rohingya camp – Chandrika Daily https://www.chandrikadaily.com Mon, 27 Aug 2018 08:18:15 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg rohingya camp – Chandrika Daily https://www.chandrikadaily.com 32 32 റോഹിന്‍ഗ്യ മുസ്്‌ലിം വംശഹത്യക്ക് ഒരാണ്ട്; നീതിതേടി ഇരകളുടെ കാത്തിരിപ്പ് https://www.chandrikadaily.com/myanmar-enough-talk-lets-have-action-on-rohingya-massacres.html https://www.chandrikadaily.com/myanmar-enough-talk-lets-have-action-on-rohingya-massacres.html#respond Mon, 27 Aug 2018 08:03:36 +0000 http://www.chandrikadaily.com/?p=100376 യാങ്കൂണ്‍: വംശഹത്യയുടെ ഏറ്റവും മികച്ച ഉദാഹരണമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിന്‍ഗ്യ മുസ്്‌ലിം കൂട്ടക്കുരുതിക്ക് ഒരാണ്ട്. 2017 ആഗസ്റ്റ് 25നായിരുന്നു അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ മ്യാന്മറിനെ നാണം കെടുത്തിയ വംശഹത്യയുടെ തുടക്കം.

ഒന്നാം വാര്‍ഷികത്തില്‍ ലോകമെങ്ങും പ്രതിഷേധങ്ങളുയരുമ്പോഴും കൂട്ടക്കുരുതിക്ക് ഇരയായ ലക്ഷക്കണക്കിന് മുസ്്‌ലിംകള്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കണ്ണീരുമായി കഴിയുകയാണ്. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സൈനിക നടപടി ഏഴ് ലക്ഷം മുസ്്‌ലിംകളെയാണ് അഭയാര്‍ത്ഥികളാക്കിയത്. സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ച് സ്വപ്‌നം പോലും കാണാന്‍ സാധിക്കാതെ അവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ജീവിതം ഉന്തിനീക്കുന്നു.

“ഞാന്‍ ഒരു റോഹിഗ്യന്‍ അഭയാര്‍ഥി ആണ്. ഞങ്ങള്‍ ഇനിയും ഈ ക്യാമ്പുകളില്‍ തുടരുന്നപക്ഷം തീര്‍ച്ചയായും ഞങ്ങളും മൃഗങ്ങളും തമ്മില്‍ ഒരു വ്യത്യാസവുമില്ലാതാവും”. ക്യാമ്പിലെ അഭയാര്‍ത്ഥിയുടെ അനുഭവ വിവരണം അന്താരാഷ്ട്ര മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. “എല്ലാറ്റിനും പുറമെ, പൗരത്വവും അവകാശങ്ങളോടും കൂടെ മ്യാന്‍മറില്‍ തിരിച്ചെത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്”, അഭയാര്‍ത്ഥി കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച ബംഗ്ലാദേശിലെ കോക്‌സ്ബസാറില്‍ പ്രധാന അഭയാര്‍ത്ഥി സ്ഥിതി ചെയ്യുന്ന മേഖലയില്‍ റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ പ്രതിഷേധ റാലി നടത്തി. മ്യാന്മര്‍ സേനയുടെ നേതൃത്വത്തില്‍ നടന്ന കൂട്ടക്കുരുതിക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശ് ഭരണകൂടത്തിന്റെ പ്രത്യേക അനുമതിയോടെ സംഘടിപ്പിച്ച റാലിയില്‍ പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു. കുറ്റവാളികളെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന റാലിയില്‍ സ്ത്രീകളും കുട്ടികളും പങ്കെടുത്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ മുഖംമൂടി അഴിഞ്ഞുവീണ മനുഷ്യവേട്ടയുടെ ഞെട്ടലില്‍നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ല. മ്യാന്മര്‍ പൗരത്വം പോലും നിഷേധിക്കപ്പെട്ട റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ 1982 മുതല്‍ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ പൗരത്വത്തിനും തുല്യതക്കും വേണ്ടി പോരാടിയിരുന്ന റോഹിന്‍ഗ്യ മുസ്്‌ലിംകളിപ്പോള്‍ സ്വന്തം നാട്ടിലേക്കുള്ള തിരിച്ചുപോക്കിനുവേണ്ടിയാണ് ശ്രമിക്കുന്നത്. അഭയാര്‍ത്ഥികളെ തിരിച്ചുകൊണ്ടുപോകുന്നതിന് ബംഗ്ലാദേശുമായി മ്യാന്മര്‍ കരാറുണ്ടാക്കിയെങ്കിലും റോഹിന്‍ഗ്യകളുടെ മടക്കം എങ്ങുമെത്തിയിട്ടില്ല. മ്യാന്മറിലേക്കുള്ള തിരിച്ചുപോക്കിന്റെ കാര്യത്തിലും അവര്‍ക്ക് ആശങ്കയുണ്ട്.

അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങി മ്യാന്മര്‍ അവരെ ഏറ്റെടുത്താലും ഭാവിയില്‍ സമാനരീതിയില്‍ തങ്ങളെ ആട്ടിപ്പുറത്താക്കാനുള്ള സാധ്യത തള്ളിക്കളയനാവില്ലെന്ന് അഭയാര്‍ത്ഥികള്‍ പറയുന്നു. പൗരത്വം നല്‍കിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് അറുതിയാകൂ. മ്യാന്മറിലേക്ക് തിരിച്ചുപോകുന്നതോടൊപ്പം തൊഴില്‍, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് അറാകന്‍ റോഹിന്‍ഗ്യ സൊസൈറ്റി ഫോര്‍ പീസ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് അംഗം മുഹമ്മദ് ഇല്യാസ് പറയുന്നു.

ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 55 ശതമാനവും കുട്ടികളാണെന്നാണ് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ കണക്ക്. ഇവരില്‍ നിരവധി കുട്ടികള്‍ അനാഥരോ കലാപത്തെത്തുടര്‍ന്ന് കുടുംബങ്ങളില്‍നിന്ന് അകറ്റപ്പെട്ടവരോ ആണ്.
മാതാപിതാക്കള്‍ കൊല്ലപ്പെടുന്നത് നേരില്‍ കണ്ട ഇവര്‍ ഇപ്പോഴും ഭീതിയില്‍നിന്ന് മുക്തരായിട്ടില്ല.

]]>
https://www.chandrikadaily.com/myanmar-enough-talk-lets-have-action-on-rohingya-massacres.html/feed 0
അസം പൗരത്വ രജിസ്റ്ററിനു പിന്നാലെ റോഹിംഗ്യകളുടെയും കണക്കെടുക്കുന്നു https://www.chandrikadaily.com/indian-government-has-decided-to-take-complete-rohingyas-refugees-data.html https://www.chandrikadaily.com/indian-government-has-decided-to-take-complete-rohingyas-refugees-data.html#respond Wed, 01 Aug 2018 16:26:46 +0000 http://www.chandrikadaily.com/?p=97166 ന്യൂഡല്‍ഹി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയുള്ള അന്തിമ കരട് രേഖ പുറത്തിറക്കിയതിന് പിറകെ രാജ്യത്ത് അഭയാര്‍ത്ഥികളായെത്തിയ റോഹിംഗ്യന്‍ മുസ്്‌ലിംകളുടെ എണ്ണമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. രാജ്യത്ത് നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി ഇവരുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മ്യാന്‍മറില്‍ ബുദ്ധ വിഭാഗക്കാരുടെ ആക്രമണത്തിന് ഇരയായി അവിടെ നിന്ന് പലായനം ചെയ്ത റോഹിംഗ്യകള്‍ ഇന്ത്യയടക്കമുള്ള മറ്റു പല നാടുകളിലും അഭയാര്‍ത്ഥികളായെത്തിയിരുന്നു.

എന്നാല്‍, റോഹിംഗ്യകളെ അനധികൃത കുടിയേറ്റക്കാരായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും അഭയാര്‍ത്ഥികളായി പരിഗണിക്കില്ലെന്നുമുള്ള നിലപാടില്‍ ബിജെപി സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയാണ്. റോഹിംഗ്യന്‍ മുസ്്‌ലിം അഭയാര്‍ത്ഥികള്‍ രാജ്യത്ത് നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന വംശീയ ആരോപണവുമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും രംഗത്തെത്തി.

അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തി സംരക്ഷണ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോകസഭയില്‍ വ്യക്തമാക്കി. എണ്ണമെടുപ്പ് നടന്നതിന് ശേഷം ഇവരെ തിരിച്ചയക്കാനുള്ള നടപടി സ്വീകരിക്കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ഇവരുടെ എണ്ണമെടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കി വിദേശ കാര്യമന്ത്രാലയത്തിന് സമര്‍പ്പിക്കും. ബംഗ്ലാദേശ് അതിര്‍ത്തി കടന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാല്‍പതിനായിരത്തിലധികം റോഹിംഗ്യകള്‍ എത്തിച്ചേര്‍ന്നിട്ടുള്ളതായാണ് സര്‍ക്കാര്‍ കണക്കുകള്‍.

ഇവരെ രാജ്യത്തു നിന്നും പുറത്താക്കുമെന്ന കര്‍ശന നിലപാടാണ് ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. റോഹിംഗ്യകളെ തിരികെ സ്വീകരിക്കാന്‍ തയ്യാറല്ലെന്നാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ നിലപാട്. ഇതോടെ, ഇന്ത്യയില്‍ നിന്നും തിരിച്ചയയ്ക്കുമെന്ന് കരുതപ്പെടുന്ന ഇവര്‍ക്ക് മുന്നിലുള്ള എല്ലാ വഴികളും അടയും. സ്വന്തമായി നാടോ, പൗരത്വമോ അവകാശപ്പെടാനില്ലാത്ത എല്ലാവരാലും തിരസ്‌കരിക്കപ്പെട്ട ഒരു ജനതയുടെ അതീവ ദാരുണമായ ചിത്രമാണ് റോഹിംഗ്യന്‍ മുസ്്‌ലിം അഭയാര്‍ത്ഥികള്‍. അസമിലെ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറം തള്ളുന്നവര്‍ക്ക് സമാന അനുഭവമായിരിക്കുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്.

 

]]>
https://www.chandrikadaily.com/indian-government-has-decided-to-take-complete-rohingyas-refugees-data.html/feed 0
റോഹിംഗ്യകള്‍ നേരിട്ടത് സങ്കല്‍പിക്കാനാവാത്ത പീഡനങ്ങളെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ https://www.chandrikadaily.com/heartbreaking-accounts-of-suffering-from-rohingya-refugees-in-bangladesh.html https://www.chandrikadaily.com/heartbreaking-accounts-of-suffering-from-rohingya-refugees-in-bangladesh.html#respond Tue, 03 Jul 2018 04:38:14 +0000 http://www.chandrikadaily.com/?p=92871 യുണൈറ്റഡ്‌നാഷന്‍സ്: ആഭ്യന്തര കലപാത്തെ തുടര്‍ന്ന് മ്യാന്‍മറില്‍ നിന്നും അഭയാര്‍ത്ഥികളായി ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യന്‍ മുസ്്‌ലിംകള്‍ നേരിട്ടത് സങ്കല്‍പിക്കാനാവാത്ത പീഡനങ്ങളെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. തിങ്കാളാഴ്ച ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച തന്റെ മുമ്പില്‍ അന്തേവാസികള്‍ കെട്ടഴിച്ചത് ഒരിക്കലും സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്ത പീഡനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

റോഹിംഗ്യന്‍ മുസ്്‌ലിം വംശഹത്യ മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കു നേരെയുള്ള കടുന്നകയറ്റമാണെന്നും അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. വംശീയ ശുദ്ധീകരണത്തിനാണ് മ്യാന്‍മര്‍ സേനയും ബുദ്ധമതക്കാരും ശ്രമിച്ചതെന്നാണ് യു.എന്‍ പറയുന്നത്. മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള അഭയാര്‍ത്ഥി ക്യാമ്പിലെത്തിയവര്‍ തനിക്കു മുന്നില്‍ ബലാത്സംഗത്തിന്റേയും മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകങ്ങളുടേയും നേര്‍സാക്ഷ്യമാണ് അറിയിച്ചതെന്ന് ഗുട്ടറസ് പറഞ്ഞു. നീതിയും സുരക്ഷിതമായ തിരിച്ചു പോക്കുമാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന 200,000 പേരെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെന്നും ഏറ്റവും കൂടുതല്‍ വിവേചനം നേരിടുന്നവരും മുറിപ്പെട്ടവരുമായി വിഭാഗമാണ് റോഹിംഗ്യകളെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോകബാങ്ക് തലവന്‍ ജിം യോങ് കിമ്മിനൊപ്പമാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കാനെത്തിയത്. റോഹിംഗ്യകളോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനായാണ് സന്ദര്‍ശനമെന്ന് ഗുട്ടറസ് പറഞ്ഞു. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് 2017 ആഗസ്റ്റിനു ശേഷം 700,000 റോഹിംഗ്യകളാണ് മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലെത്തിയത്.

നേരത്തെ മെയില്‍ റോഹിംഗ്യ വംശഹത്യ നടന്ന റാകിനെയില്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവര്‍ക്കു മുന്നില്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ കൊള്ളയുടേയും ബലാത്സംഗത്തിന്റേയും കൊലപാതകങ്ങളുടേയും കരളലിയിപ്പിക്കുന്ന നേര്‍സാക്ഷ്യങ്ങളാണ് അഭയാര്‍ത്ഥികള്‍ പറഞ്ഞത്.
വംശീയ ഹത്യയാണ് നടന്നതെന്ന യു.എന്‍, യു.എസ് വാദത്തെ മ്യാന്‍മര്‍ തള്ളിയിരുന്നു. ബംഗ്ലാദേശിലെത്തിയ അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിനായി മ്യാന്‍മറും ബംഗ്ലാദേശും തമ്മില്‍ നവംബറില്‍ കരാറുണ്ടാക്കിയിരുന്നെങ്കിലും ഇത് പിന്നീട് നിലക്കുകയായിരുന്നു. ഇതുവരെ 200 പേരെ മാത്രമാണ് മാറ്റി പാര്‍പ്പിച്ചത്. പൗരത്വവും സുരക്ഷയും ഉറപ്പു വരുത്തുന്നതു വരെ അഭയാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും തരിച്ചു പോകാന്‍ തയാറല്ല.

]]>
https://www.chandrikadaily.com/heartbreaking-accounts-of-suffering-from-rohingya-refugees-in-bangladesh.html/feed 0
അഭയാര്‍ത്ഥി ക്യാമ്പിലെ തീപ്പിടിത്തം; ദുരിതങ്ങള്‍ വിട്ടൊഴിയാതെ റോഹിന്‍ഗ്യന്‍ ജീവിതം https://www.chandrikadaily.com/rohingya-fire-kalindi-kunj-new-delhi.html https://www.chandrikadaily.com/rohingya-fire-kalindi-kunj-new-delhi.html#respond Mon, 23 Apr 2018 11:11:42 +0000 http://www.chandrikadaily.com/?p=81753 ന്യൂഡല്‍ഹി: വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തസ്്‌ലീമയില്‍നിന്ന് മാഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വയം മറക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നതാവും ഉചിതം. ദുരിതം നിറഞ്ഞ നാളുകള്‍ ഓര്‍ക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നേയില്ല. പിറന്ന മണ്ണില്‍നിന്ന് അഭയാര്‍ത്ഥിയാക്കപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
അന്നു തുടങ്ങിയതാണ് ജീവിത ദുരിതങ്ങളോടുള്ള ഈ മത്സരം. ഒടുവില്‍ എല്ലാ വേദനകള്‍ക്കും മുകളില്‍ ജീവിതത്തിന്റെ പച്ചപ്പിനെ കുടിയിരുത്താന്‍ ശ്രമിക്കുമ്പോഴാണ് സ്വപ്‌നങ്ങളെ ഒരു പിടി ചാരമാക്കി ഡല്‍ഹിയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിനെ അഗ്നി വിഴുങ്ങിയത്. ഭീതിയോടെയാണ് ആ നിമിഷങ്ങളെ അവള്‍ ഓര്‍ക്കുന്നത്.മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബുദ്ധ സമൂഹം അഴിച്ചുവിട്ട കിരാതമായ ആക്രമണങ്ങളെതുടര്‍ന്നാണ് മ്യാന്മറിലെ അറാക്കാനില്‍നിന്ന് തസ്്‌ലീമയും കുടുംബവും ജീവനും കൊണ്ട് പലായനം ചെയ്യുന്നത്.

ബംഗ്ലാദേശിലെ കോക്‌സ് ബസാറിലാണ് ആദ്യം എത്തിയത്. അവിടെനിന്ന് ഡല്‍ഹിയിലേക്ക്. തന്റെ കുട്ടിയുടെ ജനനം പോലും അഭയാര്‍ത്ഥിയായിട്ടായിരുന്നുവെന്ന് 23കാരിയായ തസ്്‌ലീമ പറയുന്നു. ഡല്‍ഹിയിലെ സരിതാ വിഹാറിലുള്ള ചേരിപ്രദേശത്ത് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ 44 ചെറ്റക്കുടിലുകളാണ് ഉണ്ടായിരുന്നത്.

കുടിലുകള്‍ എന്ന് അവയെ പറയാമോ എന്നറിയില്ല. പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ടും പഴയ തകരക്കഷണങ്ങള്‍ കൊണ്ടും കെട്ടിമറച്ചുണ്ടാക്കിയ, ചെറിയൊരു കാറ്റിലും മഴയിലും നിലംപൊത്താവുന്ന ടെന്റുകള്‍ മാത്രം. ഒരു രാത്രിയില്‍ അവയെ കൂട്ടത്തോടെ അഗ്നി വിഴുങ്ങിയപ്പോള്‍ എല്ലാവരും ജീവനും കൈയില്‍പിടിച്ച് ഓടുകയായിരുന്നു.
മറ്റൊന്നിനെക്കുറിച്ചും അവര്‍ക്ക് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ കുടിലുകളെല്ലാം കറുത്ത ചാരം നിറഞ്ഞ മൈതാനം മാത്രമായി മാറിയപ്പോള്‍ അതുവരെ സ്വരൂക്കൂട്ടിവെച്ച സ്വപ്‌നങ്ങള്‍ കൂടിയാണ് എരിഞ്ഞു തീര്‍ന്നത്. അഭയാര്‍ത്ഥികളാണെന്ന് തെളിയിക്കാനുള്ള യു.എന്‍ മനുഷ്യാവകാശ സമിതിയുടെ തിരിച്ചറിയല്‍ രേഖ പോലും പലര്‍ക്കും നഷ്ടമായി.

നൂറിലധികം സ്ത്രീകളും 50ഓളം കുട്ടികളും ഉള്‍പ്പെടെ 226 റോഹിന്‍ഗ്യന്‍ ജനതകളാണ് അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തെതുടര്‍ന്ന് ഭവനരഹിതരായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അഗ്നി ബാധക്ക് കാരണമെന്നാണ് പറയുന്നത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മേഞ്ഞ ടെന്റുകള്‍ തീ നക്കിത്തുടച്ചെടുക്കാന്‍ വേണ്ടി വന്നത് മിനുട്ടുകള്‍ മാത്രം. യു.എന്‍ അഭയാര്‍ത്ഥി തിരിച്ചറിയല്‍ രേഖകള്‍ നഷ്ടമായതോടെ വല്ലാത്തൊരു ഭീതിയാണ് കുടുംബങ്ങളെ വേട്ടയാടപ്പെടുന്നത്. ഏതു സമയത്തും കസ്റ്റഡിയില്‍ എടുത്തേക്കാം. നാടു കടത്തിയേക്കാം- ക്യാമ്പില്‍ അന്തേവാസിയായ അബൂ ഫൈസല്‍ പറയുന്നു.

കുടിലുകള്‍ അഗ്നി വിഴുങ്ങിയതോടെ പലരുടേയും ജീവിതോപാധികളും നഷ്ടമായി. പഴയൊരു തയ്യല്‍ മെഷീന്‍ വാങ്ങി തുണികള്‍ തയ്ച്ചാണ് ജീവിതത്തിനുള്ള വക കണ്ടെത്തിയിരുന്നതെന്ന് ക്യാമ്പില്‍ അന്തേവാസിയായ ആമിന ബീഗം പറയുന്നു.
ഇതില്‍നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ജീവിതം തിരിച്ചു പിടിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് പ്രതീക്ഷകള്‍ തെറ്റിച്ച അഗ്നിയുടെ താണ്ഡവമുണ്ടായത്. പോയ കാലത്തിന്റെ ഭീതിതമായ ഓര്‍മകളെ കുഴിച്ചുമൂടാനുള്ള ശ്രമങ്ങള്‍ കൂടിയാണ് ഇതോടെ വിഫലമായതെന്ന് അവര്‍ സങ്കടപ്പെടുന്നു. കത്തിക്കരിഞ്ഞ് ചാരം മാത്രമായ മൈതാനിയില്‍ ഏതാനും കുട്ടികളുണ്ടായിരുന്നു. കളിപ്പാട്ടങ്ങളില്‍ വല്ലതും ശേഷിച്ചിട്ടുണ്ടോ എന്ന് തിരയുകയായിരുന്നു അവര്‍. പുസ്തകങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഉള്‍പ്പെടെ സകലവും അഗ്നി വിഴുങ്ങി- ആമിനയുടെ കണ്ണില്‍ നനവു പടരുന്നുണ്ടായിരുന്നു. ചുടുകട്ടയും മണ്ണും ഉപയോഗിച്ച് ചുമരുകള്‍ നിര്‍മ്മിച്ച് അതിനുമുകളില്‍ പഴയ തകരവും പോളിത്തീന്‍ ഷീറ്റുകളും മേഞ്ഞാണ് ക്യാമ്പിലെ വീടുകള്‍ നിര്‍മ്മിച്ചിരുന്നത്.

എല്ലാം അഗ്നി വിഴുങ്ങിയതോടെ ഒരിക്കല്‍കൂടി അവര്‍ ആകാശത്തിന്റെ മേല്‍ക്കൂരക്കു കീഴിലായി. തീയെടുത്തുപോയ ക്യാമ്പില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച 20 ക്യാമ്പുകളിലാണ് കുടുംബങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്. പഴയ ദുപ്പട്ടയും വസ്ത്രങ്ങളും കൊതുകു വലകളും കൊണ്ട് നിര്‍മിച്ച ഈ ക്യാമ്പുകളില്‍ സ്ത്രീകള്‍ അന്തിയുറങ്ങും. പുരുഷന്മാര്‍ തുറസ്സായ സ്ഥലത്തും. ശൗച്യാലയങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊന്നും ക്യാമ്പിലില്ലെന്ന് സര്‍ക്കാറിതര സംഘടനകള്‍ പറയുന്നു.
അതുകൊണ്ടുതന്നെ പകര്‍ച്ച വ്യാധി ഭീഷണി ഉള്‍പ്പെടെ പിടിമുറുക്കുകയാണ്. നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞ് തൊട്ട് അന്തിയുറങ്ങുന്നത് വെറുമൊരു കൊതുകു വലയുടെ സുരക്ഷയിലാണെന്നും എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറയുന്നു.

]]>
https://www.chandrikadaily.com/rohingya-fire-kalindi-kunj-new-delhi.html/feed 0
ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപ്പിടുത്തം; തീവെച്ചതെന്ന് ആരോപണം, ഇരുന്നൂറിലധികം അഭയാര്‍ത്ഥികള്‍ പെരുവഴില്‍ https://www.chandrikadaily.com/delhi-rohingyan-refugee-camp-burnt-no-casualty.html https://www.chandrikadaily.com/delhi-rohingyan-refugee-camp-burnt-no-casualty.html#respond Sun, 15 Apr 2018 06:14:19 +0000 http://www.chandrikadaily.com/?p=80453 ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 250-ഓളമാളുകള്‍ താമസിക്കുന്ന ക്യാമ്പ് പൂര്‍ണമായും കത്തിയമര്‍ന്നു. ആളപായമില്ലെങ്കിലും രേഖകളും ഉപകരണങ്ങളും വസ്ത്രങ്ങളുമടക്കം വന്‍ നാശനഷ്ടമാണുണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

അഭയാര്‍ത്ഥികളെ ഡല്‍ഹിയില്‍ നിന്ന് പുറത്താക്കുന്നതിനു വേണ്ടി ആരോ തീവെച്ചതാണെന്ന ആരോപണമുണ്ട്. ഇന്ത്യയില്‍ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് അഭയം നല്‍കുന്നതിനെതിരെ വിവിധ തീവ്ര വലതുപക്ഷ സംഘടനകള്‍ ശക്തമായ പ്രചരണം നടത്തുന്നുണ്ട്.

ഡല്‍ഹിയിലെ കാളിന്ദി കുഞ്ജിലുള്ള ‘ദാറുല്‍ ഹിജ്‌റത്ത്’ ക്യാമ്പിലാണ് മൂന്നരയോടെ തീ പടര്‍ന്നത്. 15 മിനുട്ടിനുള്ളില്‍ ക്യാമ്പാകെ തീ പടര്‍ന്നു. തീപിടുത്തം തുടക്കത്തിലേ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അഭയാര്‍ത്ഥികള്‍ സുരക്ഷിതരായി പുറത്തിറങ്ങി. അഗ്നിശമന വിഭാഗം രംഗത്തെത്തുന്നതിനു മുമ്പു തന്നെ ക്യാമ്പ് കത്തിയമര്‍ന്നിരുന്നു.

ഡല്‍ഹിയിലെ ഏക റോഹിങ്ക്യ അഭയാര്‍ത്ഥി ക്യാമ്പില്‍ 46 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ തല്‍ക്കാലത്തേക്ക് സജ്ജമാക്കിയ മറ്റൊരു ക്യാമ്പിലേക്ക് മാറ്റി.

അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനകള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഡല്‍ഹി, കേന്ദ്ര സര്‍ക്കാറുകള്‍ എത്രയും പെട്ടെന്ന് അഭയാര്‍ത്ഥികള്‍ക്കു വേണ്ടി നടപടി സ്വീകരിക്കണമെന്ന് ആംനസ്റ്റി ഇന്ത്യ അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയില്‍ ഡല്‍ഹി, ഹൈദരാബാദ്, കശ്മീര്‍, വെസ്റ്റ് ബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളിലായാണ് അഭയാര്‍ത്ഥികള്‍ കഴിയുന്നത്. വിവിധ സംസ്ഥാനങ്ങളിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സംബന്ധിച്ച ഒരു ‘സമഗ്ര സ്ഥിതിവിവര കണക്ക്’ തയ്യാറാക്കാന്‍ സുപ്രീം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പുകളിലെ അവസ്ഥ വളരെ ദയനീയവും വൃത്തിയില്ലാത്തതുമാണെന്നു കാണിച്ച് സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സ്ലേവ്‌സ് നല്‍കിയ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുമടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

]]>
https://www.chandrikadaily.com/delhi-rohingyan-refugee-camp-burnt-no-casualty.html/feed 0