അടിമത്തം ലോകത്ത്‌നിന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍ത്തലാക്കിയെങ്കിലും, അടിമത്തം ആഗ്രഹിക്കുന്ന ആധുനിക ഭരണാധികാരികള് ഇന്നും അതിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കാന് ആഗ്രഹിക്കുന്നുവെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് മോദി കഴിഞ്ഞ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ പാസ്സാക്കിക്കൊണ്ടിരിക്കുന്ന കര്‍ഷക നിയമങ്ങളെന്നു കാണാവുന്നതാണ്. ഇന്ത്യന്‍ കര്‍ഷകരെയും കാര്‍ഷിക മേഖലയേയും കോര്‍പറേറ്റുകള്‍ക്ക് അടിയറവ് വെക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ പല നടപടികളുടെ അവസാനത്തെ ഉദാഹരണമാണ് ഈ നിയമങ്ങള്‍.
മോദിയില്‍നിന്നും മറിച്ചെന്ത് പ്രതീക്ഷിക്കാനാണ്? കോര്‍പറേറ്റുകള്‍ക്ക് പണമൊഴുക്കി പടച്ച തെറ്റായ വാര്‍ത്തകളിലൂടെ സൃഷ്ടിക്കപ്പെട്ട പ്രതിരൂപത്തിലൂടെ ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷത്തെ ഉപയോഗപ്പെടുത്തി കോര്‍പറ്റേറ്റുകളുടെ സ്വപ്‌നകുമാരനായി അധികാരത്തിലെത്തിയതിനുശേഷം നരേന്ദ്രമോദി രാജ്യത്തെ വിറ്റു തുലക്കുന്നത് ഇന്ത്യന് ജനത കാണുന്നത് ഇതാദ്യമല്ല. കോര്‍പറേറ്റുകളുടെ ഇംഗിതത്തിനായി ഇന്ത്യന് ജനതയെ തമ്മിലടിപ്പിച്ചും വിനാശകരമായ ആശയങ്ങള് പ്രചരിപ്പിച്ചും തന്റെ നിലനില്‍പ്പിനായി നിരവധി കോര്‍പറേറ്റ് ആവശ്യങ്ങള്‍ അദ്ദേഹം നിയമങ്ങളാക്കി. എത്രയോ ഉദാഹരണങ്ങള് ഇതിനു തെളിവായി നിരത്താനാകും. എയര് ഇന്ത്യയുടെ സ്വകാര്യവത്കരണത്തിലൂടെ സ്വന്തമായി ഔദ്യോഗിക വിമാനമില്ലാത്ത രാജ്യമായി ഇന്ത്യ മാറുകയുണ്ടായി. റെയില്‍വേ യാത്രാക്കൂലി ഉയര്‍ത്തിയെന്നു മാത്രമല്ല, റെയില്‍വേയെ സ്വകാര്യവത്കരിച്ചു.
ഏറ്റവും കുറഞ്ഞ വിലയില് മരുന്നുകള് ലഭ്യമാകുന്ന രാജ്യമായ ഇന്ത്യയെ ഉത്പന്ന പേറ്റന്റായി പരിവര്‍ത്തനപ്പെടുത്തുന്നതിലും സ്ട്രാറ്റജിക് മേഖലയെ ആയുധ നിര്‍മ്മാണത്തെ സ്വകാര്യവത്കരിക്കുന്നതിലും തുടങ്ങി ഒട്ടനവധി കോര്‍പറേറ്റ് പ്രീണന നടപടികള് നിയമങ്ങളായി മാറ്റുന്നതില് കഴിഞ്ഞ ഏഴ് വര്‍ഷംകൊണ്ട് നിഷ്പ്രയാസം വിജയിച്ച മോദി, രാജ്യത്തെ നശിപ്പിച്ചായാലും താന്‍ കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ടവനായി നില്‍ക്കണമെന്ന് ഉറച്ചുവിശ്വസിക്കുന്നു. അദ്ദേഹത്തിനറിയാം തെരഞ്ഞെടുപ്പ് വരുമ്പോള് ഭൂരിപക്ഷ-ന്യൂനപക്ഷ സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയിലും സൈന്യവുമായി ബന്ധപ്പെട്ടതുമായ കുറച്ചു വിഷയങ്ങള്‍ ചര്‍ച്ചക്കെത്തിച്ചാല്‍ അധികാരം നിലനിര്‍ത്താനാകുമെന്ന്.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ തൃണവത്കരിച്ചുകൊണ്ട്, അവരുടെ നിയമപരമായ ആവശ്യമായ സെലക്ട് കമ്മിറ്റിക്ക് കര്‍ഷക ബില്ലുകള്‍ പാസ്സാക്കുന്നതിന്മുമ്പ് വിടണമെന്ന ആവശ്യത്തെ തള്ളി, സ്വേച്ഛാപരമായ മൂന്ന് ഓര്‍ഡിനന്‍സുകളും നിയമമാക്കി. എന്തുകൊണ്ടാണ് ഈ ബില്ലുകള് സെലക്ട് കമ്മിറ്റിക്ക് വിടാത്തതെന്നു ആദ്യം നോക്കാം. ഇന്ത്യന് ജനതയില് ബഹുഭൂരിപക്ഷംവരുന്ന കര്‍ഷകരുടെ ജീവിതം എന്നെന്നേക്കുമായി കോര്‍പറേറ്റുകളുടെ കാല്‍ക്കല്‍ അടിയറവ്‌വെക്കുന്ന ഒട്ടനവധി നയങ്ങള് ഒഴിവാക്കാനോ അല്ലെങ്കില് ഭേദഗതി വരുത്താനോ കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങള് ആവശ്യപ്പെടുമെന്നും തന്മൂലം കോര്‍പറേറ്റ് പ്രീണനം സാധിക്കില്ലായെന്നതാണ് മോദിയും ബി.ജെ.പിയും ധൃതിയില് പാസ്സാക്കിയതെന്നു ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ബോധ്യമായതിന്റെ തെളിവാണ് രാജ്യത്തിന്റെ അങ്ങോളമിങ്ങോളം അലയടിക്കുന്ന കര്‍ഷക സമരങ്ങള്‍.
കാര്‍ഷിക മേഖലയില്‍ നേരത്തെ ഇറക്കിയ ഓര്‍ഡിനന്‍സിന് നിയമ പ്രാബല്യം നല്‍കി മൂന്ന് ബില്ലുകളാണ് പാര്‍ലമെന്റ് പാസ്സാക്കിയത്. സഭാചട്ടങ്ങളെ പച്ചയായി കൊല ചെയ്തും തികച്ചും ജനാധിപത്യവിരുദ്ധമായ നടപടികളിലൂടെയുമാണ് ബി.ജെ.പി തങ്ങളുടെ കോര്‍പറേറ്റ് പ്രീണനം സാധ്യമാക്കിയത്. മോദിയുടെ സ്വേച്ഛാപരമായ നടപടിയിലൂടെ ബി.ജെ.പി ഇന്ത്യന് ജനാധിപത്യത്തിനു എത്രത്തോളം ഭീഷണിയാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ഇന്ത്യയില് ഇന്ന് 1.4 ബില്യണ്‍ കര്‍ഷകരാണുള്ളത്. അവരുടെ പങ്കാളിത്തമാകട്ടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില് 15 ശതമാനവുമാണ്. പാസ്സാക്കിയ മൂന്ന് നിയമങ്ങളും പൂര്‍ണ്ണമായും കോര്‍പറേറ്റ് ആധിപത്യം കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കും. ലോക വ്യാപാര സംഘടനയുടെ ഉറുഗ്വേ റൗണ്ട് മുതല് സാമ്രാജ്യത്വ രാജ്യങ്ങള് ആവശ്യപ്പെടുന്ന കാര്‍ഷിക കമ്പോളങ്ങളുടെ നിയന്ത്രണങ്ങള് എടുത്തുകളയല്, ഭക്ഷ്യവസ്തു സമാഹരണ മേഖല സ്വകാര്യ വത്കരിക്കല്, സബ്‌സിഡി എടുത്തുകളയല്, കുറഞ്ഞ താങ്ങുവില നിശ്ചയിക്കുന്നതവസാനിപ്പിക്കല് എന്നിവയെല്ലാം ഈ നിയമങ്ങളിലൂടെ നടപ്പിലാക്കുകയാണ്. ഇത് രാജ്യത്തെ കാര്‍ഷിക മേഖലയുടെ മരണമണിയാണ് എന്നതില് സംശയമില്ല.
നിയമങ്ങള് എങ്ങനെ കര്‍ഷക വിരുദ്ധമാകുമെന്നു പരിശോധിക്കാം. 1. കാര്‍ഷിക ആവശ്യങ്ങള്‍ പൂര്‍ണ്ണമായും നിരാകരിക്കപ്പെട്ടു. രാജ്യത്തെ കര്‍ഷകര്‍ ഏറെനാളായി തങ്ങളുടെ സമരങ്ങളിലൂടെ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കുക, കാര്‍ഷിക ചെലവുകള്‍ക്ക് സബ്‌സിഡി അനുവദിക്കുക, സ്വാമിനാഥന് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, ഭൂപരിഷ്‌കരണം നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പിലാക്കുക എന്നിവയൊക്കെയാണ്. എന്നാല് ഈ ആവശ്യങ്ങളൊന്നും ബില്ലില് പ്രതിഫിലിക്കുന്നില്ല. 2. ബി.ജെ.പിയുടെ പ്രകടനപത്രിക വാഗ്ദാനമായ സ്വാമിനാഥന് കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളി. സ്വാമിനാഥന് കമ്മിറ്റി റിപ്പോര്‍ട്ട് റെക്കമെന്‍ഡേഷന്‍സ് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പത്രികയിലുള്‍പ്പെടുത്തിയാണ് മോദി അധികാരത്തിലെത്തിയത്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും ഇന്ത്യയില്‍ നടപ്പിലാക്കുമെന്ന്പറഞ്ഞാണ് വീണ്ടും ഭരണത്തിലെത്തിയത്. അതിലെ ഏറ്റവും പ്രധാന ശിപാര്‍ശതന്നെ താങ്ങുവില ഉത്പാദന ചെലവിന്റെ വെയ്‌റ്റേജ് 50 ശതമാനം ഉയര്‍ത്തണമെന്നാണ്. പാസ്സാക്കപ്പെടുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രിത വില നിശ്ചയിക്കല് തന്നെ ഒഴിവാക്കപ്പെടുന്നുവെന്നത് ബി.ജെ.പിയുടെ വാഗ്ദാന ലംഘനത്തിന്റെ മറ്റൊരുദാഹരണം മാത്രം. 3. നിലനില്‍ക്കുന്ന സര്‍ക്കാര്‍ കാര്‍ഷിക വില നിര്‍ണ്ണയം മേലില്‍ കോര്‍പറേറ്റ് കുത്തകകള്‍ നിര്‍വഹിക്കും.
ഗാന്ധിജി വിഭാവനം ചെയ്ത കാര്‍ഷിക സ്വയം പര്യാപ്തതയുടെ അടിസ്ഥാന ശിലയാണല്ലോ സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങു വിലയും ശേഖരണ വിലയും. ഇവ വിഭാവനം ചെയ്തത് തന്നെ കര്‍ഷക രക്ഷക്കായാണ്. എന്നാല് മേലില്‍ കാര്‍ഷിക വിലനിര്‍ണ്ണയം വ്യാവസായിക കുത്തകകളുടെ കൈകളിലേക്ക് ഏല്‍പ്പിക്കുന്നതിന്റെ നിയമ നടപടിയാണ് മോദി കഴിഞ്ഞ ദിവസം പാസ്സാക്കിയ നിയമ നടപടികളിലൂടെ ചെയ്തിരിക്കുന്നത്. ഇനി മുതല്‍ കാര്‍ഷിക വിത്തിനങ്ങളുടെ വില പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ നിശ്ചയിക്കും. പരമ്പരാഗത വിത്തുകളുടെ പൊതു ഘടനയെന്നു പറയുന്നത് അവ വീണ്ടും വീണ്ടും ഉപയോഗിക്കാനുള്ള പ്രകൃത്യായുള്ള പ്രത്യുല്‍പാദനശേഷി നിലനിര്‍ത്തിയിരുന്നു. എന്നാല്‍ കോര്‍പറേറ്റുകള്‍ പരമ്പരാഗത വിത്തുകളുടെ ജനിതക ഘടനയില് മാറ്റം വരുത്തുന്നത്മൂലം അവയുടെ പ്രത്യുത്പാദന ശേഷി ഒരു തവണയിലേക്ക് പരിമിതപ്പെടുത്തുന്നു.
തന്മൂലം വിത്തിനായി ഓരോ തവണയും കര്‍ഷകന്‍ കോര്‍പറേറ്റുകളെ സമീപിക്കേണ്ടിവരുമെന്നതിനാല്‍ ഇന്ത്യയുടെ പുകള്‍പെറ്റ പരമ്പരാഗത കൃഷി ആഗോള കുത്തക മേഖലയായി നിയമം വഴി മാറ്റപ്പെടും. വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വ്യാപാര താല്‍പര്യം മാത്രമാണീ ബില്ലുകളിലുള്ളത്. അതിനാലാണ് ഈ ബില്ലിലെ വിശദാംശങ്ങള് കരടായി മാതൃഭാഷയിലിറക്കി കര്‍ഷകരുമായോ അവരുടെ സംഘടനകളുടമായോ ചര്‍ച്ചചെയ്യാന്‍ മോദി തയ്യാറാകാതിരുന്നത്. 4. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നു കയറ്റം. ഇന്ത്യന് ഭരണഘടന പ്രകാരം കൃഷി സംസ്ഥാനങ്ങളുടെ അധികാരത്തില് വരുന്ന സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണ്. എന്നാല്, കേന്ദ്രം ഈ ബില്ല് പാസ്സാക്കാനായി ആവര്‍ത്തിക്കുന്ന വാദം കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണെന്നാണ്. ആയതിനാല്‍ തന്നെ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാനോ, കര്‍ഷക സംഘടനകളുമായി ചര്‍ച്ചകള്‍ക്കോ മോദി തയ്യാറായില്ല. മാത്രമല്ല നിലവിലെ കാര്‍ഷിക വിപണന കേന്ദ്രങ്ങളായ ‘മാന്‍ഡിസ്’ അടച്ചുപൂട്ടപ്പെടുകയും ചെയ്യും. തന്മൂലം കര്‍ഷകരില്‍ നിയന്ത്രിക്കപ്പെട്ട സംവിധാനങ്ങള് വീണ്ടും പഴയ കാലത്തിനു തുല്യമായി കുത്തകകള്‍ക്കും അവരുടെ ഇടനിലക്കാര്‍ക്കുമായി വഴിമാറും.
5. കാര്‍ഷിക കരാര്‍വത്കരണം ചെറുകിട കൃഷിക്കാരില്ലാത്ത രാജ്യമാക്കി ഇന്ത്യയെ പരിവര്‍ത്തിപ്പിക്കും. മറ്റൊരു പ്രധാന പ്രശ്‌നം ഇത് കരാര് കൃഷിക്ക് നിയമ പിന്‍ബലം നല്‍കിയിരിക്കുന്നു. തൊഴില്‍രംഗത്തെ കരാര്‍വത്കരണം പോലെ കാര്‍ഷികരംഗത്തും കരാര്‍ കൃഷി വ്യാപകമാകും. കാര്‍ഷികോത്പന്നങ്ങളുടെ ഉത്പാദനത്തിനും പരിപാലനത്തിനും പ്രത്യേക വകുപ്പുകള്‍ നിലവില്‍വരും. വിളകളുടെ ഉത്പാദനത്തന്മുമ്പായി കര്‍ഷകന്‍ കുത്തക വ്യാപാരികളുമായി ഗുണനിലവാരം, വിതരണം, വില എന്നിവയെപ്പറ്റി കരാറില്‍ ഏര്‍പ്പെടാം. കരാര്‍ വ്യവസ്ഥയില് ഏതെങ്കിലും ലംഘനമുണ്ടായാല്‍ കര്‍ഷകന്‍ തകരും. വിത്തു പാകുമ്പോള് മുതല് വിളവെടുപ്പു വരെയുള്ള എല്ലാ റിസ്‌ക്കുകളും കര്‍ഷകന്റെ ചുമലിലാണ്. തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ ത്രിതല സംവിധാനമുണ്ടെങ്കിലും ഫലത്തില്‍ കോര്‍പറേറ്റ് ഭീമന്‍മാരുടെ സ്വാധീന ശക്തിയില്‍ പിടിച്ചുനില്‍ക്കാന്‍ പാവം കര്‍ഷകര്‍ക്ക് കഴിയില്ല. വന്‍കിടക്കാര്‍ക്ക് ഭൂമി ഉള്‍പ്പെടെ കാര്‍ഷികാവശ്യത്തിന് സൗജന്യമായി നല്‍കാന്‍ ഇതില്‍ വ്യവസ്ഥയുണ്ട്. ഫലത്തില്‍ കാര്‍ഷിക വ്യവസ്ഥ രാജ്യത്തെ ചെറുകിട കര്‍ഷകന്‍ കളംവിടാന്‍ കാരണമാകുകയും കാര്‍ഷിക മേഖല പൂര്‍ണ്ണമായും കോര്‍പറേറ്റുകള്‍ക്ക് അടിയറവെക്കപ്പെടുകയും ചെയ്യും.
6. എസ്സന്‍ഷ്യല്‍ കമ്മേഡിറ്റീസ് അക്ട് ഭേദഗതി രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള് ഉണ്ടാക്കും. പ്രധാന ഉത്പന്നങ്ങളായ പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍, ഉള്ളി, ഉരുളകിഴങ്ങ് എന്നിവയെ ആവശ്യസാധനങ്ങളുടെ പട്ടികയില്‍നിന്നും ശേഖരണ പരിധിയില്‍നിന്നും പുതിയ നിയമം ഒഴിവാക്കും. തന്‍മൂലം രാജ്യത്തെ കാര്‍ഷിക മേഖലയെ പൂഴ്ത്തിവെപ്പിലേക്കും, ഊഹക്കച്ചവടത്തിലേക്കും നയിക്കും. ഭക്ഷ്യ വസ്തുക്കളുടെ സമാഹരണം എഫ്.സി.ഐയുടെ ഗോഡൗണുകളില്‍നിന്ന് കോര്‍പറേറ്റുകളുടെ സ്വകാര്യ ഗോഡൗണിലേക്കെത്തിച്ചേരും. ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ സര്‍ക്കാര്‍ നിയന്ത്രണം ഇല്ലാതാകും. ഉത്പാദകര്‍ക്ക് വിലക്കുറവും ഉപഭേക്താക്കള്‍ക്ക് വില വര്‍ധനവിലേക്കും ഇടനില കോര്‍പറേറ്റുകളുടെ അമിത ലാഭത്തിലേക്കും ഇത് നയിക്കും. ഇന്ത്യയില് 2014-16ല് ജനസംഖ്യയുടെ 27.8 ശതമാനം ഭക്ഷ്യ സുരക്ഷയില്ലാത്തവരായിരുന്നു. 2017-19ല് അത് 31.6 ശതമാനമായി വളര്‍ന്നു.
മോദി ഭരണത്തില് 48.86 കോടി വരുന്ന നമ്മുടെ സഹോദരങ്ങളെ ഭക്ഷ്യ സുരക്ഷയില്ലാത്തവരാക്കി. ലോകത്തിലെ ഭക്ഷ്യ സുരക്ഷയില്ലാത്ത ജന വിഭാഗങ്ങളില് 22 ശതമാനവും നമ്മുടെ സഹോദരണങ്ങളാണെന്നത് മോദി ഭരണം നല്‍കിയ സംഭാവനയാണ്. പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ തല്‍സ്ഥിതി വീണ്ടും വഷളാക്കുമെന്നതില് സംശയമില്ല. 7. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനെ അംഗീകരിക്കാത്ത നിയമങ്ങള്‍. കാര്‍ഷിക കടങ്ങള്‍ മൂലം മോദി ഭരണത്തിന്‍കീഴില്‍ ആത്മഹത്യകള്‍ പെരുകുമ്പോഴാണ് മോദി കോര്‍പറേറ്റ് പ്രീണന നിയമങ്ങള് നടപ്പിലാക്കുന്നതെന്നത് മോദിയുടെ രാജ്യസ്‌നേഹത്തിന്റെ ഉദാഹരണമാണ്. 2019 കണക്കുകള്‍പ്രകാരം മോദി ഭരണത്തില് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 10281 ആണ്. നിത്യ കൂലിക്കാരായ 32559 തൊഴിലാളികള് ഈ കാലയളവില് ആത്മഹത്യ ചെയ്തിട്ടുണ്ടെന്നത് ഞെട്ടലോടെ കേള്‍ക്കേണ്ടതാണ്. മാത്രമല്ല തൊഴില് മേഖലയിലും അതുമൂലമുള്ള അലയൊലികളുണ്ടാകും. തൊഴില്‍സുരക്ഷതന്നെ ചോദ്യ ചിഹ്നമായി മാറും. തന്മൂലം രാജ്യത്തെ ആകമാനം കോര്‍പറേറ്റുകള്‍ക്കും തീറെഴുതി നല്‍കപ്പെടുമെന്നതില്‍ സംശയമില്ല.
മതേതരത്വ-ജനാധിപത്യ സംരക്ഷണ വാദികളും പൊതുജനവും കര്‍ഷക സമരങ്ങള്‍ക്ക് സഹകരണം പ്രഖ്യാപിക്കേണ്ടതുണ്ട്. കര്‍ഷക പ്രശ്‌നങ്ങള്‍ അവരെ മാത്രം ബാധിക്കുന്നവയല്ല. മറിച്ചു പരിപാവനമായ മാതൃരാജ്യത്തു നമുക്കോരോരുത്തര്‍ക്കും ഭക്ഷണ സ്വാതന്ത്ര്യത്തോടെ ജീവിച്ചുപോകാനുള്ള അവകാശങ്ങള്‍ക്കു മങ്ങലേല്‍പ്പിക്കുന്ന നടപടി കൂടിയാണിതെന്നോര്‍മ്മ ഉണ്ടാകേണ്ടതുണ്ട്.
]]>
എല്.ഡി.എഫ് സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണത്തിന് കത്തിവെക്കുന്ന നിരവധി സംഭവങ്ങളാണ് മുന്നിലുള്ളത്.
1. തദ്ദേശസ്വയംഭരണങ്ങള്‍ക്കുണ്ടായിരുന്ന അധികാരങ്ങള്‍ എല്. ഡി.എഫ് സര്‍ക്കാര്‍ കവര്‍ന്നെടുത്തു.
(i) അബ്കാരി ഷാപ്പുകള് തുറക്കാന് അനുമതി നല്‍കുന്നതിന് ഗ്രാമ പഞ്ചായത്തുകള്‍ക്കും ഗ്രാമ സഭകള്‍ക്കും ഉണ്ടായിരുന്ന അധികാരം എല്.ഡി. എഫ് എടുത്തുകളഞ്ഞു. കേരള പഞ്ചായത്ത് രാജ്‌നിയമം വകുപ്പ് 232(2) പ്രകാരം ഗ്രാമപഞ്ചായത്തുകളുടെ അനുമതിയില്ലാതെ ഷാപ്പുകള് തുറക്കാന് പാടില്ലായെന്ന നിയമ വ്യവസ്ഥ 2017ല് എല്.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും നിശ്ചിത അകലം പാലിച്ചുകൊണ്ട് മാത്രം അബ്കാരി ഷാപ്പുകള് തുറക്കാന് അനുമതി നല്‍കാന്‍ പാടുള്ളു എന്ന നിയമവകുപ്പ് 232 (3) പ്രകാരമുള്ള വ്യവസ്ഥയും പ്രസ്തുത ഭേദഗതി റദ്ദാക്കി. പൊതുസമാധാനത്തിന്റെയും ധാര്‍മ്മികതയുടെയും ശല്യത്തിന്റെയും അടിസ്ഥാനത്തില് അബ്കാരി ഷാപ്പുകള് മാറ്റി സ്ഥാപിക്കുന്നതിനും അടച്ചുപൂട്ടുന്നുതിനും ഉത്തരവ് നല്‍കാന്‍ പഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന വകുപ്പ് 232(4) പ്രകാരമുള്ള അധികാരവും ഇതോടൊപ്പം റദ്ദാക്കി.
(ii) വ്യവസായ സ്ഥാപനങ്ങള് തുടങ്ങാന് അനുമതി നല്‍കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കും ഉണ്ടായിരുന്ന അധികാരം എടുത്ത് കളഞ്ഞു. കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 233 പ്രകാരം വ്യവസായ ശാലകള് തുടങ്ങുന്നതിന് ഗ്രാമപഞ്ചായത്തിന്റെ അനുമതി ആവശ്യമായിരുന്നു. വ്യവസായശാല സ്ഥാപിക്കുന്ന പരിസരത്തെ ജനസാന്ദ്രത, പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ശല്യം, മലിനീകരണം, ആരോഗ്യ പ്രശ്‌നങ്ങള് എന്നിവ പരിഗണിച്ചായിരുന്നു പഞ്ചായത്ത് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2019 ല് കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള് സുഗമമാക്കല് നിയമപ്രകാരം (MSME Rule) പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ തന്നെ ഒരു വ്യവസായ സ്ഥാപനം ആരംഭിക്കാന് സംരംഭകന് കഴിയും. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ മറവിലാണ് ഇത് ചെയ്തത്. ഇത് മൂലം ഗ്രാമപഞ്ചായത്തിന് വിവിധ നികുതിയും ഫീസുകളും ഇനത്തില് ലഭിക്കേണ്ട വലിയൊരു തുകയാണ് നഷ്ടപ്പെടുന്നത്. മാത്രവുമല്ല വ്യാപകമായി കെട്ടിട നിര്‍മ്മാണ നിയമ ലംഘനങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനും സാധ്യതയും ഉണ്ട്.
(iii) പന്ത്രണ്ടാം പദ്ധതി മാര്‍ഗരേഖയില്‍ ഫണ്ട് വിനിയോഗത്തില് കൂടുതല് സ്വാതന്ത്ര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്നു. പതിമൂന്നാം പദ്ധതി മാര്‍ഗരേഖ നിബന്ധകളുടെ ശൃംഖലയാണ്. ഉദാ. ലൈഫ് മിഷന് 20 ശതമാനം, ഉത്പാദന മേഖലക്ക് 30 ശതമാനം, മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് 10 ശതമാനം, വനിതാഘടക പദ്ധതി 10 ശതമാനം, ഭിന്നശേഷിവിഭാഗങ്ങള്‍ക്ക് 5 ശതമാനം, വയോജനങ്ങള്/പാലിയേറ്റീവ് കെയര് 5 ശതമാനം എന്നീ നിര്‍ബന്ധിത വകയിരുത്തല്‍മൂലം ജനകീയാസൂത്രണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
ഗ്രാമസഭാ നിര്‍ദ്ദേശപ്രകാരമുള്ള പ്രൊജക്ടുകള്‍ നടപ്പിലാക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയുന്നില്ല. വികസന ഫണ്ടിന്റെ നല്ലൊരു ശതമാനവും സുഭിക്ഷകേരളം പദ്ധതിയ്ക്കായി മാറ്റിവെക്കാന് പഞ്ചായത്തുകള്‍ നിര്‍ബന്ധിതരാകുന്നു.
(iv) സാങ്കേതിക സഹായത്തിനെന്ന പേരില് വിവിധ മിഷനുകളിലൂടെ സമാന്തര സംവിധാനങ്ങള് കൊണ്ടുവന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധികാരത്തെയും സ്വാതന്ത്ര്യത്തെയും പ്രതികൂലമായി ബാധിച്ചു. എല്.ഡി. എഫിന്റെ പോഷക സംഘടനാ പ്രവര്‍ത്തകരെ നിലനിര്‍ത്താന്‍ മാത്രമാണ് ഇവ സഹായിച്ചത്.
(v) പത്രണ്ടാം പദ്ധതി കാലയളവില് സംസ്ഥാന ബജറ്റിന് ശരാശരി 23 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പതിമൂന്നാം പദ്ധതിയിലും ശരാശരി തുക 23 ശതമാനം മാത്രമാണ്.
(vi) സംസ്ഥാന ബജറ്റിന്റെ അനുബന്ധം 4 ല് പറയുന്ന പദ്ധതി വിഹിതം മുഴുവന്‍ നല്‍കാതെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുക വെട്ടിക്കുറച്ചു സ്പില് ഓവര് തുക 20 ശതമാനമായി പരിമിതപ്പെടുത്തി. അടുത്ത വര്‍ഷത്തെ തുകയില്‍ നിന്നാണ് ക്യൂ ബില്ലിലെ തുക നല്‍കുന്നത്.
2. സവിശേഷമായ മാതൃകകള് ഇല്ലായ്മ ചെയ്തു.
(i) യു.ഡി.എഫിന്റെ സ്വപ്‌ന പദ്ധതിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില് ടോട്ടല് ക്വാളിറ്റി മാനേജ്‌മെന്റ് (TQM) നടപ്പിലാക്കി ഐ.എസ്.ഒ (ISO) 9001:2008 സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയെന്നത്. സേവനപ്രദാന സംവിധാനത്തിന്റെ ഗുണമേന്മയിലൂടെ ജനസംതൃപ്തി ഉറപ്പുവരുത്തുന്ന പദ്ധതി 2013 ല് യു.ഡി.എഫ് ആരംഭിച്ചു. എന്നാല് എല്.ഡി.എഫ് അധികാരത്തില് വന്നതോടുകൂടി ടി.ക്യു.എം എന്നത് പഞ്ചായത്ത് കെട്ടിടത്തിന്റെ പെയ്ന്റിങും ഫര്‍ണിഷിങും ആയി ചുരുക്കി. ജനസംതൃപ്തി ഉറപ്പ്‌വരുത്തുന്ന സേവന ഗുണമേന്മക്ക് പകരം തട്ടിക്കൂട്ടി സര്‍ട്ടിഫിക്കറ്റ് ഐ.എസ്.ഒ കരസ്ഥമാക്കുന്നതിന് മുന്‍തൂക്കും നല്‍കിക്കൊണ്ട്് പദ്ധതിയുടെ അന്ത:സ്സത്ത നഷ്ടപ്പെടുത്തുകയാണ് എല്.ഡി.എഫ് ചെയ്തത്.
(ii) അധികാര വികേന്ദ്രീകരണം താഴെത്തട്ടില് എത്തിക്കാന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും വാര്‍ഡുകള്‍ കേന്ദ്രീകരിച്ച്് സേവാഗ്രാം ഗ്രാമകേന്ദ്രം സ്ഥാപിച്ചുകൊണ്ട് സേവനപ്രദാന സംവിധാനം വാര്‍ഡ്തലം വരെ യു.ഡി.എഫ് എത്തിച്ചു. ഓരോ ഗ്രാമ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് 5000 രൂപ വരെ ചെലവഴിക്കാന് വ്യവസ്ഥും ചെയ്തു. എന്നാല് എല്.ഡി.എഫ് ഇതിനെ അട്ടിമറിക്കുകയാണ് ചെയ്തത്.
(iii) ജനകീയസൂത്രണത്തില് ജനപങ്കാളിത്തം സജീവമാക്കുന്നതിന് വികസന പദ്ധതി ആശയങ്ങള്‍ അയല്‍സഭകളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് പന്ത്രണ്ടാം പദ്ധതിയില് വ്യവസ്ഥ ചെയ്തിരുന്നു. ഇതിലൂടെ കമ്യൂണിറ്റി പ്ലാന് എന്ന ആശയമാണ് യു.ഡി.എഫ് നടപ്പിലാക്കിയത്. പതിമൂന്നാം പദ്ധതിയില് ഇവ ഒഴിവാക്കുകയാണുണ്ടായത്.
(iv) ജനകീയാസൂത്രണത്തില് പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ സജീവ പങ്കാളിത്തം ഉറപ്പ്‌വരുത്തുന്നതിന് ആദിവാസി മേഖലയിലെ ഊരു കൂട്ടത്തിന് സമാനമായി മല്‍സ്യസഭ യു.ഡി.എഫ് വിഭാവനം ചെയ്ത് നടപ്പിലാക്കി. എന്നാല് ഇവ ക്രിയാത്മകമാക്കാന് എല്. ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞില്ല.
(v) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കാര്യശേഷി വികസനത്തിനായുള്ള കിലയിലെ റിസോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുത്തിരുന്നത് കാര്യപ്രാപ്തിയുടെ അടിസ്ഥാനത്തിലായിരുന്നു. ആയതിലേക്ക് പരിശീലക പരിശീലനം ശാസ്ത്രീയമായ രീതിയില് നടത്തി മികവുറ്റവരെ കണ്ടെത്തിയിരുന്നത്. എന്നാല് എല്.ഡി.എഫ് ഭരണത്തില് വന്നതോടുകൂടി പാര്‍ട്ടി അനുഭാവികളെയും സി.പി.എമ്മിന്റെ പോഷകസംഘടനകളുടെ പ്രവര്‍ത്തകരെയും തിരുകി കയറ്റുന്ന ഒരു സ്ഥാപനമാക്കി കിലയെ മാറ്റിക്കൊണ്ട്് അക്കാദമിക സ്ഥാപനത്തെ രാഷ്ട്രീയവത്കരിക്കുകയാണ് ചെയ്തത്.
]]>
കോവിഡ് 19 മഹാമാരിയുടെ അടിയന്തിര പരിമിതികള്‍ക്കിടയിലും ഒരു ദിവസത്തേക്ക് വിളിക്കേണ്ടിവന്ന നിയമസഭാസമ്മേളനത്തില് അവിശ്വാസപ്രമേയ ചര്‍ച്ച ഒരു ജനാധിപത്യ ദുരന്തമാക്കി മാറ്റി. അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരില് ഭാവിചരിത്രം രേഖപ്പെടുത്തും.അഞ്ച് മണിക്കൂര് സമയം നിശ്ചയിച്ച അവിശ്വാസപ്രമേയ ചര്‍ച്ച പതിനൊന്നു മണിക്കൂര് എടുത്തതില് മൂന്നേമുക്കാല് മണിക്കൂറും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗമായിരുന്നു. എന്നിട്ടും സ്വര്‍ണക്കടത്ത് കേസും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായും ബന്ധപ്പെട്ട് നിയമസഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി മാത്രം മുഖ്യമന്ത്രിയില്‍നിന്ന് ലഭിക്കാതെ പോയി. പ്രതിപക്ഷത്ത്‌നിന്ന് കോണ്‍ഗ്രസിലെ വി.ഡി സതീശന് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ കുന്തമുന സഭ മുഖ്യമന്ത്രിയില് അവിശ്വാസം രേഖപ്പെടുത്തുന്നു എന്നായിരുന്നു. വില്യം ഷേക്‌സ്പിയര്‍ മാര്‍ക്ക്ആന്റണിയെ കൊണ്ട് ബ്രൂട്ടസിനെ വിശേഷിപ്പിച്ച ബഹുമാന്യനെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രമേയ അവതാരകന് അഭിസംബോധന ചെയ്തു.
എന്.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ പകര്‍പ്പവകാശം മുഖ്യമന്ത്രി പിണറായി വിജയനാണ് അവകാശപ്പെടുന്നത്. ആ അന്വേഷണം ഇതിനകം വെളിപ്പെടുത്തിയ തെളിവുകളുമായി മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തുന്ന ചോദ്യശരങ്ങളാണ് വി.ഡി സതീശന് മുതല് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെ പ്രതിപക്ഷത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തുരുതുരാ ഉതിര്‍ത്തത്. അതിന് വസ്തുതാപരമായും ആധികാരികമായും മറുപടി പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷം സൃഷ്ടിച്ച ‘പുകമറ’ മുഖ്യമന്ത്രിയും ഭരണപക്ഷത്ത് നിന്നുള്ളവരും തുടച്ചുനീക്കുമെന്നാണ് മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും പിന്തുണക്കുന്നവരെങ്കിലും പ്രതീക്ഷിച്ചത്. സാധാരണ ഗതിയില് പിണറായി വിജയന് അര മണിക്കൂര് കൊണ്ട് വസ്തുതകളുടെ പിന്‍ബലത്തില്‍ നിര്‍വഹിക്കാന്‍ കഴിയേണ്ട ഒരു കാര്യം എത്ര വലിച്ചുനീട്ടി പറഞ്ഞിട്ടും ഫലിക്കാതെ പോയി. കേസിലെ മുഖ്യപ്രതിയായ വനിത മുഖ്യമന്ത്രിയുടെ നയതന്ത്ര കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായി തുടരുമ്പോള്‍ മുഖ്യമന്ത്രിക്ക് കീഴിലെ വകുപ്പില് ഉന്നത ഉദ്യോഗസ്ഥയായി നിയമിപ്പിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ പ്രധാന ദൗത്യ പദ്ധതിയായ ലൈഫ് മിഷനില് നിന്ന് നാലേകാല് കോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയെന്ന് പ്രതി തന്നെ നല്‍കിയ മൊഴിയുമുള്‍പ്പെടെ പ്രതിപക്ഷമുയര്‍ത്തിയ അമ്പരപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഈ മാരത്തോണ് മറുപടിയില് തന്റെ ഓഫീസിന്റേയും വകുപ്പുകളുടെയും സര്‍ക്കാരിന്റെയും വിശ്വാസ്യത കാത്ത്‌സൂക്ഷിക്കാനാവശ്യമായ ജാഗ്രതയും നടപടികളും സ്വീകരിക്കുമെന്ന ഉറപ്പുപോലും നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മൂന്നാറിലെ പെട്ടിമുടിയില് മലയിടിച്ചിലിലും ഉരുള്‍പൊട്ടലിലും മനുഷ്യ ജീവനുകള് കുഴിച്ചുമൂടിയതുപോലെ മണിക്കൂറുകള് നീണ്ട പ്രസംഗ വായനയിലൂടെ പൊതുസമൂഹവും നിയമസഭയും മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ കുഴിച്ചുമൂടാന് ശ്രമിക്കുകയാണ് ചെയ്തത്.
എന്.ഐ.എയുടെ അന്വേഷണത്തില്‍ പരിപൂര്‍ണ വിശ്വാസം രേഖപ്പെടുത്തുകയും അന്വേഷണം തന്റെ ഓഫീസിലേക്ക് നീങ്ങുന്നതു പോലും സ്വാഗതം ചെയ്യുകയും എന്തിന് മറ്റുള്ളവര്‍ക്ക് നെഞ്ചിടിപ്പെന്ന് പരിഹസിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്തിരുന്നത്. മുഖാമുഖം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി പറയേണ്ടി വന്നപ്പോള് സ്വന്തം നെഞ്ചിടിപ്പ് മറച്ചുവെക്കാന് അസാധാരണവും അവിശ്വസനീയവുമായ മാര്‍ഗങ്ങള്‍ മറുപടിയില്‍ മുഖ്യമന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ തന്നെ ശൈലി കടമെടുത്താല് ചരിത്ര വസ്തുതകള് അതിനുവേണ്ടി വക്രീകരിച്ചും ഗീബല്‍സ്യന്‍ നുണകള്‍ ആവര്‍ത്തിച്ചും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി സ്വയം നിയമസഭയില് പുകമറ സൃഷ്ടിച്ചു. ലാറ്റിന് അമേരിക്കന് രാജ്യങ്ങളില് ഇടതുപക്ഷ ഗവണ്‍മെന്റുകളെ അട്ടിമറിക്കുന്ന ഗൂഢ ശക്തികള് തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനിറങ്ങിയിരിക്കുന്നു. മുസ്‌ലിംലീഗില് ജമാഅത്തെ ഇസ്‌ലാമി വക ഇസ്‌ലാമികവത്കരണം നടക്കുന്നു. കോണ്‍ഗ്രസില്‍ ബി.ജെ.പി വക ഹിന്ദുത്വ ധ്രുവീകരണവും. ഇവരോട് ചില മാധ്യമങ്ങള് കൂടി ചേര്‍ന്നിരിക്കുന്നു. അങ്ങനെ തന്റെ ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള സംയുക്ത നീക്കത്തിന്റെ ഉത്പന്നമാണ് അവിശ്വാസപ്രമേയമെന്ന പ്രതിരോധമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്.
എന്നാല്‍ അയോധ്യയിലെ തര്‍ക്കഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ നിലപാടുകളുടെ ചരിത്രമാകെ വിശദീകരിച്ച മുഖ്യമന്ത്രി ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രത്തിന് ശിലയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെയോ ഹിന്ദുത്വ അജണ്ടയെപറ്റിയോ ഒരക്ഷരം ഉരിയാടിയില്ല, മുഖ്യമന്ത്രിയുടെ കഴുത്ത് അമിത്ഷായുടെ കക്ഷത്തിലാണെന്ന് പ്രമേയമവതരിപ്പിച്ച് വി.ഡി സതീശന് മുഖത്തു ചൂണ്ടിപ്പറഞ്ഞിട്ടും. ആരൊക്കെയോ അണിയറയിലിരുന്ന് എഴുതി എത്തിച്ചുകൊണ്ടിരുന്ന ആവര്‍ത്തനങ്ങള്‍ നിറഞ്ഞതും വസ്തുതാവിരുദ്ധവുമായ കുറിപ്പുകള് വായിച്ചും വെള്ളം കുടിച്ചും മറുപടിക്ക് കാതോര്‍ത്തവരുടെ ക്ഷമ തകര്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം തടയുകയാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്.
സഭാ സമ്മേളനത്തിന്റെ തുടക്കത്തില് കള്ളക്കടത്തു കേസിലെ പ്രതിയായ വിവാദ വനിതയുമായി ഒരു ചടങ്ങില് ബന്ധപ്പെട്ട സ്പീക്കര് അധ്യക്ഷ വേദിയിലിരിക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സ്പീക്കര്‍ക്കെതിരായ അവിശ്വാസപ്രമേയം സാങ്കേതിക കാരണം പറഞ്ഞ് സ്പീക്കര് തള്ളുകയും ചെയ്തു. എന്നാല് പതിവുപോലെ സഭയുടെ നിയന്ത്രണം കയ്യിലെടുക്കാനാവാതെ വിഷമിക്കുന്ന സ്പീക്കറെയാണ് കണ്ടത്. പ്രത്യേകിച്ചും അമ്പത് മിനിറ്റ് സമയം നിശ്ചയിച്ചിരുന്ന സ്ഥാനത്ത് മുഖ്യമന്ത്രി അതിരുകള് ലംഘിച്ച് പ്രസംഗം വായിച്ച് സഭ നീട്ടിക്കൊണ്ടുപോയപ്പോള് നിസ്സഹായനായ കാഴ്ചക്കാരനായിരുന്നു സ്പീക്കര് ശ്രീരാമകൃഷ്ണന്. സഭാനേതാവായ മുഖ്യമന്ത്രിയെ നിയന്ത്രിക്കാന് തനിക്ക് അധികാരമില്ലെന്ന് ചെയറിലിരുന്ന് സ്പീക്കര്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.
1957 ലെ ഇ.എം.എസ് ഗവണ്‍മെന്റിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന്റെ സഭാനടപടികള് ബഹുമാനപ്പെട്ട സ്പീക്കര് പി. ശ്രീരാമകൃഷ്ണന് വായിച്ചു നോക്കേണ്ടതുണ്ട്. ഗവര്‍ണര്‍ ബി. രാമകൃഷ്ണ റാവുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇടപെട്ട് ഇ.എം.എസ് സംസാരിക്കുമ്പോള് പട്ടം താണുപിള്ള ഒരു ചോദ്യവുമായി എഴുന്നേല്‍ക്കുന്നു. താന്‍ വഴങ്ങുന്നില്ലെന്ന് മുഖ്യമന്ത്രി ഇ.എം.എസ് പറയുന്നു. പ്രതിപക്ഷത്തുനിന്നുള്ള ക്രമപ്രശ്‌നങ്ങള് തുടരെത്തുടരെ ഉയരുന്നു. ഒടുവില് സ്പീക്കര് ശങ്കരനാരായണന് തമ്പി ഇങ്ങനെ റൂളിങ് നല്‍കുന്നു. ആദരണീയനായ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ് നല്ലതെന്ന്. അംഗങ്ങള് എന്തു ചോദ്യം ചോദിച്ചാലും സ്പീക്കര് സമയം നല്‍കുന്ന പക്ഷം മറുപടി പറയുന്നതിന് താന് തയ്യാറാണെന്ന് ഇ.എം.എസ് പറയുന്നു. പ്രസംഗത്തിനിടക്ക് ചോദ്യം ചോദിച്ചാല് അതിന്റെ ഗതി തെറ്റിപ്പോകുമെന്നും.
മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞാല് ചോദ്യം ചോദിക്കാന് ബഹുമാനപ്പെട്ട അംഗങ്ങളെ താന് അനുവദിക്കുമെന്ന് സ്പീക്കര് വ്യക്തമാക്കുന്നു. സഭയുടെ കസ്റ്റോഡിയനാണ് സ്പീക്കറെന്ന് പറയുന്നതിന്റെ അര്‍ത്ഥം ഈ സംഭവം വ്യക്തമാക്കുന്നു. 57 ലെ ഇ.എം.എസ് മന്ത്രിസഭയെ സംബന്ധിച്ച് രണ്ടു തവണ അഴിമതി ആരോപണങ്ങളുണ്ടായി. ആദ്യത്തേത് കെ.സി ജോര്‍ജ് ഭക്ഷ്യമന്ത്രിയായിരിക്കെ ആന്ധ്രയില് നിന്ന് അരി കൊണ്ടുവന്നതിനെ കുറിച്ച്. 58 മാര്‍ച്ച് 19 ന് അഴിമതികളെ പറ്റി മൂവാറ്റുപുഴ അംഗം സി.എം മാത്യു പ്രതിപക്ഷത്തു നിന്നവതരിപ്പിച്ച പ്രമേയമാണ് രണ്ടാമത്തേത്. രണ്ടു സന്ദര്‍ഭത്തിലും പ്രതിപക്ഷം ബന്ധപ്പെട്ട മന്ത്രിമാര് വ്യക്തിപരമായി അഴിമതി നടത്തിയെന്ന് ആരോപിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അഴിമതി നടത്തിയെന്നായിരുന്നു വിമര്‍ശനം. ആന്ധ്രാ അരി പ്രശ്‌നത്തില് ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒഴിവാക്കാമായിരുന്ന നഷ്ടം എന്നാണ് ജസ്റ്റിസ് പി.ടി രാമന് നായര് കണ്ടെത്തിയത്. സി.എം മാത്യുവിന്റെ പ്രമേയത്തില്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞ ഇ.എം.എസ് അത് അവസാനിപ്പിച്ചതിങ്ങനെ. ‘ആക്ഷേപങ്ങളും ആരോപണങ്ങളും ഏതെല്ലാമുണ്ടായാലും അതിന്റെ വസ്തുതകള് ഓരോന്നും വന്നാല് അതിനുത്തരവാദികളായി മന്ത്രിസഭാതലത്തില് ആരെങ്കിലുമുണ്ടെങ്കില് ആരോപണം ശരിയാണെങ്കില് മന്ത്രിസഭ വേണ്ട നടപടിയെടുക്കും. കീഴുദ്യോഗസ്ഥന്മാരുടെ തലത്തിലാണെങ്കില്‍ അഴിമതി നിരോധന വകുപ്പ് അവര്‍ക്കെതിരെ നടപടിയെടുക്കും. ഈ ഉറപ്പ് നല്‍കിക്കൊണ്ട് ഏതാരോപണവും അടിസ്ഥാനപരമായ വസ്തുതകളോട് കൂടി ഗവണ്‍മെന്റിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അഭ്യര്‍ത്ഥിക്കുന്നു’.
ഇപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ഉള്ളവരുടെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളാണ് പിണറായി മന്ത്രിസഭക്കെതിരെ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സി.പി.എം നടത്തിയ അല്ലെങ്കില് മറ്റേതെങ്കിലും ഘടകകക്ഷി നടത്തിയ അഴിമതികളല്ല മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിയുടെ പ്രഭവകേന്ദ്രമായി മാറിയെന്ന് ജനങ്ങള്‍ക്കാകെ സംശയവും ബോധ്യവും വരുന്ന സ്ഥിതിയാണ് ഇപ്പോള് കേരളത്തിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും സ്പീക്കര് ശ്രീരാമകൃഷ്ണനും മാത്രമല്ല എല്.ഡി.എഫും ഈ യാഥാര്‍ത്ഥ്യമാണ് തിരിച്ചറിയേണ്ടത്. മന്ത്രിസഭയുടെ നയങ്ങളെ ഏകോപിപ്പിക്കുക എന്ന ചുമതല സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നടപ്പാക്കുന്നതിലേക്ക് മുഖ്യമന്ത്രി മാറിയതാണ് ഇതിന്റെ കാരണം. മന്ത്രിസഭയും പാര്‍ട്ടിയും ഇടതുമുന്നണിയും മുഖ്യമന്ത്രിയെന്ന വ്യക്തിയുടെ അധീശത്വത്തിന് കീഴിലെ മിണ്ടാപാവകളായി മാറിയതാണ് ഇതിനു കാരണം. ഏറ്റവുമൊടുവില് സ്പീക്കറും നിയമസഭ പോലും മുഖ്യമന്ത്രിയുടെ ചൊല്‍പ്പടിക്കു കീഴിലാണെന്ന് തിങ്കളാഴ്ച ലോകം നേരില് കണ്ടു. ഈ വസ്തുതയാണ് മുഖ്യമന്ത്രിയെ നിയമസഭയില് ഇരുത്തി അവിശ്വാസ പ്രമേയത്തിന്റെ ഭരണഘടനാ വ്യവസ്ഥകളിലെ അധികാരമുപയോഗിച്ച് പ്രതിപക്ഷം സഭയില്‍ നിര്‍വഹിച്ചത്, ബ്യൂറോക്രസിക്കും പൊലീസ് മേധാവികള്‍ക്കും പാഠമാകത്തക്ക നിലയില്. പ്രതിപക്ഷം മുന്‍കൂട്ടി പറഞ്ഞതുപോലെതന്നെ അവിശ്വാസപ്രമേയം സാങ്കേതികമായി പരാജയപ്പെട്ടു. എന്നാല് അത് ജനാധിപത്യപരമായി ചരിത്രപരമായ വിജയമായി തീരുകയും ചെയ്തു.
]]>
മൂന്നു വര്‍ഷത്തെ കര്‍ഷകരുടെ കാത്തിരിപ്പിനു ശേഷം നാളികേര സംഭരണത്തിനു ഇടതുസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു. കേരളത്തിന്റെ ഏറ്റവും പ്രധാന കൃഷിയിനമാണ് നാളികേരമെന്നത് അറിയാത്തവരല്ല ഇടതു മന്ത്രിസഭയിലുള്ളത്. കേരളത്തിലെ തൊണ്ണൂറ് ശതമാനത്തിന് മുകളിലുള്ള ജനങ്ങളുമായി നേരിയ തോതിലെങ്കിലും ബന്ധമുള്ള വിളയാണ് നാളികേരം. എന്നിട്ടും അവരുടെ പ്രയാസങ്ങള്‍ക്കു പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. അവസാനം തെരഞ്ഞെടുപ്പില് അതിദയനീയ പരാജയം നേരിടേണ്ടിവന്നപ്പോള്‍ കര്‍ഷകരെ സഹായിക്കുന്നുവെന്ന് വരുത്താനുള്ള ശ്രമം മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല് ഇത് കര്‍ഷകര്‍ക്ക് സഹായകരമല്ല എന്നതാണ് വസ്തുത.
ഇതേ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ 2016 ജൂണ് 8ന് പ്രഥമ ബജറ്റ് അവതരിപ്പിക്കുകയുണ്ടായി. നാളികേര സംഭരണം മുഴുവന് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും സംഭരണ വില 27 രൂപയായിരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മൂന്നു വര്‍ഷത്തിലധികമായി ആ തീരുമാനങ്ങള് നടപ്പിലായില്ലെന്നു മാത്രമല്ല നടന്നുവന്നിരുന്ന സംഭരണം പാടെ നിലക്കുകയും ചെയ്തു. യു. ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2012ല് സംഭരണം ആരംഭിച്ചത് 389 കൃഷിഭവനുകളിലൂടെയായിരുന്നു. മുഴുവന് പഞ്ചായത്തുകളിലും സംഭരണ കേന്ദ്രങ്ങള് തുടങ്ങണമെന്നതു ഇടതു സംഘടനകളടക്കം എല്ലാവരുടെയും ആവശ്യമായിരുന്നു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവന്നപ്പോള് ഉള്ളതും ഇല്ലാതായി.
രാജ്യത്ത് പച്ചത്തേങ്ങ സംഭരണം ആദ്യമായി തീരുമാനിച്ചത് 2008ല് ഡോ. മന്‍മോഹന്‍ സിങ് സര്‍ക്കാരായിരുന്നു. ഒരു നാളികേരത്തിന് 4.10 രൂപ വില നിശ്ചയിച്ച് സംഭരിക്കാനാണ് തീരുമാനിച്ചിരുന്നത്. കേരളത്തില് മാത്രം സംഭരണം നടന്നില്ല. അന്ന് വി.എസ് അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. കര്‍ഷകരുടെ രോദനത്തിന് പരിഹാരം ഉണ്ടാക്കാന് മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ കഴിഞ്ഞില്ല. നാളികേര വില വളരെ താഴോട്ട് കൂപ്പുകുത്തി. ഒരെണ്ണത്തിന് രണ്ടു രൂപ പോലും കിട്ടാത്ത ഒരു കാലം കടന്നുപോയി. അക്കാലത്താണ് നിയമസഭാതെരഞ്ഞെടുപ്പ് വന്നത്. പ്രധാന ചര്‍ച്ച നാളികേര വില തന്നെയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്ല ഇടപെടല് നടത്തി. 2012ല് പച്ചത്തേങ്ങ സംഭരണത്തിന് തീരുമാനിച്ചു.
കിലോക്ക് 14 രൂപയായിരുന്നു വില. ഇത് വലിയ മാറ്റം തന്നെയുണ്ടാക്കി. ഒരു നാളികേരത്തിന്റെ വില അഞ്ചുരൂപക്കും മുകളില് കടന്നു. ഘട്ടംഘട്ടമായി വര്‍ധന നടത്തി. 38 രൂപക്ക് വരെ സംഭരിച്ചു. വീണ്ടും സര്‍ക്കാര്‍ മാറി. ഇടതു ഭരണം വന്നു. പിണറായി വിജയന് മുഖ്യമന്ത്രിയായി. നാളികേര സംഭരണം നിലച്ചു. വിലയിടിഞ്ഞു, കര്‍ഷകര്‍ വലഞ്ഞു. ഉത്പാദന കമ്മിയും വര്‍ധിച്ച ആവശ്യവും കൂടിവന്നപ്പോള്‍ കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസം കൈവന്നു വിലകൂടി 48 രൂപയിലെത്തി. ആവശ്യം കുറഞ്ഞപ്പോള് വില കുറഞ്ഞു. 25-27 രൂപയിലെത്തി. മൂന്ന് വര്‍ഷത്തിലധികമായി വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ മുതിര്‍ന്നിട്ടില്ല. അവസാനം മുഖം മിനുക്കാനും തെറ്റുതിരുത്താനും തീരുമാനിച്ചതിന്റെ ഭാഗമായി നാളികേര സംഭരണത്തിനു തീരുമാനിച്ചിരിക്കുന്നു.
സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്കു ആശ്വാസകരമല്ല. 27 രൂപ വില ലഭിച്ചാല് ഉത്പാദനച്ചെലവ് പോലും കര്‍ഷകര്‍ക്ക് ലഭിക്കില്ല. ചുരുങ്ങിയത് 40 രൂപയെങ്കിലും ഒരുകിലോ നാളികേരത്തിന് ലഭിക്കണം. എന്നാലേ ഉല്‍പാദനച്ചെലവെങ്കിലും നികത്തുകയുള്ളു. 2016-ല് ബജറ്റില് പ്രഖ്യാപിച്ച വില (27രൂപ) യുടെ കാലാനുസൃതമായ വര്‍ധനവ് പോലും കര്‍ഷകര്‍ക്ക് വകവെച്ചുകൊടുത്തിട്ടില്ല. മൂന്ന് വര്‍ഷംകൊണ്ട് കര്‍ഷകര്‍ക്ക് ഉത്പാദന ചെലവില് വലിയ വര്‍ധനവ് തന്നെ വന്നിരിക്കുന്നു. 600 രൂപയുണ്ടായിരുന്ന തൊഴിലാളികളുടെ കൂലി 800 രൂപയിലെത്തി. തെങ്ങുകയറ്റ തൊഴിലാളികളുടെ കൂലി തെങ്ങൊന്നിന് 30-ല് നിന്നും 40 രൂപയായി തേങ്ങ പൊളിക്കാനുള്ള കൂലി 75 പൈസയില് നിന്ന് ഒരു രൂപയായി വര്‍ധിച്ചു. 33.3 ശതമാനത്തിന്റെ വര്‍ധന. വളത്തിന്റെ വില 50 ശതമാനത്തിലധികമായാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ ഇവയൊന്നും സര്‍ക്കാര്‍ പരിഗണിക്കാന്‍ പോലും തയ്യാറായിട്ടില്ല.
കൃഷിമന്ത്രി നിയമസഭയില് നടത്തിയ പ്രസ്താവന പത്രങ്ങളില് വായിക്കാന് കഴിഞ്ഞു. മന്ത്രി സുനില്‍കുമാര്‍ പറയുന്നത് നാളികേര വില 25 രൂപക്ക് താഴേക്ക് വരുമ്പോഴാണ് സര്‍ക്കാര്‍ സംഭരിക്കാറുള്ളത് എന്നാണ്. വലിയ കളവാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വി.എസ് അച്യുതാനന്ദന്റെ സര്‍ക്കാര്‍ അങ്ങിനെ ചെയ്തിരുന്നോ? ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തിരുന്നത്? പിന്നെ എന്തടിസ്ഥാനത്തിലാണ് മന്ത്രി പച്ചക്കള്ളം പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചത്? ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ നാളികേര വില ഇരുപതിനും താഴേക്ക് വന്നിരുന്നല്ലോ അന്ന് എന്തേ സംഭരിക്കാന് തയ്യാറാകാതിരുന്നത്?
സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഭരണം എന്നു തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. കേന്ദ്രങ്ങള് പോലും തീരുമാനിച്ചിട്ടില്ല. വൈകാതെ തന്നെ ഉദ്ഘാടനവും പത്രപരസ്യവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. സംഭരണം അതില് ഒതുങ്ങും എന്നാണ് അനുമാനിക്കേണ്ടത്. കാരണം കര്‍ഷകരോട് ആത്മാര്‍ത്ഥത കാണിച്ചിട്ടുള്ള യു.ഡി.എഫ് സര്‍ക്കാര്‍ സഹകരണ മേഖലയിലൂടെ സംഭരിക്കാനാണ് ആദ്യം 2011-ല് തീരുമാനിച്ചിരുന്നത്. പിന്നീട് 100 കേന്ദ്രങ്ങള് തന്നെ നിശ്ചയിച്ചു. എല്ലാം പരാജയപ്പെട്ടപ്പോഴാണ് കൃഷി ഭവനകളിലൂടെ സംഭരിക്കാന് തീരുമാനിച്ചിരുന്നത്. ഇടതു സര്‍ക്കാര്‍ വീണ്ടും പിന്നിലേക്ക് പോവുകയാണ്. ആത്മാര്‍ത്ഥമായി ഇടപെടാനോ പ്രായോഗികമായി പ്രവര്‍ത്തിക്കാനോ സര്‍ക്കാര്‍ തയ്യാറല്ലെന്നതിന്റെ ഏറ്റവും വലിയ തെളിവ്കൂടിയാണിത്. ‘അമ്മായിയും കുടിച്ച പാല് കഞ്ഞി’ എന്ന് പറഞ്ഞപോലെയാണ് ഞങ്ങളും നടത്തി നാളികേര സംഭരണം എന്നു പറയാന് മാത്രമാണെങ്കില് ഇങ്ങിനിയൊക്കെ മതി.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടങ്ങളില്‍ എഴുപതുകളില് തുടങ്ങിയ കശുവണ്ടി സംഭരണത്തിന്റെയും 1994 ലെ നെല്ലു സഭരണത്തിന്റെയും 2015 ലെ റബര് സംഭരണത്തിന്റെയും മഹത്തായ ചില മാതൃകകള് കേരളത്തിലുണ്ട്. അതു പഠിക്കാനെങ്കിലും അല്‍പമെങ്കിലും സത്യസന്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ തയ്യാറാവണം. ആ സംഭരണത്തിലൂടെ വില ക്രമേണ ഉയര്‍ന്നുവരികയും കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാവുകയും ചെയ്തു. 2015 ലെ റബര് സംഭരണത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ മാര്‍ക്കറ്റില്‍ റബ്ബറിന്റെ വില 90ന് താഴെയായിരുന്നു. അപ്പോഴാണ് 150 രൂപ വില നിശ്ചയിച്ച് ഉത്പാദക സംഘങ്ങളോട് സംഭരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്നിതാ റബര് വില ഉയര്‍ന്നു വരുന്നു. ആ മാതൃകയാണ് നാളികേര സംഭരണത്തിന്റെ കാര്യത്തിലും സര്‍ക്കാര്‍ അവലംബിക്കേണ്ടത്.
സര്‍ക്കാരിന്റെ നയം കണ്ടാല് മനസ്സിലാവുന്നത് കര്‍ഷകരെ സഹായിക്കാനല്ല വ്യവസായികളെയും കുത്തകകളെയും സഹായിക്കാനാണ് വലിയ വെമ്പല് എന്നാണ്. നാളികേരത്തിന്റെ വില താഴോട്ട് വലിക്കുന്ന നയം ആരെയാണ് സഹായിക്കുക. നാളികേരത്തിനു മതിയായ വിലയാണിതെന്നാണ് സര്‍ക്കാര്‍ വിളംബരം ചെയ്യുന്നത്. അതു വ്യവസായികളുടെ താല്‍പര്യമാണ്. ഇനിയും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് വ്യക്തമാവുന്നത്. ഐക്യജനാധിപത്യ കര്‍ഷക മുന്നണിയുടെ ഭാരവാഹികള് മന്ത്രിയെ നേരില് കണ്ടു ഇക്കാര്യങ്ങള് സംസാരിക്കുകയുണ്ടായി. മന്ത്രി കൈമലര്‍ത്തുകയാണുണ്ടായത്. 35രൂപയൊക്കെ നാളികേരത്തിന് കിട്ടണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഞാന്‍ നിര്‍ദേശിച്ചത് 30 രൂപയായിരുന്നു പക്ഷേ അതു മന്ത്രിസഭ അംഗീകരിച്ചില്ലെന്നു അവസാനം മന്ത്രി പറയുകയുണ്ടായി. 30 രൂപ പോലും ഒരു പാകപ്പെട്ട വിലയല്ല. എന്നാല് തുടക്കം എന്ന നിലക്ക് ആ വില എങ്കിലും അംഗീകരിക്കാന് കനിവ് കാണിക്കണമെന്നാണ് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കാനുള്ളത്.
(സ്വതന്ത്ര കര്‍ഷക സംഘം പ്രസിഡണ്ടാണ് ലേഖകന്)
ക്ഷേത്രാരാധന ഉള്‍പ്പെടെ ഒരുതരം ആരാധനയും വെച്ചുപൊറുപ്പിക്കാത്ത പാര്‍ട്ടിയാണ് സി. പി.എം. ബിംബാരാധനയുടെ കാര്യം പിന്നെ പറയാനുമില്ല. നാട്ടുകാരും പാര്‍ട്ടി ബന്ധുക്കളും അറിയാതെ കാടാമ്പുഴയില് പൂമൂടല് നടത്തിയ നേതാവിന്റെ കാര്യം നമുക്ക് ഓര്‍മയുണ്ട്. എത്ര പൂമൂടിയാലും രക്ഷ കിട്ടാത്ത അവസ്ഥയിലാണ് അദ്ദേഹമെന്ന് ശത്രുക്കള് പറഞ്ഞു നടക്കുന്നുണ്ട്. അതവിടെ നില്‍ക്കട്ടെ. ബിംബാരാധനയിലേക്ക് വരാം.
ആരാധനയും വ്യക്തിപൂജയും പാര്‍ട്ടിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യങ്ങളാണ്. സാക്ഷാല് ഇ.എം.എസിനെ വരെ വിമര്‍ശനബുദ്ധിയോടെ സമീപിച്ച പാര്‍ട്ടി അദ്ദേഹത്തെയും അതിരുവിട്ട് ആരാധിച്ചിട്ടില്ല. എ.കെ.ജി, ഇ.കെ നായനാര് തുടങ്ങിയ ജനകീയ നേതാക്കളും പാര്‍ട്ടിയുടെ കീഴില്‍ നിന്നാണ് വളര്‍ന്നു പന്തലിച്ചത്. എന്നാല് ഇപ്പോള് കാര്യങ്ങള് കൈവിട്ടിരിക്കുകയാണ്. സോഷ്യല് മീഡിയ എന്ന ദുര്‍ഭൂതം പാര്‍ട്ടിയെയും ബാധിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തനം വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും ഒതുങ്ങുന്ന ഇക്കാലത്ത് ആരാധനയുടെ കാര്യം പറയാനുണ്ടോ എന്നാണ് പാര്‍ട്ടി ബന്ധുക്കളുടെ ചോദ്യം.
പറഞ്ഞുവന്നത് പാര്‍ട്ടിയേക്കാള്‍ വളര്‍ന്നുപോകുന്ന ഒരു നേതാവിന്റെ കാര്യമാണ്. അത് മറ്റാരുമല്ല. പി. ജയരാജന് തന്നെ. വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെങ്കിലും പി. ജയരാജന്റെ രാഷ്ട്രീയമൂല്യം ഒട്ടും കുറഞ്ഞിട്ടില്ല അല്‍പം കൂടിയിട്ടേയുള്ളുവെന്നാണ് ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. കണ്ണൂരിന്റെ പൊന്നോമന പുത്രനായ ജയരാജനെ അണികളും ആരാധകരും എങ്ങനെയെല്ലാം പൂജിക്കുന്നില്ല! സാക്ഷാല് ശ്രീകൃഷ്ണന്റെ അവതാരം എന്നുവരെ പറഞ്ഞുകളഞ്ഞില്ലേ സഖാക്കള്.
ആര്.എസ്.എസ് സംഘം ശ്രീകൃഷ്ണാഷ്ടമി മഞ്ഞ പട്ടുടുത്ത് ആഘോഷിക്കുമ്പോള് നമുക്കും വേണം അത്തരത്തിലൊന്ന് എന്ന് തീരുമാനിച്ച നേതാവാണ് ജയരാജന്. പിന്നെ താമസിച്ചില്ല. കണ്ണൂര് തെരുവോരങ്ങളില് സി.പി.എം വക ജന്മാഷ്ടമി ആഘോഷം അരങ്ങേറി. അങ്ങനെയെല്ലാമാണ് ജയരാജന് സഖാക്കളുടെ ഒറ്റച്ചങ്കായി മാറിയത്. അതുകൊണ്ടുതന്നെ ഇരട്ടചങ്കിന് ഇവിടെ സ്ഥാനമില്ല. പാര്‍ട്ടിക്കുവേണ്ടി പട നയിച്ച് നിരവധി കഷ്ടനഷ്ടങ്ങള് ഏറ്റുവാങ്ങിയവനാണ് ജയരാജന്. അതിന് ത്യാഗം എന്നാണ് പാര്‍ട്ടി ഭാഷയില്‍ പറയുക. ജയരാജന് അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് എന്നൊക്കെ എതിരാളികള് പറയും.
അതാരും കണക്കിലെടുക്കേണ്ട. ഏതക്രമം കാണിച്ചും പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് പരമമായ ലക്ഷ്യം. അങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു കൂട്ടം അനുയായികളും ആരാധകരും ഉണ്ടാവുക സ്വാഭാവികം. ജയരാജേട്ടന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ശ്രീകൃഷ്ണന് ആയുധമെടുത്തില്ല. അര്‍ജ്ജുനനെക്കൊണ്ട് ആയുധമെടുപ്പിച്ചു. കൗരവരോട് യുദ്ധം ചെയ്യിപ്പിച്ചു. ഒടുവില് എന്തുണ്ടായി. ഭീഷ്മര്‍ ഉള്‍പ്പെടെയുള്ള കൗരവപ്പടയെ പാണ്ഡവന്മാര് തറപറ്റിച്ചു.
അതുപോലെയാണ് ജയരാജന്. അങ്ങനെയുള്ള ജയരാജനെ പാര്‍ട്ടി എതിരാളികള്‍ക്ക് വിട്ടുകൊടുക്കാന്‍ സഖാക്കള്‍ക്ക് സാധിക്കില്ല. അവര് ജയരാജന് സഖാവിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കും. അതിന് ആരും കണ്ണുരുട്ടിയിട്ട് കാര്യമില്ല. പി.ജെ ആര്‍മി ഇവിടെ വാഴുക തന്നെ ചെയ്യും.
ചെ ഗുവേരയുടെയും ഫിഡല്‍ കാസ്‌ട്രോയുടെയും മറ്റും ഓര്‍മകള്‍ ഇരമ്പാന്‍ സമയമായി. അവരുടെ പട്ടാളക്കുപ്പായങ്ങളോട് ചേര്‍ത്തുവെക്കാവുന്ന ഒരു കുപ്പായം ജയരാജനെ അണിയിക്കണം. അതാണ് പി.ജെ ആര്‍മിയുടെ ഉള്ളിലിരിപ്പ്. സഖാവ് പിണറായി വിജയന് ഇതില് കാര്യമില്ല. സഖാവ് നാടു ഭരിക്കട്ടെ. കണ്ണൂരിലെ പാര്‍ട്ടി ഭരിക്കാന്‍ വരേണ്ട. അതിന് പി.ജെ ആര്‍മിയുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാര്‍ട്ടി നേതൃത്വത്തിന് വെറുതെയിരിക്കാന് സാധിക്കുമോ? പാര്‍ട്ടി തത്വശാസ്ത്രത്തേക്കാള്‍ വളര്‍ന്ന ഒരു നേതാവിനെ എന്തുചെയ്യും. ആരാധനയുടെ രൂപവും സ്വഭാവവും ഒന്നു നിയന്ത്രിക്കുക തന്നെ. അതാണ് പിണറായി ചെയ്തത്. ഇത്തരം ബിംബാരാധന ഇവിടെ പറ്റില്ല എന്ന് കര്‍ശന നിര്‍ദേശം കൊടുത്തിരിക്കുകയാണ്. പാര്‍ട്ടിയാണ് വലുത്. നേതാവല്ല എന്ന് കട്ടായമായി പറഞ്ഞു. ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും എടുത്തുമാറ്റാന്‍ നിര്‍ദേശം നല്‍കി. ജയരാജന്റെ അപ്രമാദിത്വം അംഗീകരിക്കാന് പറ്റില്ലെന്ന് പിണറായി പരസ്യമായി പറഞ്ഞു. അഥവാ പറയാതെ പറഞ്ഞു. എന്നിട്ടെന്ത്? സോഷ്യല് മീഡിയയില് ആഘോഷത്തിന് ഒട്ടും കുറവില്ല. ഒടുവില് ജയരാജന് തന്നെ മട്ടുപ്പാവിലെത്തി ആരാധകരോട് അപേക്ഷിച്ചു എന്നെ ആരാധിക്കുന്നതിന്റെ കടുപ്പം ഒന്നു കുറക്കൂ പ്ലീസ്… അതും ഏറ്റിട്ടില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പി.ജെയെ ആരാധിക്കുന്നതിനും പൂജിക്കുന്നതിനും ഒരു കുറവും വരുത്തില്ല എന്നാണ് കണ്ണൂര് സഖാക്കളുടെ നിലപാട്. ഇതെല്ലാം കണ്ട് കണ്ണൂര് ജില്ലാ സെക്രട്ടറി സ്ഥാനം തട്ടിയെടുത്ത എം.വി ജയരാജന് മൂക്കത്ത് വിരല്‍വെക്കുന്നു. ഇതിന്റെയെല്ലാം മുന്നില് ഞാനാര്? മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടിയ ഇ.പി ജയരാജനാവട്ടെ ഇതൊന്നും ഞാന് കണ്ടില്ല, കേട്ടില്ല എന്ന മട്ടില് നടക്കുകയാണ്.
പി.ജെ ആര്‍മി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പാര്‍ട്ടിഗ്രാമങ്ങളില്‍നിന്ന് നീക്കിതുടങ്ങി. പ്രാദേശിക നേതൃത്വം ഇടപെട്ടാണ് ബോര്‍ഡുകള്‍ മാറ്റിയത്. എന്നാല്, പി. ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്പോള് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇപ്പോഴും അവിടെയുണ്ട്. അത് മാറ്റാന് സാധിച്ചിട്ടില്ല. ജയരാജ സ്തുതികളുമായി അത്തരം ബോര്‍ഡുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പുതിയ ബോര്‍ഡുകള്‍ മാറ്റിയിട്ട് എന്തുകാര്യം എന്നാണ് പാര്‍ട്ടിയിലെ ചിലര്‍ ചോദിക്കുന്നത്. അതിനിടെ ഫെയ്‌സ്ബുക്ക് പേജിന്റെ പേര് മാറ്റണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
ഇത്തരമൊരു നിര്‍ദേശം പി. ജയരാജനില് നിന്നുതന്നെയാണത്രെ ഉയര്‍ന്നുവന്നത്. ഇക്കാര്യത്തില്‍ ആരാധകര്‍ക്ക് ഏകാഭിപ്രായമില്ല. ചിലര് പഴയ പേരില് തന്നെ തുടരണം എന്നു പറയുന്നു. ചിലര് പേര് മാറ്റണമെന്ന ജയരാജന്റെ ഇംഗിതം നടക്കട്ടെ എന്ന് കരുതുന്നു. ഏതായാലും ഫെയ്‌സ്ബുക്ക് തീരെ വേണ്ട എന്നാരും ഇതുവരെ പറഞ്ഞിട്ടില്ല. സോഷ്യല്‍മീഡിയയെ അങ്ങനെ ഉപേക്ഷിക്കാന് പറ്റില്ലെന്ന് സോഷ്യലിസ്റ്റ് സന്ദേശം വഹിക്കുന്ന പാര്‍ട്ടിക്കാര്‍ക്ക് ഏതായാലും അറിയാം.
അതിനിടെ ജയരാജനെ ഒതുക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി കരന്യൂസ് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണത്രെ ടിയാനെ വടകരയില് മത്സരിപ്പിച്ചത്. എങ്ങാനും പാര്‍ലമെന്റില്‍ പോയി തുലയട്ടെ എന്നാണ് ഇക്കൂട്ടര് കരുതിയത്. എന്നാല് അത് വിജയിച്ചില്ല. ജയരാജന് വീണ്ടും കണ്ണൂരില് പൊങ്ങി. പാര്‍ട്ടി സെക്രട്ടറി സ്ഥാനം നേരത്തെ വിട്ടിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എന്ന തിണ്ണബലത്തിലാണ് ഇപ്പോള് ഇരിപ്പും നടപ്പും. അങ്ങനെ പാര്‍ട്ടിയില്‍ ഒരു അരുക്കാക്കാന് ചിലര് നടത്തിയ കുത്സിതശ്രമം സഖാവ് ജയരാജന് തിരിച്ചറിയുന്നുണ്ട്.
അതിനുള്ളമറുമരുന്നാണോ ആരാധകര് ഫെയ്‌സ്ബുക്ക് വഴി തയാറാക്കുന്നത് എന്നാണ് ഇനി അറിയാനുള്ളത്.
ഏതായാലും കണ്ണൂര്‍ പാര്‍ട്ടിക്കകത്ത് ജയരാജനിസവും ജയരാജനല്ലാത്ത ഇസവും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു കാലത്ത് പിണറായിയും കോടിയേരിയും ജയരാജന്മാരും അടക്കിവാണ കണ്ണൂര് സാമ്രാജ്യത്തിന് വിള്ളല് വീണിരിക്കുന്നു. വിഭാഗീയത എന്നാണ് ആ വിള്ളലിനെ വിളിക്കേണ്ട പേര്. വി.എസ് ഒതുങ്ങിയതോടെ വിഭാഗീയത അവസാനിച്ചു എന്ന് സമാധാനിച്ചിരുന്ന പാര്‍ട്ടിക്ക് പുതിയ നീക്കങ്ങള് തലവേദനയാവുകയാണ്. എന്തെല്ലാം പുതിയ തര്‍ക്കങ്ങളും അസ്വസ്ഥതകളുമാണ് പ്രസ്ഥാനത്തെ പൊതിയുന്നത്? സി.ഒ.ടി നസീര് വധശ്രമക്കേസ്, ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ… ഇവിടെയെല്ലാം ഒരു ഭാഗത്ത് ജയരാജനുണ്ട്. സി.ഒ.ടി നസീര് വധശ്രമക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുമ്പോഴും തലശ്ശേരി എം.എല്.എ ഷംസീറിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുകയാണ്.
ഷംസീറിന്റെ അടുത്ത അനുയായികള് അറസ്റ്റിലായി. ആന്തൂരില് പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് പ്രേരണയായത് നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയുടെ കടുത്ത നിലപാടാണെന്ന് വ്യക്തമായിരിക്കുകയാണ്. ജയരാജന്റെ ശിപാര്‍ശ എത്തിയതോടെയാണത്രെ നഗരസഭ അധ്യക്ഷ ചുവപ്പ് കണ്ട കാളയെ പോലെ പ്രക്ഷുബ്ധയായത്. എന്നാല് പിന്നെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന പ്രശ്‌നമേയില്ല എന്നാണ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞത്. സി.പി. എം ജില്ലാ കമ്മിറ്റി അംഗമായ ശ്യാമള ടീച്ചര്‍ക്ക് ഈ സംഭവത്തില് പിഴവ് പറ്റിയെന്ന് പി. ജയരാജന് ഉറപ്പിച്ചുപറയുമ്പോള് നഗരസഭ അധ്യക്ഷയെ തൊടാന് പറ്റില്ലെന്നാണ് പിണറായി പറയുന്നത്. ഒരു കാര്യം ഉറപ്പാണ്. പി. ജയരാജനെ ഒതുക്കാന്‍ പാര്‍ട്ടിയില്‍ കൂട്ടായ ശ്രമം തുടങ്ങിയിട്ട് ഏറെയായി. പിണറായിയും കോടിയേരിയും മറ്റു ജയരാജന്മാരും പി.ജെയെ ഒതുക്കുന്ന കാര്യത്തില് ഒറ്റക്കെട്ടാണ് എന്നുവേണം കരുതാന്‍.
പാര്‍ട്ടിയുടെ ശാക്തിക ചേരിയായിരുന്ന കണ്ണൂര് ലോബി പുതിയ സമവാക്യങ്ങള് തേടുകയാണ്. പി.ജെയെ ഒഴിവാക്കിക്കൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജയരാജന് പക്ഷേ അണികളുണ്ട്. ആരാധകരും കുറവല്ല. തെരുവിലെ ഫ്‌ളക്‌സുകള്‍ പാര്‍ട്ടി അധികാരം ഉപയോഗിച്ച് നീക്കം ചെയ്യാം. എന്നാല് സോഷ്യല് മീഡിയയിലെ തരംഗങ്ങളെ എങ്ങനെ പ്രതിരോധിക്കും. സാക്ഷാല് ജയരാജന് പറഞ്ഞിട്ടുപോലും ആരാധകര് അടങ്ങുന്നില്ല. അപ്പോള് പിന്നെ മറ്റുള്ളവര് പറഞ്ഞിട്ട് എന്തുകാര്യം.
അതിനിടയിലാണ് ബിനോയി കോടിയേരിയുടെ വിഷയം കത്തിപടരുന്നത്. തെരഞ്ഞെടുപ്പ് വേളയില് പോലും പുറത്തുകടക്കാതെ സൂക്ഷിച്ചുവെച്ച ബിനോയി വിഷയം ഇപ്പോള് പുറത്തുവന്നതിന്റെ പിന്നില് ആരായിരിക്കും എന്ന അന്വേഷണവും പാര്‍ട്ടിക്കകത്ത് ശക്തമാണ്. ഭാവിയില് അതും പി.ജെയുടെ നേരെ വന്നു കൂടായ്കയില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയം ഇരുത്തി ചിന്തിപ്പിക്കേണ്ട നിര്‍ണായക സന്ധിയില്‍ തന്നെയാണ് വിഭാഗീയതയുടെ പുതിയ അവസ്ഥകള് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവരുന്നത്. വരുംനാളുകളില്‍ പാര്‍ട്ടി ഇതിനെ എങ്ങനെ നേരിടും എന്നാണ് ഇനി അറിയാനുള്ളത്.
]]>സാഹിത്യകാരന്മാരുടെ മനസ്സില്‍ നിറപ്പകിട്ടാര്‍ന്ന മാരിവില്ലുകള്‍ വിരിയിക്കാന് ശക്തിയുള്ളതാണ് മഴ. വിത്തിറക്കാന് സമയമായി എന്നറിയിക്കുന്ന വിഷുപ്പക്ഷിയുടെ വിത്തും കൈക്കോട്ടും വിളിക്ക് അകമ്പടിയായി പുതുവര്‍ഷത്തിന്റെ ഹര്‍ഷമഴയായി എത്തുന്ന മേടമാസത്തിലെ മഴ മുതല് മീനമാസത്തിലെ സൂര്യന്റെ തീമഴ വരെ ഓരോ മാസത്തെയും മഴയെക്കുറിച്ച് പറയാറുണ്ട്. ഈ മഴകളില് മഞ്ഞുമഴയും കുളിരുമഴയും ഇടിപൊടിയോടെയുള്ള ഇടവമഴയും എല്ലാം വളരെ ഭംഗിയായിട്ടാണ് ആസ്വദിക്കാറ്.
കുട്ടികള്‍ക്ക്, കോരിച്ചൊരിയുന്ന മഴക്കാലം ആഹ്ലാദത്തിന്റെ കാലമാണ്. മഴക്കാലത്ത് മുറ്റത്ത് നിറഞ്ഞ് നില്‍ക്കുന്ന വെള്ളത്തില്‍ തുള്ളിച്ചാടുകയും കടലാസ് വഞ്ചിയിറക്കി കളിക്കുകയും ചെയ്യുന്നത് മനസ്സില് സന്തോഷം നിറയുന്ന അവസരങ്ങളാണ്. ഒപ്പം, ആസ്പത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ശുക്രദശയു മഴക്കാലത്ത് ആസ്പത്രികളില് നല്ല തിരക്കായിരിക്കും, ജലദോഷം, പനി, വയറിളക്കം, വയറുകടി, വാതം, പുറംവേദന, ശ്വാസംമുട്ടല് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മഴക്കാലം അത്ര സന്തോഷപ്രദമായിരിക്കുകയില്ല.
സത്യത്തില് ഏറെ സന്തോഷകരമായി ചെലവഴിക്കാവുന്നതാണ് മഴക്കാലം. മഴക്കാലത്ത് വരുന്നത് മുന്‍കൂട്ടി കാണാതിരിക്കുകയും ചില മുന്‍കരുതലുകള്‍ എടുക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് മഴക്കാലം അത്ര സന്തോഷകരമാകുകയില്ല. മൂടിക്കെട്ടിയ അന്തരീക്ഷവും മാലിന്യങ്ങള് നിറഞ്ഞ് ഒഴുകുന്ന വെള്ളവുമായിരിക്കും എവിടെയും. സൂര്യപ്രകാശം കുറഞ്ഞ അന്തരീക്ഷവും മാലിന്യങ്ങള് നിറഞ്ഞ വെള്ളവും പല രോഗങ്ങള്‍ക്കും കാരണമാകാം.
ഗ്യാസ്‌ട്രോ എന്ററൈറ്റിസ്, ജലദോഷം, ചുമ, വയറുകടി, ശ്വാസംമുട്ട് എന്നിവയാണ് മഴക്കാല രോഗങ്ങളില് പ്രധാനപ്പെട്ടവ. നീണ്ടകാലം നിലനില്‍ക്കുന്ന രോഗങ്ങളായ സന്ധിവാതം, പുറംവേദന, സ്‌പോണ്‍ഡിലൈറ്റിസ്, പഴകിയ വയറിളക്കം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് മഴക്കാലം രോഗാവസ്ഥ കൂടുതലാകുന്നതാണ്. ശ്വാസകോശ രോഗങ്ങള് ഉള്ളവരില് തണുപ്പും കാറ്റും മഴയും ഉള്ള അന്തരീക്ഷം പ്രശ്‌നങ്ങള് കൂടുതല്‍ സങ്കീര്‍ണമാകുന്നതിനും കാരണമാകാറുണ്ട്.
മാലിന്യങ്ങള് വേണ്ടപോലെ നശിപ്പിക്കാതിരിക്കുന്നതും നല്ല സംവിധാനങ്ങള് ഇല്ലാത്ത അഴുക്ക്ചാലുകളുമാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങള് മഴക്കാലത്ത് കൂടുതല് ഉണ്ടാകുന്നതിന് കാരണം. അങ്ങനെയാണ് മഴക്കാലങ്ങളില്‍ പകര്‍ച്ചപ്പനികളും മഞ്ഞപ്പിത്തവും കോളറയും ഗ്യാസ്‌ട്രോ എന്ററൈറ്റിസുമൊക്കെ ദുരിതത്തിലാക്കുന്നത്.
മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന് ഉപയോഗിക്കുക, വഴിയോരങ്ങളില്‍ വില്‍ക്കുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകുക, പാചകം ചെയ്ത ആഹാരങ്ങള് ഈച്ച കയറാതെ അടച്ച് വെക്കുക, വീട്ടില് മുഴുവനും, പ്രത്യേകിച്ച് അടുക്കളയിലും ഊണ് മുറിയിലും നല്ല വൃത്തി സൂക്ഷിക്കുക, ആര്‍ക്കെങ്കിലും പകരാന്‍ സാധ്യതയുള്ള രോഗം ഉണ്ടായാല്, അവരെ പ്രത്യേകമായി ഒരു മുറിയില് താമസിപ്പിക്കുകയും അവരുടെ വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകമായി സൂക്ഷിക്കുകയും ചെയ്യുക.
മഴക്കാലത്ത് വീട്ടിലെ ആര്‍ക്കെങ്കിലും ഛര്‍ദ്ദിയോ, വയറിളക്കമോ കാണുകയാണെങ്കില് ഉടനെ തന്നെ ഡോക്ടറെ കാണണം. ആസ്പത്രിയില് കിടക്കണം എന്നാണ് ഡോക്ടര് പറയുന്നതെങ്കില് അനുസരിക്കുക. ശരീരത്തിലെ ജലാംശം ക്രമത്തിലധികം നഷ്ടപ്പെടുന്ന അവസ്ഥ ചിലപ്പോള് ഗുരുതരാവസ്ഥയിലേക്ക് നയിക്കാവുന്നതാണ്. വളരെ ചെറിയ തോതിലുള്ള അസ്വസ്ഥതകള് മാത്രമാണ് അനുഭവപ്പെടുന്നതെങ്കില് ഡോക്ടറെ കാണണമെന്ന് അത്ര നിര്‍ബന്ധമൊന്നുമില്ല. ലളിതവും എളുപ്പം ചെയ്യാവുന്നതുമായ ചില ഗൃഹൗഷധികള് പ്രയോഗിച്ച് നോക്കാവുന്നതാണ്. ദഹനക്ഷയവും വയര്‍ അല്‍പം വീര്‍ത്തിരിക്കുന്നതായും തോന്നുകയാണെങ്കില്‍ അല്‍പം ഉലുവയോ, ഉലുവയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളമോ, ചെറുചൂടോടെ പല പ്രാവശ്യമായി കുടിച്ചാല് സുഖം കിട്ടും.
വയറുവേദന ഉണ്ടാവുകയാണെങ്കില് ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തില് അരനുള്ള് ഉപ്പ് ചേര്‍ത്ത് ചെറുനാരങ്ങ ചൂടോടെ കഴിച്ചാല് മതിയാകും. വയറിളകുകയാണെങ്കില് വേവിച്ച ഏത്തപ്പഴവും തിളപ്പിച്ചാറിയ മോരും ചേര്‍ത്തുണ്ടാക്കിയ മിശ്രിതം നല്ല ഫലം ചെയ്യും. വയറുകടിയാണെങ്കില് മാതളനാരങ്ങയുടെ തോടും മഞ്ഞളും ചതച്ചിട്ട് തിളപ്പിച്ച മോര് ചെറുചൂടോടെ കുടിക്കുക. മഴക്കാലത്ത് കറികളില് ഇഞ്ചി ചേര്‍ക്കുന്നത് നല്ലതാണ്. വയറില് അസുഖങ്ങള് ഉണ്ടാകാതിരിക്കാന് അത് കുറെയേറെ ഉപകരിക്കും. അല്‍പം ഇഞ്ചിയും കുരുമുളക് പൊടിയും ചേര്‍ത്തുണ്ടാക്കിയ കടുംചായ പതിവായി കുടിച്ചാല് തന്നെ ജലദോഷം, പനി, ചുമ എന്നിവ ബാധിക്കുകയില്ല. ഓരോ ആഹാരശേഷവും ഒരു ഗ്ലാസ് ചൂടുവെള്ളത്തില് ഒരുനുള്ള് ഉപ്പ് ചേര്‍ത്ത് കവിള്‍ കൊള്ളുന്നതും നല്ലതാണ്.
മഴ നനയാതിരിക്കലാണ് നല്ലത്. മഴ കൊള്ളേണ്ടി വരികയാണെങ്കില് വീട്ടില് വന്ന ഉടനെ നന്നായി തോര്‍ത്തി ചൂടുവെളളമോ, ചൂടുള്ള കാപ്പിയോ, ചായയോ കുടിച്ചാല് മതി. ഇതില് ഇഞ്ചി ചേര്‍ക്കുകയും ചെയ്താല്‍ വളരെ നല്ലതായിരിക്കും. മഴക്കാല രോഗങ്ങള്‍ക്ക് ഫലപ്രദവും ഒപ്പം സുരക്ഷിതവും ആയ ചില ആയുര്‍വേദ മരുന്നുകള്‍ ഓര്‍മ്മിച്ചിരിക്കുന്നത് നല്ലതാണ്.
മഴക്കാലത്ത് ഉണ്ടാകുന്ന ജലദോഷം, ചുമ, പനി എന്നിവക്ക് സുദര്‍ശന ചൂര്‍ണം വളരെ ഫലപ്രദമാണ്. കഴിക്കുവാനുള്ള സൗകര്യത്തിനായി ഇത് ഇപ്പോള് ടാബ്‌ലറ്റ് രൂപത്തില് ലഭ്യമാണ്. ഈ സുദര്‍ശന ചൂര്‍ണം തന്നെ സന്ധികളിലെ വേദന, പുറംവേദന, പേശികളിലെ വലിഞ്ഞുമുറുക്കം എന്നിവക്കും ഉപയോഗിക്കാവുന്നതാണ്.
എപ്പോഴെങ്കിലും പഴകിയ ആഹാരം കഴിച്ചതിന്റെ ഫലമായോ, അല്ലാതെയോ ഉണ്ടാകുന്ന വയറുവേദന, ഇടക്കിടെ കക്കൂസില് പോകണമെന്ന തോന്നല്, കക്കൂസില് പോയാല്‍ അല്‍പം വീതം മാത്രം പോകുക എന്നീ അവസ്ഥകളില് ഹിംഗുവചാദി ചൂര്‍ണം, ദാഡിമാഷ്ടക ചൂര്‍ണം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഇഞ്ചിയും മഞ്ഞളും ചേര്‍ത്ത് കാച്ചിയ മോരില്‍ ചേര്‍ത്ത് ചെറുചൂടോടെ കഴിക്കുന്നത് ഗുണം ചെയ്യും.
കുട്ടികളില് ജലദോഷം, പനി, ചുമ തുടങ്ങിയവ കാണുമ്പോള് ഗോപീചന്ദനാദി ഗുളിക, പനിക്കൂര്‍ക്കയില വാട്ടിപ്പിഴിഞ്ഞെടുത്ത നീരില്‍ ചേര്‍ത്ത് കൊടുത്താല്‍ ആശ്വാസം ലഭിക്കുന്നതാണ്. ഇതൊക്കെ പൊതുവെ ഉപയോഗിക്കാവുന്ന ചില ചികിത്സകളായി മാത്രം കരുതിയാല് മതി. ഫലം കാണുന്നില്ലെങ്കില് എത്രയും വേഗം ഡോക്ടറെ കാണണം. വേണ്ടതും വേണ്ടാത്തതുമൊക്കെ അറിയുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് മഴക്കാലം ഒരു പ്രശ്‌നവും ഉണ്ടാക്കുകയില്ല. മാത്രമല്ല, മഴക്കാലത്തിന്റെ സൗന്ദര്യവും കുളിര്‍മയും വേണ്ടുവോളം ആസ്വദിക്കുകയും ആകാം.
മതത്തിന്റെ പേരില് മനുഷ്യമനസ്സുകളെ കീറിമുറിച്ച് നേട്ടം കൊയ്യാന് ശ്രമിച്ച രാജ്യം നടുങ്ങിയ രണ്ടു ലഹളക്കാലങ്ങളില് ഗുജറാത്തില് നീതിക്കായി നിലയുറപ്പിച്ചതിന്റെ പേരില് ഉന്നത പൊലീസ് ഉദ്യോസ്ഥനെ പിന്തുടര്‍ന്ന് വേട്ടയാടുക. 2002 ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയില് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേതൃത്വം നല്‍കിയ സര്‍ക്കാറിനെതിരെ; കലാപത്തിന് ഒത്താശ ചെയ്തു എന്ന് സുപ്രീം കോടതിയില് സത്യവാങ്മൂലം നല്‍കിയതാണ് ശരിയായ കുറ്റം. പക്ഷെ, കള്ളക്കേസില് കുടുക്കി തെളിവോ ശരിയായ വിചാരണയോ പോലും നടത്താതെ ജയിലില് തള്ളുക. നെറികേടുകള്‍ക്കെതിരെ പ്രതികരിച്ചതിന് ഭരണകൂട ഭീകരതയുടെ പകക്ക് ഇരയായി ഇരുട്ടറയില് തളക്കപ്പെട്ട ഗുജറാത്ത് മുന് ഐ.പി.എസ് ഓഫീസര് സഞ്ജീവ് ഭട്ടിനെ കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോള് പലപ്പോഴും ഭാര്യ ശ്വേത ഭട്ടിന്റെ കണ്ണു നിറഞ്ഞു; അകത്തു സങ്കടം മഴയായി പെയ്യുമ്പോഴും ധൈര്യം ചോര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു പോരാളിയുടെ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന വാക്കുകള്‍.
? വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സംഭവങ്ങളുടെ പേരിലാണ് വേട്ടയാടല്
മൂന്നു പതിറ്റാണ്ടിലേറെ കൃത്യനിഷ്ഠയോടെ ആത്മാര്‍ത്ഥമായി രാജ്യത്തെ സേവിച്ച പൊലീസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. അന്വേഷണ സംഘം സഞ്ജീവിനെ ചോദ്യം ചെയ്തിട്ടുപോലുമില്ല. 1998 ല് ബനസ്‌കന്ദയില് ഡി.സി.പി ആയിരുന്നപ്പോള് അഭിഭാഷകനെ ലഹരിമരുന്നു കേസില് കുടുക്കിയെന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ പത്തു മാസം മുമ്പ് കസ്റ്റഡിയിലെടുത്തത്. ഒരു മുന്നറിയിപ്പു പോലും ഇല്ലാതെ പുലര്‍ച്ചെയാണ് മുപ്പതോളം പൊലീസുകാര് വീട്ടിലെത്തിയത്. പത്തു മിനുട്ടുകൊണ്ട് റെഡിയാവാമെന്നും സഞ്ജീവ് അറിയിച്ചിട്ടും കിടപ്പറയില് വരെ കടന്നു കയറി. ഒരു നോട്ടീസ് പോലുമില്ലാതെ ഉന്നത പൊലീസ് ഓഫീസറായിരുന്ന വ്യക്തിയെ ഇങ്ങനെ കൈകാര്യം ചെയ്താല് സാധാരണക്കാരുടെ അവസ്ഥ എന്താവുമെന്ന് പൊലീസ് സംഘത്തിന്റെ തലവനോട് ചോദിച്ചു. ഉടന് പറഞ്ഞു വിടാമെന്ന് അറിയിച്ച് കൂട്ടിക്കൊണ്ടു പോയി ജാമ്യം നിഷേധിച്ച് ജയിലില് തളച്ച് മറ്റൊരു കേസില് ജീവപര്യപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. മനുഷ്യത്വ രഹിതമായിരുന്നു അവരുടെ മുന്‍വിധിയോടെയുള്ള സമീപനങ്ങള്‍. പുറംലോകം കാണിക്കാതെ വിചാരണ തടവുകാരനായി പാലംപൂര് ജയിലില് മാസങ്ങളോളം പാര്‍പ്പിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ പിടിയിലായ ഗുജറാത്തിലെ നീതി ന്യായ വ്യവസ്ഥ പോലും നോക്കി നിന്നു. പ്രത്യേക കാരണമൊന്നും ഇല്ലാതെ ജാമ്യാപേക്ഷ നീട്ടിക്കൊണ്ടു പോയി. ജഡ്ജിമാര് ലീവിലാണെന്നൊക്കെയാണ് പലപ്പോഴും കാരണം പറഞ്ഞത്. ജാമ്യാപേക്ഷയുടെ വാദത്തിനിടെ ജഡ്ജി ഉറങ്ങിയ സംഭവം പോലും ഉണ്ടായി. 2002ലെ ഗുജറാത്ത് കലാപത്തില് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന സത്യവാങ്മൂലം കോടിതിയില്‍ സമര്‍പ്പിച്ചതിന്റെ പക പോക്കുകയാണ്. ഭരണകൂടം കലാപത്തെ സഹായിച്ചതിന്റെ തെളിവുകള് നശിപ്പിക്കാന് കൂട്ടു നിന്ന പൊലീസിന് സഞ്ജീവിന്റെ ഉറച്ച നിലപാടുകള് വലിയ നാണക്കേടും ഭീഷണിയുമായതാണ് വേട്ടയാടലിന് കാരണം.
? എന്താണ് സഞ്ജീവിന് കേസുമായുളള ബന്ധം
? ആരാണ് ഗൂഢാലോചനക്ക് പിന്നില്
? സഞ്ജീവിന്റെ പ്രകൃതമാണോ കുരുക്കായത്.
? അതോടെ ജീവിതം താളംതെറ്റി
റഷീദ് പാനൂര്
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവം ചരിത്രത്തിന്റെ അനിവാര്യതയായിരുന്നു. ”ക്വിറ്റ് ഇന്ത്യ” സമരത്തിന്റെ ശില്‍പികളായിരുന്ന ഡോ. രാംമനോഹര് ലോഹ്യയും, ലോക്‌നായ്ക് ജയപ്രകാശ് നാരായണനും, അശോക് മെത്തയും അച്ചുത് പടുവര്‍ദ്ധനും നയിച്ച ഈ പ്രസ്ഥാനം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വെളിച്ചമായിരുന്നു. ലോഹ്യയുടെയും ജെ.പിയുടെയും ആദര്‍ശ രാഷ്ട്രീയത്തിന്റെ പിന്‍മുറക്കാരായി രംഗത്ത് വന്ന പണ്ഡിതനായ മധുലിമായെ, മധുദന്തവാദെ, നാഥപൈ, എച്ച്.വി കാമത്ത്, ഫര്‍ണാണ്ടസ്, സുരേന്ദ്രമോഹന്‍ തുടങ്ങിയ നേതാക്കള് ജനാധിപത്യത്തിലും സോഷ്യലിസത്തിലും സെക്കുലറിസത്തിലും ന്യൂനപക്ഷ സംരക്ഷണത്തിലും വിട്ടുവീഴ്ച ചെയ്യാത്ത നേതാക്കളായിരുന്നു. നിര്‍ഭാഗ്യവശാല്‍ അടിയന്തരാവസ്ഥയെ ഒറ്റക്ക് നേരിട്ട ഫര്‍ണാണ്ടസ് ഹൈന്ദവ ഫാസിസ്റ്റുകളുമായി അധികാരത്തിന് വേണ്ടി സഖ്യമുണ്ടാക്കി. പക്ഷേ ദന്തവാദെയും അരങ്ങില് ശ്രീധരനും അധികാര രാഷ്ട്രത്തിന് പിറകെ പോയി ആദര്‍ശം കളഞ്ഞ്കുളിച്ചില്ല.
കര്‍ണാടക സാഹിത്യത്തിലെ രണ്ട് സൂര്യജ്വാലകളായിരുന്നു വിഖ്യാതരായ ഡോ. യു.ആര്‍ അനന്തമൂര്‍ത്തിയും ഗിരീഷ് കര്‍ണാടും. ലോഹ്യാ സോഷ്യലിസ്റ്റായി രംഗത്ത് വന്ന ഈ രണ്ട് പ്രതിഭകളും അവസാന നിമിഷം വരെയും ഫാസിസത്തെയും സെക്കുലറിസത്തിനെതിരെയുള്ള വെല്ലുവിളികളെയും ചെറുത്തുനിന്നു. ഫര്‍ണാണ്ടസിന്റെ മാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച കര്‍ണാടും അനന്തമൂര്‍ത്തിയും ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെ കരിങ്കല്‍ ഭിത്തികള്‍ തീര്‍ത്ത പ്രതിഭകളായിരുന്നു.
സാഹിത്യ ജീവിതം
നെഹ്‌റുവിയന് സോഷ്യലിസ്റ്റ് ആശയങ്ങളോട് വിയോജിപ്പുള്ള ലോഹ്യയുടെ ശിഷ്യനായ കര്‍ണാട് തന്റെ ആദ്യ നാടകം പതിനാലാം നൂറ്റാണ്ടില്‍ ഡല്‍ഹി ഭരിച്ച തുഗ്ലക്കിനെ പ്രതീകാതമകമാക്കിയാണ് രചിച്ചത്. നെഹ്‌റുവായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. വലിയ ആശയങ്ങളുടെ സ്വപ്‌നം പേറി നടന്ന പണ്ഡിറ്റ്ജിയെ നിരൂപണാത്മകമാക്കി ചിത്രീകരിക്കുന്ന ഈ നാടകം സ്വതന്ത്ര ഭാരതത്തിലെ നെഹ്‌റുവിന്റെ കാലഘട്ടത്തെ സൂക്ഷ്മമായി വിലയിരുത്തുന്നു.
1970കളില് ഇന്ത്യന് ഭാഷകളെ ഏറെ സ്വാധീനിച്ച യൂറോപ്യന് അസ്തിത്വവാദത്തിന്റെ സ്വാധീനം കര്‍ണാടിന്റെ ആദ്യകാല രചനകളില് പ്രകടമായിരുന്നു. എം. മുകുന്ദനും കാക്കനാടും ചെയ്തതുപോലെ അസ്തിത്വദുഃഖം ഇന്ത്യനവസ്ഥയുമായി കൂട്ടിയോജിപ്പിക്കാതെ ചെയ്ത എഴുത്തുകാരനല്ലായിരുന്നു കര്‍ണാട്. മഹാഭാരതം വായിച്ച് തീര്‍ന്നപ്പോള്‍ ”യയാതി” എന്ന കഥാപാത്രത്തെ മരണത്തിന്റെ പൊരുള് അന്വേഷിക്കുന്ന ഒരു എക്‌സിസ്റ്റെന്‍ഷ്യല്‍ കഥാപാത്രമാക്കി മാറ്റിയ കര്‍ണാട് പാശ്ചാത്യ ചിന്ത കടമെടുക്കുമ്പോഴും അത് ഇന്ത്യന് മിഥോളജിയുടെ പുനര്‍വ്യാഖ്യാനത്തിലവസാനിക്കുന്നു.
സാമൂഹ്യ ബാധ്യത എഴുത്തുകാരനുണ്ട് എന്ന് വിശ്വസിച്ച കര്‍ണാട് പന്ത്രണ്ടാം നൂറ്റാണ്ടില് ജീവിച്ചിരുന്ന ബസവണ്ണ എന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവിനെ ”അഗ്‌നിമട്ടുമളൈ” എന്ന നാടകത്തിലൂടെ പുനര്‍സൃഷ്ടിച്ചു. അഭിനയം, സംവിധാനം, തിരക്കഥ, ആക്ടിവിസത്തിന്റെ അഗ്നി വിതറല് തുടങ്ങിയ രംഗങ്ങളിലെല്ലാം കര്‍ണാട് തന്റെ പ്രതിഭ മാറ്റുരച്ചു. ഭാരതീയ സാഹിത്യ ചരിത്രത്തില് അധഃകൃത വിഭാഗത്തിന്റെ കണ്ണീര് ഒപ്പിയെടുത്ത നാടകമായിരുന്നു ശുദ്രകന് എഴുതിയ ”മൃച്ഛഘടികം” എന്ന സംസ്‌കൃത നാടകം. ”ഠവല ഇഹമ്യരമൃ’േ’ എന്ന പേരില് വിശ്വമഹാകവി ടാഗോര് ഈ നാടകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കര്‍ണാട് ഈ നാടകത്തെ ആധുനിക കാലഘട്ടത്തിലെ ഇന്ത്യന് ജനജീവിതത്തെ വിഴുങ്ങിയ ഹൈന്ദവ ജാതീയതയെ വിമര്‍ശിക്കുന്ന തരത്തില്‍ ”ഉത്സവ്” എന്ന പേരില് സിനിമയാക്കിയപ്പോള്‍ കര്‍ണാടകത്തിലെ സവര്‍ണ ഹിന്ദുക്കള്‍ പ്രത്യക്ഷത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നു.
അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളില്‍ ഫര്‍ണാണ്ടസിന്റെ സഹോദരന്‍ മൈക്കിള്‍ ഫര്‍ണാണ്ടസും, സ്‌നേഹലതാ റെഡ്ഡിയും പീഡിപ്പിക്കപ്പെട്ടിരുന്നു. അനന്തമൂര്‍ത്തിയും, ഗിരീഷ് കര്‍ണാടും അടിയന്തരാവസ്ഥയുടെ നാളുകളെ അവരുടെ രചനകളില് പ്രതിഫലിപ്പിച്ചിരുന്നു. അനന്തമൂര്‍ത്തി അടിയന്തരാവസ്ഥയെ ഫോക്കസ് ചെയ്ത് എഴുതി ”ഠവല ങീിറെലൃ” (ചെകുത്താന്) എന്ന കഥക്ക് നാടകാവിഷ്‌കരണം നടത്തിയത് കര്‍ണാടായിരുന്നു. അനന്തമൂര്‍ത്തിയുടെ ”സംസ്‌കാര” എന്ന നോവല് ഇന്ത്യന് ജാതിവ്യവസ്ഥയെ ശക്തിയായി വിമര്‍ശിക്കുന്ന നോവലായിരുന്നു. ഈ നോവലും നാടക രൂപത്തിലാക്കിയത് കര്‍ണാടായിരുന്നു. സമാന്തര ഹിന്ദി സിനിമയില് സാരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാനും കര്‍ണാടിന് കഴിഞ്ഞു. ശ്യാം ബനഗലും, കര്‍ണാടും ഇന്ത്യന്‍ ക്ലാസിക്കല് പാരമ്പര്യങ്ങളെയും മിത്തിനെയും ചരിത്രത്തെയും വ്യാഖ്യാനം ചെയ്തു നവ സിനിമയുടെ വാതിലുകള് തുറന്നിട്ടു.
മത നിരപേക്ഷത
ഇന്ത്യന് ന്യൂനപക്ഷ വിഭാഗങ്ങളും ഹിന്ദു സമുദായത്തിലെ അധഃകൃത വിഭാഗങ്ങളും യോജിച്ചുള്ള മുന്നേറ്റത്തിനാണ് ലോഹ്യ ശ്രമിച്ചത്. കര്‍ണാടും ഹൈന്ദവ ഫാസിസത്തിന്റെ തീജ്വാലകളെ വകവെക്കാതെ കുരുക്ഷേത്രത്തിലേക്കിറങ്ങി. ബാബരി മസ്ജിദിന്റെ തകര്‍ച്ചയോടെ ഇന്ത്യയില്‍ മുസ്‌ലിം ജനവിഭാഗം നേരിട്ട ഭീഷണിക്കെതിരെ നിരന്തരം എഴുതിക്കൊണ്ടിരുന്നത് ഒ.വി വിജയനും, കര്‍ണാടും, അനന്തമൂര്‍ത്തിയുമായിരുന്നു. ഹിന്ദുത്വ രാഷ്ട്രവാദത്തെ എതിര്‍ത്തത് കൊണ്ടാകാം ഗൗരി ലങ്കേഷിനെ വധിച്ച തീവ്രവാദി സംഘം കര്‍ണാടിനെയും ലക്ഷ്യമിട്ടതായി അന്വേഷണ സംഘം വെളിപ്പെടുത്തിയത്. ഹസ്രത്ത് ദാദാഹയാത്ത് ബലാന്തര് എന്ന സൂഫിവര്യന്റെ മക്ബറയില് എല്ലാ മത വിഭാഗങ്ങളും സന്ദര്‍ശിക്കാറുണ്ടായിരുന്നു. കര്‍ണാടകത്തിലെ ഈ ”ദര്‍ഗ്” ബാബ ബുധന്‍ഗിരി എന്ന പേരിലാണ് അറിയപ്പെട്ടത്. ഹൈന്ദവ സംഘടനകള് ബാബരി മസ്ജിദിന് ശേഷം ഈ ദര്‍ഗയ്ക്ക് അവകാശവാദം ഉന്നയിച്ചപ്പോള് ഈ വാദം തള്ളി ഹൈന്ദവ തീവ്രവാദികള്‍ക്കെതിരെ ആയിരക്കണക്കിനാളുടെ പിന്‍ബലത്തോടെ ബാബാ ബുധന്‍ഗിരി ദര്‍ഗയിലേക്ക് ഒരു മാര്‍ച്ച് നടത്തിയപ്പോള്‍ അതിന്റെ നേതൃത്വം നല്‍കിയത് കര്‍ണാടായിരുന്നു.
പശുമാസം
ഗോ സംരക്ഷണത്തിന്റെ പേരില് ഇന്ത്യ മുഴുവന് മുസ്‌ലിം സമുദായത്തെ ഹൈന്ദവ തീവ്രവാദികള് വേട്ടയാടിയപ്പോള് പ്രതിഷേധവുമായി കര്‍ണാടും അനന്ദമൂര്‍ത്തിയും രംഗത്ത് വന്നു. മഹാരാഷ്ട്രയില് മാട്ടിറച്ചി നിരോധനത്തെ എതിര്‍ത്ത് ബോംബെ നഗരത്തില് പ്രസംഗിക്കുമ്പോള്‍ കര്‍ണാടിനെ വകവരുത്താന്‍ ശ്രമമുണ്ടായി. ബാംഗ്ലൂര് നഗരത്തില് ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ന്യൂനപക്ഷ സംഘടനകളും സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവല് ഉദ്ഘാടന സമയത്തും കര്‍ണാടിനെതിരെ ഹൈന്ദവ വര്‍ഗീയവാദികള്‍ ഭീഷണിയുയര്‍ത്തി രംഗത്ത് വന്നു. അവസാന നാളുകളില് പൊലീസ് പ്രൊട്ടക്ഷനില്‍ ആയിരുന്നു. ഇനി ഒരു കര്‍ണാടിന് വേണ്ടി ദശകങ്ങള് കാത്തിരിക്കേണ്ടിവരും.