p muhammed kuttassery – Chandrika Daily https://www.chandrikadaily.com Thu, 07 Nov 2019 21:06:34 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg p muhammed kuttassery – Chandrika Daily https://www.chandrikadaily.com 32 32 ചിരിയും തമാശയും മുഹമ്മദ് നബിയുടെ മാതൃക https://www.chandrikadaily.com/article-08-nov.html https://www.chandrikadaily.com/article-08-nov.html#respond Thu, 07 Nov 2019 21:02:11 +0000 http://www.chandrikadaily.com/?p=143953 പി. മുഹമ്മദ് കുട്ടശ്ശേരി

പ്രവാചകന്‍ പറഞ്ഞ തമാശകളും അദ്ദേഹം ചിരിച്ച സന്ദര്‍ഭങ്ങളുമൊക്കെ മനുഷ്യര്‍ക്ക് എന്നും മാതൃകയും അവരുടെ സൂക്ഷ്മപഠനത്തിന് വിധേയമാകേണ്ട വിഷയങ്ങളുമാണ്. ഈ ജീവിതത്തില്‍ വെറും പ്രാര്‍ത്ഥനയും കീര്‍ത്തനവും ഭക്തിപ്രകടനങ്ങളും ദൈവസ്തുതിയും മാത്രം പോരാ. ജീവിതത്തിന് രസമേകുന്നതും സന്തോഷവും ആവേശവും ജ്വലിപ്പിക്കുന്നതുമായ കളിയും തമാശയും വിനോദങ്ങളുമെല്ലാം ആവശ്യമാണ്. ചിരിയുടെ പ്രാധാന്യത്തെയും ജീവിതത്തില്‍ അത് സൃഷ്ടിക്കുന്ന നല്ല ഫലങ്ങളെയും സംബന്ധിച്ച് ആരോഗ്യശാസ്ത്രജ്ഞന്മാരും മനശാസ്ത്ര വിദഗ്ദ്ധരുമെല്ലാം ധാരാളം പ്രതിപാദിപ്പിച്ചിട്ടുണ്ട്. ചിരി ഏറ്റവും ആരോഗ്യകരമായ വ്യായാമമാണെന്നാണ് ഹ്യുഫെലാണ്ട് പ്രസ്താവിച്ചിട്ടുള്ളത്. നല്ല ചിരി ഭവനത്തിലെ സൂര്യപ്രകാശമാണ്-താക്കറെ പറയുന്നു. ഓര്‍ത്ത് ദു:ഖിക്കുന്നതിനേക്കാള്‍ നല്ലത് മറന്ന് ചിരിക്കുന്നതാണ്-റോസ്റ്റി പ്രസ്താവിക്കുന്നു. എനിക്ക് കരയാന്‍ കഴിയാത്തതുകൊണ്ട് ചിരിക്കുന്നത് എന്നത്ര റഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന ക്രൂഷ്‌ചേവ് പറഞ്ഞത്. മനുഷ്യന് ചിരിക്കാനും ചിന്തിക്കാനുമുള്ള കഴിവ് ഒപ്പം നല്‍കിയ ദൈവത്തിന്റെ സൃഷ്ടിവൈഭവം അത്ഭുതകരം തന്നെ. മഹാന്മാരുടെ ചിരിയും തമാശകളുമൊക്കെ ചരിത്രത്തില്‍ കൗതുകപൂര്‍വ്വം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും ഈ വിഷയത്തിലുള്ള മുഹമ്മദ് നബിയുടെ സവിശേഷതകള്‍ അധികവും ശ്രദ്ധിക്കപ്പെടുന്നില്ല.
മുഹമ്മദ് നബി ഈ ജീവിതത്തിന്റെ സൗന്ദര്യഘടകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മരണാനന്തരജീവിത്തില്‍ ശാശ്വത വിജയവും സന്തോഷവും ലഭിക്കുന്നതിനാവശ്യമായ മാര്‍ഗങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചില മുഖങ്ങള്‍ അന്ന് പ്രകാശമാനവും ചിരി തൂകുന്നതും സന്തുഷ്ഠവുമായിരിക്കും. മരണശേഷമുള്ള മനുഷ്യവ്യവസ്ഥയെപ്പറ്റി ഖുര്‍ആന്‍ വിവരിക്കുന്നു. പൂര്‍വ്വികര്‍ ചിരിച്ച ചില സന്ദര്‍ഭങ്ങള്‍ ഖുര്‍ആന്‍ എടുത്തുകാണിക്കുന്നുണ്ട്. മതം എന്നത് ആരാധാനയും ഭക്തിപ്രകടനവും പ്രാര്‍ത്ഥനയും കീര്‍ത്തനവും ദൈവസ്തുതിയും മാത്രമല്ല, കളിയും വിനോദവും തോട്ടങ്ങളും പൂക്കളും ചിരിയും തമാശയുമൊന്നും മതത്തിന്റെ പുറത്തുള്ള കാര്യമല്ല. മനുഷ്യമനസ്സിന് ഉന്മേഷവും സന്തോഷവും കര്‍മ്മങ്ങള്‍ക്ക് ഉത്തേജനങ്ങളും നല്‍കുന്നതുമായ എല്ലാ നല്ല പ്രവൃത്തികളും മതത്തിന്റെ ഭാഗം തന്നെയാണ്. എപ്പോഴും ഗൗരവഭാവം നടിക്കുകയും മ്ലാനവദനനും ദു:ഖിതനുമായി ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന വ്യക്തികളുമായി അടുക്കാന്‍ അധികമാരും ഇഷ്ടപ്പെടുകയില്ല. മുഹമ്മദ് നബിയുടെ സവിശേഷത അദ്ദേഹം ഇതില്‍ നിന്ന് വ്യത്യസ്തമാ ഒരു രീതി ജീവിതത്തില്‍ സ്വീകരിച്ചു എന്നതാണ്.
വീട് എപ്പോഴും സന്തോഷപ്പൂക്കള്‍ നിറഞ്ഞതായിരിക്കണം. നോക്കൂ, പ്രവാചകപത്‌നി ആയിശ പറഞ്ഞ വാക്കുകള്‍: നബി ഞങ്ങള്‍ തനിച്ചാകുമ്പോള്‍ വീട്ടില്‍ പുഞ്ചിരിയും പൊട്ടിച്ചിരിയും നിറക്കുമായിരുന്നു. തന്റെ ഗൗരവവും ഗാംഭീര്യവുമൊന്നും ചിരിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. സ്വന്തം ഭാര്യയുമൊത്തുള്ള കുടുംബജീവിതത്തിലാണ് ആദ്യമായി സന്തോഷം കളിയാടേണ്ടത്. ഒരു യാത്രയില്‍ കൂടെയുള്ളവരോടെല്ലാം മുന്നോട്ട് നീങ്ങാന്‍ കല്‍പ്പിച്ചു അദ്ദേഹവും പത്‌നി ആയിശയും ഓട്ടമത്സരം നടത്തുന്നു. പുഞ്ചിരി നബിയുടെ കൂടപ്പിറപ്പായിരുന്നു. പ്രസന്നവദനനായി മാത്രമേ അദ്ദേഹം ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. ജനങ്ങളോട് തമാശകള്‍ പറയുന്നതിലും അവരുടെ തമാശകള്‍ ആസ്വദിക്കുന്നതിലും അദ്ദേഹം വളരെ തല്‍പരനായിരുന്നു. കുട്ടികളെ കണ്ടാല്‍ അവരുടെ മനസ്സില്‍ കുളിര്‍മ പകരുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ശിഷ്യനായ അബൂതല്‍ഹയുടെ മകന്‍ അബൂ ഉമൈറിനെ കാണുമ്പോഴൊക്കെയും അദ്ദേഹം അവനുമായി എന്തെങ്കിലും തമാശകള്‍ പങ്ക് വെക്കും. ഒരിക്കല്‍ നബി വരുമ്പോള്‍ അബൂ ഉമൈര്‍ വളരെ സങ്കടപ്പെട്ട് ഇരിക്കുന്നു. നബി ചോദിച്ചു: ‘നിന്റെ കളിക്കൂട്ടുകാരന്‍ കിളി എവിടെ?’ കുട്ടി ദു:ഖത്തോടെ പറഞ്ഞു: ‘അത് ചത്തുപോയി? അദ്ദേഹം അവന്റെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്നു.
കിഴവികളോടും നബി തമാശകള്‍ പറയുമായിരുന്നു. ഒരു കിഴവി അദ്ദേഹത്തെ സന്ദര്‍ശിച്ചു. തനിക്ക് സ്വര്‍ഗപ്രവേശനത്തിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. പ്രവാചകന്‍: ‘ കിഴവികളൊന്നും സ്വര്‍ഗത്തിലൂണ്ടാവുകയില്ല’ ഈ മറുപടി കേട്ട് ആ സ്ത്രീ കണ്ണീര്‍ തുടച്ചു കൊണ്ട് തിരിച്ചുപോവുകയാണ്. അപ്പോള്‍ താന്‍ പറഞ്ഞതിന്റെ പൊരുള്‍ അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ നബി കല്‍പ്പിച്ചു. അതായത് ‘ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍ക്കെല്ലാം അല്ലാഹു പുനസൃഷ്ടി നല്‍കും. പ്രായമുള്ളവരൊക്കെ ചെറുപ്പക്കാരികളായി മാറും’ ഒരിക്കല്‍ ഉമ്മു ഐമന്‍ എന്ന എത്യോപ്യക്കാരി നബിയെ സമീപിച്ചു. തന്റെ ഭര്‍ത്താവ് അദ്ദേഹത്തെ കാണാന്‍ താല്‍പര്യപ്പെടുന്നുവെന്ന് അറിയിച്ചു. ‘ആരാണ് നിന്റെ ഭര്‍ത്താവ് കണ്ണില്‍ വെള്ളമുള്ള ആ മനുഷ്യനോ?’ സ്ത്രീ: എന്റെ ഭര്‍ത്താവിന്റെ കണ്ണില്‍ വെള്ളമൊന്നുമില്ലല്ലോ. നബി: ‘ഉണ്ട്’. സ്ത്രീ വീട്ടിലേക്ക് പോയി. ഭര്‍ത്താവ് ഉറങ്ങുകയാണ്. കണ്‍പോളകള്‍ പതുക്കെ തുറന്നുനോക്കി. നബി പറഞ്ഞത് ശരിയാണ്. കണ്‍തടങ്ങളിലെ വെള്ളമാണ് അദ്ദേഹം സൂചിപ്പിച്ചത്. തമാശ കാണിക്കുന്നതില്‍ പ്രസിദ്ധി നേടിയ വ്യക്തിയായിരുന്നു നബിയുടെ ശിഷ്യനായ നുഐമാന്‍. ഒരു ഗ്രാമീണന്‍ യാത്ര ചെയ്തു പള്ളിയിലെത്തി മുറ്റത്ത് ഒട്ടകത്തെ കെട്ടി. കൂട്ടുകാര്‍ ഒരു തമാശ ഒപ്പിച്ചു. ഒട്ടകത്തെ അറുത്തു മാംസമാക്കി. പിന്നെ നേതൃത്വം കൊടുത്ത നുഐമാന്‍ ഒരു വീടിനോട് ചേര്‍ന്ന് കിടങ്ങില്‍ ഒളിച്ചിരുന്നു. കൂട്ടുകാര്‍ ഓലകള്‍ കൊണ്ടു അവനെ മറച്ചു. ഒട്ടകത്തിന്റെ ഉടമ ‘എന്റെ ഒട്ടകം’ എന്ന് നിലവിളിച്ചു കരയാന്‍ തുടങ്ങി. നബി നുഐമാനെ കണ്ടെത്തി അദ്ദേഹത്തിന്റെ മുഖത്തെ പൊടിപടലങ്ങളെല്ലാം തുടച്ചുനീക്കി. അവരുടെ ചിരിയിലും തമാശയിലും അദ്ദേഹവും പങ്ക് ചേര്‍ന്നു. ഒട്ടകത്തിന്റെ ഉടമക്ക് അദ്ദേഹം നഷ്ടപരിഹാരം നല്‍കി അദ്ദേഹത്തെ സമാധാനിപ്പിച്ചു.
ഇന്ന് എല്ലാവര്‍ക്കും വളരെ തിരക്കാണ്. മാനസിക സംഘര്‍ഷങ്ങളുടെ അടിമകളാണ് സ്ത്രീകളും പുരുഷന്മാരുമെല്ലാം. ചിരിയും തമാശയുമൊക്കെ ജീവിതത്തില്‍ നിന്ന് അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ജീവിതം ആസ്വാദ്യകരമായ ഒരനുഭവമായെങ്കില്‍ മാത്രമേ മനുഷ്യന് ദൈവാരാധനക്കും ഭക്തി പ്രകടനത്തിനും ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ആവേശമുണ്ടാവുയുള്ളു. ഇതിന് ശാരീരികവും മാനസികവുമായി ഉല്ലാസത്തിന് തമാശയും ചിരിയും തിന്മകളില്‍ നിന്ന് മുക്തമായ വിനോദവും അനിവാര്യമാണ്. ഇതിന് പ്രവാചകന്‍ മാതൃകയാണ്.

]]>
https://www.chandrikadaily.com/article-08-nov.html/feed 0
മനോഹരമായ ഭൂമിയെ മനുഷ്യന്‍ നശിപ്പിക്കുകയോ https://www.chandrikadaily.com/editroial-article-kuttassery.html https://www.chandrikadaily.com/editroial-article-kuttassery.html#respond Thu, 19 Sep 2019 20:01:30 +0000 http://www.chandrikadaily.com/?p=139571 പി. മുഹമ്മദ് കുട്ടശ്ശേരി
മനുഷ്യന് ജന്മം നല്‍കിയ, അവന്‍ പാര്‍ക്കുന്ന ഈ ഭൂമി ദൈവം കനിഞ്ഞേകിയ മഹത്തായ ഒരു അനുഗ്രഹമാണ്. ഭൂമി എന്നു പറയുമ്പോള്‍ അതിലെ ആന്തരികവസ്തുക്കള്‍, ഖനിജങ്ങള്‍, ഉപരിതലത്തിലെ സസ്യങ്ങള്‍, വൃക്ഷങ്ങള്‍, വിവിധ തരം പ്രാണികള്‍, പക്ഷികള്‍, മൃഗങ്ങള്‍, കുന്നുകള്‍, മലകള്‍, ജലം, നദികള്‍, സമുദ്രങ്ങള്‍, വായു എല്ലാം ഉള്‍പ്പെടുന്നു. ഈ ഭൂമിയും അതിലെ വസ്തുക്കളും നിങ്ങള്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് സ്രഷ്ടാവ് മനുഷ്യനെ ഉണര്‍ത്തുന്നു. ദൈവത്തിന്റെ അസ്തിത്വത്തിനും സൃഷ്ടിവൈഭവത്തിനുമുള്ള ഏറ്റവും വലിയ തെളിവാണ് മനോഹരമായ ഈ ഭൂമിയും അതിലെ എണ്ണിയാല്‍ ഒടുങ്ങാത്ത വസ്തുക്കളും. ഈ ഭൂമിയിലെ വായു ശ്വസിച്ചും ജലം ഉപയോഗിച്ചും ഇവിടെ കൃഷി ചെയ്തും പഴങ്ങളും ഉല്‍പ്പന്നങ്ങളും തിന്നും സൃഷ്ടാവിന് നന്ദി കാണിച്ചും അവന്റെ ആജ്ഞകള്‍ അനുസരിച്ചും ജീവിക്കുകയാണ് മനുഷ്യന്റെ കടമ.
എന്നാല്‍ മനുഷ്യന്‍ അവന്റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഈ ഭൂമിയെ അതില ജലം, കുന്നുകള്‍ മലകള്‍, വനങ്ങള്‍, വൃക്ഷങ്ങള്‍,ജീവികള്‍ എന്നിവയെ തെറ്റായി കൈകാര്യം ചെയ്യുക വഴി വമ്പിച്ച നാശത്തിലേക്കാണ് ഭൂലോകത്തെ നയിക്കുന്നത്. വെള്ളപ്പൊക്കം, മലയിടിച്ചല്‍, ഉരുള്‍പൊട്ടല്‍, അത്യുഷ്ണം തുടങ്ങിയ പ്രകൃതി മാറ്റങ്ങള്‍ക്കെല്ലാം ഒരളവോളം കാരണം മനുഷ്യന്റെ തന്നെ ദുഷ്‌ചെയ്തികളാണ്. സൂര്യനില്‍ നിന്നുള്ള അപകടകാരിയായ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ഭൂമിയിലേക്ക് വീണ് മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും വിപത്ത് സംഭവിക്കാതിരിക്കാന്‍ സ്രഷ്ടാവ് അന്തരീക്ഷത്തില്‍ സ്ഥാപിച്ച കവചമാണ് ഓസോണ്‍ പാളി. എന്നാല്‍ മനുഷ്യന്‍ പുറത്തേക്ക് വിടുന്ന മാരകമായ വാതകങ്ങള്‍ ഈ സംരക്ഷണ കവചത്തിന് തുളകള്‍ വീഴ്ത്തുകയാണ്. ഇത് ക്രമാതീതമായി വര്‍ധിച്ചാല്‍ ശക്തമായ ചൂട് കാരണം ഈ ഭൂമിയില്‍ ജീവിക്കുക തന്നെ അസാധ്യമാകുന്ന അവസ്ഥയുണ്ടാകുന്നു. ഇവിടെ ജനിച്ചു വളരുന്ന എല്ലാ തലമുറകള്‍ക്കും ഭാവിയില്‍ ജീവിക്കാനുള്ള സ്ഥലമാണ് ഈ ഭൂമി. പ്രസിദ്ധ അറബി ചിന്തകനായ അബ്ദുല്‍ ബായി ഖലീഫ ഒരു ലേഖനത്തില്‍ പ്രസ്താവിക്കുന്നത് ശ്രദ്ധേയമാണ്. 2080 ആകുമ്പോഴേക്കും പരിസ്ഥിതി പ്രശ്‌നം അതിരൂക്ഷമാകും. ജലം ഒരപൂര്‍വ്വ വസ്തുവായി മാറും. അറുനൂറ് ദശലക്ഷം മനുഷ്യന്‍ ആഹാരം കിട്ടാതെ വിഷമിക്കും. ചൂട് അതികഠിനമാകും.
പ്രകൃതി നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇന്ന് മലിനീകരണമാണ്. വായു മലിനീകരണം, ജലമലിനീകരണം, മണ്ണ് മലിനീകരണം, പരിസര മലിനീകരണം തുടങ്ങിയവ. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ശുദ്ധി വിശ്വാസത്തിന്റെ തന്നെ പകുതിയാണ്. ‘ദൈവം വൃത്തി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു’- ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. മനുഷ്യന്‍ ശ്വസിക്കുന്നത് ശുദ്ധ വായുവായിരിക്കണം.
അന്തരീക്ഷം ദുര്‍ഗന്ധ മലീമസമാകുന്ന പ്രവൃത്തികളൊന്നും മനുഷ്യന്‍ ചെയ്തുകൂടാ. ജനങ്ങള്‍ നടന്നുപോകുന്ന വഴികളിലും വൃക്ഷത്തണലുകളിലും മൂത്രമൊഴിക്കുന്നതും മലവിസര്‍ജ്ജനം നടത്തുന്നതും പ്രവാചകന്‍ നിരോധിക്കുന്നു. വിഷവാതകങ്ങളും മാലിന്യങ്ങളും വെയിസ്റ്റു അശുദ്ധ വസ്തുക്കളും കൊണ്ട് വായു മലിനീകരണം സൃഷ്ടിക്കുന്നത് ആരോഗ്യ ശാസ്ത്രരംഗത്തെ വിദഗ്ദ്ധര്‍ കഠിനമായി എതിര്‍ക്കുന്നു. ദൈവം മനുഷ്യര്‍ക്ക് നല്‍കിയ മറ്റൊരു വലിയ അനുഗ്രഹമാണല്ലോ വെള്ളം. ഒരു തുള്ളി ശുദ്ധജലത്തിന്റെ വില എത്രയാണ്. കിണറുകളും കുളങ്ങളും തോടുകളും പുഴകളും സമുദ്രങ്ങളുമെല്ലാം മലിനമാകാതെ സൂക്ഷിക്കാന്‍ അവര്‍ ബാധ്യസ്ഥനാണ്. ഒഴുകുന്നതോ കെട്ടിനില്‍ക്കുന്നതോ ആയ വെള്ളത്തിലും കുളിക്കുന്ന സ്ഥലത്തും മൂത്രമൊഴിക്കുന്നത് നബി നിരോധിക്കുന്നു. മൂത്രത്തിന്റെ മണമുള്ള വീടുകളിലേക്ക് അനുഗ്രഹത്തിന്റെ മാലാഖമാര്‍ കടന്നുവരികയില്ല- തിരുമേനി താക്കീത് ചെയ്യുന്നു. നിങ്ങള്‍ മൂത്രത്തില്‍ നിന്ന് ശുദ്ധിയാവുക-പ്രവാചകന്‍ ഉപദേശിക്കുന്നു. മലിനജലത്തിന്റെ ഉപയോഗം കരള്‍ വൃക്ക തുടങ്ങിയവയെ സാരമായി ബാധിക്കുമെന്നു മാത്രമല്ല, കാന്‍സര്‍ വരെയെത്തുന്ന പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. പാഴ് വസ്തുക്കള്‍ അമിതമായി വെള്ളത്തില്‍ ഉപേക്ഷിച്ചാല്‍ വെള്ളം വിഷലിപ്തമാവുകയും അത് പല രോഗങ്ങളെയും വിളിച്ചുവരുത്തുകയും ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും പ്രകൃതി സംരക്ഷണത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. അതുകൊണ്ട് അനിവാര്യഘട്ടത്തില്‍ മാത്രമേ മരം മുറിക്കാവൂ. വനനശീകരണം ഇന്ന് സര്‍വ്വ വ്യാപകമായ ഒരു ദുഷ്പ്രവണതയാണ്. വായു ശുദ്ധീകരിക്കുന്നതില്‍ മാത്രമല്ല, ആഴത്തില്‍ ഭൂമിയില്‍ പരന്നുകിടക്കുന്ന വേരുകള്‍ക്ക് മണ്ണൊലിപ്പ് തടയുന്നതില്‍ വലിയ പങ്കുണ്ട്. അതിനാല്‍ മരങ്ങള്‍ നശിപ്പിക്കുന്നതിനെ പ്രവാചകന്‍ കഠിനമായി നിരോധിക്കുന്നു. അതുപോലെ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനെ ഒരു പുണ്യകര്‍മ്മമായി കാണുകയും ചെയ്യുന്നു. ഒരു മരത്തെ നടുകയോ ഒരു കൃഷി നടത്തുകയോ ചെയ്തിട്ട് അതില്‍ നിന്ന് പക്ഷികളും മൃഗങ്ങളും മനുഷ്യരും തിന്നുന്നത് പുണ്യദാനമായി കണക്കാക്കപ്പെടുന്നു.
കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിതമായ ഉപയോഗം മണ്ണിന്റെ പ്രകൃതിജന്യമായ ഗുണം നശിപ്പിക്കുക മാത്രമല്ല, ഫലങ്ങളും കായകളും മറ്റു ഉല്‍പ്പന്നങ്ങളും വിഷപില്തമാവുകയും ചെയ്യുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന വിധമുള്ള ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിശ്വാസികള്‍ ഒഴിഞ്ഞുനില്‍ക്കണം. മനുഷ്യന്‍ മണ്ണിനെയും വെള്ളത്തെയും വായുവിനെയും പ്രകൃതിയെയും തന്നെയും മറന്ന് തന്റെ സൗകര്യങ്ങളും താല്‍പര്യങ്ങളും മാത്രം പരിഗണിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ എന്തെല്ലാം അനര്‍ത്ഥങ്ങളാണ് അത് സൃഷ്ടിക്കുന്നത്.
‘നിങ്ങള്‍ നിങ്ങളെ തന്നെ നാശത്തിലേക്ക് തള്ളി നീക്കരുത്’- ഖുര്‍ആന്‍. ഈ ഭൂമിയില്‍ നിന്നാണ് മനുഷ്യന്‍ വന്നത്. ഇവിടെയാണ് അവന്‍ പാര്‍ക്കുന്നത്. അവന്റെ ജീവിതത്തിനാവശ്യമായ വായുവും വെള്ളവും ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളുമെല്ലാം ഭൂമിയാണ് തരുന്നത്. ജീവിതം അവസാനിച്ചാല്‍ തിരിച്ചുപോകുന്നത് ഈ ഭൂമിക്കുള്ളിലേക്ക് തന്നെ- ഇങ്ങനെയുള്ള ഈ ഭൂമിയെ മനുഷ്യന്‍ എത്ര മാത്രം സ്‌നേഹിക്കണം.; ആദരിക്കണം. ഇതിന്റെ മനോഹരമായ പ്രകൃതി നശിപ്പിച്ച് മറ്റൊന്നായി മാറ്റുന്നത് എന്തൊരു നന്ദികേടാണ്. ‘നിങ്ങള്‍ ഭൂമിയില്‍ നാശം പ്രവര്‍ത്തിക്കരുത്’-ഖുര്‍ആന്‍.

]]>
https://www.chandrikadaily.com/editroial-article-kuttassery.html/feed 0
ഖുര്‍ആന്റെ സൗന്ദര്യത്തില്‍ ഭ്രമിച്ച ആധുനിക ചിന്തകന്മാര്‍ https://www.chandrikadaily.com/editorial-page-article-10-may-p-muhammed-kuttassery.html https://www.chandrikadaily.com/editorial-page-article-10-may-p-muhammed-kuttassery.html#respond Thu, 09 May 2019 19:07:50 +0000 http://www.chandrikadaily.com/?p=126798 പി. മുഹമ്മദ് കുട്ടശ്ശേരി
മനുഷ്യ വര്‍ഗത്തിന് സ്രഷ്ടാവായ അല്ലാഹു മുഹമ്മദ് നബി മുഖേന നല്‍കിയ നിയമ പുസ്തകമായ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ചത് റമസാനിലായത്‌കൊണ്ടാണ് ആ മാസത്തില്‍ നോമ്പ് നിശ്ചയിക്കപ്പെട്ടത്. അപ്പോള്‍ ഈ തത്വമനുസരിച്ച് വര്‍ഷംതോറും ആവര്‍ത്തിക്കപ്പെടുന്ന ഖുര്‍ആന്റെ വാര്‍ഷിക മഹോത്സവം എന്ന് റമസാന്‍ നോമ്പിനെ വിശേഷിപ്പിക്കാറുണ്ട്. വിശ്വാസികള്‍ റമസാനില്‍ ധാരാളമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നു. ഖുര്‍ആന് മനുഷ്യ മനസ്സിനെ സ്വാധീനിക്കാനുള്ള കഴിവ് അത്ഭുതകരമാണ്. പ്രവാചകന്റെ കാലത്ത് അദ്ദേഹത്തെയും ഇസ്‌ലാമിനെയും ശക്തമായി എതിര്‍ത്തിരുന്ന ചിലര്‍ ഖുര്‍ആന്‍ പാരായണം കേട്ട് അതിനാല്‍ സ്വാധീനിക്കപ്പെട്ട നബിയുടെ അനുയായികളായി മാറിയ സംഭവം ചരിത്രം വിസ്മയത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അറബി ഭാഷയിലുള്ള ഖുര്‍ആന്റെ മാധുര്യം ശരിക്കും ആസ്വദിക്കാന്‍ കഴിവുള്ളവരായിരുന്നു അറബ് സമൂഹം. അതുകൊണ്ടായിരുന്നു അവര്‍ ഒളിച്ചിരുന്നു രാത്രി ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ ഔത്സുക്യം കാണിച്ചിരുന്നത്. കാലം ഏറെ മുന്നോട്ടുപോവുകയും എല്ലാ രംഗത്തും മാറ്റങ്ങള്‍ പലതും സംഭവിക്കുകയും ചെയ്‌തെങ്കിലും ഖുര്‍ആന്റെ ആ മാസ്മരികത ഇന്നും അതേപടി തുടരുന്നു. ധാരാളം പ്രകൃതി രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ ഖുര്‍ആനും ആധുനിക ശാസ്ത്രവുമായി എവിടെയും ഒരു ഏറ്റുമുട്ടലില്ല. പക്ഷേ, ഏറ്റവും വലിയ വിരോധാഭാസം ഖുര്‍ആന്റെ അനുയായികളില്‍ ഭൂരിഭാഗവും ഇതിന്റെ ആശയങ്ങള്‍ ഗ്രഹിക്കാതെ പുണ്യത്തിനുവേണ്ടി മാത്രം ഇത് പാരായണം നടത്തുന്നു എന്നതാണ്. ‘അവര്‍ക്ക് എന്ത്‌കൊണ്ട് ഖുര്‍ആന്‍ ചിന്തിച്ചുഗ്രഹിച്ചുകൂടാ. അതോ അവരുടെ മനസ്സുകള്‍ക്ക് താഴിട്ടിരിക്കുകയാണോ’- ഖുര്‍ആന്‍ തന്നെ ചോദിക്കുന്നു. എന്നാല്‍ ഖുര്‍ആന്‍ പഠിച്ച് അതിന്റെ ആശയ, വാചക സൗന്ദര്യത്തില്‍ ആകൃഷ്ടരായി നിരവധി ബുദ്ധിജീവികളും പണ്ഡിതന്മാരും ആധുനിക കാലഘട്ടത്തില്‍ ഇസ്‌ലാമിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അവരില്‍ ചിലരെ പരിചയപ്പെടാം.

1974-ല്‍ നിര്യാതനായ പ്രസിദ്ധ ബ്രിട്ടീഷ് ചിന്തകന്‍ റോം ലിന്‍ഡോ ഇസ്‌ലാമിനെപ്പറ്റി ദീര്‍ഘകാലം പഠനം നടത്തി അവസാനം ഈ മതം ആശ്ലേഷിക്കുകയാണുണ്ടായത്. ഖുര്‍ആനും മുഹമ്മദ് നബിയുടെ വ്യക്തിത്വവുമാണ് അദ്ദേഹത്തെ ഏറ്റവും അധികം ആകര്‍ഷിച്ചത്. ഖുര്‍ആനിലെ ചെറിയ അധ്യായങ്ങളിലെ വാക്യങ്ങള്‍ തമ്മിലുള്ള വിസ്മയകരമായ ചേര്‍ച്ച അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ചു. അറബി ശൈലിയിലുള്ള ഖുര്‍ആന്‍ ഉറക്കെ പാരായണം ചെയ്യുമ്പോള്‍ എന്തൊരു കൗതുകമാണ് ഉള്ളില്‍ ഉളവാക്കുന്നത്- ലിന്‍ഡോ വിശദീകരിക്കുന്നു.
1970-ല്‍ ഇസ്‌ലാം ആശ്ലേഷിച്ച അമേരിക്കന്‍ ചിന്തകന്‍ ദൈബൂള്‍ ബോട്ടര്‍ പ്രസ്താവിക്കുന്നതിങ്ങനെ: മനുഷ്യന്റെ-പുരുഷന്റെയും സ്ത്രീയുടെയും ആവശ്യങ്ങള്‍ അംഗീകരിക്കുന്ന ഒരു മതം ഇസ്‌ലാമല്ലാതെ മറ്റൊന്നുമില്ല. ഖുര്‍ആന്‍ മുഴുവന്‍ വായിച്ചു തീര്‍ന്നപ്പോള്‍ സൃഷ്ടിപ്പ് സംബന്ധിച്ച് മനുഷ്യന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്ന ഒരു സത്യമാണ് അതെന്ന് ബോധ്യമായി. സംഭവങ്ങളെ യുക്തി ന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് അത് അവതരിപ്പിക്കുന്നത്. മറ്റു മതഗ്രന്ഥങ്ങളിലെല്ലാം പരസ്പര വൈരുധ്യമുണ്ട്. ഖണ്ഡിതമായ ഒരു ശൈലിയും മനോഹരമായ ഘടനയുമാണ് ഖുര്‍ആന്റെത്. ജാഹിലിയ്യ ചുറ്റുപാടില്‍ നിരക്ഷരനായി വളര്‍ന്ന മുഹമ്മദിന് ഖുര്‍ആന്‍ വിവരിക്കുന്ന ഈ പ്രാപഞ്ചിക സത്യങ്ങള്‍ എങ്ങനെ സ്വയം അറിയാന്‍ കഴിയും? ഖുര്‍ആന്‍ പ്രഖ്യാപിച്ച ഈ സത്യങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രം ഇക്കാലം വരെയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

1929-ല്‍ നിര്യാതനായ ഫ്രഞ്ച് ചിന്തകന്‍ ഡേനിയ അള്‍ജീരിയന്‍ പ്രവാസ ജീവിതത്തിന്റെ അവസാനത്തില്‍ ഇസ്‌ലാം ആശ്ലേഷിക്കുകയാണുണ്ടായത്. പിന്നെ ഇസ്‌ലാമിന് നേരെയുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ അദ്ദേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. പൂര്‍വകാല പ്രവാചകന്മാരുടെ ‘മുഅ്ജിസാത്ത്’- തങ്ങള്‍ ദൈവത്തിന്റെ പ്രവാചകന്മാരാണെന്ന് തെളിയിക്കാന്‍ അവന്‍ അവതരിപ്പിച്ച അമാനുഷികാത്ഭുതങ്ങള്‍-ആ കാലഘട്ടത്തേക്ക് മാത്രമായിരുന്നു. അവ വേഗം വിസ്മൃതിയിലാണ്ടുപോകും. എന്നാല്‍ ഖുര്‍ആനാകുന്ന മുഅ്ജിസത്ത് ശാശ്വത സ്വഭാവമുള്ളതാണ്. അതിന് എന്നും സ്വാധീനമുണ്ട്. ഏത് കാലഘട്ടത്തിലാകട്ടെ, സ്ഥലത്താവട്ടെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുകൊണ്ട് മാത്രം അത് കണ്ടെത്താന്‍ കഴിയും. ഈ മുഅ്ജിസത്താണ് ഇസ്‌ലാം ഇത്രവേഗത്തില്‍ ലോകത്ത് പ്രചരിക്കാന്‍ കാരണമായതും. എന്നാല്‍ ഈ കാരണം കണ്ടെത്താന്‍ പാശ്ചാത്യര്‍ക്ക് കഴിഞ്ഞില്ല. കാരണം അവര്‍ക്ക് ഖുര്‍ആന്‍ അറിഞ്ഞുകൂടാ. ജീവന്‍ തുടിക്കാത്ത, സൂക്ഷ്മത പാലിക്കാതെ രചിച്ച ചില പരിഭാഷകളിലൂടെ മാത്രമാണ് അവര്‍ ഖുര്‍ആനെ കണ്ടെത്തിയത്. ഖുര്‍ആന്റെ ആശയ സൗന്ദര്യത്തിലും സാഹിത്യ ഭംഗിയിലും ആകൃഷ്ടനായ അദ്ദേഹം പ്രതികരിക്കുന്നതിങ്ങനെ: അറബികളും മുസ്‌ലിംകളുമല്ലാത്തവരില്‍ ഈ ശൈലി ഇത്രമാത്രം സ്വാധീനം ചെലുത്തുമെങ്കില്‍ അത് അവതരിച്ച കാലഘട്ടത്തില്‍ അറബ് സമൂഹത്തില്‍ അത് എത്രമാത്രം ചലനം സൃഷ്ടിച്ചിട്ടുണ്ടാകും. ഖുര്‍ആന്‍ കേള്‍ക്കുമ്പോഴേക്കും അവരുടെ ഹൃദയങ്ങള്‍ വികാര വിജ്രംഭിതമാവുകയായിരുന്നു. എവിടെ വെച്ചാണോ അവര്‍ അത് കേള്‍ക്കുന്നതെങ്കില്‍ അവിടെ അവരെ ആണിയടിച്ച് നിര്‍ത്തിയത് പോലെ അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലാകും. ഈ അമാനുഷിക വാക്യങ്ങളാണോ മുമ്പ് യാതൊരു അറിവും നേടാത്ത നിരക്ഷരനായ മുഹമ്മദിന്റെ രചനയാണെന്ന് പറയുന്നത്- ഈ ഫ്രഞ്ച് ചിന്തകന്‍ ചോദിക്കുന്നു.

1932-ല്‍ നിര്യാതനായ ബ്രിട്ടീഷ് ചിന്തകന്‍ ഹെന്റി വില്യം മുപ്പത്തി ഒന്നാം വയസ്സില്‍ അബ്ദുല്ല എന്ന പേര് സ്വീകരിച്ച് ഇസ്‌ലാം ആശ്ലേഷിക്കുകയായിരുന്നു. ഈ പുതിയ മതത്തില്‍ പ്രവേശിച്ചതില്‍ ഊറ്റംകൊണ്ടിരുന്ന അദ്ദേഹം ബ്രിട്ടനില്‍ ഇസ്‌ലാം പ്രചരിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഖുര്‍ആനെപ്പറ്റി അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: ഇത് അവതരിച്ചിട്ട് 1320 വര്‍ഷമായെങ്കിലും ഈ കാലഘട്ടത്തില്‍ അവതീര്‍ണമായത് പോലെയാണ്. ലളിതമായ രസകരമായ ഒരു സാഹിത്യശൈലി. വളരെ ഹ്രസ്വമെങ്കിലും ആശയം പൂര്‍ണമായും പ്രതിഫലിക്കുന്നത്. അത് അവതരിച്ച കാലഘട്ടത്തിലെ ഭാഷക്കും ശൈലിക്കും അനുയോജ്യമായിരുന്നുവെങ്കില്‍ ഏത് കാലഘട്ടത്തിലെയും ഭാഷക്കും അനുയോജ്യമാണെന്ന് കാണാന്‍ കഴിയും. ഖുര്‍ആനിലെ നിയമങ്ങളും തത്വങ്ങളും ഏത് കാലത്തുള്ള മനുഷ്യരുടെയും ജീവിതത്തിന് മതിയായവയാണ്. മനുഷ്യ വര്‍ഗം അനുഭവങ്ങളിലൂടെ നീചമെന്ന് കണ്ടെത്തിയ കാര്യങ്ങളാണ് ഖുര്‍ആന്‍ നിരോധിച്ചവയത്രയും. മനുഷ്യര്‍ക്ക് സമാധാനവും സൗഖ്യവും ലഭിക്കുന്നതിന് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന നിയമങ്ങളുടെ പ്രായോഗികത ലോകം അനുഭവിച്ചറിഞ്ഞതാണ്. ഖുര്‍ആന്റെ ഭാഷ അന്നും ഇന്നും ഒരുപോലെ ശുദ്ധവും സാഹിത്യഭംഗി തുടിക്കുന്നതുമാണ്. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ചിന്തകളത്രയും സമുന്നതവും അന്യൂനവുമാണ്.
1998-ല്‍ നിര്യാതനായ മോറിസ് ബുക്കായ് ഫ്രാന്‍സിലെ വൈദ്യശാസ്ത്ര വിദഗ്ധനാണ്. ഫറോവ ചക്രവര്‍ത്തിയുടെ മമ്മിയെ അധികരിച്ച് അദ്ദേഹം നടത്തിയ പഠന ഗവേഷണങ്ങള്‍ അവസാനം അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് നയിക്കുകയാണുണ്ടായത്. മോറിസ് ബുക്കായ് രചിച്ച ‘തൗറാത്തും ഇന്‍ജീലും ഖുര്‍ആനും ശാസ്ത്രവും’ എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഖുര്‍ആന്റെ മഹത്വവും ശാസ്ത്ര സത്യങ്ങളുമായുള്ള അതിന്റെ യോജിപ്പും വ്യക്തമാക്കുന്നുണ്ട്: ‘യാതൊരു മുന്‍ ധാരണയുമില്ലാതെ വിഷയാധിഷ്ഠിതമായി ഞാന്‍ ഖുര്‍ആനെപ്പറ്റി പഠനം നടത്തി. ആധുനിക ശാസ്ത്രത്തിന്റെ സംഭാവനകള്‍ ഖുര്‍ആന്‍ ആശയങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചു. നേരത്തെ പരിഭാഷകള്‍ മുഖേന ഖുര്‍ആന്‍ ധാരാളം പ്രകൃതി പ്രതിഭാസങ്ങളെപ്പറ്റി വിവരിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ അന്നത്തെ എന്റെ അറിവ് വളരെ പരിമിതമായിരുന്നു. പിന്നെ ഞാന്‍ അറബി ഭാഷ പഠിച്ചു. ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിമര്‍ശന വിധേയമായ ഒരു പരാമര്‍ശവും ഖുര്‍ആനിലില്ല. ഇതേ മാനദണ്ഡം വെച്ച് ബൈബിളിലും അന്വേഷണം നടത്തി. പലയിടത്തും ശാസ്ത്രവുമായി ഏറ്റുമുട്ടുന്നത് കണ്ടെത്തി’.

ഇവരെപ്പോലെ വിശുദ്ധ ഖുര്‍ആനെപ്പറ്റി നിഷ്പക്ഷമായി പഠന ഗവേഷണം നടത്തി പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയ നിരവധി ചിന്തകന്മാരുണ്ട്. അതേ അവസരം ഖുര്‍ആന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവര്‍ സ്രഷ്ടാവ് അവര്‍ക്ക് നല്‍കിയ ഈ മാര്‍ഗദര്‍ശക മഹല്‍ഗ്രന്ഥം വായിക്കാനും പഠിക്കാനും തയ്യാറാവുന്നില്ല. അര്‍ത്ഥമറിയാതെ പാരായണം ചെയ്ത് പുണ്യം നേടുക എന്ന ലക്ഷ്യത്തിനല്ലല്ലോ ഈ നിയമ പുസ്തകം സ്രഷ്ടാവ് നല്‍കിയത്. ‘പടച്ചവനേ, എന്റെ ജനത ഈ ഖുര്‍ആനെ അവഗണിച്ച് പുറംതള്ളി’ എന്ന് നാളെ പ്രവാചകന്‍ അല്ലാഹുവിനോട് പരാതിപ്പെടുമെന്ന് ഈ ഗ്രന്ഥംതന്നെ താക്കീത് ചെയ്യുന്നു.

]]>
https://www.chandrikadaily.com/editorial-page-article-10-may-p-muhammed-kuttassery.html/feed 0