Review – Chandrika Daily https://www.chandrikadaily.com Tue, 17 Jun 2025 04:55:37 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Review – Chandrika Daily https://www.chandrikadaily.com 32 32 ‘സിനിമ റിവ്യൂ ചെയ്യാന്‍ പണം നല്‍കണം’; പരാതിയുമായി നിര്‍മാതാവ് https://www.chandrikadaily.com/you-have-to-pay-to-review-a-movie-producer-files-complaint.html https://www.chandrikadaily.com/you-have-to-pay-to-review-a-movie-producer-files-complaint.html#respond Tue, 17 Jun 2025 04:55:37 +0000 https://www.chandrikadaily.com/?p=344904 ഓൺലൈൻ സിനിമ നിരൂപകനെതിരെ പൊലീസിൽ പരാതി നൽകി നിർമാതാവ്. സിനിമ റിവ്യൂവിന് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ‘വ്യസനസമേതം ബന്ധുമിത്രാദികൾ’ എന്ന ചിത്രത്തിന്റെ നിർമാതാവ് വിപിൻദാസ് ആണ് പരാതി നൽകിയത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

പണം നൽകിയില്ലെങ്കിൽ സിനിമയെക്കുറിച്ച് മോശം റിവ്യൂ നൽകുമെന്ന് നിർമാതാവിനെയും സിനിമയുടെ അണിയറപ്രവർത്തകരെയും ഓൺലൈൻ സിനിമ നിരൂപകൻ വിളിച്ച് അറിയിച്ചു. എന്നാൽ പണം നൽകാൻ തയാറായില്ല. തുടർന്ന് സിനിമയെക്കുറിച്ച് മോശം റിവ്യൂ ഇടുകയും ചെയ്തു. പിന്നാലെയാണ് പൊലീസിനെ സമീപിച്ചത്. സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് ഹൈദരാബാദിൽ ആയതിനാൽ അവിടെയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിയായ നിരൂപകനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പണം ചോദിച്ചതിന്റെ ഫോൺ സംഭാഷണം അടക്കം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് നിർമാതാക്കൾ ഉൾപ്പെടെ അറിയിച്ചിരിക്കുന്നത്. തുടർനടപടികൾ ഉടൻ ആരംഭിക്കുമെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു.

അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോന്‍ ജ്യോതിര്‍,നോബി,മല്ലിക സുകുമാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യൂ ബി ടി എസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്,സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കര്‍ നിര്‍വ്വഹിക്കുന്നത്.

]]>
https://www.chandrikadaily.com/you-have-to-pay-to-review-a-movie-producer-files-complaint.html/feed 0
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം https://www.chandrikadaily.com/tovinos-acting-is-excellent-great-climax-narivetta-gets-good-response.html https://www.chandrikadaily.com/tovinos-acting-is-excellent-great-climax-narivetta-gets-good-response.html#respond Fri, 23 May 2025 10:05:07 +0000 https://www.chandrikadaily.com/?p=342210 ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്.

പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

]]>
https://www.chandrikadaily.com/tovinos-acting-is-excellent-great-climax-narivetta-gets-good-response.html/feed 0
റിവ്യൂ നിര്‍ത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകര്‍ അവര്‍ക്കിഷ്ടമുള്ള സിനിമ കാണും; മമ്മൂട്ടി https://www.chandrikadaily.com/stopping-the-review-wont-save-the-movie-the-audience-will-see-the-movie-they-want-mammootty.html https://www.chandrikadaily.com/stopping-the-review-wont-save-the-movie-the-audience-will-see-the-movie-they-want-mammootty.html#respond Mon, 20 Nov 2023 11:05:26 +0000 https://www.chandrikadaily.com/?p=283559 റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ലെന്ന് മമ്മൂട്ടി. പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും റിവ്യൂ ബോംബിങ്ങ് വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ‘കാതലി’ന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ് തീരുമാനിക്കുന്നത്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം.

വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്’ മമ്മൂട്ടി പറഞ്ഞു. എന്നാല്‍ റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

 

]]>
https://www.chandrikadaily.com/stopping-the-review-wont-save-the-movie-the-audience-will-see-the-movie-they-want-mammootty.html/feed 0
ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; 7 യൂട്യൂബർമാര്‍ക്കെതിരെ ഹര്‍ജി https://www.chandrikadaily.com/negative-review-against-bandra-petition-against-7-youtubers.html https://www.chandrikadaily.com/negative-review-against-bandra-petition-against-7-youtubers.html#respond Wed, 15 Nov 2023 16:04:34 +0000 https://www.chandrikadaily.com/?p=283158 ദിലീപ് നായകനായ ചിത്രം ‘ബാന്ദ്ര’യ്ക്ക് നെഗറ്റീവ് റിവ്യൂ നല്കിയ യൂട്യൂബര്‍മാര്‍ക്കെതിരെ നിര്‍മ്മാതാക്കള്‍. അശ്വന്ത് കോക്ക്, ഷാസ് മുഹമ്മദ്, അര്‍ജുന്‍ അടക്കം ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരെയാണ് നിര്‍മ്മാതാക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ജെഎഫ്എം കോടതി അഞ്ചിലാണ് പരാതി നല്‍കിയത്.

അജിത് വിനായക ഫിലിംസാണ് പരാതി നല്‍കിയത്. സിനിമ ഇറങ്ങി മൂന്നു ദിവസത്തിനുള്ളില്‍ നഷ്ടമുണ്ടാകുന്ന രീതിയില്‍ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസെടുക്കാന്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് നിര്‍മ്മാണ കമ്പനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/negative-review-against-bandra-petition-against-7-youtubers.html/feed 0
കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കുന്ന സിനിമ: ഷരീഫ് സാഗർ https://www.chandrikadaily.com/film-insulting-hindus-in-kerala-sharif-sagar.html https://www.chandrikadaily.com/film-insulting-hindus-in-kerala-sharif-sagar.html#respond Fri, 05 May 2023 10:26:38 +0000 https://www.chandrikadaily.com/?p=251735 ദ കേരള സ്റ്റോറി റിവ്യൂ

കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കുന്ന സിനിമയെന്ന് ഷരീഫ് സാഗർ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
‘കെട്ടുകഥകളുടെ കേരള സ്‌റ്റോറി കണ്ടു. മുസൽമാനെ കണ്ടാൽ മുഖത്തേക്ക് തുപ്പാൻ തോന്നുന്ന വെറുപ്പിനെ ചലച്ചിത്ര രൂപത്തിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹിന്ദുക്കളെയും കമ്യൂണിസ്റ്റുകാരെയും അപമാനിക്കുന്ന സിനിമയാണിത്.മലപ്പുറത്തെയും കോഴിക്കോടിനെയും കാസർക്കോടിനെയും ഭീകരവാദത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളാക്കിയിട്ടുണ്ട്’.കേരളത്തിൽനിന്ന് സിറിയയിലേക്ക് പോയ പെൺകുട്ടികളുടെ ഔദ്യോഗിക കണക്ക് മുപ്പതിനായിരവും അനൗദ്യോഗിക കണക്ക് അമ്പതിനായിരവും എന്നാണ് സിനിമ പറയുന്നന്നതെന്ന് ഷരീഫ് സാഗര്‍.

ഇതൊക്കെ എങ്ങനെ സെൻസർ ബോർഡിന്റെ അനുമതി കിട്ടി അവതരിപ്പിക്കാൻ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു.
വെറുപ്പിനെ വെറുപ്പ് കൊണ്ട് നേരിട്ടത് കൊണ്ട് കാര്യമില്ല.പ്രതിഷേധം നടത്തി തിയേറ്ററിലേക്ക് ആളെ കൂട്ടുന്നതും അവിവേകമാണ്.
കേരളം സർഗാത്മകമായി പ്രതികരിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

]]>
https://www.chandrikadaily.com/film-insulting-hindus-in-kerala-sharif-sagar.html/feed 0
സാംപോളിയുടെ തന്ത്രങ്ങളും ടീമിന്റെ മനക്കട്ടിയും: ഒരു അര്‍ജന്റീനാ വിജയഗാഥ https://www.chandrikadaily.com/argentina-nigeria-review.html https://www.chandrikadaily.com/argentina-nigeria-review.html#respond Tue, 26 Jun 2018 21:53:33 +0000 http://www.chandrikadaily.com/?p=91851
നൈജീരിയ 1 – അര്‍ജന്റീന 2
 
#NGAARG
 
യുദ്ധപ്രതീതിയുണര്‍ത്തുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുകയെന്ന അനുഭവം – പ്രത്യേകിച്ചും, കളിക്കളത്തിലെ ഒരു ടീം നമുക്ക് പ്രിയപ്പെട്ടതാണെങ്കില്‍ – വിശദീകരിക്കാനാവാത്തതാണ്. Love in the time of cholera യില്‍ കാമുകിയുമായുള്ള സമാഗമത്തിനൊരുങ്ങി നില്‍ക്കുന്ന ഫ്‌ളോറന്റിനോ അരിസയുടെ ബേജാറാണ് അര്‍ജന്റീനാ ആരാധകനായ എനിക്ക് അത്തരം സന്ദര്‍ഭങ്ങളിലുണ്ടാകാറുള്ളത്. ഇന്നത്തെ നിര്‍ണായകമായ ഗ്രൂപ്പ് സി മത്സരത്തിലുമതെ. മെസ്സിയുടെ അസാമാന്യ ഗോളില്‍ അര്‍ജന്റീന ലീഡെടുക്കുകയും അവര്‍ മൈതാനം വാണു കളിക്കുകയും ചെയ്യുന്നുണ്ടായിട്ടും ഒരു അസ്വസ്ഥത, ആപച്ഛങ്ക ഉടനീളം അനുഭവപ്പെട്ടിരുന്നു. അന്തിമ വിസില്‍ മുഴങ്ങിയതിനു ശേഷം മാത്രമേ ദീര്‍ഘനിശ്വാസം വിടാന്‍ പോലും കഴിഞ്ഞുള്ളൂ.
 
നൈജീരിയയുമായുള്ള മത്സരത്തിന്റെ പ്രാധാന്യം മെസ്സിക്കും അര്‍ജന്റീനാ ടീമിനും ആരാധകര്‍ക്കും മാത്രമല്ല, പന്തുകളിയില്‍ താല്‍പര്യമുള്ള ആര്‍ക്കും നന്നായറിയാമായിരുന്നു. ജയം അല്ലെങ്കില്‍ മരണം എന്നായിരുന്നു സ്ഥിതി. ക്രൊയേഷ്യയോടേറ്റ ആ വലിയ തോല്‍വിക്കു ശേഷം ആശങ്കയായും നൈജീരിയയുടെ ഐസ്‌ലാന്റ് വിജയത്തിനു ശേഷം ആശയായും ഇന്നത്തെ മത്സരം അര്‍ജന്റീനക്കു മുന്നില്‍ നിന്നു. ജയിച്ചാല്‍ മാത്രം പോരാ, ഐസ്‌ലാന്റ് ജയിക്കാതിരിക്കുക എന്നതു കൂടി പ്രധാനമാണെന്നതിനാല്‍ ഈ ദിവസങ്ങളില്‍ ഞാന്‍ കണ്ടുമുട്ടിയ അര്‍ജന്റീനാ ആരാധകരില്‍ ഒരാള്‍പോലും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു കണ്ടിരുന്നില്ല. ‘ശത്രു’ക്കളാകട്ടെ, മെസ്സിയും കൂട്ടരും ആദ്യറൗണ്ടില്‍ പുറത്തായിക്കിട്ടാന്‍ കാത്തിരിക്കുന്നതു പോലെയും തോന്നി. ഏതായാലും എല്ലാ ചേരുവകളും അടങ്ങിയ ഒരു മത്സരം ജയിച്ചാണ് മെസ്സിയും കൂട്ടരും രണ്ടാം റൗണ്ടിലെത്തിയിരിക്കുന്നത്. ഇനിയുള്ള മത്സരഫലങ്ങള്‍ എന്തായിരുന്നാലും ഈ മത്സരവും അത് വിജയിച്ച രീതിയും അര്‍ജന്റീനക്കാര്‍ മറക്കാനിടയില്ല.
 
ഇന്നത്തെ മത്സരത്തിന് സാംപൗളി ടീമിനെയും ഫോര്‍മേഷനെയും പ്രഖ്യാപിച്ചപ്പോള്‍ തന്നെ ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. ആദ്യം 4-2-3-1 ആണ് ഫോര്‍മേഷനെന്നാണ് സോക്കര്‍വേയില്‍ കണ്ടത്. ഹിഗ്വയ്ന്‍ സോള്‍ സ്‌ട്രൈക്കറായും മെസ്സി ഫീഡര്‍ കം അറ്റാക്കറായും ഡിമരിയയെയും പെരസിനെയും ഇരുവശങ്ങളിലുള്ള വിങര്‍മാരായും നിയോഗിച്ചു കൊണ്ടായിരുന്നു ഈ കണക്ക്. എന്നാല്‍ മെസ്സിയും ഹിഗ്വയ്‌നും ഫോര്‍വേഡുമാരായിക്കൊണ്ടുള്ള 4-4-2 ആയാണ് കളി തുടങ്ങിയത്. നൈജീരിയയുടെ 3-5-2 എന്ന ഫോര്‍മേഷന്‍ അവരുടെ മെയ്ക്കരുത്തിന് പ്രാധാന്യം നല്‍കി രൂപം നല്‍കിയതായിരുന്നു. ജോണ്‍ ഓബി മൈക്കലായിരുന്നു കേന്ദ്രബിന്ദു.
 
കഴിഞ്ഞ മത്സരങ്ങളില്‍ നിന്നു വ്യത്യസ്തമായി തുടക്കംമുതല്‍ അര്‍ജന്റീനക്കാര്‍ ആത്മവിശ്വാസത്തോടെ കളിക്കുന്നതു കണ്ടപ്പോള്‍ സന്തോഷവും പ്രതീക്ഷയും തോന്നി. പ്രാഥമിക വണ്‍ടച്ചുകളില്‍ തന്നെ മെസ്സി പങ്കെടുത്തതോടെ ഇന്നയാള്‍ക്കായിരിക്കും പ്രധാന റോള്‍ എന്നും മനസ്സിലായി. പതിയിരുന്ന് ആക്രമിക്കുക എന്നതായിരുന്നു നൈജീരിയന്‍ രീതി. പക്ഷേ, റോഹോ സെന്‍ടല്‍ ഡിഫന്‍സിലേക്ക് മടങ്ങിയെത്തിയതോടെ അര്‍ജന്റീനാ പ്രതിരോധം മറികടക്കുക നൈജീരിയക്ക് എളുപ്പമായിരുന്നില്ല. വലതുവശം ചേര്‍ന്ന് കളിക്കുകയും തന്റെ പതിവ് രീതിയനുസരിച്ച് മധ്യഭാഗത്തെ സ്‌പേസ് കൂടി ഉപയോഗപ്പെടുത്തി ആക്രമണത്തില്‍ പങ്കാളിയാവുകയുമാണ് മെസ്സി ചെയ്തത്. തുടക്കത്തിലേ മെസ്സിയെ വീഴ്ത്തിയതിന് താക്കീത് കിട്ടിയതോടെ നൈജീരിയന്‍ ഡിഫന്‍സിന്റെ പിടി ഒന്ന് അയഞ്ഞു. മാത്രവുമല്ല, മെസ്സിയുമായി ലിങ്ക് ചെയ്യാന്‍ നിയുക്തരായ പെരസും മഷരാനോയും മര്‍ക്കാഡോയും വലിയ തെറ്റില്ലാതെ ആ പണിയെടുത്തതോടെ വളഞ്ഞിട്ട് പിടിക്കുക എന്നതും ആഫ്രിക്കക്കാര്‍ക്ക് ബുദ്ധിമുട്ടായി. ഹിഗ്വയ്ന്‍ ബോക്‌സില്‍ ഫ്രീയാവാതെ നോക്കുക എന്ന അധികബാധ്യത കൂടി അവര്‍ക്കുണ്ടായിരുന്നു. ആക്രമണം നടത്തുമ്പോള്‍ ഇരുവശങ്ങളിലായി വിങ് ബാക്കുകള്‍ കൂടി കയറിയിരുന്നതിനാല്‍ കൂടുതല്‍ പേരെ എതിര്‍ഹാഫില്‍ വിന്യസിക്കാന്‍ അര്‍ജന്റീനക്കു കഴിഞ്ഞു. മത്സരത്തില്‍ മാനസിക ആധിപത്യം പുലര്‍ത്താന്‍ തുടക്കംമുതലേ കഴിയുകയും ചെയ്തു.
 
മെസ്സി വലതുവശത്ത് കളി കേന്ദ്രീകരിക്കുമ്പോള്‍ മറുവശത്ത് എവര്‍ ബനേഗയാണ് അതിന്റെ റിഫ്‌ളക്ഷന്‍ ജോലി ഏറ്റെടുത്തത്. ടാഗ്ലിഫിക്കോക്ക് ബോക്‌സിലേക്ക് പന്ത് നല്‍കിയതില്‍ നിന്നുതന്നെ ബനേഗയുടെ ദൗത്യം എന്താണ് വ്യക്തമായി. മാര്‍ക്ക് ചെയ്യാന്‍ കഴിയാത്തത്രയും ഡീപ്പ് ആയാണ് ബനേഗ സ്ഥാനമുറപ്പിച്ച് ചരടുവലിച്ചത്. അവഗണിക്കാവുന്ന പൊസിഷന്‍ ആണതെന്നാണ് നൈജീരിയക്കാര്‍ കണക്കുകൂട്ടിയത്.
 
ബനേഗയും മെസ്സിയും തമ്മിലുള്ള കെമിസ്ട്രിയില്‍ നിന്നു വന്ന ഗോള്‍ അര്‍ജന്റീനയുടെ ഗെയിം പ്ലാനിന്റെ ഭാഗമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് അത്തരമൊരു നീക്കത്തെപ്പറ്റി ഇരുവരും മത്സരത്തിനു മുന്നേ ധാരണയിലെത്തിയിട്ടുണ്ടാവണം. കാരണം, അതുവരെയുള്ള അര്‍ജന്റീനയുടെ കളിയില്‍ നിന്ന് അത്തരമൊരു ഹൈബോള്‍ വരുമെന്നോ പന്തില്ലാതെ മെസ്സി ബോക്‌സിലേക്ക് ഓടിക്കയറുമെന്നോ ഉള്ളതിനുള്ള സൂചന ഇല്ലായിരുന്നു. നൈജീരിയന്‍ ഡിഫന്റര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ മെസ്സിക്ക് ഉയരം കുറവാണെന്നത് ഇത്തരമൊരു സാധ്യതയെ അവഗണിക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കി. അതിനു വിലനല്‍കേണ്ടിയും വന്നു. കൃത്യം മധ്യവരക്കടുത്തു നിന്നാണ് ബനേഗ പന്ത് ഉയര്‍ത്തിവിട്ടത്. ഓടിക്കയറാന്‍ വേണ്ടി മെസ്സി വഴിയുണ്ടാക്കിയിട്ടുണ്ടെന്ന് ഉറപ്പിച്ച ശേഷമായിരുന്നു അതെന്നു വ്യക്തം. മെസ്സി ഓടിത്തുടങ്ങുമ്പോള്‍ പോലും നൈജീരിയക്കാര്‍ക്ക് വലിയ പേടിയുണ്ടായിരുന്നില്ല. പക്ഷേ, മെസ്സിക്കു മാത്രം കഴിയുന്ന ഒന്നും രണ്ടും ടച്ചുകള്‍ എല്ലാം മാറ്റിമറിച്ചു. ബോക്‌സിനു പുറത്തുവെച്ച് തുടയിലും ബോക്‌സിനുള്ളില്‍ കയറി കാലിലും നിയന്ത്രിച്ചാണ് മെസ്സി പന്ത് വരുതിയിലാക്കിയത്. ഡിഫന്റര്‍ക്കും ഗോള്‍കീപ്പര്‍ക്കുമിടയിലെ വിടവ് തിരിച്ചരിഞ്ഞ് വലതുകാല്‍ കൊണ്ട് മെസ്സി തൊടുത്ത ഷോട്ട് അത്ഭുതകരമായിരുന്നു. ഒരു ഇടങ്കാല്‍ കളിക്കാരനായ മെസ്സിയുടെ വലങ്കാലില്‍ അത്രയധികം കരുത്തും കൃത്യതയും എവിടെ നിന്നു വന്നു? ഗോള്‍കീപ്പര്‍ക്ക് പ്രതികരിക്കാന്‍ സമയം കിട്ടുന്നതിനു മുമ്പേ പന്ത് അയാളെ കടന്നുപോയിരുന്നു.
 
ഗോള്‍ വന്നതോടെ കളി അര്‍ജന്റീനയുടെ വരുതിയിലായി. മെസ്സിയുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചതുപോലെ. കുറിയ പാസുകളും ക്ഷമയോടെയുള്ള നീക്കങ്ങളുമായി അവര്‍ പന്ത് നിയന്ത്രണത്തിലാക്കി. അര്‍ജന്റീനയുടെ പ്രത്യാക്രമണങ്ങളില്‍ ചിലത് ഭീഷണിയുയര്‍ത്തിയെങ്കിലും ഡിഫന്‍സ് അവസരത്തിനൊത്തുയര്‍ന്നു. മെസ്സിയുടെ ആ ഫ്രീകിക്കിന് ഗോളാകാനുള്ള എല്ലാ യോഗ്യതയുമുണ്ടായിരുന്നു. ആ പൊസിഷനില്‍ നിന്ന് ഇടങ്കാല്‍ കൊണ്ടുതൊടുത്ത കിക്കിന്റെ കൃത്യത കണിശമായിരുന്നു. ഭാഗ്യമുണ്ടായില്ലെന്നു മാത്രം.
 
രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ വന്ന ആ പെനാല്‍ട്ടി ഒരു ചതിയായാണ് എനിക്കു തോന്നിയത്. കോര്‍ണര്‍ കിക്കിനിടെ എതിര്‍കളിക്കാരെ മാര്‍ക്ക് ചെയ്യുന്ന സ്വാഭാവിക കാര്യങ്ങളേ മഷരാനോ ചെയ്തുള്ളൂ. അയാള്‍ ജഴ്‌സി പിടിച്ചുവലിക്കുകയോ പന്ത് ഗോള്‍ഏരിയയില്‍ എത്തിയപ്പോള്‍ പ്ലെയറെ തടയാനായി ഫൗള്‍ ചെയ്യുകയോ ചെയ്തില്ല. നിലത്തുവീഴുന്നതിനായി നൈജീരിയന്‍ പ്ലെയര്‍ മഷെയുടെ ശരീരത്തിലേക്ക് സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്ന് റീപ്ലേകളില്‍ വ്യക്തമായിരുന്നു. പന്ത് ഗോള്‍ഏരിയയില്‍ നിന്ന് പുറത്തേക്കടിച്ചപ്പോള്‍ നിലത്തുവീണ കളിക്കാരന്‍ ഒരു പരാതിയുമില്ലാതെ എഴുന്നേറ്റു പോകുന്നതു കാണാമായിരുന്നു. പക്ഷേ, റഫറി ആ സംഭവത്തിന് ആവശ്യത്തിലധികം പ്രാധാന്യം നല്‍കുകയും മഞ്ഞക്കാര്‍ഡും പെനാല്‍ട്ടിയും വിധിക്കുകയും ചെയ്തു.
 
അതുവരെ ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുകയായിരുന്ന അര്‍ജന്റീനയെ തകര്‍ത്തുകളയുന്നതായിരുന്നു അപ്രതീക്ഷിതമായെത്തിയ ആ ഗോള്‍. തുടര്‍ന്നുള്ള ഏതാനും മിനുട്ടുകളില്‍ അതവരെ ബാധിക്കുകയും ചെയ്തു. പത്തുമിനുട്ടിനുള്ളില്‍ ബനേഗ അനാവശ്യ ഫൗളിന് മഞ്ഞക്കാര്‍ഡ് കണ്ടു. ഇടതുവിങിലെ മൂസയുടെ വേഗത അര്‍ജന്റീനാ ഗോള്‍മുഖത്ത് ഭയപ്പാട് സൃഷ്ടിച്ചു. പക്ഷേ, തന്റെ ‘പിഴവില്‍’ പിറന്ന പെനാല്‍ട്ടി മഷരാനോയെ ഉത്തേജിതനാക്കാനേ ഉപകരിച്ചുള്ളൂ. അതുവരെ നിശ്ശബ്ദനായി തന്റെ പണിയെടുത്തിരുന്ന മഷെയുടെ ഭാവമാറ്റമാണ് അവസാന ഘട്ടങ്ങളില്‍ കണ്ടത്. മുഖത്ത് പരിക്കേറ്റ് രക്തംപൊടിഞ്ഞിട്ടും കാര്യമാക്കാതെ അയാള്‍ വീറോടെ കളിച്ചു. എതിരാളികളില്‍ നിന്ന് പന്ത് റിക്കവര്‍ ചെയ്യുകയും നിരന്തരം മുന്നിലേക്ക് നല്‍കുകയും ചെയ്തു. ഉയരക്കാരായ നൈജീരിയക്കാര്‍ക്ക് പന്ത് കിട്ടാതിരിക്കാന്‍ മഷെ ഉയര്‍ന്നുചാടുന്നതും ക്ലിയറിങുകളില്‍ നൂറുശതമാനം സമര്‍പ്പിക്കുന്നതും വല്ലാത്തൊരു കാഴ്ചയായിരുന്നു. ഈ സമയത്തെ മെസ്സിയുടെ പ്രകടനവും നിര്‍ണായകമായി. അതിനിടെ, ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ഒരു പെനാല്‍ട്ടി ഭീതി അര്‍ജന്റീനയെ ഒഴിഞ്ഞുപോവുകയും ചെയ്തു. ക്ലിയറന്‍സിനിടെ അവിചാരിതമായി സംഭവിച്ച ആ ഹാന്റ്‌ബോള്‍ ശരിക്കും ഒരു 50-50 ചാന്‍സ് ആയിരുന്നു. റോഹോ പന്ത് ഹെഡ്ഡ് ചെയ്യുമ്പോള്‍ എതിര്‍താരം കളിയില്‍ പങ്കെടുത്തിരുന്നില്ല എന്നതും ഹാന്റ്‌ബോള്‍ മനഃപൂര്‍വമായിരുന്നില്ല എന്നതുമായിരിക്കണം റഫറി അവിടെ പരിഗണിച്ച കാര്യം. അനാവശ്യമായി ഒരു പെനാല്‍ട്ടി നല്‍കേണ്ടി വന്നതും അയാളെ സ്വാധീനിച്ചിരിക്കാം.
 
പെരസിനു പകരം പാവോണ്‍ വന്നതോടെ മെസ്സി വലതുവിങില്‍ നിന്നുമാറി ഡീപ്പായി കളിക്കാന്‍ തുടങ്ങി. കൂട്ടത്തോടെ ബോക്‌സില്‍ തമ്പടിച്ചു നില്‍ക്കുന്ന ഡിഫന്‍സ് ഭേദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ അസ്വസ്ഥരാക്കാന്‍ മെസ്സിക്കായി. പല ഫോര്‍വേഡ് പാസുകളും മുതലെടുക്കാന്‍ സഹതാരങ്ങള്‍ക്കു കഴിഞ്ഞില്ല. അതിനിടെ, വലതുവിങില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവനെ പോലെ കാണപ്പെട്ട ഡിമരിയയെ മാറ്റി സാംപൗളി മെസയെ ഇറക്കി. ഒരു സുവര്‍ണാവസരം ഹിഗ്വയ്ന്‍ ബാറിനു മുകളിലൂടെ പറത്തി നശിപ്പിച്ചപ്പോള്‍ അര്‍ജന്റീനക്ക് മറ്റൊരു ദൗര്‍ഭാഗ്യ നിമിഷമാകുമോ എന്ന് തോന്നി.
 
ടാഗ്ലിഫിക്കോയ്ക്കു പകരം അഗ്വേറോയെ ഇറക്കിയതോടെ സാംപോളി നല്‍കിയ സന്ദേശം വ്യക്തമായിരുന്നു. എങ്ങനെയും ഗോളടിച്ചേ തീരൂ. നൈജീരിയ സമനിലയില്‍ കടിച്ചുതൂങ്ങാന്‍ തീരുമാനിച്ചതിനാല്‍ അര്‍ജന്റീനാ ഡിഫന്റര്‍മാര്‍ക്കും മുന്നോട്ടു കയറാന്‍ കഴിഞ്ഞു. പ്രതിരോധത്തില്‍ തങ്ങള്‍ അത്രപോരാ എന്ന് ടൂര്‍ണമെന്റില്‍ മുമ്പും നൈജീരിയ തെളിയിച്ചതാണ്. 86-ാം മിനുട്ടില്‍ മെര്‍ക്കാഡോയുടെ ക്രോസില്‍ റോഹോ ഷോട്ടുതിര്‍ക്കുമ്പോള്‍ അയാള്‍ സര്‍വ സ്വതന്ത്രനായിരുന്നു. ബോക്‌സിലുണ്ടായിരുന്ന മൂന്ന് അര്‍ജന്റീനക്കാരെ നേരിടാന്‍ അപ്പോള്‍ അഞ്ച് പച്ചക്കുപ്പായക്കാരേ ഉണ്ടായിരുന്നുള്ളൂ. റോഹോയുടെ പുറത്ത് ചാടിക്കയറി മെസ്സി നടത്തിയ ഗോളാഘോഷം ഈ ലോകകപ്പിലെ പ്രധാന കാഴ്ചകളിലൊന്നായി.
 
സാങ്കേതികമായി നോക്കുമ്പോള്‍ അര്‍ജന്റീനയെ തോല്‍പ്പിക്കാനുള്ള കരുത്ത് നൈജീരിയ ടീമിനില്ല എന്നതാണ് സത്യം. പക്ഷേ, എതിരാളികള്‍ സമ്മര്‍ദമുഖത്താണ് എന്നത് മുതലെടുക്കാന്‍ അവര്‍ക്കു കഴിയണമായിരുന്നു. മെസ്സിയെയും കൂട്ടരെയും തളക്കുകയും പ്രത്യാക്രമണം നടത്തുകയും ചെയ്യുക എന്നതിനപ്പുറം അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നില്ല. പ്രത്യാക്രമണത്തില്‍ അവര്‍ പുലികളായിരുന്നുവെങ്കിലും അത് നേരിടാനുള്ള അടവ് സാംപോളി തന്റെ ടീമിനെ പഠിപ്പിച്ചിരുന്നു. റോഹോയും ഒട്ടമെന്‍ഡിയും പൊസിഷനിങ് കൃത്യമായി പാലിച്ചു. എന്നിട്ടും മൂസ രണ്ടുമൂന്നു തവണ ശരിക്കും ഗോള്‍മുഖം വിറപ്പിച്ചു. കബായെറോക്ക് പകരം വന്ന ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി അടിസ്ഥാനകാര്യങ്ങള്‍ പാലിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. അനാവശ്യ റിസ്‌കുകളെടുക്കാന്‍ അയാള്‍ മുതിര്‍ന്നതേ ഇല്ല.
 
കോച്ച് സാംപോളിയുടെ തന്ത്രങ്ങള്‍ക്കും കളിക്കാരുടെ സമീപനത്തിനും തുല്യപങ്കുണ്ട് ഇന്നത്തെ വിജയത്തിന്. സമനില നൈജീരിയ ഡിഫന്റ് ചെയ്യുമെന്ന് തോന്നിച്ച ഘട്ടത്തിലൊന്നും അര്‍ജന്റീനക്കാരുടെ ശരീരഭാഷ പരാജിതരുടേതായിരുന്നില്ല. മെസ്സി കൂടുതല്‍ ധൈര്യവാനായി കാണപ്പെട്ടു. മഷരാനോയുടെ സന്നദ്ധതയും നിര്‍ണായകമായി. ഹിഗ്വയ്ന്‍ മാത്രമാണ് നിറംമങ്ങിയതായി തോന്നിയത്. സാംപോളി നടത്തിയ സബ്‌സ്റ്റിറ്റൂഷന്‍സ് നിര്‍ണായകമായിരുന്നു. പ്രത്യേകിച്ചും പത്ത് മിനുട്ടിലേറെ സമയമുള്ളപ്പോള്‍ അഗ്വേറോയുടെ വരവ്. അതൊരു ചൂതാട്ടമായിരുന്നെങ്കിലും പരാജയപ്പെട്ടില്ല.
 
ഏതായാലും, ഈ വിജയത്തില്‍ അര്‍ജന്റീനാ ഫാന്‍സിന് ആശ്വസിക്കുകയും ആഹ്ലാദിക്കുകയും ചെയ്യാം. പക്ഷേ, വലിയൊരു പരീക്ഷണമാണ് ഇനി മുന്നില്‍. ഫ്രാന്‍സ് എന്നത് ഇത്തവണത്തെ ഫേവറിറ്റുകളിലൊന്നാണ്. ആധിപത്യം പുലര്‍ത്തി കളിക്കുകയും എതിരാളികളെ കളിക്കാന്‍ അനുവദിക്കാതിരിക്കുകയുമാണ് അവരുടെ ശൈലി. പ്രതിഭാധനരായ നിരവധി കളിക്കാറുമുണ്ടവര്‍ക്ക്. മറ്റൊരു മെസ്സി ബ്രില്ല്യന്‍സ് ഫ്രാന്‍സിനെതിരെ സംഭവിക്കുമോ? അതോ സാധ്യതയുള്ളതുപോലെ അര്‍ജന്റീന ക്വാര്‍ട്ടര്‍ കാണാതെ മടങ്ങുമോ?
]]>
https://www.chandrikadaily.com/argentina-nigeria-review.html/feed 0
ഈ സ്വിസ് ബ്രാന്‍ഡ് വിജയത്തില്‍ ബ്രസീലിനാണ് നെഞ്ചിടിക്കുന്നത്‌ https://www.chandrikadaily.com/wc-review-srbsui.html https://www.chandrikadaily.com/wc-review-srbsui.html#respond Sat, 23 Jun 2018 03:31:56 +0000 http://www.chandrikadaily.com/?p=91181 മുഹമ്മദ് ഷാഫി

സെര്‍ബിയ 1 – സ്വിറ്റ്‌സര്‍ലാന്റ് 2

ഈ ലോകകപ്പ് ഏറെക്കുറെ എല്ലാം കണ്ടുകഴിഞ്ഞിരുന്നു – ടീം ഗോളുകള്‍, സോളോ ഗോളുകള്‍, ലോങ് റേഞ്ചറുകള്‍, പെനാല്‍ട്ടി ഗോള്‍, ഫ്രീകിക്ക് ഗോള്‍, പെനാല്‍ട്ടി സേവ്, പെനാല്‍ട്ടി മിസ്സ്, മഞ്ഞക്കാര്‍ഡ്, ചുവപ്പു കാര്‍ഡ്, വമ്പന്മാരുടെ വീഴ്ച, അട്ടിമറി, ബസ് പാര്‍ക്കിങ് പ്രതിരോധം, അതിനെ അതിജയിച്ചുകൊണ്ടുള്ള സ്‌കോറിങ്, ടാക്ടിക്കല്‍ അത്ഭുതങ്ങള്‍, ടാക്ടിക്കല്‍ അബദ്ധങ്ങള്‍… അങ്ങനെ ഏറെക്കുറെ എല്ലാം. ഇന്നലെ രാത്രി അതുംകൂടി സംഭവിച്ചു – ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം പൊരുതിക്കയറിയുള്ള ഒരു ടീമിന്റെ വിജയം. അഞ്ചാം മിനുട്ടില്‍ മിത്രോവിച്ചിലൂടെ സെര്‍ബിയ നേടിയ ഒരു സാധാരണ ഹെഡ്ഡര്‍ ഗോളിന് രണ്ടാംപകുതിയിലെ രണ്ട് കിടിലന്‍ ഗോളുകളുമായി സ്വിറ്റ്‌സര്‍ലാന്റ് മറുപടി നല്‍കിയതോടെ ബ്രസീല്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കിട്ടണമെങ്കില്‍ ബുധനാഴ്ച നട്ടപ്പാതിര വരെ കാത്തിരിക്കണമെന്ന സ്ഥിതിയായി.

ഡ്യൂട്ടിയും മൂസസാഹിത്യവും കഴിഞ്ഞ് ഞാന്‍ കളികാണാനിരിക്കുമ്പോഴേക്ക് സെര്‍ബിയക്കാര്‍ ഒരു ഗോളടിച്ചു കഴിഞ്ഞിരുന്നു. ഈ ടൂര്‍ണമെന്റിന്റെ സ്വഭാവം വെച്ച് അതോടെ കളി തീരുമാനമാവേണ്ടതാണ്. പക്ഷേ, മറുവശത്ത് സ്വിറ്റ്‌സര്‍ലാന്റ് ആയതുകൊണ്ടും അവര്‍ അത്യാവശ്യം നന്നായി കളിക്കുന്നതു കൊണ്ടും പ്രതീക്ഷ കൈവിട്ടില്ല. ഉറക്കത്തിലേക്ക് വഴുതിയും ഞെട്ടിയുണര്‍ന്നുമൊക്കെയായി കണ്ട മത്സരത്തിനൊടുവില്‍ ആഗ്രഹിച്ച റിസള്‍ട്ട് തന്നെ ലഭിച്ചു.

4-2-3-1 ശൈലിയില്‍ കളിച്ച സ്വിറ്റ്‌സര്‍ലന്റിനായിരുന്നു മത്സരത്തില്‍ ആധിപത്യം. തുടക്കത്തില്‍ തന്നെ ഗോളടിച്ചതോടെ സെര്‍ബിയ തങ്ങള്‍ക്കറിയാവുന്ന പണി വൃത്തിക്ക് ചെയ്യാന്‍ തീരുമാനിച്ചതായി തോന്നി. നന്നായി പ്രതിരോധിക്കുക, എതിര്‍ഹാഫ് തുറന്നുകിട്ടുമ്പോള്‍ ആക്രമിക്കുക എന്നതായിരുന്നു സെര്‍ബ് രീതി. ടോസിച്ച്, മിലങ്കോവിച്ച്, മാറ്റിച്ച്, മിലിവോജെവിച്ച് ചത്വരം ഡിഫന്‍സ് നയിച്ചപ്പോള്‍ ഒരുവശത്ത് കോളറോവും മറുവശത്ത് ഇവാനോവിച്ചും പ്രതിരോധത്തിനൊപ്പം മധ്യ-മുന്‍ നിരകളെയും സഹായിച്ചു.

സ്വിസ് കോച്ച് പെറ്റ്‌കോവിച്ചിന്റെ വജ്രായുധം ഷെര്‍ദാന്‍ ഷഖീരി ആയിരുന്നു. അയാള്‍ കരുത്തരും പരിചയ സമ്പന്നരുമായ സ്വിസ് ഡിഫന്റര്‍മാരെ സമാധാനത്തോടെ നില്‍ക്കാന്‍ സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഗ്രനിത് ഷാക്കയും ബെഹ്‌റാമിയും ഷഖീരിയുമെല്ലാം നിറഞ്ഞുനിന്നപ്പോള്‍ മധ്യനിരയിലെ ആധിപത്യം സ്വിസ്സുകാര്‍ക്കായി. സ്വന്തം പകുതി സംരക്ഷിക്കുക എന്നതിനാണ് സെര്‍ബിയക്കാര്‍ പ്രാധാന്യം നല്‍കിയത്.

വലതുവിങ്ങിലായിരുന്നു സ്ഥാനമെങ്കിലും ഇന്നലെ കളിക്കളത്തില്‍ എവിടെ നോക്കിയാലും ഷഖീരിയെ കാണാമായിരുന്നു. ഡീപ് മിഡ്ഫീല്‍ഡ് മുതല്‍ ബോക്‌സ് വരെ അയാളുടെ കുറിയ കാലുകള്‍ വല്ലാത്ത ശല്യമാണുണ്ടാക്കിയത്. ഒപ്പമുള്ളവരെ കളിപ്പിക്കാന്‍ മാത്രമല്ല, തഞ്ചംകിട്ടിയാല്‍ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യാനും അയാള്‍മടിച്ചില്ല. സ്വിറ്റ്‌സര്‍ലാന്റിന്റെ ആദ്യഗോളും വന്നതങ്ങനെയാണ്. ഇടതുവിങില്‍ നിന്ന് ഗോള്‍ഏരിയ മുറിച്ചുകടന്നുവന്ന ഷഖീരിയുടെ പ്ലേസിങ് ഡിഫന്റര്‍ തടഞ്ഞു. എന്നാല്‍ ഡീപ്പില്‍ നിന്ന് ഓടിക്കയറി വന്ന ഗ്രാനിത് ഷാക്ക തൊടുത്ത ഷോട്ട് വളഞ്ഞ് പോസ്റ്റില്‍ കയറി. വര്‍ഷങ്ങളുടെ പരിചയമുള്ള ബ്രാനിസ്ലാവ് ഇവാനോവിച്ചിനെ നിലത്തുവീഴ്ത്തിയതില്‍ നിന്നുതന്നെ അറിയാം, ഷാക്കയുടെ അടിക്ക് എത്രമാത്രം ഭാരമുണ്ടായിരുന്നു എന്ന്. ഇവാനോവിച്ചിന്റെ മറ അവസാന നിമിഷമേ നീങ്ങിയുള്ളൂ എന്നതിനാല്‍ ഗോള്‍കീപ്പര്‍ക്ക് ഒന്ന് ഡൈവ് ചെയ്യാന്‍പോലും സമയം കിട്ടിയില്ല.

അവസാനഘട്ടത്തില്‍ എല്ലാംമറന്ന് ആക്രമിക്കാന്‍ തുനിഞ്ഞ സെര്‍ബിയ സ്വയം കുളംതോണ്ടുകയാണുണ്ടായത്. സ്വിസ് ബോക്‌സില്‍ സെര്‍ബിയക്ക് നഷ്ടമായ പന്ത് എതിര്‍ഹാഫില്‍ ഷഖീരിയുടെ കാലില്‍കിട്ടുമ്പോള്‍ ഒരു ഡിഫന്ററേ അയാള്‍ക്കൊപ്പമുണ്ടായിരുന്നുള്ളൂ. അയാള്‍തന്നെ ഷഖീരിയേക്കാള്‍ ഒരുമീറ്റര്‍ പിന്നിലായിരുന്നു. ചടുലമായ ഫുട്ട്‌വര്‍ക്ക് കൊണ്ട് അതുവരെ കളംനിറഞ്ഞ ഷഖീരിക്കാകട്ടെ അതില്‍പ്പരം സുവര്‍ണാവസരം കിട്ടാനുണ്ടായിരുന്നില്ല. പന്തിനെയും പിന്നാലെ തന്നെ മാര്‍ക്ക് ചെയ്ത ഡിഫന്ററെയും വഹിച്ച് ഇടതുബോക്‌സില്‍ കയറിയ ഷഖീരി, സെര്‍ബിയന്‍ കീപ്പറെ മുന്നോട്ടു വിളിച്ചുവരുത്തി. പ്രതിഭകൊണ്ടു മാത്രം കഴിയുന്ന വിധത്തില്‍ കീപ്പര്‍ക്കും ഡിഫന്റര്‍ക്കുമിടയിലൂടെ ശാന്തമായി പന്ത് വലയിലേക്ക് ഉരുട്ടിവിട്ടു. റഫറിയോടും മഞ്ഞക്കാര്‍ഡിനോടും കളിയുടെ മാന്യതയോടുമൊക്കെ പോകാന്‍ പറ; 90-ാം മിനുട്ടില്‍ അടിക്കുന്ന അത്തരമൊരു ഗോള്‍ കുപ്പായമൂരാതെ എങ്ങനെയാണ് ആഘോഷിക്കുക!

ജെമയ്‌ലി ക്ലോസ് റേഞ്ചില്‍ നിന്ന് തുലച്ച സുവര്‍ണാവസരവും ക്രോസ്ബാറില്‍ തട്ടി മടങ്ങിയ ഷഖീരിയുടെ കേര്‍ളിങ് ഷോട്ടും ബോക്‌സിലുണ്ടാക്കിയ അങ്കലാപ്പുമെല്ലാം മത്സരത്തിലെ സ്വിസ് മേധാവിത്വത്തിന്റെ തെളിവായിരുന്നു. പ്രതിരോധത്തില്‍ കരുത്തരായ എതിരാളികളെ സ്വന്തം ഹാഫിലേക്ക് വിളിച്ചുവരുത്തി ക്ഷണവേഗത്തില്‍ പ്രത്യാക്രമണം നടത്തുകയെന്ന തന്ത്രമാണ് സ്വിസ്സുകാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ആ കെണിയില്‍ സെര്‍ബിയ വീണതാണ് രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത്.

ഈ ഗ്രൂപ്പില്‍ ഇനിയാണ് ആവേശം പതിയിരിക്കുന്നത്. ബ്രസീല്‍, സ്വിറ്റ്‌സര്‍ലാന്റ്, സെര്‍ബിയ ടീമുകള്‍ക്കു മു്ന്നില്‍ രണ്ടാം റൗണ്ടില്‍ കയറാനുള്ള സാധ്യതയുണ്ട്. നാല് പോയിന്റോടെ ഗോള്‍വ്യത്യാസത്തില്‍ ബ്രസീല്‍ ഒന്നാം സ്ഥാനത്താണെങ്കിലും അടുത്ത കളി അവര്‍ക്ക് സെര്‍ബിയയുമായാണ്. ജയത്തില്‍കുറഞ്ഞ ഒന്നും സെര്‍ബിയക്ക് ഗുണകരമാവില്ല എന്നതിനാല്‍ ബ്രസീല്‍ യഥാര്‍ത്ഥ പരീക്ഷണം നേരിടാന്‍ പോവുകയാണ്. അതേസമയം, ബ്രസീലിനും സ്വിസ്സുകാര്‍ക്കും സമനില മതി. സമനിലക്കു വേണ്ടി കളിക്കുക എന്നത് ടിറ്റേയുടെ ആവനാഴിയിലുള്ള അമ്പല്ലാത്തതിനാല്‍ നല്ലൊരു ആക്രമണ – പ്രത്യാക്രമണ മത്സരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

]]>
https://www.chandrikadaily.com/wc-review-srbsui.html/feed 0
ഈ ടീമിനെ അവസാന മത്സരം കൂടി കളിക്കാന്‍ അനുവദിക്കൂ… https://www.chandrikadaily.com/match-review-argentina-croatia.html https://www.chandrikadaily.com/match-review-argentina-croatia.html#respond Thu, 21 Jun 2018 21:21:40 +0000 http://www.chandrikadaily.com/?p=90979 മുഹമ്മദ് ഷാഫി

അര്‍ജന്റീന 0 ക്രൊയേഷ്യ 3

2002 ലോകകപ്പില്‍ നൈജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ജയിച്ചപ്പോള്‍ മലയാള മനോരമ സ്‌പോര്‍ട്‌സ് പേജിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘ബാറ്റിഗോളില്‍ അര്‍ജന്റീന തുടങ്ങി’. മൗറീഷ്യോ പൊഷെറ്റിനോയ്‌ക്കൊപ്പം ഉയര്‍ന്നുചാടിയ ബാറ്റി ഗോളിലേക്ക് ഹെഡ്ഡ് ചെയ്യുന്നതായിരുന്നു ചിത്രമെന്ന് ഓര്‍മയുണ്ട്. അടുത്ത കളിയില്‍ പക്ഷേ, ചിരവൈരികളായ ഇംഗ്ലണ്ട് അര്‍ജന്റീനയുടെ ചിറകരിഞ്ഞു, ഡേവിഡ് ബെക്കാമിന്റെ പെനാല്‍ട്ടി ഗോളില്‍. അവസാന മത്സരത്തില്‍ സ്വീഡനെതിരെ ജയിക്കണമായിരുന്നു; ജയിച്ചില്ല. ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി, നാലു പോയിന്റോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായി ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്.

2018-ല്‍ നൈജീരിയക്കെതിരായ അവസാന മത്സരത്തെപ്പറ്റി അങ്ങേയറ്റം ശുഭാപ്തിവിശ്വാസം പുലര്‍ത്തിയാലും ഇത്തവണ അര്‍ജന്റീനക്ക് കിട്ടുക പരമാവധി നാലു പോയിന്റ്. ഇന്ന് വൈകുന്നേരം നടക്കുന്ന നൈജീരിയ – ഐസ്‌ലാന്റ് മത്സരത്തോടെ മെസ്സിയുടെയും കൂട്ടരുടെയും ഭാവി തെളിയും. നൈജീരിയക്ക് ജയിക്കാനായില്ലെങ്കില്‍ പിന്നെ ക്രൊയേഷ്യയുടെ കരുണക്കായി, അതിനേക്കാള്‍ സ്വന്തം ഭാഗ്യത്തിനായി കാത്തിരിക്കേണ്ടി വരും.

ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ ജയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ക്രൊയേഷ്യയെ നേരിടുന്നതിനായി സാംപൗളി ടീം അഴിച്ചുപണിയുന്നുവെന്ന് വാര്‍ത്തകള്‍ കണ്ടിരുന്നു. പക്ഷേ, ഇറക്കിയ ആദ്യ ഇലവനെ കണ്ടപ്പോള്‍ രണ്ട് കാര്യങ്ങളാണ് തോന്നിയത്. ഒന്ന്: ഇതൊരു കൈവിട്ട കളിയാണ്; വര്‍ക്കൗട്ടായാല്‍ അര്‍ജന്റീന ജയിക്കുക തന്നെ ചെയ്യും. രണ്ട്: ക്രൊയേഷ്യക്കാര്‍ ശരീരത്തിന്റെ സാധ്യതകളെ ഉപയോഗിക്കാന്‍ ഇടയുള്ള മത്സരത്തില്‍, അക്കാര്യം സാംപൗളി മുഖവിലക്കെടുത്തിട്ടേ ഇല്ല. കളി തുടങ്ങിയപ്പോള്‍ മൂന്നാമതൊരു കാര്യം കൂടി ശ്രദ്ധിച്ചു: ലയണല്‍ മെസ്സി സാധാരണ ഗതിയില്‍ വഹിക്കാറുള്ള ഭാരം പോലും അയാള്‍ക്കു നല്‍കാതെ, നൂറു ശതമാനം ടീം ഗെയിമിലൂടെ തൊണ്ണൂറു മിനുട്ടും പൂര്‍ത്തിയാക്കാനാണ് പദ്ധതി.

ഐസ്‌ലാന്റ് മാച്ചില്‍ നിന്ന് വ്യത്യസ്തമായി സെന്‍ട്രല്‍ ഡിഫന്‍സില്‍ മൂന്നുപേരെയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റോളില്‍ രണ്ടുപേരെയും നിയോഗിച്ചായിരുന്നു അര്‍ജന്റീനയുടെ പ്ലാന്‍. മുന്നില്‍ ഒറ്റക്ക് ആക്രമിക്കുന്ന അഗ്വേറോയിലേക്ക് പന്തെത്തുംവിധമാണ് ടീം കളിക്കേണ്ടത്. തൊട്ടുപിന്നിലായി വലതുഭാഗത്ത് മെസ്സിയും ഇടതുഭാഗത്ത് മെസയുമുണ്ടെങ്കിലും മഷരാനോക്കും പെരസിനും സെന്‍ട്രല്‍ – ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍മാരെന്ന ഇരട്ട ജോലിയാണ്. അക്യൂന, സാല്‍വിയോ എന്നിവര്‍ക്ക് വശങ്ങള്‍ നോക്കാനും ബോക്‌സിലേക്ക് ക്രോസുകള്‍ നല്‍കാനുമുള്ള ചുമതലയേയുള്ളൂ.

ആദ്യ പകുതിയില്‍ ഇരുടീമുകളും പരസ്പരം ബഹുമാനിച്ചാണ് കളിച്ചത്. പ്രതിരോധത്തിലെ മണ്ടത്തരങ്ങളും മാര്‍ക്കിങ് പിഴവുകളും കൊണ്ടു വരുത്തിയ അബദ്ധങ്ങളൊഴിച്ചാല്‍ ഇരുപക്ഷത്തും കാര്യമായ തുറന്ന അവസരങ്ങളുണ്ടായില്ല. അതേസമയം, ഇരുകൂട്ടര്‍ക്കും ലീഡ് സ്വന്തമാക്കാനുള്ള ഓപണ്‍ ചാന്‍സുകള്‍ ലഭിച്ചിരുന്നു. നിര്‍ണായകമായത് 39-ാം മിനുട്ടില്‍ പെരസിന്റെ കണങ്കാലില്‍ റെബിച്ച് നടത്തിയ സ്റ്റാംപിങ്ങിന് റഫറി ചുവപ്പുകാര്‍ഡെടുത്തില്ല എന്നതാണ്. എല്ലാ തെളിവുകളും അയാള്‍ക്ക് എതിരായിരുന്നു. പക്ഷേ, വി.എ.ആറിനെ ആശ്രയിക്കാന്‍ റഫറി തയ്യാറായില്ല. അത് റെബിച്ചിന്റെ ഭാഗ്യമായിരുന്നു. ആ ഭാഗ്യത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു അര്‍ജന്റീനയുടെ ഹൃദയം പിളര്‍ന്ന ഗോളും.

ഗോള്‍കീപ്പര്‍ കബായെറോ ഫീല്‍ഡ് ഗെയിമില്‍ എങ്ങനെയാണ് ഇടപെടുക എന്ന കാര്യത്തില്‍ ആദ്യം മുതല്‍ക്കേ ആശങ്കയുണ്ടായിരുന്നു. പാസുകളുടെ കാര്യത്തില്‍ താനൊരു മഹാദുരന്തമാണെന്ന് കബായെറോ ഈ മാച്ചിലെ ആദ്യപകുതിയില്‍ മാത്രമല്ല മുമ്പ് ക്ലബ്ബ് കളികളിലും തെളിയിച്ചിട്ടുണ്ട്. എന്നിട്ടും, 50-50 അവസരങ്ങളില്‍ പോലും ചാന്‍സുകളെടുക്കാന്‍ അയാള്‍ക്ക് സൗംപൗളി അനുവാദം നല്‍കി എന്നതാണ് അതിശയം. ബോക്‌സില്‍ നിന്ന് അയാള്‍ അടിച്ചുവിടുന്ന പന്തുകള്‍ ഉയരക്കാരായ ക്രൊയേഷ്യന്‍ താരങ്ങള്‍ക്കാണ് കിട്ടിയിരുന്നതെങ്കിലും അതൊരു വലിയ പ്രശ്‌നമായിരുന്നില്ല. പക്ഷേ, അയാള്‍ വരുത്തിയ ഹിമാലയന്‍ ബ്ലണ്ടര്‍ – പ്രത്യേകിച്ചും പാസ് സ്വീകരിക്കണമെന്ന് അയാള്‍ സങ്കല്‍പിക്കുന്ന മെര്‍ക്കാഡോ കളിയില്‍ ശ്രദ്ധിക്കാതെ നില്‍ക്കുമ്പോള്‍ – അര്‍ജന്റീനയുടെ ചരമഗീതമെഴുതി. കളി കാണുന്ന ആര്‍ക്കും ആ ഗോളോടെ ഉറപ്പിക്കാമായിരുന്നു അര്‍ജന്റീന തോറ്റുകഴിഞ്ഞെന്ന്.

ക്രൊയേഷ്യ പോലെ ഫിസിക്കലി ആന്റ് ടെക്‌നിക്കലി ബ്രില്ല്യന്റ് ആയ ഒരു ടീമിന് പരിഭ്രമിച്ച അര്‍ജന്റീനയെ പിന്നീട് കൈകാര്യം ചെയ്യുക എന്നത് പൂപറിക്കും പോലെയായിരുന്നു. ലയണല്‍ മെസ്സിക്ക് പന്ത് കിട്ടാതെ നോക്കുക, അഗ്വേറോയെ ഫ്രീയായി വിടാതിരിക്കുക എന്നതായിരുന്നു അവര്‍ക്ക് ചെയ്യാനുണ്ടായിരുന്ന ഏക ജോലി. മെസ്സിക്ക് പന്ത് നല്‍കാതിരിക്കാന്‍ അര്‍ജന്റീനക്കാര്‍ തന്നെ ശ്രദ്ധിച്ചതിനാല്‍ അത് എളുപ്പമായി. മെസ്സിയാകട്ടെ, തീര്‍ത്തും ആത്മവിശ്വാസം നഷ്ടപ്പെട്ടവനായി ചുറ്റിനടക്കുകയായിരുന്നു. ഒറ്റപ്പെട്ട ചില നീക്കങ്ങളൊഴിച്ചാല്‍ സൂപ്പര്‍താരത്തിന്റെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടതേയില്ല.

എന്റെ നോട്ടത്തില്‍ അര്‍ജന്റീനാ നിരയില്‍ ഇടതുമിഡ്ഫീല്‍ഡറായി കളിച്ച മാര്‍കോസ് അക്യൂനയാണ് ഗോള്‍കീപ്പര്‍ കഴിഞ്ഞാല്‍ ഏറ്റവും മോശമായി കളിച്ചത്. ആക്രമണം നടത്തുമ്പോള്‍ ബോക്‌സ് ഏരിയയില്‍ പന്തുകിട്ടുമ്പോഴൊക്കെ അയാള്‍ കോര്‍ണര്‍ ഫ്‌ളാഗിനടുത്തേക്ക് ഡ്രിബിള്‍ ചെയ്ത് പോകുന്നത് കാണാമായിരുന്നു. വിര്‍സാലിക്കോയും ലോവ്‌റെനും നയിക്കുന്ന വഴിയേ അയാള്‍ താനെന്തോ മിടുക്കു കാട്ടുന്നു എന്നപോലെ ആവേശത്തോടെ പന്തുകൊണ്ടുപോയി. അവിടെ നിന്ന് തൊടുക്കുന്ന ക്രോസുകളില്‍ ഒന്നുപോലും കൃത്യമായിരുന്നില്ല. ലോവ്‌റനും വിഡക്കും അവ ക്ലിയര്‍ ചെയ്യാന്‍ ഒരു പണിയുമുണ്ടായിരുന്നില്ല. അയാള്‍ റീപ്ലേസ് ചെയ്ത എയ്ഞ്ചല്‍ ഡിമരിയ പന്തുമായി ബോക്‌സില്‍ കയറുകയെങ്കിലും ചെയ്യാറുണ്ടായിരുന്നു.

4-1-4-1 ഫോര്‍മേഷനില്‍ കളിച്ച ക്രൊയേഷ്യ അര്‍ജന്റീനയെ മധ്യനിരയില്‍ തളക്കുകയും വേഗതയില്‍ ആക്രമിക്കുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചത്. തങ്ങളുടെ ഉയരവും ശരീരബലവും ഉപയോഗപ്പെടുത്താനും അവര്‍ക്ക് മടിയില്ലായിരുന്നു. മാന്‍ഡ്‌സുകിച്ച് മുന്നിലും മോഡ്രിഡും റാകിറ്റിച്ചും തൊട്ടുപിന്നിലുമുള്ളപ്പോള്‍ അര്‍ജന്റീനയേക്കാള്‍ ഒരുപടി മുകളിലായിരുന്നു അവരുടെ ആക്രമണം നടത്താനുള്ള കരുത്ത്. ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായ ബ്രൊസോവിച്ച് അര്‍ജന്റീനയുടെ മിഡ്ഫീല്‍ഡര്‍മാരും മുന്‍നിരക്കാരും തമ്മിലുള്ള ഗ്യാപ്പ് അടച്ചുകളയുന്നതില്‍ വിദഗ്ധനുമായിരുന്നു. എത്രയെത്ര ലോപാസുകളാണ് അയാള്‍ മുറിച്ചുകളഞ്ഞത്. മോഡ്രിച്ചിന്റെ ഗോള്‍ ലോകനിലവാരമുള്ളതായിരുന്നു; റാകിറ്റിച്ചിന്റെ ഗോളാകാതെ പോയ ഫ്രീകിക്കും. ആദ്യം വഴങ്ങിയ ഒറ്റഗോളില്‍ മത്സരം അവസാനിപ്പിക്കാനെങ്കിലും അര്‍ജന്റീനക്ക് കഴിഞ്ഞിരുന്നെങ്കില്‍, അര്‍ജന്റീനക്ക് ഇപ്പോഴുള്ളതിനേക്കാള്‍ പ്രതീക്ഷ ശേഷിക്കുമായിരുന്നു.

ലളിതമായ രീതിയില്‍ കളിക്കുന്ന എതിരാളികളെ ലളിതമായി തന്നെയാണ് നേരിടേണ്ടത്. അതിന് സ്വന്തം ദൗര്‍ബല്യങ്ങളെപ്പറ്റി ബോധ്യമുണ്ടാവുകയാണ് ഏറ്റവും പ്രധാനമായി വേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അര്‍ജന്റീനാ കോച്ച് സാംപൗളിക്ക് ആത്മവിശ്വാസം കൂടുതലും സ്ഥിതിവിചാരം കുറവുമായിരുന്നു. അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളേക്കാള്‍ സ്വന്തം തന്ത്രങ്ങളെ അയാള്‍ വിശ്വസിച്ചു. വിദാലും സാഞ്ചസുമൊക്കെയുള്ള ചിലിയല്ല ഇന്നത്തെ അര്‍ജന്റീന എന്നയാള്‍ ഓര്‍്ത്തില്ല.

ആദ്യം പറഞ്ഞ 2002-ലേക്കു തന്നെ മടങ്ങാം. ബാറ്റി, ഒര്‍ട്ടേഗ, അയ്മര്‍, പൊചറ്റിനോ, സനെറ്റി, സോറിന്‍, ക്രെസ്‌പോ, വെറോണ്‍, അയാള, സിമിയോണി തുടങ്ങിയ വന്‍മരങ്ങളുള്ള ടീമാണ് അന്ന് ആദ്യറൗണ്ടില്‍ മുടന്തിവീണത്. ആ നിലക്ക് ഇപ്പോഴത്തെ ടീമിന് ആദ്യറൗണ്ട് കടക്കാതെ നാട്ടില്‍ തിരിച്ചെത്താനുള്ള അര്‍ഹത ഏതായാലുമുണ്ട്. ഏതായാലും അവരെ അവസാന മത്സരം കളിക്കാന്‍ അനുവദിക്കുക.

പിന്‍കുറി: ശുഭാപ്തിവിശ്വാസികളായ ഫാന്‍സിനു വേണ്ടി, അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ സാധ്യത പറയാം.
1. ഇന്നു നടക്കുന്ന നൈജീരിയ – ഐസ്‌ലാന്റ് മത്സരം നൈജീരിയ ജയിക്കുകയോ സമനില ആവുകയോ ചെയ്യുക. ഒപ്പം അടുത്ത മത്സരത്തില്‍ അര്‍ജന്റീന ജയിക്കുകയും ഐസ്‌ലാന്റ് ജയിക്കാതിരിക്കുകയും ചെയ്യുക.
2. ഇന്നത്തെ മത്സരത്തില്‍ ഐസ്‌ലാന്റ് ജയിച്ചാല്‍: അടുത്ത മത്സരത്തില്‍ അവര്‍ ക്രൊയേഷ്യയോട് വലിയ മാര്‍ജിനില്‍ തോല്‍ക്കുക. അര്‍ജന്റീന നൈജീരിയയെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തു. ആ മാര്‍ജിന്‍ എന്താണെന്നറിയണമെങ്കില്‍ ഇന്നത്തെ കളി കഴിയണം.
3. ഐസ്‌ലാന്റ് ജയിക്കാതിരിക്കുകയാണ് ഏറ്റവും പ്രധാനം. പക്ഷേ, അത് സംഭവിച്ചു എന്നുതന്നെ കരുതുക; നൈജീരിയയെ തോല്‍പ്പിക്കാതെ പറ്റില്ലല്ലോ. നൈജീരിയ ക്രൊയേഷ്യയോട് തോറ്റത് രണ്ടു ഗോളിനാണ്. നമ്മള്‍ മൂന്നു ഗോളിനും.

അര്‍ജന്റീനാ ഫാന്‍സിന് സങ്കടം കൊണ്ടും മറ്റു ഫാന്‍സിന് സന്തോഷം കൊണ്ടും ഇന്ന് ഉറക്കം വൈകുമെന്നറിയാം. എന്റെ മാച്ച് അനാലിസിസ് വായിക്കൂ…

]]>
https://www.chandrikadaily.com/match-review-argentina-croatia.html/feed 0
കൊറിയക്ക് ദൗര്‍ഭാഗ്യത്തിന്റെ മടക്ക ടിക്കറ്റ്‌ https://www.chandrikadaily.com/review-sweden-1-s-korea-0.html https://www.chandrikadaily.com/review-sweden-1-s-korea-0.html#respond Mon, 18 Jun 2018 14:41:58 +0000 http://www.chandrikadaily.com/?p=90475 മുഹമ്മദ് ഷാഫി

സ്വീഡന്‍ 1 – ദക്ഷിണ കൊറിയ 0

#SWEKOR

ഹോളണ്ടിന്റെ ചെലവിലാണ് സ്വീഡന്‍ ലോകകപ്പിന് ടിക്കറ്റ് നേടിയത്. യൂറോപ്യന്‍ യോഗ്യതാ മേഖലയിലെ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിനു പിന്നിലായി സ്വീഡനും ഹോളണ്ടും തുല്യപോയിന്റാണ് പങ്കിട്ടിരുന്നതെങ്കിലും ഗോള്‍ വ്യത്യാസം സ്വീഡുകള്‍ക്ക് തുണയായി. രസകരമായ യാഥാര്‍ത്ഥ്യം യോഗ്യതാ മത്സരങ്ങളില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും സ്വീഡന്‍ ഹോളണ്ടിനോട് തോല്‍ക്കുകയായിരുന്നു എന്നതാണ്. ഫുട്‌ബോളിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളെപ്പറ്റി സംസാരിക്കവെ ആര്‍യന്‍ റോബന്‍ ഇക്കാര്യം പിന്നീട് ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

റഷ്യ 2018-ന് ഓറഞ്ചു വസന്തം നിഷേധിച്ച ടീം എന്ന അപ്രിയം സ്വീഡനോട് എനിക്ക് ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുന്നേയുണ്ട്. പ്ലേ ഓഫില്‍ ഇറ്റലിയുടെ കൂടി വഴിമുടക്കിയാണ് അവര്‍ വന്നത്. മാത്രവുമല്ല, ഒരിക്കല്‍ വിരമിച്ച സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് തിരിച്ചുവരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടും കോച്ച് യാനി ആന്റേഴ്‌സണ്‍ ചെവി കൊടുത്തതുമില്ല. ഇന്ന് ഗ്രൂപ്പ് എഫില്‍ അവര്‍ ദക്ഷിണ കൊറിയയെ നേരിടുമ്പോള്‍ എനിക്ക് ഏഷ്യന്‍ പക്ഷം പിടിക്കാന്‍ ഇതൊക്കെ മതിയായ കാരണങ്ങളായിരുന്നു.

പക്ഷേ, മത്സരം ഒരു ഘട്ടത്തില്‍പോലും ആകര്‍ഷകമായിരുന്നില്ല. ഇരു ഗോള്‍മുഖങ്ങളിലേക്കും തുടരെത്തുടരെ ആക്രമണങ്ങള്‍ നയിക്കപ്പെട്ടെങ്കിലും സ്വീഡന് തങ്ങള്‍ പിന്നിട്ട പാതകളെ സാധൂകരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരിക്കല്‍ക്കൂടി വി.എ.ആര്‍ റഫറിയുടെ തീരുമാനത്തെ റദ്ദ് ചെയ്തപ്പോള്‍ മത്സരത്തിലെ ഏക പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്ടന്‍ ആന്ദ്രേ ഗ്രാന്‍ക്വിസ്റ്റ് സ്വീഡന് ജയം സമ്മാനിച്ചു. കായബലത്തിലും പ്രതിരോധത്തിലും അവര്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ, മികവിന്റെ നാലയലത്തു പോലുമല്ലാഞ്ഞിട്ടും ദക്ഷിണ കൊറിയ ഒപ്പത്തിനൊപ്പം നിന്നു. കിട്ടിയ മികച്ച അവസരങ്ങളില്‍ ഏതെങ്കിലുമൊന്ന് വലയിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ എന്ന് തോന്നുന്നു.

ടോട്ടനം ഹോട്‌സ്പറിന്റെ ഹ്യൂങ് മിന്‍ സോനിനൊപ്പം തുടക്കത്തില്‍ എന്റെ ശ്രദ്ധ കവര്‍ന്നത് കൊറിയയുടെ ഇടതു വിങ്ബാക്ക് ആയി കളിച്ച ജൂ ഹൂ പാര്‍ക്ക് ആയിരുന്നു. ആദ്യ മിനുട്ടുകളില്‍ കൊറിയ നടത്തിയ ആക്രമങ്ങളിലെല്ലാം അയാള്‍ക്ക് പങ്കുണ്ടായിരുന്നു. എതിര്‍ ഗോള്‍മുഖം വരെ കടന്നുചെല്ലുന്ന അയാള്‍ സ്വീഡിഷ് മധ്യനിരക്കും ഡിഫന്‍സിനും തലവേദന സൃഷ്ടിച്ചു. പക്ഷേ, 28-ാം മിനുട്ടില്‍ ഒരു ഹൈബോളിനു വേണ്ടി ഉയര്‍ന്നുചാടിയ അയാളെ ഹാംസ്ട്രിങ് ചതിച്ചു. യൂറോപ്യന്‍മാരുടെ വലിയൊരു തലവേദന ഒഴിയുകയും ചെയ്തു.

ആദ്യപകുതിയിലെ വേഗത രണ്ടാം പകുതി തുടങ്ങിയപ്പോള്‍ ഇരുകൂട്ടര്‍ക്കുമുണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ കൊറിയ എതിരാളികളെ കളിക്കാന്‍ വിട്ട് ഒരു സമനിലയെപ്പറ്റി ചിന്തിക്കുന്നതായി പോലും തോന്നി. എന്നാല്‍ 65-ാം മിനുട്ടിലെ പെനാല്‍ട്ടി മത്സരത്തിന്റെ ഗതി മാറ്റി. യഥാര്‍ത്ഥത്തില്‍ കിം മിന്‍ വൂവിന്റേത് പന്ത് ക്ലിയര്‍ ചെയ്യാന്‍ വേണ്ടി മാത്രമുള്ള ചാലഞ്ച് ആയിരുന്നു. ക്ലാസന്റെ സാമര്‍ത്ഥ്യവും അതിനേക്കാള്‍ സ്വീഡന്റെ ഭാഗ്യവുമാണ് അത് പെനാല്‍ട്ടിയായി വിധിക്കപ്പെട്ടത്. പെനാല്‍ട്ടി സ്‌പോട്ടിലെ സമ്മര്‍ദം അതിജയിക്കാന്‍ ഗ്രാന്‍ക്വിസ്റ്റ് ഒന്നര പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിലെ പരിചയ സമ്പത്ത് മുഴുവന്‍ ഉപയോഗപ്പെടുത്തിക്കാണണം. അത്ര കൂളായിരുന്നു ആ പ്ലേസിങ്. നിരവധി ആക്രമണങ്ങളുടെ മുനയൊടിച്ച 19-ാം നമ്പറുകാരന്‍ ഫുള്‍ബാക്ക് കിം മിന്‍ വൂ ആ പെനാല്‍ട്ടിക്ക് കാരണമായി എന്നതാണ് സങ്കടമായത്.

അവസാന ഘട്ടമായപ്പോള്‍ എല്ലാവരെയും സ്വന്തം ഹാഫിലേക്ക് വിളിച്ചാണ് സ്വീഡന്‍ പ്രതിരോധിച്ചത്. എന്നിട്ടും സുവര്‍ണാവസരങ്ങള്‍ കൊറിയക്ക് ലഭിച്ചിരുന്നു. പക്ഷേ, ഫിനിഷിങിലെ പോരായ്മയും ദൗര്‍ഭാഗ്യവും അവര്‍ക്ക് വിലങ്ങുതടിയായി. ഇതോടെ അവര്‍ ഏറെക്കുറെ പുറത്താവുകയും ചെയ്തു. മെക്‌സിക്കോയോട് തോല്‍വി വഴങ്ങിയെങ്കിലും ജര്‍മനിക്ക് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ വലിയ പ്രയാസമുണ്ടാവില്ലെന്ന തോന്നലാണ് സ്വീഡന്‍ – കൊറിയ മത്സരം എന്നിലുണ്ടാക്കിയത്. അതോ, ഇന്ന് പുറത്തെടുക്കാത്ത വല്ല വജ്രായുധവും സ്വീഡുകളുടെ കൈവശം ഉണ്ടായിരിക്കുമോ?

]]>
https://www.chandrikadaily.com/review-sweden-1-s-korea-0.html/feed 0
കോസ്റ്ററിക്കയുടെ ആക്രമണത്തിരകള്‍, സെര്‍ബിയയുടെ കരിങ്കല്‍ച്ചുമര്‍ https://www.chandrikadaily.com/world-cup-review-costarica-0-serbia-1.html https://www.chandrikadaily.com/world-cup-review-costarica-0-serbia-1.html#respond Sun, 17 Jun 2018 14:28:35 +0000 http://www.chandrikadaily.com/?p=90310 മുഹമ്മദ് ഷാഫി

കോസ്റ്ററിക്ക 0 – സെര്‍ബിയ 1
#COSSER

ലോകകപ്പ് ഗ്രൂപ്പ് ഇയുടെ കൗതുകകരമായ ഒരു പ്രത്യേകത ബ്രസീല്‍ ഒഴികെയുള്ള മൂന്ന് ടീമുകളെ സംബന്ധിച്ചും ഇതൊരു മരണ ഗ്രൂപ്പാണ് എന്നതാണ്. (ബ്രസീലിന്റെ സമീപകാല പ്രകടനവും കളിക്കാരുടെ മികവും വെച്ചുള്ള സ്വാഭാവികമായ ഒരു നിരീക്ഷണമാണിത്. ബ്രസീല്‍ ചതിക്കില്ലെന്നു കരുതാം). അതുകൊണ്ടുതന്നെ എല്ലാ മത്സരവും അതീവ പ്രാധാന്യമുള്ളതും മൂന്നു കൂട്ടര്‍ക്കും സ്വപ്‌നം കാണാന്‍ അവകാശം നല്‍കുന്നതുമാണ്. എന്നിട്ടും കോസ്റ്ററിക്ക – സെര്‍ബിയ മത്സരം ഹാഫ് ടൈമിനു ശേഷമേ എനിക്കു കാണാന്‍ കഴിഞ്ഞുള്ളൂ. കളി കണ്ടതു മുതലായി. അലക്‌സാണ്ടര്‍ കോളറോവിന്റെ അതിമനോഹരമായൊരു ഫ്രീകിക്ക് ഗോളും കോസ്റ്ററിക്കയുടെ ഒന്നിനു പിന്നാലെ ഒന്നായുള്ള ആക്രമണത്തിരകളും സെര്‍ബിയയുടെ കരിങ്കല്‍ ഡിഫന്‍സും ടച്ച്‌ലൈനിലെ കൂട്ടത്തലും കാണാന്‍ കഴിഞ്ഞു.

കളിയില്‍ മുഴുകിയപ്പോഴാണ് സെര്‍ബിയന്‍ നിരയിലെ പല പേരുകളും നല്ല പരിചയമുണ്ടല്ലോ എന്ന കാര്യം ശ്രദ്ധിക്കുന്നത്. കോളറോവ്, ഇവാനോവിച്ച്, മാറ്റിച്ച്, മിത്രോവിച്ച്, ടാഡിച്ച് എല്ലാവരും ക്ലബ്ബ് ലെവലില്‍ ടോപ് ഡിവിഷനില്‍ കളിക്കുന്നവരാണ്. കെയ്‌ലര്‍ നവാസ് മാത്രമാണ് കോസ്റ്ററിക്ക നിരയില്‍ എനിക്കു പരിചിതന്‍. പക്ഷേ, കളി തുറന്നതും ഇരുവശത്തും പന്തെത്തുന്നതുമായിരുന്നു. സെര്‍ബിയ ആണ് ഒരുപടി മുന്നിട്ടുനിന്നത്. മൂന്ന് ഡിഫന്റര്‍മാര്‍ക്കു പുറമെ മൂന്ന് മിഡ്ഫീല്‍ഡര്‍മാര്‍ക്കു കൂടി പ്രതിരോധച്ചുമതല ഉണ്ടായിരുന്നു എന്നു തോന്നി.

കോളറോവിന്റെ ഫ്രീകിക്ക് മാത്രമല്ല, സെര്‍ബിയക്ക് തുറന്ന വേറെയും അവസരങ്ങള്‍ ലഭിച്ചിരുന്നു. ദൗര്‍ഭാഗ്യവും അലസതയും കൊണ്ടാണ് അവര്‍ക്ക് ലീഡ് വര്‍ധിപ്പിക്കാന്‍ കഴിയാതിരുന്നത്. ഗോള്‍ വഴങ്ങിയ ശേഷം കോസ്റ്ററിക്കന്‍ ആക്രമണത്തിന്റെ തീവ്രത കൂടിയെങ്കിലും ഉയരക്കാരും ബലിഷ്ഠരുമായ സെര്‍ബുകള്‍ അതിനുവേണ്ടി തയ്യാറായിരുന്നു. അതിനിടയില്‍, എതിര്‍ഹാഫിലേക്ക് പന്തെത്തിക്കാനും ലാറ്റിനമേരിക്കക്കാരുടെ ജോലി ഇരട്ടിയാക്കാനും അവര്‍ക്കായി. 97-ാം മിനുട്ടിലെ മുഖത്തടി ഫൗളില്‍ പ്രിയോവിച്ച് മഞ്ഞക്കാര്‍ഡ് കൊണ്ട് രക്ഷപ്പെട്ടത് സെര്‍ബിയയുടെ ഭാഗ്യമായി.

ബ്രസീലിനോട് ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വിറ്റ്‌സര്‍ലാന്റിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ സെര്‍ബിയക്ക് അടുത്ത റൗണ്ടില്‍ കളിക്കാം. അതവര്‍ അര്‍ഹിക്കുന്നുണ്ടു താനും. കോസ്റ്ററിക്കക്കാവട്ടെ കാര്യങ്ങള്‍ കഠിനമാണ്. അവര്‍ക്കു മുന്നേറണമെങ്കില്‍ ബ്രസീലിനു വല്ലതും പറ്റേണ്ടി വരും.

]]>
https://www.chandrikadaily.com/world-cup-review-costarica-0-serbia-1.html/feed 0