GULF

ദുരിതം മാറാതെ സിറിയ: കണ്ണീരൊപ്പാന്‍ ഒപ്പംനിന്നു യുഎഇ

By webdesk13

March 08, 2023

അബുദാബി: കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തില്‍ സര്‍വ്വവും നഷ്ടപ്പെ്ട്ട ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിന്റെ കണ്ണീര്‍കയത്തില്‍നിന്നും കരകയറാനാവാതെ കഴിയുന്നു. കഷ്ടപ്പെടുന്നവരെ ചേര്‍ത്തുപിടിച്ചു സര്‍വ്വസഹായവും ലഭ്യമാക്കി ഒപ്പം നിന്നു യുഎഇ ആശ്വാസത്തിന്റെ മാതൃകയാവുകയാണ്.

ഒരുദിവസംപോലും വിട്ടൊഴിയാതെ യുഎഇ അതിന്റെ കാരുണ്യ പ്രവാഹത്തിന് 30 ദിവസം പൂര്‍ത്തിയാക്കി. സിറിയന്‍ ജനതയ്ക്ക് യുഎഇ നല്‍കുന്ന പിന്തുണയുടെ ഏറ്റവും പ്രധാനപ്പെട്ട രൂപങ്ങളിലൊന്നാണ് ഇതിനുവേണ്ടി തയാറാക്കിയ പ്രത്യേക സംവിധാനം. അവശ്യ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ചികിത്സാ ഉപകരണങ്ങളും വഹിച്ചുകൊണ്ട് ഇതുവരെ 151 വിമാനങ്ങളാണ് യുഎഇയില്‍നിന്നും സിറിയന്‍ മണ്ണിലെത്തിയത്.

ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍, തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷപ്പെട്ടവരെ തിരയാന്‍ യുഎഇ നേരത്തെത്തന്നെ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സ്‌ക്വാഡ് അയച്ചിരുന്നു.രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും യു എ ഇ സിറിയന്‍ സിവില്‍ ഡിഫന്‍സിന് നല്‍കിയിരുന്നു. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏത് ദുരന്തത്തിനും സിറിയന്‍ സിവില്‍ ഡിഫന്‍സ് ടീമുകളെ സജ്ജരാക്കുന്നതിനായി തീവ്ര പരിശീലനങ്ങളും നല്‍കി.

എമിറേറ്റ്സ് റെഡ് ക്രസന്റ് ദുരിതബാധിതര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നതിനുപുറമെ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും പ്രത്യേക പരിഗണന നല്‍കി.താത്കാലിക അഭയകേന്ദ്രമായി 50 ടെന്റുകളുള്ള ക്യാമ്പ് സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.

ഭൂകമ്പത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യകളുള്ള 10 ആംബുലന്‍സുകളും യുഎഇ സിറിയയ്ക്ക് നല്‍കി.