km mani death – Chandrika Daily https://www.chandrikadaily.com Sat, 26 Sep 2020 19:09:33 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg km mani death – Chandrika Daily https://www.chandrikadaily.com 32 32 ഗുളികന്‍-പ്രതിഛായ https://www.chandrikadaily.com/editorial-prathichaya.html https://www.chandrikadaily.com/editorial-prathichaya.html#respond Sat, 26 Sep 2020 19:09:33 +0000 https://www.chandrikadaily.com/?p=156827 വാവിട്ടവാക്കും കൈവിട്ടവാളും ഒരുപോലെയാണ് എന്നൊരു ചൊല്ലുണ്ട്. അതേ അവസ്ഥയിലാണ് കേരളത്തിലെ സി.പി.എമ്മിനും ഇടതുമുന്നണിക്കും ആലമ്പാടന്‍ വിജയരാഘവന്‍. കയ്യിലിരിപ്പിന് പേരിനോട് സാമ്യംതോന്നിയാല്‍ കുറ്റംപറയാനാകില്ല. പുഴപോലെ ഒഴുകുന്ന രാഷ്ട്രീയ ഭൂമികയെ കലക്കി അലമ്പാക്കാന്‍ ഭൂമി മലയാളത്തിലിന്ന് എ. വിജയരാഘവനോളം വഴക്കവും പ്രാവീണ്യവുമുള്ളവരില്ല. സി.പി.എമ്മിന്റെ ഉന്നതസമിതിയംഗമാണെന്നൊക്കെ ചുമ്മാപറഞ്ഞാല്‍ മതിയോ, ഇച്ചിരി പക്വത വാക്കിലും പ്രവൃത്തിയിലുമൊക്കെ വേണ്ടേ എന്ന് വല്ല ശുദ്ധാത്മാക്കളും ചോദിച്ചാല്‍ തീരുന്ന പ്രശ്‌നമല്ല. അത്രക്കുണ്ട് തല്ലുകൊള്ളിത്തരം. അല്ലെങ്കിലേ കേരളത്തിലെ സി.പി.എമ്മിനും പിണറായി സര്‍ക്കാരിനുമിപ്പോള്‍ പിടിപ്പത് പണിയാണ്. സ്വര്‍ണക്കടത്തും ലൈഫ് കമ്മീഷനുമൊക്കെയായി കത്തുന്ന പുരയൊന്ന് ശരിയാക്കാമെന്ന ്‌വിചാരിച്ചിരിക്കുമ്പോഴാ കണ്‍വീനര്‍ സഖാവ് വക പൂഴിക്കടകന്‍ വന്നുവീഴുന്നത്. കോടിയേരി സഖാവും ബേബി സഖാവും സാക്ഷാല്‍ പാറപ്പുറം പിണറായിയുമൊക്കെ പീബീക്കാരായി ഉണ്ടെങ്കിലും കേരളത്തിലെ ഒരു പ്രശ്‌നം വന്നാല്‍ പാര്‍ട്ടി സെക്രട്ടറിയേക്കാള്‍ വലിയ ഉത്തരവാദിത്തം തലയിലുണ്ടെന്ന ധാരണയിലാണ് വിജയരാഘവന്‍ മൂപ്പര്‍ പെരുമാറുന്നതും പ്രസ്താവിക്കുന്നതും. വിജയരാഘവ ഗുളികന്‍ കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിടിച്ച പൊല്ലാപ്പ് ചില്ലറയൊന്നുമല്ല കേരളത്തില്‍. കട്ട പാര്‍ട്ടിത്തരം രക്തത്തിലലിഞ്ഞിട്ടുള്ളതിനാല്‍ എല്ലാറ്റിനും കേറിയങ്ങ് പ്രസ്താവിക്കും. സ്ത്രീ സുരക്ഷ, പൊതുജന മര്യാദ, അപര ബഹുമാനം, നേതൃമഹിമ എല്ലാമങ്ങ് ചാലിയാറിലൂടെ ഒലിച്ചുപോയ പ്രതീതി.

ഇത്തരമൊരു പ്രസ്താവനയാണ് ഇക്കഴിഞ്ഞദിവസം കണ്‍വീനര്‍ സഖാവ് ഒരിക്കല്‍കൂടി നടത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കെ.എം മാണി മന്ത്രിയായിരിക്കവെ ബാര്‍ കോഴക്കേസില്‍ സി.പി.എമ്മും ഇടതുമുന്നണിയും നടത്തിയ സമരകോലാഹലമെല്ലാം തട്ടിപ്പായിരുന്നുവെന്നാണ് ഇടത് കണ്‍വീനറുടെ തുറന്നുപറച്ചില്‍. ഒള്ളത് ഒള്ളതുപോലെ പറഞ്ഞേ ശീലമുള്ളൂ എന്നുവെച്ച് വായില്‍ തോന്നിയത് കോതക്ക് പാട്ടാണെങ്കില്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് ആയത് ഭൂഷണമാണോ എന്ന് ചോദിക്കരുത്. ചെറുപ്പ കാലത്തിലേ അതേ ശീലമുള്ളൂ. കെ.എം മാണിയുടെ പുത്രന്‍ ജോസ്‌മോനെയും കൂട്ടരെയും മുന്നണിയിലേക്ക് കൊണ്ടുവരേണ്ട കണ്‍വീനറുടെ ബാധ്യത നിര്‍വഹിച്ചുവെന്നേയുള്ളൂ. പക്ഷേ കൊണ്ടത് സി.പി.എമ്മിനും മുന്നണിയിലെ മറ്റ് ഘടകക്ഷികള്‍ക്കുമാണ്. സി.പി.ഐ പൊട്ടിത്തെറിച്ച് ന്യായീകരിക്കാന്‍ നോക്കി. കേരളംകണ്ട ഏറ്റവും നാറിയതും നെറികെട്ടതുമായ സമരമാണ് കേരള നിയമസഭ 2015 മാര്‍ച്ച് 13ന് കണ്ടത്. ധനമന്ത്രി കെ.എം മാണിയെ ഒരുകാരണവശാലും ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കത്തില്ലെന്ന പിടിവാശിയിലാണ് പ്രതിപക്ഷമുന്നണിയും വിജയരാഘവന്റെ പാര്‍ട്ടിയും. ഫലമോ സഭയെ അലങ്കോലമാക്കിയ ആലമ്പാടന്റെ പാര്‍ട്ടിക്കാരും മുന്നണിയും ഇന്ന് കോടതിയില്‍ കേസ് റദ്ദാക്കിക്കാനായി കയറിയിറങ്ങുന്നു. 2.20 ലക്ഷം രൂപയുടെ പൊതുസ്വത്താണ് ഇടതുമുന്നണിയുടെ കനപ്പെട്ട സാമാജികര്‍ ചേര്‍ന്ന ്‌നാമാവശേഷമാക്കിയത്. പുല്ലാണേ.. പുല്ലാണേ… എന്നു കേട്ടിട്ടേയുള്ളൂ. നിയമനിര്‍മാണസഭയെതന്നെ തൃണമാക്കിയ സംഭവത്തില്‍ കോടതിയുടെ കൊട്ട് കിട്ടിയിരിക്കവെയാണ് വിജയരാഘവന്‍ സഖാവിന്റെ വക തിരുവനന്തപുരത്തെ ഒരു മാധ്യമത്തിലൂടെ മാണിക്കെതിരായ സമരം വെറും രാഷ്ട്രീയമായിരുന്നുവെന്നുള്ള ഏറ്റുപറച്ചില്‍. രാഘവോ, രാഘവോ എന്ന് ഇന്നസെന്റിന്റെ കഥാപാത്രത്തെപോലെ പാര്‍ട്ടി പലതവണ താക്കീത് നല്‍കിയതാണ്. എല്ലാത്തിനും ആ ഒരുവളിച്ച ചിരിയുണ്ടല്ലോ. അതുമതി മറുപടിയെന്നാണ് മൂപ്പരുടെ ഒരു കരുതല്‍.

പെരിന്തല്‍മണ്ണയില്‍ ജനിച്ച വിജയരാഘവന്‍ മലപ്പുറം ഗവ.കോളജില്‍നിന്ന് ഇസ്‌ലാമിക ചരിത്രത്തിലാണ് ബിരുദംനേടിയതെങ്കിലും ചെന്നുപെട്ടത് മതവിരോധ പാര്‍ട്ടിയായ സി. പി.എമ്മില്‍. നിയമബിരുദവും നേടി. എസ്.എഫ്.ഐക്കുവേണ്ടി കാമ്പസുകള്‍തോറും കയറിയിറങ്ങി പ്രസംഗിച്ച് തഴമ്പിച്ചതോടെയാണ് ഡി.വൈ.എഫ്.ഐയിലേക്ക് ചേക്കേറാനായത്. പതുക്കെ പാര്‍ട്ടിയിലേക്കും. അഖിലേന്ത്യാപദവികള്‍ വഹിച്ചു. 1989ല്‍ വി.എസ് വിജയരാഘവനോട് ഏറ്റുമുട്ടി കഷ്ടിച്ചാണ് ലോക്‌സഭയിലെത്തിയത്. 2014ല്‍ കോഴിക്കോട്ടുനിന്ന് യു. ഡി.എഫിന്റെ മറ്റൊരു രാഘവനോട് (എം.കെ രാഘവന്‍) തോറ്റുതൊപ്പിയിട്ടശേഷം പിന്നീടൊരിക്കലും ലോക്‌സഭയില്‍ കയറാനായില്ല. 1998ല്‍ ഒരുതവണ രാജ്യസഭയിലെത്തിപ്പെട്ടു. പാര്‍ട്ടിയുടെ പോഷകസംഘടനയായ അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ അധ്യക്ഷനാണ്. പാര്‍ട്ടി ചാനലായ കൈരളിയുടെ ഡയറക്ടറും. ഇടതുകോട്ടയായ ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെതിരെ വൃത്തികെട്ട പരാമര്‍ശം നടത്തിയതിന് കേസെടുക്കാതെ പാര്‍ട്ടിയും സര്‍ക്കാരും വനിതാകമ്മീഷനും സഹായിച്ചു. പക്ഷേ ആലത്തൂരിലെയും കേരളത്തിലെയും വോട്ടര്‍മാര്‍ അതുവരെയില്ലാത്ത ഭൂരിപക്ഷത്തിന് യു.ഡി.എഫിനെയും രമ്യഹരിദാസിനെയും പാര്‍ലമെന്റിലേക്കയച്ചുവിട്ടത് വിജയരാഘവനുള്ള മറുപടികൂടിയായി. പക്ഷേ ഇതൊന്നും കണ്ടുംകൊണ്ടും മൂപ്പര്‍ പഠിക്കുന്നേയില്ലെന്നതാണ് കോടിയേരിയാദികളുടെ സങ്കടം. പാര്‍ട്ടിക്കിട്ട് ഓരോരോ പണിതരുന്ന ടിയാനെ പിടിച്ച് പുറത്തുകളയാനുള്ള ആര്‍ജവവും സി.പി.എമ്മിനോ അതിന്റെ നേതൃത്വത്തിനോ ഇല്ല. പിന്നെ മലപ്പുറത്തുനിന്ന് നേതാവിനെകിട്ടാന്‍ വേറെ വഴിയുമില്ല. എന്തുചെയ്യാന്‍, സഹിക്കേന്നേ. ഭാര്യ തൃശൂര്‍ കേരളവര്‍മ കോളജ് ഇംഗ്ലീഷ് ലക്ചറര്‍ പ്രൊഫ. ആര്‍. ബിന്ദു. ഏക മകന്‍ വക്കീല്‍ഭാഗം പഠിക്കുന്നു.

 

]]>
https://www.chandrikadaily.com/editorial-prathichaya.html/feed 0
പാലാ ഉപതിരഞ്ഞെടുപ്പ് ; 71.13 ശതമാനം പോളിംങ് പ്രാഥമിക റിപ്പോര്‍ട്ട് https://www.chandrikadaily.com/by-election-in-pala-71-13-percentage-polling-registerd.html https://www.chandrikadaily.com/by-election-in-pala-71-13-percentage-polling-registerd.html#respond Mon, 23 Sep 2019 13:51:31 +0000 http://www.chandrikadaily.com/?p=139920 പാലാ: പാലാ ഉപതിരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ആറുമണിവരെ 71.13 ശതമാനം പേര്‍ വോട്ട് ചെയ്തു.അവസാന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 72നും 75 ശതമാനത്തിനും ഇടയില്‍ പോളിങ് എത്തുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.25 ശതമാനമായിരുന്നു പോളിങ്.

രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം പോളിങ് മന്ദഗതിയിലാവുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം പെയ്ത മഴയും പോളിങ് കുറച്ചു. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തിലുള്ളത്. കെ.എം മാണിയുടെ വിയോഗത്തെ തുടര്‍ന്നാണ് പാലായില്‍ ഉപതിര്‌ഞ്ഞെടുപ്പ് നടക്കുന്നത്.

]]>
https://www.chandrikadaily.com/by-election-in-pala-71-13-percentage-polling-registerd.html/feed 0
മാണി യുഗം (1933- 2019) https://www.chandrikadaily.com/km-mani-decade.html https://www.chandrikadaily.com/km-mani-decade.html#respond Tue, 09 Apr 2019 19:00:54 +0000 http://www.chandrikadaily.com/?p=123946 .1933 ജനുവരി 30. മീനച്ചില്‍ താലൂക്കിലെ മരങ്ങാട്ടുപിള്ളിയില്‍ കരിങ്ങോഴയ്ക്കല്‍ തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനനം

. മരങ്ങാട്ടുപള്ളി സെന്റ് തോമസ്, കടപ്ലാമറ്റം സെന്റ് ആന്റണീസ്, കുറവിലങ്ങാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം.
.സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കേ തിരുവിതാംകൂറില്‍ പൊട്ടിപ്പുറപ്പെട്ട ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കാളി.
.തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ്, തേവര സേക്രഡ് ഹാര്‍ട്ട്‌സ് എന്നിവിടങ്ങളില്‍ നിന്ന് കോളേജ് വിദ്യാഭ്യാസം.
.1955 ല്‍ മദ്രാസ് ലോ കോളജില്‍നിന്ന് നിയമ ബിരുദം.

.1957 നവംബര്‍ 28 നു കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷനേതാവ് പി.ടി ചാക്കോയുടെ ബന്ധു കുട്ടിയമ്മയെ വിവാഹം കഴിച്ചു.
. 1959 രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 1959 മുതല്‍ കെ.പി.സി.സി അംഗം.
. 1963 ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെടുന്നു. അതില്‍ ഒരു സ്ത്രീയുണ്ടായിരുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്നു രാഷ്ട്രീയ വിവാദം.
. 1964 കോട്ടയം ഡിസിസി സെക്രട്ടറിയായി നിയമിതനാകുന്നു.
. 1964 പി.ടി ചാക്കോയുടെ മരണം.
. 1964 കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിടുന്നു. ആര്‍. ശങ്കര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു കേരളാ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപം കൊളളുന്നു.

. 1964 കെ എം ജോര്‍ജ്, ആര്‍ ബാലകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തില്‍ തിരുനക്കരയിലെ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് പിറക്കുന്നു.
. 1964 തിരുനക്കരയില്‍ മന്നത്തു പത്മനാഭന്‍ കേരള കോണ്‍ഗ്രസിനു തിരിതെളിച്ചു.
. 1965 കേരള കോണ്‍ഗ്രസ്, കെ. എം മാണി, പാലാ എന്ന പേരിലുളള നിയോജകമണ്ഡലത്തിന്റെയും ആദ്യ തിരഞ്ഞെടുപ്പ്.
. 1972 കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ്. സ്ഥാപക ജനറല്‍ സെക്രട്ടറിമാരായ മാത്തച്ചന്‍ കുരുവിനാല്‍ക്കുന്നേല്‍, ആര്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ പുറത്തേക്ക്.
.1975ഡിസംബര്‍ 26. ആദ്യമായി മന്ത്രി സഭയില്‍. 1975 ഡിസംബര്‍ 26 മുതല്‍ 1977 മാര്‍ച്ച് 25 വരെ രണ്ടാം സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ധനമന്ത്രി.
. 1976 ല്‍ കെ എം ജോര്‍ജുമായുളള അഭിപ്രായ വ്യത്യാസങ്ങള്‍. ചെയര്‍മാനും മന്ത്രിയും ഒരാളാകേണ്ട എന്ന വാദം.
. 1976 ഡിസംബര്‍ 11 നു കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ. എം ജോര്‍ജിന്റെ മരണം.
. 1977 ഡിസംബര്‍ 21 ന് തിരഞ്ഞെടുപ്പു കേസിനെ തുടര്‍ന്ന് എ കെ ആന്റണി മന്ത്രിസഭയില്‍ നിന്നും ആഭ്യന്തര മന്ത്രി സ്ഥാനം രാജി വയ്ക്കുന്നു. പി.ജെ ജോസഫ് പകരക്കാരന്‍.
. 1978 കേസ് ജയിച്ചു ഒന്നാം എ.കെ.ആന്റണി മന്ത്രിസഭയില്‍ മാണി തിരികെയെത്തുന്നു. പി.ജെ ജോസഫ് രാജി വയ്ക്കുന്നു. ചെയര്‍മാന്‍ സ്ഥാനം വേണെമന്നു ആവശ്യം. മാണി നിരാകരിക്കുന്നു.
വി.എല്‍ സെബാസ്റ്റ്യന്‍ പി.ജെ ജോസഫിനെതിരെ ചെയര്‍മാന്‍ സ്ഥാനത്തേക്കു മത്സരിക്കുന്നു. പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ്.
. 1978 ഒക്‌ടോബര്‍ 29 മുതല്‍ 1979 വരെ പി.കെ.വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി
. 1979 ല്‍ കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിക്കു ജന്‍മം നല്‍കുന്നു. പി.ജെ ജോസഫ് യുഡിഎഫില്‍ തന്നെ തുടരുന്നു.
. ആര്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സിപിഎം നയിക്കുന്ന മുന്നണിയില്‍.
. 1980 ആര്‍.ബാലകൃഷ്ണപിള്ള ചെയര്‍മാനായ കേരള കോണ്‍ഗ്രസ് (ബി) രൂപീകരണം.
. 1980 ജനുവരി മുതല്‍ 1981 ഒക്‌ടോബര്‍ 20 വരെ ഒന്നാം ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി.
. 1980 എ. കെ ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പ്. ഇടതു പക്ഷത്തോടോപ്പം.
. 1982 എ.കെ ആന്റണിയും പിന്നീട് കെ. എം മാണിയും കൂറുമാറുന്നു. ഒന്നാം ഇ.കെ.നായനാര്‍ മന്ത്രിസഭ വീഴുന്നു.

. 1982 ഐക്യജനാധിപത്യ മുന്നണിയില്‍.
. 1981 ഡിസംബര്‍ 28 മുതല്‍ 1982 മാര്‍ച്ച് 17 വരെ രണ്ടാം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യം, നിയമമന്ത്രി
. 1982 മേയ് 24 മുതല്‍ 1986 മേയ് 15 വരെ ധനകാര്യം, നിയമം
. 1985 ജൂണ്‍ 6 മുതല്‍ വൈദ്യുതി മന്ത്രി
. 1986 16 മേയ് മുതല്‍ 1987 മാര്‍ച്ച് 25 വരെ മൂന്നാം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ നിയമം, ജലസേചന മന്ത്രി.
. 1987 ല്‍ മാണിയെ വിട്ട് ജോസഫ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പായി. ചരല്‍ക്കുന്ന് സമ്മേളനത്തില്‍’ സത്യത്തിന് ഒരടിക്കുറിപ്പ്’ എന്ന ലഘുലേഖ അവതരിപ്പിക്കുന്നു.

.1987 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മാണിക്കു നാലും ജോസഫിന് അഞ്ചു എംഎല്‍എമാര്‍ മാത്രം.
.1989 ല്‍ ലോക്‌സഭ സീറ്റിനെ ചൊല്ലി കലഹം പി.ജെ ജോസഫും സംഘവും ഇടതു മുന്നണിയില്‍.
.1991 ജൂണ്‍ 24 മുതല്‍ 1995 മാര്‍ച്ച് വരെ നാലാം കെ.കരുണാകരന്‍ മന്ത്രിസഭയില്‍ റവന്യു, നിയമമന്ത്രി.
.1993ല്‍ ടി.എം ജേക്കബും പി എം മാത്യുവും മാണിയുമായി പിണങ്ങി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. പിന്നാലെ ബാലകൃഷ്ണപ്പിളളയും വേര്‍പിരിയുന്നു. മൂന്നു കുട്ടരും യുഡിഎഫില്‍ തന്നെ തുടരുന്നു.

. 1997 ല്‍ ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ടി വി എബ്രഹാമിന്റെ നേത്യത്വത്തില്‍ സമാന്തരഗ്രൂപ്പ് പിറന്നു. ഇവര്‍ മാണിക്കൊപ്പം ചേര്‍ന്നു.
. 2001 മേയ് 17 മുതല്‍ 2004 ഓഗസ്റ്റ് 31 വരെ റവന്യു, നിയമമന്ത്രി.
. 2003 ല്‍ വീണ്ടും പിളര്‍പ്പ്. മാണിയുമായി പിണങ്ങി പുറത്തു പോയ പി.സി. തോമസ് പുതിയ പാര്‍ട്ടിയുണ്ടാക്കി. ഐ.എഫ്.ഡി.പി എ. മുവാറ്റുപുഴയില്‍ നിന്നു ജയിച്ചു ബിജെപി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രി.
. 2003 ല്‍ ജോസഫില്‍ നിന്ന് അകന്നു പി.സി ജോര്‍ജ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള കോണ്‍ഗ്രസ് സെക്യൂലര്‍.
. 2004 ഓഗസ്റ്റ് 31 മുതല്‍ 2006 മേയ് 17 വരെ ഒന്നാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ റവന്യു, നിയമമന്ത്രി.
. 2010 ജോസഫ് തന്റെ അനുയായികളുമായി കേരള കോണ്‍ഗ്രസ് എമ്മില്‍ വീണ്ടും ലയിക്കുന്നു.
. 2011 മേയ് 18 മുതല്‍ രണ്ടാം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ധനം, നിയമം, ഭവനനിര്‍മാണം വകുപ്പുകള്‍

2015 ബാര്‍ കോഴ അഴിമതി ആരോപണവും രാജിയും. 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന് ബിജു രമേശ് ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് ബാര്‍ കോഴ കേസില്‍ ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരുന്നു.
2019 ലോക്‌സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ടു പി.ജെ. ജോസഫുമായി തര്‍ക്കം. ജോസഫ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കുന്നു.

]]>
https://www.chandrikadaily.com/km-mani-decade.html/feed 0
കെ.എം മാണി എന്നെ വിസ്മയിപ്പിച്ച നേതാവ്: ഉമ്മന്‍ചാണ്ടി https://www.chandrikadaily.com/oommen-chandy-words-about-km-mani.html https://www.chandrikadaily.com/oommen-chandy-words-about-km-mani.html#respond Tue, 09 Apr 2019 18:53:01 +0000 http://www.chandrikadaily.com/?p=123943 കോട്ടയത്ത് എന്റെ സീനിയര്‍ നേതാവായിരുന്നു കെ.എം. മാണി സാര്‍. അന്ന് അദ്ദേഹം ഡിസിസി സെക്രട്ടറിയായിരുന്നു. ഞാന്‍ കെഎസ്‌യുക്കാരനും. കോട്ടയം ഡിസിസി ഓഫീസിനു മുന്നിലൂടെയാണ് ഞാന്‍ അന്ന് സിഎംഎസ് കോളജില്‍ പോയിരുന്നത്. ഡിസിസി സെക്രട്ടറിയായിരുന്ന മാണി സാറിനെ അതു വഴി പോകുമ്പോള്‍, പലവട്ടം കണ്ടിട്ടുണ്ട്. കെഎസ്‌യു പ്രവര്‍ത്തകനെന്ന നിലയില്‍ ഓഫീസിനകത്തുവച്ചും മാണി സാറിനെ കണ്ടിട്ടുണ്ട്. അന്നും കാണാന്‍ നല്ല ഗാംഭീര്യമാണ്.

1970ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എനിക്ക് കന്നി ടിക്കറ്റ് കിട്ടി. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഘടന അന്ന് ആകെ മാറിയിരുന്നു. അകലക്കുന്നം, പള്ളിക്കത്തോട്, അയര്‍ക്കുന്നം, കൂരോപ്പട തുടങ്ങിയ പഞ്ചായത്തുകള്‍ പുതുപ്പള്ളിയില്‍ പുതുതായെത്തി. എനിക്ക് അന്ന് ഈ പ്രദേശങ്ങളുമായി കാര്യമായ ബന്ധമില്ല. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചപ്പോള്‍ പാലാ കെ.എം മാത്യു സാര്‍ വലിയ സഹായമായി കൂടെ നിന്നു. അപ്പോഴും നാലു പഞ്ചായത്തുകള്‍ പേടി സ്വപ്നമായി നിലകൊണ്ടു. തുടര്‍ന്നാണ് ഞാന്‍ മാണി സാറിന്റെ സഹായം തേടിയത്. തുടര്‍ന്ന് അദ്ദേഹം ഈ പ്രദേശത്തെ തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ ഏറ്റെടുത്തു. അഞ്ചു യോഗങ്ങളില്‍ പ്രസംഗിച്ചു. അതോടെ കളംമാറി. കന്നിവിജയം 7288 വോട്ടിനായിരുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറ പാകിയത് അവിടെനിന്നാണ്.
തെരഞ്ഞടുപ്പിന് പാര്‍ട്ടി ചിഹ്നം നല്കാന്‍ എത്തിയ കെ.എം ചാണ്ടി സാര്‍ പറഞ്ഞു, പുതുപ്പള്ളിയില്‍ ജയിക്കാമെന്നു നോക്കണ്ടാ, രണ്ടാം സ്ഥാനത്തുവന്നാല്‍ ജയിച്ചതായി ഞങ്ങള്‍ കണക്കു കൂട്ടും എന്ന്. വാശിയേറിയ ത്രികോണ മത്സരത്തില്‍ ജയിക്കാന്‍ അന്ന് എന്നെ സഹായിച്ചത് മാണി സാറായിരുന്നു എന്ന് അനുസ്മരിക്കട്ടെ.

കോണ്‍ഗ്രസില്‍ ഒന്നിച്ചു തുടങ്ങിയ ഞങ്ങള്‍ പിന്നീട് പാര്‍ട്ടിപരമായി രണ്ടു വഴികളിലൂടെ യാത്ര ചെയ്തു. ചുരുങ്ങിയ കാലഘത്തില്‍ മുന്നണി മാറിയും സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ ഊഷ്മളമായ സൗഹൃദത്തിന് ഒരിക്കല്‍പ്പോലും ഇടിവു തട്ടിയിട്ടില്ല. ഞാന്‍ മുഖ്യമന്ത്രിയായ രണ്ടു മന്ത്രിസഭകളില്‍ അദ്ദേഹം ധനം ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചു. 49 വര്‍ഷം ഞാന്‍ നിയമസഭയില്‍ ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹം കൂടെ ഉണ്ടായിരുന്നു. നിയമസഭയിലും മന്ത്രിസഭയിലും പൊതുപ്രവര്‍ത്തനരംഗത്തുമൊക്കെ അദ്ദേഹം എന്നെ പലപ്പോഴും വിസ്മയപ്പിച്ചിട്ടുണ്ട്.

ഏതാണ്ട് 24 മണിക്കൂറും ജനങ്ങളുടെ ഇടയില്‍ കഴിയുന്ന ആള്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. ഔപചാരികത എന്ന ഒരു മതില്‍ക്കെട്ട് സൂക്ഷിക്കാറില്ല. മാണി സാറിന് ജനങ്ങളെ ആകര്‍ഷിക്കാനുള്ള ഒരു കാന്തശക്തിയുണ്ട്. എപ്പോഴും ആളുകള്‍ അദ്ദേഹത്തിന്റെ ചുറ്റുമുണ്ട്. മണ്ഡലം കാത്തുസൂക്ഷിക്കുന്നതിലും അതിലെ ആള്‍ക്കാരുമായി ബന്ധം നിലനിര്‍ത്തുന്നതിലും ഒരുപക്ഷേ മാണി സാര്‍ എനിക്കു ഗുരുവായി വരും. പാലായിലെ ഓരോ വോട്ടറെയും അദ്ദേഹം പേരെടുത്തു വിളിക്കുന്നതു കേള്‍ക്കാം. എല്ലാവരുമായും നല്ല വ്യക്തിബന്ധമാണ്. പാലാക്കാരുടെ ചങ്കൂറ്റത്തിനു പിന്നില്‍ മാണിസാറുണ്ട്. സാറുണ്ടെങ്കില്‍ പിന്നൊന്നും പേടിക്കാനില്ലെന്നാണ് അവര്‍ പറയാറുള്ളത്.

ചരമം, വിവാഹം തുടങ്ങി വ്യക്തിയുടെ ജീവിതത്തിലെ സുപ്രധാന സമയങ്ങളിലെല്ലാം അദ്ദേഹം ഓടിയെത്തിയിരിക്കും. തിരക്കിനിടയില്‍ ചിലപ്പോള്‍ വൈകിയായിരിക്കും വരിക. പക്ഷേ, വന്നിരിക്കും എന്നുറപ്പ്. പാലായുമായുള്ള ഹൃദയബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞത് പാലാ എന്റെ രണ്ടാം ഭാര്യയാണ് എന്ന്. അങ്ങനെ പറയാന്‍ ധൈര്യമുള്ള മറ്റൊരു ജനപ്രതിനിധി ഉണ്ടോ എന്നെനിക്കു സംശയമാണ്.

മാണി സാര്‍ ഉണ്ടാക്കിയ ഒരു പൊതുപ്രവര്‍ത്തന ശൈലി കേരളത്തിലെ എല്ലാ പൊതുപ്രവര്‍ത്തകരും പിന്നീട് ഏറ്റെടുക്കുകയോ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തു. മണ്ഡലം ശ്രദ്ധിക്കാത്ത ആര്‍ക്കും രണ്ടാമത് ജയിക്കാന്‍ പറ്റില്ലാത്ത അവസ്ഥ സംജാതമായി. പാലായുടെ മുക്കിലും മൂലയിലും അദ്ദേഹം വികസനമെത്തിച്ചു. ജനപ്രതിനിധികള്‍ വികസനത്തിന്റെ പതാകവാഹകരായത് മാണിസാര്‍ കാണിച്ച മാതൃകയിലൂടെയാണ്. അതു കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കി. നിരവധി റിക്കാര്‍ഡുകളുടെ ഉടമയാണ് അദ്ദേഹം. ഇനിയാര്‍ക്കും അതു തകര്‍ക്കാനാവില്ല. ഒപ്പമെത്താനുമാകില്ല. പാലാ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 13 തവണ ജയിച്ചു. തെരഞ്ഞെടുപ്പില്‍ തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ല. കോളജില്‍ പഠിക്കുമ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് അദ്ദേഹം തോറ്റിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കാലം മന്ത്രി. ഏറ്റവും കൂടുതല്‍ തവണ മന്ത്രി. ആറു നിയമസഭകളില്‍ മന്ത്രിയായി. ഏറ്റവും കൂടുതല്‍ തവണ, പത്ത് ബജറ്റുകള്‍ അവതരിപ്പിച്ചു.

ബജറ്റുകളുടെ തോഴന്‍
പത്ത് ബജറ്റുകളും മാണിസാറിന് പത്ത് അനു‘വങ്ങളായിരുന്നു. ഓരോന്നിലും പുതിയ ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമോ, ഡോക്ടറേറ്റോ ഒന്നും അദ്ദേഹത്തിനില്ല. എങ്കിലും കേരളം കണ്ടിട്ടുള്ള ഏറ്റവും ഭാവനാപൂര്‍ണമായ ചില പദ്ധതികള്‍ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ബജറ്റ് പ്രസംഗം കേട്ടിരിക്കേണ്ട അനു‘വമാണ്. രണ്ടു രണ്ടര മണിക്കൂര്‍ ഇടതടവില്ലാതെ, ഒരു കുത്തൊഴുക്കു പോലെയാണ് അദ്ദേഹത്തിന്റെ അവതരണം. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയില്‍ ഈ ബജറ്റുകള്‍ നിര്‍ണായക പങ്കുവഹിച്ചു.
വരവുചെലവു കണക്കിലൊതുങ്ങി നിന്ന ബജറ്റിനെ അദ്ദേഹം സാമൂഹിക പരിവര്‍ത്തനോപാധിയാക്കി. ബജറ്റ് നിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് പരസ്യമായി സ്വീകരിച്ചു. അതില്‍ സംവാദം നടത്തി. 1976- 77ല്‍ കന്നിബജറ്റ് അമ്പരപ്പിച്ചു. കമ്മി ബജറ്റുകളുടെ കാലത്ത് 1980ല്‍ മിച്ച ബജറ്റ് അവതരിപ്പിച്ച് കയ്യടിയും വിവാദവും ഉണ്ടാക്കി. കെ.എന്‍. രാജിനെപ്പോലൊരും സാമ്പത്തിക സൈദ്ധാന്തികനുമായി കൊമ്പുകോര്‍ത്തു. എങ്കിലും മാണി സാറിന് തന്റെ ഭാഗം വാദിച്ച് വിജയിപ്പിക്കാനായി.
രാജ്യത്ത് ആദ്യമായി കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ നടപ്പാക്കിയത് ഈ ബജറ്റിലാണ്. 2011ല്‍ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്കാനും തീരുമാനിച്ചു. പ്രതിമാസം 10 യൂണിറ്റ് വരെ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതി സൗജന്യമായി നല്കി. 77 നു മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്ക് പട്ടയം നല്കുമെന്നു പ്രഖ്യാപിച്ചത് 84ലെ ബജറ്റില്‍. പട്ടയ വിപ്ലവം, വെളിച്ചവിപ്ലവം തുടങ്ങിയ നൂതന ആശയങ്ങള്‍ അദ്ദേഹത്തിന്റെതാണ്.

കാരുണ്യയും വിലസ്ഥിരതാ പദ്ധതിയും
യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും ജനസമ്മതി നേടിയ പദ്ധതി കാരുണ്യ ചികിത്സാ പദ്ധതിയാണ്. അഞ്ചുവര്‍ഷം കൊണ്ട് 1200 കോടി രൂപ മാരകരോഗം ബാധിച്ച 1.42 ലക്ഷം പേര്‍ക്ക് നല്കി. ഇടതുസര്‍ക്കാരിന്റെ കാലത്ത് സാന്റിയാഗോ മാര്‍ട്ടിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ കേരള ലോട്ടറി യുഡിഎഫ് സര്‍ക്കാരിന്റെ സമയത്ത് കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും കൈയൊപ്പായി മാറുകയാണു ചെയ്തത്. ഈ പദ്ധതി വിജയകരമാക്കിയത് മാണിസാറാണ്. കാരുണ്യ പദ്ധതി തന്നെ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. രോഗശയ്യയില്‍ കിടന്നുകൊണ്ടും മാണിസാര്‍ കാരുണ്യയ്ക്കുവേണ്ടി പോരാടി. അദ്ദേഹത്തിന്റെ അവസാനത്തെ പ്രസ്താവന കാരുണ്യ നിര്‍ത്തലാക്കരുത് എന്നായിരുന്നു.
ഒരു കിലോ റബറിന് 150 രൂപ വില ഉറപ്പാക്കുന്ന വില സ്ഥിരതാഫണ്ട് റബര്‍ കര്‍ഷകര്‍ക്ക് വലിയൊരു നേട്ടമായി. റബര്‍ വില കുത്തനേ ഇടിഞ്ഞപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നപ്പോള്‍ മാണി സാര്‍ രക്ഷകനായി രംഗത്തുവരുകയായിരുന്നു.
മാണി സാറിന്റെ വിയോഗം പലര്‍ക്കും പല രീതിയിലാണ് ബാധിക്കുക. എനിക്ക് അദ്ദേഹം അടുത്ത സുഹൃത്തായിരുന്നു. നല്ല സഹപ്രവര്‍ത്തകനായിരുന്നു. എല്ലാത്തിലും ഉപരി ഏതു കാര്യത്തിലും ഉപദേശം തേടാന്‍ പറ്റിയ വ്യക്തിയായിരുന്നു. എനിക്ക് അതു പലപ്പോഴും വലിയ ആത്മവിശ്വാസം പകര്‍ന്നു തന്നിട്ടുണ്ട്.

]]>
https://www.chandrikadaily.com/oommen-chandy-words-about-km-mani.html/feed 0
“വല്ലാത്ത ശൂന്യത”; അച്ചാച്ചന്റെ വേര്‍പ്പാടില്‍ വേദന പങ്കുവെച്ച് ജോസ് കെ മാണി https://www.chandrikadaily.com/jose-k-mani-about-k-m-mani-in-fb.html https://www.chandrikadaily.com/jose-k-mani-about-k-m-mani-in-fb.html#respond Tue, 09 Apr 2019 13:55:41 +0000 http://www.chandrikadaily.com/?p=123910 ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത. അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ. ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ലെന്നും, പാലായുടെ സ്വന്തം കെഎം മാണിയുടെ വേര്‍പ്പാടില്‍ വേദന പങ്കുവെച്ച് മകന്‍ ജോസ് കെ മാണി. സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചനെന്നും രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നെന്നും ഫേസ്ബുക്കിലൂടെയാണ് കെ എം മാണിയുടെ നിര്യാണത്തെക്കുറിച്ചും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ അച്ചാച്ചനായിരുന്ന മാണിയെക്കുറിച്ചും ജോസ് കെ മാണി കുറിച്ചത്.

ജോസ് കെ മാണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അച്ചാച്ചന്‍ നമ്മളെ വിട്ടുപിരിഞ്ഞു. എന്നന്നേക്കുമായി. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ചാച്ചന്റെ ആരോഗ്യനില ഇന്നു വൈകുന്നേരത്തോടെ അത്യന്തം മോശമാകുകയും നിത്യതയില്‍ വിലയം പ്രാപിക്കുകയുമായിരുന്നു.
ഈ നിമിഷത്തില്‍ വല്ലാത്ത ശൂന്യത. അച്ചാച്ചന്‍ പകര്‍ന്നു തന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതുപോലെ. ജീവിതത്തിന്റെ തുരുത്തില്‍ ഒറ്റയ്ക്കായതുപോലെ. കൈപിടിച്ചു നടത്തിയ അച്ചാച്ചന്റെ കരുതല്‍ ഇനിയില്ല.സ്നേഹത്തിന്റെയും കരുതലിന്റെയും വാത്സല്യത്തിന്റെയും കടലായിരുന്നു അച്ചാച്ചന്‍. രാഷ്ട്രീയത്തിന്റെ തിരക്കിലും കരിങ്ങോഴയ്ക്കല്‍ കുടുംബത്തിന്റെ ഓരോ ശ്വാസത്തിലും അച്ചാച്ചനുണ്ടായിരുന്നു. അമ്മയ്ക്കു തണലായി. ഞങ്ങള്‍ക്ക് സ്നേഹസ്പര്‍ശമായി.
കൃത്യനിഷ്ഠയുടെയും അച്ചടക്കത്തിന്റെയും കാര്യത്തിലുളള കണിശത അച്ചാച്ചന്റെ മുഖമുദ്രയായിരുന്നു. ധരിക്കുന്ന വെള്ളവസ്ത്രം പോലെ പൊതുജീവിതത്തില്‍ സമര്‍പ്പണവും വ്യക്തിശുദ്ധിയും പാലിക്കണമെന്നതില്‍ നിര്‍ബന്ധബുദ്ധിതന്നെ ഉണ്ടായിരുന്നു. സഹജീവി കാരുണ്യം, സഹിഷ്ണുത പൊതുജീവിതത്തില്‍ അച്ചാച്ചന്‍ എന്നും മുറുകെപിടിച്ച മാനുഷികത. അത് മറക്കാനാവില്ല.എത്രയെത്ര സന്ദര്‍ഭങ്ങളാണ് മനസിലേക്ക് ഓടി വരുന്നത്.
ചെന്നൈയില്‍ നിന്നും അക്കാലത്ത് നിയമബിരുദം നേടിയ അച്ചാച്ചന്‍ ഞങ്ങളുടെ വിദ്യാഭ്യാസ കാര്യത്തിലും അതേ ജാഗ്രത പുലര്‍ത്തി. വീട്ടില്‍ നിന്നും അകന്നുളള തമിഴ്നാട്ടിലെ വിദ്യാഭ്യാസത്തിന് മുന്‍കൈ എടുത്തതതും അച്ചാച്ചനായിരുന്നു. അച്ചാച്ചന്റെ ആ ക്രാന്തദര്‍ശിത്വം പിന്നീട് പൊതുജീവിതത്തിലേക്ക് കടന്നപ്പോള്‍ അടുത്തറിഞ്ഞു.
കരിങ്ങോഴയ്ക്കല്‍ കുടുംബത്തെക്കാളോ അതിലുപരിയായോ അച്ചാച്ചന്‍ കേരള കോണ്‍ഗ്രസ് കുടുംബത്തെ സ്നേഹിച്ചിരുന്നു. സ്നേഹത്തിന്റെ തുലാസില്‍ കേരള കോണ്‍ഗ്രസ് കുടുംബത്തിനായിരുന്നു മുന്‍തൂക്കം. അച്ചാച്ചന്‍ നട്ടുനനച്ച പ്രസ്ഥാനം. ആയിരക്കണക്കിനായ പ്രവര്‍ത്തകരുടെ ആശയും ആവേശവുമായ പ്രസ്ഥാനം. പ്രാണനെപ്പോലെ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്ലാമെല്ലാമെന്ന് അച്ചാച്ചന്‍ എപ്പോഴും പറയുമായിരുന്നു. ഈ വേര്‍പാട് ഞങ്ങളേക്കാള്‍ ഹൃദയഭേദകമാണ് ഓരോ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും. അവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. ഹൃദയത്തില്‍ ചാലിച്ചെടുത്ത ആ ബന്ധങ്ങളില്‍ ഈ വേര്‍പിരിയിലിന് പകരം വയ്ക്കാനൊന്നുമില്ല. ഇനി അച്ചാച്ചനില്ലാത്ത കരിങ്ങോഴയ്ക്കല്‍ വസതി.കേരള കോണ്‍ഗ്രസ്.

]]>
https://www.chandrikadaily.com/jose-k-mani-about-k-m-mani-in-fb.html/feed 0
വിടവാങ്ങിയത് പാലായുടെ മാണിക്യം https://www.chandrikadaily.com/km-mani-sir-the-legend-behind-pala-kottayam.html https://www.chandrikadaily.com/km-mani-sir-the-legend-behind-pala-kottayam.html#respond Tue, 09 Apr 2019 13:31:40 +0000 http://www.chandrikadaily.com/?p=123902 കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍മന്ത്രിയും പാലാ മണ്ഡലത്തിന്റെ തുടക്കം മുതലുള്ള ജനപ്രതിനിധിയുമായ കെ.എം മാണി അന്തരിച്ചു. കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ 4.57നായിരുന്നു മരണം. ശ്വാസകോശത്തിലെ അണുബാധ മൂലം ഏപ്രില്‍ ആദ്യം മുതല്‍ എറണാകുളത്ത് ചികിത്സയിലായിരുന്നു.

തോല്‍വിയറിയാതെ ഒരേ മണ്ഡലത്തില്‍ നിന്ന് നിയമസഭയില്‍ അരുനൂറ്റാണ്ട് തികച്ച നേതാവാണ് മാണി. പാലാ മരങ്ങാട്ടുപള്ളി കരിങ്ങോഴയ്ക്കല്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30 നാണ് ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം മരങ്ങാട്ടുപള്ളി, കടപ്ലാമറ്റം, കുറവിലങ്ങാട്, പാലാ എന്നിവിടങ്ങളില്‍. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ്, തേവര സേക്രഡ് ഹാര്‍ട്ട് എന്നീ കോളേജുകളിലായി സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് ലോ കോളേജില്‍ നിന്ന് 1955 -ല്‍ നിയമ ബിരുദം നേടി. മദ്രാസ് ഹൈക്കോടതിയില്‍ 1956 ല്‍ എന്റോള്‍ ചെയ്തു. പില്‍ക്കാലത്ത് ഹൈക്കോടതി ജഡ്ജിയായ അഡ്വ. പി ഗോവിന്ദ മേനോന്റെ ജൂനിയറായി കോഴിക്കോട് ജില്ലാ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. പാലാ സബ്കോര്‍ട്ടിലും കോട്ടയം ജില്ലാ കോടതിയിലും പ്രാക്ടീസ് ചെയ്തിട്ടുണ്ട്.

1958 -ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തേക്ക്. കെപിസിസി അംഗവും കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമായി. 1964 -ല്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ രൂപീകരിച്ച കേരളാ കോണ്‍ഗ്രസ് പാര്‍ടിയിലെത്തി. പിന്നീട് കേരള കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതൃനിരയിലേക്കും.1979ല്‍ പാര്‍ടിയില്‍ ആദ്യ ചേരിതിരിവ്. പി ജെ ജോസഫുമായി തെറ്റി. കെ എം മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം രൂപീകൃതമായി. അന്നുമുതല്‍ ഇന്നുവരെ പാര്‍ടിയുടെ ചെയര്‍മാന്‍. ഇക്കാലത്തിനിടെ പല പിളര്‍പ്പുകളും ലയനങ്ങളും പാര്‍ടി കണ്ടു. വ്യക്തി പാര്‍ടിയെന്ന വിമര്‍ശനം നേരിടാന്‍ ‘അധ്വാനവര്‍ഗ സിദ്ധാന്തം’ രചിച്ച് ആശയാവിഷ്‌ക്കാരം നല്‍കാനും അദ്ദേഹം ശ്രമിച്ചു.

പാലാ നിയമസഭാ നിയോജക മണ്ഡലം നിലവില്‍ വന്ന 1965 -നു ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പാലായുടെ എംഎല്‍എ ആയി. തുടര്‍ച്ചയായി 54 വര്‍ഷം പാലായെ പ്രതിനിധീകരിച്ചു. രാജ്യത്തെ നിയമസഭകളുടെ ചരിത്രത്തിലെ തന്നെ റെക്കോഡാണിത്. അടിയന്തരാവസ്ഥക്കാലത്ത് 1975 -ല്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980 -ല്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി. പിന്നീട് ആ സ്ഥാനത്തും റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ച ധന മന്ത്രിയെന്ന റെക്കോര്‍ഡ് പേരുനേടി. 13 എണ്ണം. കൈവയ്ക്കാത്ത വകുപ്പുകള്‍ അപൂര്‍വ്വം. ആഭ്യന്തരം, നിയമം, റവന്യു, ജലസേചനം, വൈദ്യുതി, നഗര വികസനം, ഇന്‍ഫര്‍മേഷന്‍, ഹൗസിങ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കേരളത്തില്‍ ഏറ്റവുമധിക കാലം മന്ത്രിയായിരുന്നതും കെ എം മാണിയാണ്.

നാലുതവണ ലോകപര്യടനം നടത്തി. പൊതുപ്രവര്‍ത്തകനുള്ള വി പി മേനോന്‍ അവാര്‍ഡ് രാഷ്ട്രപതി കെ ആര്‍ നാരായണനില്‍നിന്ന് ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്, ജര്‍മന്‍ മലയാളി അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി എണ്ണമറ്റ പുരസ്‌കാരങ്ങള്‍ നേടി. ‘ജനക്ഷേമം ജനങ്ങളുടെ അവകാശം’, ‘കാര്‍ഷിക സമ്പദ്ഘടനയും കേരളവും’, ‘വികസനവും വിഭവശേഷിയും’ എന്നീ പുസ്തകങ്ങള്‍ എഴുതി. 1967 മുതല്‍ നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ ‘കെ എം മാണിയുടെ നിയമസഭാ പ്രസംഗങ്ങള്‍’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: കുട്ടിയമ്മ, മക്കള്‍: ജോസ് കെ മാണി എംപി, എല്‍സമ്മ, സാലി, ആനി, ടെസ്സി, സ്മിത
മരുമക്കള്‍: നിഷ ജോസ് കെ മാണി, ഡോ. തോമസ് കവലയ്ക്കല്‍ (ചങ്ങനാശ്ശേരി), എം പി ജോസഫ് (തൃപ്പൂണിത്തറ- മുന്‍ തൊഴില്‍വകുപ്പ് സെക്രട്ടറി), ഡോ. സേവ്യര്‍ ഇടയ്ക്കാട്ടുകുടി (എറണാകുളം), ഡോ. സുനില്‍ ഇലവനാല്‍ (കോഴിക്കോട്), രാജേഷ് കുരുവിത്തടം.

]]>
https://www.chandrikadaily.com/km-mani-sir-the-legend-behind-pala-kottayam.html/feed 0
വിയോഗം ഏറെ വേദനാജനകം: പികെ കുഞ്ഞാലിക്കുട്ടി https://www.chandrikadaily.com/kunhalikutty-on-km-mani-death.html https://www.chandrikadaily.com/kunhalikutty-on-km-mani-death.html#respond Tue, 09 Apr 2019 13:14:26 +0000 http://www.chandrikadaily.com/?p=123903 കേരള രാഷ്ട്രീയത്തിലെ അതികായനും സർവ്വ സമ്മതനുമായ നേതാവ്‌ ശ്രീ കെ.എം മാണി സാറിന്റെ വിയോഗം ഏറെ വേദനാജനകമാണ്‌. വ്യക്തിപരമായി പതിറ്റാണ്ടുകൾ നീണ്ട ആ ബന്ധം അനവധി അനുഭവങ്ങളും ഓർമ്മകളും സമ്മാനിച്ചതാണ്‌. ഒരു വൻ മരമായി രാഷ്ട്രീയ കേരളത്തിൽ തലയുയർത്തി നിന്ന ആ വ്യക്തിത്വം ആധുനിക കേരളത്തിന്റെ ശിൽപ്പികളിൽ പ്രധാനിയാണ്‌.

കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മാണിസാർ ഐക്യ ജനാധിപത്യ മുന്നണിയുടെയും സ്ഥാപക നേതാവ്. കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകളർപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികളെ നേരിടുന്നതിലും അതിജീവിക്കുന്നതിലും അദ്ദേഹം കാണിച്ച അസാമാന്യമായ ധീരതയും ആത്മവിശ്വാസവും എന്നും അനുകരണീയമാണ്. ആ ഊർജ്ജസ്വലതയും നിശ്ചയദാർഢ്യവും പുതുതലമുറക്ക് മാതൃകയാണ്.

വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒരാളായിരുന്നു മാണിസാർ. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരുമായും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ മാണിസാർ എന്നും ശ്രമിച്ചു പോന്നിട്ടുണ്ട്. ഒരേ നിയോജക മണ്ഡലത്തിൽ നിന്ന് തുടർച്ചയായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തിന് തുണയായത് രാഷ്ട്രീയത്തിനതീതമായി അദ്ദേഹം ജനങ്ങളുമായി നിലനിർത്തിയ അടുപ്പമായിരുന്നു.

മാണിസാറിന്റെ നിര്യാണം രാഷ്ട്രീയ കേരളത്തിനും ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ പാർട്ടിയുടെയും കുടുംബത്തിന്റെയും അഗാധമായ ദു:ഖത്തിൽ ആത്മാർഥമായി പങ്കുചേരുന്നു.

]]>
https://www.chandrikadaily.com/kunhalikutty-on-km-mani-death.html/feed 0