RAMADAN17 – Chandrika Daily https://www.chandrikadaily.com Sat, 07 Mar 2026 05:24:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg RAMADAN17 – Chandrika Daily https://www.chandrikadaily.com 32 32 ഭാഷാസമര ചരിത്രം ജ്വലിക്കുന്ന ഓര്‍മ്മകള്‍ https://www.chandrikadaily.com/history-of-language-struggle-burning-memories.html https://www.chandrikadaily.com/history-of-language-struggle-burning-memories.html#respond Sat, 07 Mar 2026 05:24:12 +0000 https://www.chandrikadaily.com/?p=379535 1400 റമസാന്‍ 17 ബുധന്‍. അറബി ഭാഷയുടെ സംരക്ഷണത്തിന് വേണ്ടി മുസ്ലിം യൂത്ത് ലീഗിന്റെ കര്‍മ്മഭടന്മാര്‍ ജീവന്‍ ത്യജിച്ചും രക്തം നല്‍കിയും വീരോചിത സമരം നയിച്ച അവിസ്മരണീയ ദിനം. മജീദ്-റഹ്‌മാന്‍-കുഞ്ഞിപ്പമാര്‍ രക്തസാക്ഷിത്വം വരിച്ച ദിവസം. അറബി ഭാഷയെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്നും തൂത്തെറിയാമെന്ന് ദിവാസ്വപ്‌നം കണ്ട മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ മുട്ടുവിറച്ച ദിവസം. സമരഭടന്മാര്‍ക്കെതിരെ നിറയൊഴിച്ചാല്‍ എല്ലാം അവസാനിക്കുമെന്ന് മനക്കോട്ട കെട്ടിയവര്‍ നിരാശരായ ദിവസം.
കേരളീയ മുസ്ലിം സമൂഹത്തിനും അറബി ഭാഷ സ്‌നേഹികള്‍ക്കും ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ചരിത്രമാണ് പി.കെ.കെ ബാവയും കെ.പി.എ മജീദും നേതൃത്വം നല്‍കിയിരുന്ന മുസ്ലിം യൂത്ത് ലീഗ് നയിച്ച ഭാഷാ സമര പോരാട്ടം. 46 വര്‍ഷം പിന്നിടുമ്പോഴും ഒരു സമരം ആവര്‍ത്തിച്ച് അനുസ്മരിക്കപ്പെടുന്നുവെങ്കില്‍ അതെത്രമാത്രം ഐതിഹാസികമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മതനിരാസ ആശയങ്ങള്‍ തത്ത്വശാസ്ത്രമായി പേറി നടന്ന കമ്യൂണിസ്റ്റുകാര്‍ക്കും അവരുടെ ഉപദേശികളായ ‘ബുദ്ധിജീവികള്‍ക്കും’ അറബി ഭാഷയോടും അത് സമ്മാനിക്കുന്ന സാംസ്‌കാരിക സമൂഹത്തോടുമുണ്ടായിരുന്ന കടുത്ത വിരോധവും അസൂയയുമായിരുന്നു അറബി ഭാഷക്കെതിരെ കരിനിയമങ്ങളുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്.
1980 ജനുവരി 25 ന് ഒന്നാം ഇ.കെ നായനാര്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ അറബിഭാഷയെ സ്‌കൂളുകളില്‍നിന്നും ഉന്മൂലനം ചെയ്യാന്‍ വേണ്ടിയുള്ള ഗൂഢാലോചനകള്‍ കമ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. പ്രൈമറി വിദ്യാഭ്യാസ രംഗത്ത് മാതൃഭാഷ മാത്രമേ പാടുള്ളൂ എന്ന വാദമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. ‘ഭാഷാബോധന നയം’ എന്നാണ് അവര്‍ അതിന് പേരിട്ടത്. അധികാരത്തില്‍ വന്ന് അഞ്ച് മാസത്തിനുള്ളില്‍തന്നെ 1980 ജൂണ്‍ 11 ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അറബി പഠിപ്പിക്കണമെങ്കില്‍ മൂന്ന് നിബന്ധനകളാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. അവ അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ എന്ന് വിളിക്കപ്പെട്ടു.
അറബി റെഗുലര്‍ വിഷയമല്ല എന്നും അതുകൊണ്ടുതന്നെ സ്‌കൂള്‍ കെട്ടിടത്തില്‍ അറബി പഠിപ്പിക്കാന്‍ പറ്റില്ലെന്നും അതിന് പ്രത്യേക സ്ഥല സൗകര്യങ്ങള്‍ ഒരുക്കണമെന്നും അനുശാസിക്കുന്നതാണ് ഒന്നാമത്തെ നിബന്ധന. ഇതിനെയാണ് ‘അക്കമഡേഷന്‍’ എന്ന് വിളിക്കുന്നത്. ഒരു കുട്ടി അറബി പഠിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കുട്ടിയുടെ രക്ഷിതാവ് ആറാം പ്രവൃത്തി ദിവസത്തിന് മുമ്പ് ഹെഡ്മാസ്റ്ററുടെ മുമ്പില്‍ നേരിട്ട് ഹാജരായി ഒപ്പിട്ടുകൊടുക്കണം എന്നതാണ് ‘ഡിക്ലറേഷന്‍’ എന്ന പേരിലറിയപ്പെടുന്ന രണ്ടാമത്തെ നിബന്ധന. മൂന്നാമത്തേത് ‘ക്വാളിഫിക്കേഷന്‍’ ആണ്. അക്കാലത്ത് അറബി അധ്യാപകര്‍ക്ക് മാത്രമല്ല, പൊതു അധ്യാപകരില്‍ ചിലര്‍ക്കും എസ്.എസ്. എല്‍.സി ഉണ്ടായിരുന്നില്ല. ഇന്‍സര്‍വീസ് കോഴ്സുകളിലൂടെയാണ് അത് പരിഹരിച്ചിരുന്നത്. അറബി അധ്യാപകര്‍ക്ക് ഓറിയന്റല്‍ ടൈറ്റില്‍ യോഗ്യത മതിയായിരുന്നു. എസ്.എസ്.എല്‍.സി ഇല്ലാത്ത അറബി അധ്യാപകര്‍ മാത്രം അത് എഴുതി പാസ്സാവണമെന്ന ഈ നിബന്ധന തികച്ചും പക്ഷപാതപരമായിരുന്നു. ഉത്തരവിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയ കെ. എ.ടി.എഫ് നേതാക്കളായിരുന്ന പി.കെ അഹമ്മദലി മദനി, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ള മുസ്ലിംലീഗ് നേതാക്കളെ ധരിപ്പിച്ചു. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
1980 ജൂലൈ 4 ന് അറബി അധ്യാപകര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ കൂട്ടധര്‍ണ്ണ നടത്തി. ധര്‍ണ്ണയെ അഭിസംബോധന ചെയ്തു സി.എച്ച് പറഞ്ഞു: ‘നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടവരാണ്; നിങ്ങള്‍ സമരം ചെയ്യേണ്ടവരല്ല. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.’ അതോടെ സമുദായം അതേറ്റെടുത്തു. മുസ്ലിം ലീഗിന്റെ 14 എം.എല്‍.എമാരും വിദ്യാഭ്യാസ മന്ത്രി ബേബിജോണുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതോടെ സി.എച്ചിന്റെ ആഹ്വാനം അനുസരിച്ച് മുസ്ലിം യൂത്ത് ലീഗ് സമരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. ജൂലൈ 30ന് സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകള്‍ക്ക് മുമ്പിലും പിക്കറ്റിങ് സമരം നടത്താന്‍ തീരുമാനിച്ചു. വ്രതം അനുഷ്ഠിച്ചുകൊണ്ടുതന്നെ ബദര്‍ ദിനമായ റമസാന്‍ 17 ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്ടറേറ്റുകളിലേക്ക് ഒഴുകി. മലപ്പുറത്തെ സമരത്തിന് നേര്‍ക്ക് പൊലീസ് അകാരണമായി വെടിവെച്ചു. മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുല്‍ മജീദും തേഞ്ഞിപ്പലത്തെ കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹ്‌മാനും കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പയും പൊലീസ് വെടിവെപ്പില്‍ വീരമൃത്യു വരിച്ചു. മൂവര്‍ക്കും 22-24 വയസ്സ് മാത്രമായിരുന്നു പ്രായം. വെടിവെപ്പിനെ തുടര്‍ന്ന് യൂത്ത് ലീഗ് പിന്മാറുമെന്ന് പ്രതീക്ഷിച്ച സര്‍ക്കാറിന് തെറ്റി.
കേരളത്തെ ഞെട്ടിച്ച സംഭവം പിറ്റേ ദിവസം സി.എച്ച് നിയമസഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ എ.പി കുര്യന്‍ അനുമതി നിഷേധിച്ചു. ‘മലപ്പുറത്തിന്റെ മണ്ണില്‍ വെടിയുണ്ടയേറ്റ് പിടഞ്ഞു വീണു മരിച്ചവരുടെ കരിഞ്ഞ മാംസത്തിന്റെ ഗന്ധം ഇപ്പോഴും മാറിയിട്ടില്ല സാര്‍. അതെല്ലാം മറന്ന് ഇവിടെ നിയമനിര്‍മ്മാണത്തില്‍ പങ്കെടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്’. സി.എച്ച് മുഖ്യമന്ത്രിയോടും സ്പീക്കറോടും രോഷാകുലനായി. ‘എന്റെ സഹോദരങ്ങള്‍ അവിടെ മരിച്ചു വീണു സാര്‍’ എന്ന് പറഞ്ഞുകൊണ്ട് അതീവ ദുഃഖത്തോടെ വിഷയം സഭയില്‍ ഉന്നയിച്ചുകൊണ്ട് സ്പീക്കറുടെ മുമ്പില്‍ ധര്‍ണ്ണക്കായി ചെന്ന യൂത്ത് ലീഗ് സെക്രട്ടറി കൂടിയായിരുന്ന കെ.പി.എ മജീദിനെ വാച്ച് ആന്റ് വാര്‍ഡ് മര്‍ദ്ദിച്ചു. അങ്ങേയറ്റം അവശനായി ബോധരഹിതനായ അദ്ദേഹത്തിന് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ സംരക്ഷണമൊരുക്കി. സി.എച്ചിന് പുറമെ സഭയില്‍ കെ. കരുണാകരന്‍, പി. സീതിഹാജി, ടി.എം ജേക്കബ്, ഇ. അഹമ്മദ്, കെ. കെ ബാലകൃഷ്ണന്‍, ഡോ. കുട്ടപ്പന്‍ തുടങ്ങിയവരെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.
സര്‍ക്കാര്‍ പ്രതിരോധത്തിലായി. ചില നിബന്ധനകള്‍ ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും മൂന്ന് നിബന്ധനകളും പൂര്‍ണ്ണമായും പിന്‍വലിക്കുന്നതുവരെ യൂത്ത് ലീഗ് സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. സെപ്തംബര്‍ 30 ന് യൂത്ത് ലീഗ് രാജ്ഭവന്‍ മാര്‍ച്ച് പ്രഖ്യാപിച്ചതോടെ സര്‍ക്കാറിന് മുട്ടുവിറച്ചു. സെപ്തംബര്‍ 10 നും 19 നും മുസ്ലിംലീഗ്, കെ.എ.ടി.എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സര്‍ക്കാറിന് മൂന്ന് ‘കൂച്ചുവിലങ്ങുകളും’ പൊട്ടിച്ചുകളയേണ്ടി വന്നു. മുസ്ലിംലീഗ് നേതാക്കളുടെ ആര്‍ജ്ജവത്തിനും മുസ്ലിം യൂത്ത് ലീഗിന്റെ സമരവീര്യത്തിനും മുന്നില്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ പതറിയ ചരിത്രമാണ് ഭാഷാ സമരം വിളിച്ചുപറയുന്നത്.

 

]]>
https://www.chandrikadaily.com/history-of-language-struggle-burning-memories.html/feed 0