിക്കടവിലെ ജിനോ (46) മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജില്‍ (19), കൂത്തുപറമ്പിലെ സഹദേവന് (61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രന് (71), കടമ്പൂരിലെ അശോകന് (60), നായാട്ടുപാറ സ്വദേശി സീന (52)
കൂത്തുപറമ്പിലെ മനോഹരന് (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു (65) തുടങ്ങിയവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. ഭൂരിഭാഗം പേര്‍ക്കും കാലിനാണ് കടിയേറ്റത്. കാലത്ത് പരാക്രമം തുടങ്ങിയ നായ് ഉച്ചകഴിഞ്ഞും പലയിടങ്ങളിലായി സഞ്ചരിച്ച് യാത്രികരെ കടിച്ചു കീറുകയായിരുന്നു.
kerala
തിരൂരില്‍ 9 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാവും രണ്ടാനച്ഛനും പിടിയില്‍
സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന് ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം തിരൂരില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ മാതാവും രണ്ടാനച്ഛനും പിടിയില്‍. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന് ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ സെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്നാട് സ്വദേശികളാണ്. കുഞ്ഞിനെ വളര്‍ത്തണം എന്ന ഉദ്ദേശത്തോടെയാണ് വാങ്ങിയതെന്ന് പിടിയിലായവര്‍ പറഞ്ഞു.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala2 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: 5 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്
-
kerala3 days ago
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്
-
kerala3 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
gulf14 hours ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
india3 days ago
‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്
-
kerala3 days ago
ഇടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണം; സാംസ്കാരിക നായകമാരുടെ സംയ്ക്ത പ്രസ്താവന