gulfcountires – Chandrika Daily https://www.chandrikadaily.com Mon, 16 Mar 2026 07:37:15 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg gulfcountires – Chandrika Daily https://www.chandrikadaily.com 32 32 ഗൾഫിലെ എണ്ണ കേന്ദ്രങ്ങളിലെ ആക്രമണം: പങ്കില്ലെന്ന് ഇറാൻ, ഉപയോഗിച്ച ഡ്രോണുകൾ തങ്ങളുടേത് അല്ലെന്ന് അംബാസഡർ https://www.chandrikadaily.com/attack-on-oil-facilities-in-the-gulf-iran-has-no-role-the-ambassador-says-that-the-drones-used-are-not-theirs.html https://www.chandrikadaily.com/attack-on-oil-facilities-in-the-gulf-iran-has-no-role-the-ambassador-says-that-the-drones-used-are-not-theirs.html#respond Mon, 16 Mar 2026 07:37:15 +0000 https://www.chandrikadaily.com/?p=380121 റിയാദ്: ഗൾഫ് മേഖലയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഇറാനിന് പങ്കില്ലെന്ന് സഊദി അറേബ്യയിലെ ഇറാൻ അംബാസഡർ അലി രിസാ ഇനായതി വ്യക്തമാക്കി. ആക്രമണത്തിന് പിന്നിൽ ഇറാനായിരുന്നെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സംഘർഷത്തിൽ അമേരിക്കയുടെയും ഇസ്റാഈലിന്റെയും സൈനിക കേന്ദ്രങ്ങളെയും താത്പര്യങ്ങളെയും മാത്രമാണ് ഇറാൻ ലക്ഷ്യം വെക്കുന്നതെന്ന് ഇനായതി വാർത്താ ഏജൻസിയോട് പറഞ്ഞു. ആക്രമണങ്ങളിൽ ഉപയോഗിച്ച ഡ്രോണുകൾ ഇറാന്റെ ‘ശാഹിദ്’ ഡ്രോണുകൾ അല്ലെന്നും, പകരം ‘ലൂക്കാസ്’ ഡ്രോണുകൾ ശത്രുക്കൾ ഉപയോഗിക്കുന്നതായി വ്യക്തമാക്കുന്ന സൈനിക അറിയിപ്പും അദ്ദേഹം പങ്കുവെച്ചു.

സഊദി അറേബ്യയുമായുള്ള ഇറാന്റെ ബന്ധം മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും, സഊദി ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം തുടരുന്നുണ്ടെന്നും അംബാസഡർ പറഞ്ഞു. ഇറാനെ ആക്രമിക്കാൻ കര, നാവിക, വ്യോമ അതിർത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന സഊദിയുടെ നിലപാടും ചർച്ചകളിൽ വിഷയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാഹ്യ ശക്തികളെ അമിതമായി ആശ്രയിക്കുന്നതാണ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി പശ്ചിമേഷ്യ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇനായതി ആരോപിച്ചു. അമേരിക്കയും ഇസ്റാഈലും ആക്രമണങ്ങൾ അവസാനിപ്പിക്കുകയും ഭാവിയിൽ ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടാകില്ലെന്നതിന് അന്താരാഷ്ട്ര സുരക്ഷാ ഉറപ്പുകൾ നൽകുകയും ചെയ്താൽ മാത്രമേ നിലവിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം അവസാനത്തോടെ ഇറാനെതിരെ അമേരിക്കയും ഇസ്റാഈലും നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി സഊദി, ഖത്തർ, ബഹ്റൈൻ, ജോർദാൻ, ഇറാഖ്, യു.എ.ഇ എന്നിവിടങ്ങളിലുള്ള അമേരിക്കൻ, ഇസ്റാഈൽ സൈനിക കേന്ദ്രങ്ങൾക്കെതിരെ ഇറാൻ തിരിച്ചടി നടത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉണ്ടായ തീപിടിത്തത്തിൽ സഊദിയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. യു.എ.ഇ അതിർത്തിയോട് ചേർന്നുള്ള ഷൈബ എണ്ണപ്പാടത്തും ആക്രമണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരുടേതാണെന്ന് സഊദി പ്രതിരോധ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പശ്ചിമേഷ്യയിലെ ജനവാസ മേഖലകളെ ലക്ഷ്യമിടുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അയൽരാജ്യങ്ങളുമായി ചേർന്ന് സംയുക്ത സമിതി രൂപീകരിക്കാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, നിലവിലെ സംഘർഷത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് യു.എ.ഇക്കാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ സൈനിക താവളങ്ങൾക്കും എണ്ണ ശുദ്ധീകരണശാലകൾക്കും നേരെ വലിയ തോതിലുള്ള ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. തങ്ങൾക്ക് നേരിട്ട് താത്പര്യമില്ലാത്ത യുദ്ധത്തിലേക്ക് വലിച്ചിഴച്ചതിൽ മേഖലയിലെ രാജ്യങ്ങൾക്ക് അമേരിക്കയോട് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ശരിയായ മുന്നൊരുക്കങ്ങളില്ലാതെ തെറ്റായ സമയത്ത് അമേരിക്കൻ ഭരണകൂടം ഇടപെട്ടത് മേഖലയിലെ അവരുടെ സ്വാധീനം കുറയാൻ കാരണമായെന്ന് ഖത്തറിലെ ജോർജ് ടൗൺ യൂണിവേഴ്സിറ്റി പ്രൊഫസർ പോൾ മസ്‌ഗ്രേവ് പ്രതികരിച്ചു. ബോംബുകളുടെ വലിപ്പത്തിലല്ല, മറിച്ച് വേദന സഹിക്കാനുള്ള ശേഷിയിലൂന്നിയാണ് ഇറാന്റെ നിലവിലെ യുദ്ധതന്ത്രമെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/attack-on-oil-facilities-in-the-gulf-iran-has-no-role-the-ambassador-says-that-the-drones-used-are-not-theirs.html/feed 0