supreme court – Chandrika Daily https://www.chandrikadaily.com Mon, 03 Nov 2025 14:34:52 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg supreme court – Chandrika Daily https://www.chandrikadaily.com 32 32 എസ്.ഐ.ആർ പരിഷ്‍കരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്, ഹരജി നൽകിയെന്ന് ഡി.എം.കെ നേതൃത്വം https://www.chandrikadaily.com/1dmk-leadership-says-tamil-nadu-has-filed-a-petition-in-the-supreme-court-against-the-sir-reform.html https://www.chandrikadaily.com/1dmk-leadership-says-tamil-nadu-has-filed-a-petition-in-the-supreme-court-against-the-sir-reform.html#respond Mon, 03 Nov 2025 14:26:27 +0000 https://www.chandrikadaily.com/?p=361742 ചെന്നൈ: ​പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ (എസ്.ഐ.ആർ) സുപ്രീം കോടതിയെ സമീപിച്ച് തമിഴ്നാട്. സംസ്ഥാനത്ത് എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചതായി ദ്രാവിഡ മുന്നേട്ര കഴകം (ഡി.എം.കെ) നേതൃത്വം തിങ്കളാഴ്ച അറിയിച്ചു.

കേരളമടക്കം 12 സംസ്ഥാനങ്ങളിൽ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം അഥവാ സ്പെഷൽ ഇന്‍റൻസീവ് റിവിഷൻ (എസ്.ഐ.ആര്‍) നടപ്പാക്കാനുള്ള നടപടികളുമായി​ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടുപോകുന്നതിനിടെയാണ് തമിഴ്നാടിന്റെ നീക്കം.

വോട്ടർപട്ടിക പരിഷ്കരണം നിറുത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കിയിരുന്നു. 2026ലെ തെരഞ്ഞെടുപ്പിനുശേഷം എസ്.ഐ.ആര്‍ നടത്താമെന്നാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രത്തിനായി പ്രവർത്തിക്കുകയാണെന്നും തമിഴ്നാട് ആരോപിക്കുന്നു. ‘ബീഹാറിലെ എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, ഒക്ടോബർ 27ലെ വിജ്ഞാപനം പ്രകാരം തമിഴ്‌നാട്ടിൽ എസ്‌.ഐ.ആറുമായി മുന്നോട്ട് പോകാനുള്ള ഇ.സി.ഐയുടെ തീരുമാനം അടിമുടി ജനാധിപത്യവിരുദ്ധവും തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശത്തിന് മേലുള്ള ആക്രമണവുമാണ്,’ പ്രമേയത്തിൽ പറയുന്നു.

എസ്‌.ഐ.ആർ അസ്വീകാര്യമാണെന്ന് പറഞ്ഞ സർവ്വകക്ഷി യോഗം, ഇപ്പോൾ നടക്കുന്ന എസ്‌.ഐ.ആർ നടപടിക്രമം ഉടൻ പിൻവലിക്കണമെന്നും ഇ.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഉന്നയിച്ച ആശങ്കകൾ അംഗീകരിക്കാൻ ഇ.സി.ഐ വിസമ്മതിച്ചതിനാൽ, തമിഴ്‌നാട്ടിലെ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിന് സുപ്രീം കോടതിയെ സമീപിക്കുകയല്ലാതെ ​വേറെ മാർഗമില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു പ്രമേയം.

ഇ.സി.ഐ വിജ്ഞാപനത്തിലെ പോരായ്മകൾ പരിഹരിക്കണം, സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായി പാലിക്കണം, പ്രക്രിയക്ക് മതിയായ സമയം അനുവദിക്കണം, 2026 ലെ തിരഞ്ഞെടുപ്പിന് ശേഷം മാത്രം പൂർണ്ണമായും നിഷ്പക്ഷവും സ്വതന്ത്രവുമായ രീതിയിൽ എസ്‌.ഐ.ആർ നടത്തണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം.

]]>
https://www.chandrikadaily.com/1dmk-leadership-says-tamil-nadu-has-filed-a-petition-in-the-supreme-court-against-the-sir-reform.html/feed 0
തെരുവുനായ ശല്യക്കേസില്‍ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം; ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദേശം https://www.chandrikadaily.com/1the-supreme-court-criticized-the-street-harassment-case-instruction-to-produce-the-chief-secretaries-directly.html https://www.chandrikadaily.com/1the-supreme-court-criticized-the-street-harassment-case-instruction-to-produce-the-chief-secretaries-directly.html#respond Mon, 27 Oct 2025 13:47:42 +0000 https://www.chandrikadaily.com/?p=360565 ന്യൂഡല്‍ഹി: തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസില്‍ സംസ്ഥാനങ്ങള്‍ക്കെതിരെ സുപ്രീംകോടതി രൂക്ഷമായി പ്രതികരിച്ചു. മറുപടി സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങളോട് കടുത്ത നിലപാട് സ്വീകരിച്ച കോടതി, ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണം എന്ന് നിര്‍ദ്ദേശിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ക്കുശേഷവും മാറ്റമൊന്നും കാണാനാകുന്നില്ലെന്നുമാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചത്.

രണ്ടുമാസം മുമ്പ് മറുപടി സമര്‍പ്പിക്കാന്‍ സമയം നല്‍കിയിട്ടും ബംഗാളും തെലുങ്കാനയും ഒഴികെ മറ്റ് സംസ്ഥാനങ്ങള്‍ മറുപടി നല്‍കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ”രാജ്യത്തിന്റെ പല ഭാഗങ്ങളിലും തെരുവുനായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സംസ്ഥാനങ്ങള്‍ കോടതിയുടെ ഉത്തരവുകളെ അവഗണിക്കുന്നത് ഗൗരവമായ കാര്യമാണ്,” ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

മറുപടി സമര്‍പ്പിക്കാത്തതിന് കാരണമായി ചില സംസ്ഥാനങ്ങള്‍ ”രേഖാമൂലം നോട്ടീസ് ലഭിച്ചില്ല” എന്നത് ഉന്നയിച്ചപ്പോള്‍, കോടതി അതിനെ അംഗീകരിച്ചില്ല. ”മാധ്യമങ്ങളില്‍ നോട്ടീസ് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടും അത് ശ്രദ്ധയില്‍ പെട്ടില്ലേയെന്ന്?” സുപ്രീംകോടതി ചോദിച്ചു.

ചീഫ് സെക്രട്ടറിമാര്‍ അടുത്തമാസം മൂന്ന് തീയതി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും, വിശദീകരണം നല്‍കണമെന്നുമാണ് നിര്‍ദേശം. ഹാജരാകാതിരുന്നാല്‍ പിഴ അടക്കമുള്ള കടുത്ത നടപടികള്‍ പരിഗണിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നല്‍കി.

കോടതി കൂടി നിരീക്ഷിച്ചത്, തെരുവുനായ ആക്രമണങ്ങള്‍ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ പോലും ബാധിക്കുന്നുവെന്നതാണ്.

 

]]>
https://www.chandrikadaily.com/1the-supreme-court-criticized-the-street-harassment-case-instruction-to-produce-the-chief-secretaries-directly.html/feed 0
വധശിക്ഷ നടപ്പാക്കുന്നതില്‍ കാലാനുസൃത മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല; സുപ്രീംകോടതി https://www.chandrikadaily.com/the-central-government-is-not-ready-for-a-seasonal-change-in-the-execution-of-the-death-penalty-supreme-court.html https://www.chandrikadaily.com/the-central-government-is-not-ready-for-a-seasonal-change-in-the-execution-of-the-death-penalty-supreme-court.html#respond Thu, 16 Oct 2025 04:06:08 +0000 https://www.chandrikadaily.com/?p=358687 ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കുന്ന രീതിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മനോഭാവമാണ് തടസ്സം എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പാരമ്പര്യ രീതികളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് കോടതി വിമര്‍ശിച്ചു.

പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍, തൂക്കിലേറ്റി ശിക്ഷയ്ക്കുപകരം വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തതിനെതിരെയാണ് കോടതിയുടെ വിമര്‍ശനം.

”തൂക്കിലിട്ട് വധശിക്ഷ നടപ്പാക്കുന്നത് പഴഞ്ചന്‍ സമ്പ്രദായമാണ്. കാലത്തിന് അനുസരിച്ച് വലിയ മാറ്റങ്ങള്‍ വന്നിട്ടും, ആ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന അവസ്ഥയിലേക്ക് സര്‍ക്കാര്‍ വളര്‍ന്നിട്ടില്ല.” എന്ന് ജസ്റ്റിസ് വിക്രംനാഥും ജസ്റ്റിസ് സന്ദീപ് മെഹ്തയുമടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഹര്‍ജിക്കാര്‍ വാദിച്ചതു പോലെ, തൂക്കിലേറ്റു ശിക്ഷ നടപ്പാക്കുന്നത് വലിയ വേദനക്കും യാതനകള്‍ക്കും കാരണമാകുന്നു, എന്നാല്‍ കുത്തിവെപ്പിലൂടെയോ വെടിവെച്ചോ ഗ്യാസ് ചംബറില്‍ അടച്ചോ ശിക്ഷ മിനിറ്റുകളിനുള്ളില്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അമേരിക്കയിലെ 50-ല്‍ 49 സംസ്ഥാനങ്ങളിലും കുത്തിവെപ്പിലൂടെയാണ് വധശിക്ഷ നടപ്പാക്കുന്നത്.

എന്ത് രീതിയില്‍ ശിക്ഷ നടപ്പാക്കണമെന്ന് തെരഞ്ഞെടുത്തത് സര്‍ക്കാര്‍ നയപരമായ തീരുമാനമാണെന്നും, അത് കുറ്റവാളികള്‍ക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാനാകില്ല. ഹര്‍ജിക്കാര്‍ ആവശ്യം ഉയര്‍ത്തിയത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തോടും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.

 

]]>
https://www.chandrikadaily.com/the-central-government-is-not-ready-for-a-seasonal-change-in-the-execution-of-the-death-penalty-supreme-court.html/feed 0
ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; അനുമതി നൽകി സുപ്രീംകോടതി https://www.chandrikadaily.com/green-fireworks-can-be-used-for-diwali-supreme-court-gives-permission.html https://www.chandrikadaily.com/green-fireworks-can-be-used-for-diwali-supreme-court-gives-permission.html#respond Wed, 15 Oct 2025 07:25:52 +0000 https://www.chandrikadaily.com/?p=358577 ഡൽഹിയിൽ പടക്ക നിരോധനത്തിന് ഇളവ് വരുത്തി സുപ്രീംകോടതി. ദീപാവലി ദിവസവും അതിനുമുൻപും ഹരിത പടക്കങ്ങൾ ഉപയോഗിക്കാമെന്ന് കോടതി അനുമതി നൽകി. ഈ മാസം 18നും 21നും ഇടയിൽ ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ ആണ് അനുമതി. പടക്കങ്ങൾ പൊട്ടിക്കാൻ സമയക്രമവും കോടതി നിശ്ചയിച്ചു. രാവിലെ ആറു മണിക്കും ഏഴുമണിക്കും ഇടയിലും രാത്രി എട്ട് മുതൽ പത്തുമണിവരെയും പടക്കങ്ങൾ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഹരിത പടക്കങ്ങൾ ഉണ്ടാക്കുന്ന ഇടങ്ങളിൽ പെട്രോളിംഗ് പരിശോധനകൾ നടത്തണം. വ്യാജ പടക്കങ്ങൾ കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാനും സുപ്രീംകോടതി നിർദേശം നൽകി. 18 നും 21 നും ഇടയിലെ AQI റിപ്പോർട്ട് മലിനീകരണ നിയന്ത്രണ ബോർഡ് സമർപ്പിക്കാനും നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നേരെ പിഴയീടാകുമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് കൃത്യമായി നടപ്പിലാക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജിന്ദർ സിംഗ് സിസ്ര പ്രതികരിച്ചു.

]]>
https://www.chandrikadaily.com/green-fireworks-can-be-used-for-diwali-supreme-court-gives-permission.html/feed 0
ദേശീയ സുരക്ഷാ ഭീഷണി: സോനം വാങ്ചുങ്ങിനെതിരെ നടപടി ന്യായസംഗതിയുള്ളതെന്ന് ലേ ജില്ലാ മജിസ്ട്രേറ്റ് സുപ്രീംകോടതിയില്‍ https://www.chandrikadaily.com/national-security-threat-leh-district-magistrate-in-supreme-court-that-action-against-sonam-wangchung-is-justified.html https://www.chandrikadaily.com/national-security-threat-leh-district-magistrate-in-supreme-court-that-action-against-sonam-wangchung-is-justified.html#respond Tue, 14 Oct 2025 13:56:59 +0000 https://www.chandrikadaily.com/?p=358444 ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സോനം വാങ്ചുങ്ങിനെതിരെ നടപടി സ്വീകരിച്ചതെന്ന് ലേ ജില്ലാ മജിസ്ട്രേറ്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

നിയമവിരുദ്ധ തടങ്കലല്ലെന്നും എല്ലാ വസ്തുതകളും പരിഗണിച്ച ശേഷമാണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.

പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വാങ്ചുങ്ങിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയെ വിവരം അറിയിച്ചതായും, ജോധ്പൂര്‍ ജയിലിലേക്ക് മാറ്റിയതിനെക്കുറിച്ചും സമയബന്ധിതമായി അറിയിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഗീതാഞ്ജലി ആങ്‌മോ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ജാരിയ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ബുധനാഴ്ച പരിഗണിക്കും.

ലഡാക്കില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് വാങ്ചുങ്ങിനെ ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ) പ്രകാരം കസ്റ്റഡിയിലെടുത്തിരുന്നു.

തുടര്‍ന്ന് രാജസ്ഥാനിലെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായിരുന്നു. സംസ്ഥാന പദവിയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ലഡാക്കില്‍ പ്രക്ഷോഭം നടന്നത്.

 

 

]]>
https://www.chandrikadaily.com/national-security-threat-leh-district-magistrate-in-supreme-court-that-action-against-sonam-wangchung-is-justified.html/feed 0
സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ വിജിലന്‍സ് അന്വേഷണം വേണം; മാത്യു കുഴന്‍നാടന്‍ സുപ്രിം കോടതിയില്‍ https://www.chandrikadaily.com/1cmrl-exalogic-deal-needs-vigilance-probe-mathew-kuzhannadan-in-supreme-court.html https://www.chandrikadaily.com/1cmrl-exalogic-deal-needs-vigilance-probe-mathew-kuzhannadan-in-supreme-court.html#respond Sun, 05 Oct 2025 16:28:09 +0000 https://www.chandrikadaily.com/?p=356992 തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രിംകോടതിയിൽ. അന്വേഷണം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ.

ഇടപാടിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് മാത്യു കുഴൽനാടൻ ഹരജിയിൽ ചൂണ്ടിക്കാട്ടി. വീണക്കും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്റ്റ് വെയർ സേവനത്തിന്റെ പേരിൽ ഒന്നേമുക്കാൽ കോടിയോളം രൂപ ലഭിച്ചുവെന്നതായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ.

മുഖ്യമന്ത്രിയുടെ മകളെന്ന ആനുകൂല്യം ഉപയോ​ഗപ്പെടുത്തിക്കൊണ്ട് സിഎംആറിൽ നിന്നും മാസപ്പടി കൈപ്പറ്റി എന്നതായിരുന്നു കണ്ടെത്തല്‍.

]]>
https://www.chandrikadaily.com/1cmrl-exalogic-deal-needs-vigilance-probe-mathew-kuzhannadan-in-supreme-court.html/feed 0
വഖഫിനെ വിഴുങ്ങാനുളള കരിനിയമവും സുപ്രീം കോടതിയിലെ വെളിച്ചവും https://www.chandrikadaily.com/black-law-and-light-in-supreme-court-to-swallow-waqf.html https://www.chandrikadaily.com/black-law-and-light-in-supreme-court-to-swallow-waqf.html#respond Tue, 16 Sep 2025 04:34:48 +0000 https://www.chandrikadaily.com/?p=354331 ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

കണ്ണായ സ്ഥലത്തുള്ള കോടികളുടെ വഖഫ് സ്വത്തില്‍ കണ്ണുവെച്ചും മുസ്്‌ലിംകളെ രണ്ടാംതരം പൗരന്മാരായി പാര്‍ശ്വവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടും കേന്ദ്ര ഭരണകൂടം ചുട്ടെടുത്ത വകഫ് ഭേദഗതി നിയമത്തിന്റെ ദുഷ്ടലാക്ക് പരമോന്നത കോടതി തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റില്‍ പറത്തി പാര്‍ലമെന്റിലെ ഭൂരിപക്ഷമെന്ന ആയുധം ഉപയോഗിച്ച് നടത്തിയ ഹീനമായ ശ്രമത്തിനെതിരെയാണ് സുപ്രീം കോടതി വടിയെടുത്തത്. പ്രധാനപ്പെട്ടതും പ്രഹരശേഷി കൂടിയതുമായ മൂന്ന് കാര്യങ്ങളാണ ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച് സ്‌റ്റേ ചെയ്തത്. കൂടാതെ, പുതിയ വഖഫ് നിയമത്തെ കുറിച്ചുള്ള ആശങ്കകളെ മുഖവിലക്കെടുത്ത് ചില സുപ്രധാന നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. പാര്‍ലമെന്റിലും പുറത്തും ഇന്ത്യ മുന്നണി ഉയര്‍ത്തിയ വാദങ്ങള്‍ വ്യക്തതയുള്ള തായിരുന്നുവെന്നതാണ് കോടതി വിധി അടിവരയിട്ടത്.

യൂനിഫൈഡ് വഖഫ് മാനേജ്‌മെന്റ് എംപവര്‍മെന്റ് എഫിഷ്യന്‍സി ആന്റ് ഡെവലപ്‌മെന്റ് ബില്‍ അഥവാ ഉമീദ് എന്ന സുന്ദരമായ പട്ടില്‍പൊതിഞ്ഞ വിഷമാണ് പാര്‍ലമെന്റില്‍ കേന്ദ്രഭരണകൂടം വഖഫില്‍ കൈവെക്കാനുള്ള നിയമം ചുട്ടെടുത്തത്. ഇരുപത് കോടിയോളം വരുന്ന രാജ്യത്തെ പൗരന്മാരുടെ വിശ്വാസത്തെ നേരിട്ട് ബാധിക്കുന്ന നിയമ നിര്‍മ്മാണം ആ വിഭാഗത്തില്‍ നിന്നുള്ള ഏതെങ്കിലും സംഘടനകളുടെയോ പാര്‍ലമെന്റ് അംഗങ്ങളുടെയോ ആവശ്യപ്രകാരം അല്ലായിരുന്നു. വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചത് മുതല്‍ ഈ ബില്ലിലെ ജനാധിപത്യവിരുദ്ധവും മതസ്വാതന്ത്ര്യ വിരുദ്ധവുമായ നിരവധി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ മുസ്്‌ലിം ലീഗ് പാര്‍ലമെന്റിലും പുറത്തും ശക്തമായ പോരാട്ടമാണ് നടത്തിയത്. പ്രതിപക്ഷ കക്ഷികളെയെല്ലാം വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ഒറ്റക്കെട്ടായി അണിനിരത്താനും സാധിച്ചു.

പാര്‍ലമെന്റില്‍ ഉത്തരം മുട്ടിയപ്പോള്‍ ആദ്യം ജെ.പി.സിക്ക് വിട്ട് ഇഷ്ടമുള്ളവരെയും കേന്ദ്രത്തിന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെയും മാത്രം ആ സമിതിയില്‍ കുത്തിനിറച്ചു. മാസങ്ങള്‍ക്ക് ശേഷം പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും ചവറ്റുകൊട്ടിയിലിട്ടുള്ള ബില്ല് വീണ്ടും സഭയിലെത്തി. 1995 ലെ വഖഫ് നിയമം പൊതുവെ മികച്ചതും കാര്യമായ തര്‍ക്കം സര്‍ക്കാറിനോ വിശ്വാസികള്‍ക്കോ ഇല്ലാത്തതുമായിരുന്നു. ചെറിയ ചില പഴുതുകള്‍ പോലും ശരിയായി പരിഹരിക്കാന്‍ യു.പി.എ സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ആ സുരക്ഷാ കവചമാണ് ഭരണകൂടം നിയമ ബുള്‍ഡോസര്‍കൊണ്ട് തകര്‍ക്കാന്‍ ശ്രമിച്ചത്. വഖഫ് സംവിധാനങ്ങളെ ഉന്മൂലനം ചെയ്യാനും മുസ്്‌ലിം ന്യൂനപക്ഷത്തെ അരികുവല്‍ക്കരിക്കാനുമുളള കരി നിയമം ജനാധിപത്യ ധ്വംസനവും മത സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല; ചിലര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിച്ചെന്നു മാത്രം.

ഇന്ത്യന്‍ ഭരണഘടനയുടെ 13, 15, 25, 26, 30 എന്നീ ആര്‍ട്ടിക്കിളുകളുടെ നഗ്‌നമായ ലംഘനം സംഘപരിവാറിന്റെ ഗൂഢപദ്ധതിമാത്രമാണ്. അവര്‍ക്കാണെങ്കില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമില്ലതാനും. ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളും ഏക സ്വരത്തോടെ നിര്‍മ്മലമായ മനസ്സോടുകൂടി ബില്ലിനെ അതിശക്തമായി എതിര്‍ത്തപ്പോള്‍ പുലര്‍ച്ചവരെ നീണ്ട വാദപ്രതിവാദത്തിന് ശേഷമാണ് ലോക്‌സഭയില്‍ പാസാക്കിയത്. 288 പേര്‍ ബില്ലിനെ അനുകൂലമായും 232 പേര്‍ എതിരായും വോട്ട് രേഖപ്പെടുത്തിയെന്നത്, ഭരണഘടനയെ റദ്ദാക്കാനുള്ള കുറുക്കുവഴിയല്ലെന്നു ഇനിയെങ്കിലും മോദി സര്‍ക്കാര്‍ തിരിച്ചറിയണം. രാജ്യത്ത് ആയിരക്കണക്കിന് ട്രസ്റ്റുകള്‍, സീഡുകള്‍, എന്‍ഡോമെന്റുകളെല്ലാം ഉണ്ടെങ്കിലും വഖഫിനെ മാത്രം ഒറ്റതിരിച്ച് നിയമപരമായി ഉന്മൂലനം ചെയ്യാന്‍ ഗാന്ധിജിയുടെ ഇന്ത്യയില്‍ വേഗത്തില്‍ കഴിയില്ല. നെഹ്രുവും അംബേദ്കറും ഖാഇദെമില്ലത്തും അത്രയും ശക്തമായ അസ്ഥിവാരത്തിലാണത് ഇന്ത്യന്‍ ഭരണഘടന കെട്ടിയുയര്‍ത്തിയത്.

ദൈവികമായ ആഗ്രഹത്തോടെ ഉദ്ദേശ്യ ലക്ഷ്യത്തോടെ സമര്‍പ്പിക്കപ്പെട്ട ഭൂമികളുടെ അധികാരത്തില്‍ മറ്റു മതവിഭാഗങ്ങള്‍ക്കും ക്രയവിക്രയ അധികാരം നല്‍കുന്നത് എങ്ങനെ നീതീകരിക്കും. മുസ്്‌ലിം ന്യുനപക്ഷത്തില്‍ നിന്ന് വഖഫ് തട്ടിയെടുക്കാനുള്ള ഭരണകൂട ഗൂഢാലോചനയായായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വഖഫ് നിയമമെന്ന് പകല്‍പോലെ വ്യക്തമാണ്. ക്ഷേത്രഭരണസമതികള്‍ ഹൈന്ദവര്‍ക്കും ഗുരദ്വാരകള്‍ സിക്കുകാര്‍ക്കുമെല്ലാം അവകാശപ്പെട്ടതുപോലെ ഇസ്്‌ലാംമത വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് സമര്‍പ്പിക്കപ്പെട്ട വഖഫ് സ്വത്തുകള്‍ കൈകാര്യം ചെയ്യാന്‍ മുസ്്‌ലിംകള്‍ക്കും അവകാശമുണ്ട്. ഏതു മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും പ്രചരിപ്പിക്കാനും ആരാധനാലയങ്ങള്‍ സ്ഥാപിച്ച് സംരക്ഷിക്കാനുമുള്ള ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശം കശാപ്പുചെയ്താണ് വഖഫ് നിയമത്തിലെ വിഷം ചേര്‍ക്കല്‍.

വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വര്‍ഷം ഇസ്്‌ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കില്‍ വഖഫ് അസാധുവാകുമെന്നതുള്‍പ്പെടെ ഇന്ത്യന്‍ ഭരണഘടനക്കും സാമാന്യ ബുദ്ധിക്കും നിരക്കാത്ത നിയമം ചുട്ടെടുത്തപ്പോള്‍ തന്നെ കോടതിയില്‍ ഇത് നിലനില്‍ക്കില്ലെന്നു ഉറപ്പായിരുന്നു. ഏകപക്ഷീയമായ അധികാരം പ്രയോഗിക്കുന്നതിലേക്ക് ഈ വ്യവസ്ഥ കാരണമാവും എന്നുകണ്ടാണ് അന്തിമ വിധിക്ക് മുമ്പുതന്നെ സ്‌റ്റേ അനുവദിച്ചത്.

വഖഫ് ബോര്‍ഡിനെ തന്നെ അപ്രസക്തമാക്കി അതിന്റെ സ്വത്തുക്കളുടെ റവന്യൂ രേഖകളില്‍ അവകാശങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ജില്ലാ കലക്ടര്‍ എന്ന സര്‍ക്കാറിന് കീഴിലെ ഉദ്യോഗസ്ഥനെ അനുവദിക്കുന്നതുള്‍പ്പെടെ സ്‌റ്റേ ചെയ്തത് മുസ്്‌ലിം ലീഗ് ഉന്നയിച്ച മര്‍മ പ്രധാന വിഷയങ്ങളെല്ലാം കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ്. നിയമ ഭേദഗതിയുടെ സെക്ഷന്‍ 3സി പ്രകാരം തര്‍ക്ക പ്രദേശങ്ങളില്‍ കലക്ടര്‍ ചുമതലപ്പെടുത്തിയ സംഘം അന്വേഷണം തുടങ്ങിയാല്‍ അതുടന്‍ വഖഫ് ഭൂമിയല്ലാതാവുമെന്ന വ്യവസ്ഥ സുപ്രീംകോടതി സ്‌റ്റേ ചെയ്തത് നിസ്സാരമല്ല. വഖഫ് സ്വത്തില്‍ തര്‍ക്കമുണ്ടാക്കി അന്വേഷണം തുടങ്ങിയാല്‍ ആ ഭൂമിക്ക് വഖഫ് പദവി ഇല്ലാതാകുമെന്ന വ്യവസ്ഥ ഒരു പൗരന്റെ അടിസ്ഥാന അവകാശത്തിന്‍മേലുളള കടന്നുകയറ്റമാണെന്ന് പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ പുച്ചിച്ചുതള്ളിയവര്‍ ഇനിയെങ്കിലും ഭരണഘടന ഒരാവര്‍ത്തി വായിക്കാന്‍ തയ്യാറാവണം.

ഇസ്്‌ലാം മത കര്‍മങ്ങളില്‍ അധിഷ്ടിതമായ വകഫ് കൈകാര്യം ചെയ്യുന്ന സമിതിയില്‍ ഇതര വിഭാഗങ്ങള്‍ ഉണ്ടാവണമെന്ന് പിടിവാശി പിടിച്ചവരെ കോടതി മുഖ വിലക്കെടുത്തില്ല. മാത്രമല്ല, വഖഫ് ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങളില്‍ തീര്‍പ്പുകല്‍പ്പിച്ചില്ലെങ്കിലും സുപ്രീം കോടതി ശ്രദ്ധേയമായ നിരീക്ഷണം തന്നെ നടത്തി. അന്തിമ വിധി വരുന്നതുവരെ കേന്ദ്ര വഖഫ് കൗണ്‍സിലില്‍ നാലും സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്നും അംഗങ്ങളില്‍ അധികം അമുസ്‌ലീമുകളില്‍ നിന്ന് പാടില്ലെന്നു നിരീക്ഷിച്ചതിനോടൊപ്പം ബോര്‍ഡിലെ എക്‌സ് ഒഫീഷ്യോ അംഗം മുസ്്‌ലിം ആയിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വഖഫ് ചെയ്ത വ്യക്തി അഞ്ചു വര്‍ഷം മുസ്്‌ലിം ആയിരുന്നുവെന്ന് തെളിയിക്കുകയെന്ന വിചിത്ര നിര്‍ദേശം മുന്നോട്ടുവെച്ചും ഒരു തര്‍ക്കം ഉയര്‍ത്തി ജില്ലാ കലക്ടറിലൂടെ സ്റ്റാറ്റസ്‌കോ പോലും റദ്ദാക്കി വഖഫ് സ്വത്ത് പിടിച്ചെടുക്കാന്‍ അവസരമൊരുക്കിയും വഖഫ് ബോര്‍ഡില്‍ ഇതര വിശ്വാസികളെ ഭൂരിപക്ഷമാക്കി ആ സംവിധാനം തന്നെ അട്ടിമറിക്കാനുള്ള ചെപ്പടിവിദ്യയുമെല്ലാം റദ്ദാക്കുകവഴി ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയും തെളിച്ചവും എത്രമാത്രമുണ്ടെന്ന പ്രത്യാശയുടെ വെളിച്ചമാണ് ഇന്നലെ കോടതിയില്‍ കണ്ടത്.

1954 ല്‍ ‘വഖഫ് ബൈ യൂസര്‍’ പ്രാബല്യത്തില്‍ വന്നതു നയപരമായ തീരുമാനത്തിന്റെ ഭാഗമായിരുന്നുവെന്ന സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്തയുടെ ദുരുപയോഗം തടയല്‍ നിര്‍ദേശം ഉയര്‍ത്തിക്കാട്ടല്‍ ഇവരുടെ വാദം എത്ര ദുര്‍ബലമാണെന്ന് വ്യക്തമാക്കുന്നതാണ്. വഖഫ് നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ഭേദഗതികളെല്ലാം വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന വസ്തുതയെ പ്രതിരോധിക്കാന്‍ തുടര്‍ന്നുള്ള വാദങ്ങളിലും സര്‍ക്കാര്‍ വിയര്‍ക്കുമെന്ന് ഉറപ്പാണ്. കാരണം ഇക്കാര്യത്തില്‍ രാജ്യത്തെ മുസ്്‌ലിം സമുദായം തുല്ല്യനീതിയും പൗരരക്ഷയും മാത്രമാണ് മുന്നോട്ടു വെക്കുന്നത്.

കേന്ദ്ര ഭരണകൂടമാകട്ടെ വിദ്വേഷത്തോടെയുളള കുടിലതയും. ഇതിന്റെ മറവില്‍ കേരളത്തിലെ ഒരു വഖഫ് തര്‍ക്കഭൂമിയുടെ പേരില്‍ ക്രൈസ്തവ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ദുഷ്ടലാക്കും നമ്മള്‍ കണ്ടു. ബില്ല് നിയമമായപ്പോഴാണ് പൂച്ച് ശരിക്കും പുറത്തായത്. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള ഡസനിലേറെ വരുന്ന മുസ്്‌ലിംലീഗ് അംഗങ്ങള്‍ തുടക്കമിട്ട ന്യൂനപക്ഷാവകാശ സംരക്ഷമെന്ന ക്ഷേമ രാഷ്ട്രത്തിന്റെ ആണിക്കല്ലിന്റെ തണലിലാണ് ഇക്കാലമത്രയും ന്യൂനപക്ഷം തലയുയര്‍ത്തിപ്പിടിച്ച് നിന്നത്.

സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പാര്‍ലമെന്റിലും ഇടതടവില്ലാത്ത മുസ്്‌ലിംലീഗ് അതിന്റെ ദൗത്യം നിര്‍വ്വഹിച്ചിട്ടുണ്ട്. ആദ്യ ലോക്‌സഭയില്‍ (1953ല്‍) വ്യക്തി സ്വാതന്ത്ര്യത്തെ കശാപ്പു ചെയ്യുന്ന ശരീഅത്ത് വിരുദ്ധമായ സ്‌പെഷ്യല്‍ മാരേജ് ആക്ട് ബില്‍ അവതരിപ്പിക്കുമ്പോള്‍ ഏകനായി എഴുനേറ്റ ബി പോക്കര്‍ സാഹിബിന്റെ നോ മുതല്‍ ഒടുവില്‍ വഖഫ് കശാപ്പു നിയമം വരെ. ആ ദൗത്യം യോജിപ്പിന്റെ പടയണി തീര്‍ത്തും നിയമത്തിന്റെ സത്യം ഉയര്‍ത്തിപ്പിടിച്ചും മുസ്്ലിം ലീഗ് ജാഗ്രതയോടെ തുടരും. അന്തിമ സുപ്രീം കോടതി വിധിയിലേക്കുള്ള പ്രത്യാശയുടെ വെളിച്ചമാവട്ടെ ഇപ്പോഴത്തെ സുപ്രീംകോടതി ഇടപെടലെന്ന് പ്രാര്‍ത്ഥിക്കട്ടെ.

]]>
https://www.chandrikadaily.com/black-law-and-light-in-supreme-court-to-swallow-waqf.html/feed 0
വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല വിധി https://www.chandrikadaily.com/partial-stay-on-amendment-to-waqf-act-supreme-courts-interim-verdict.html https://www.chandrikadaily.com/partial-stay-on-amendment-to-waqf-act-supreme-courts-interim-verdict.html#respond Mon, 15 Sep 2025 05:30:45 +0000 https://www.chandrikadaily.com/?p=354164 വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ ഏർപ്പെടുത്തി സുപ്രീംകോടതിയുടെ ഇടക്കാല വിധി. വഖഫ് ചെയ്യണമെങ്കിൽ 5 വർഷം മുസ്ലിമാകണമെന്ന ഭേദഗതി സ്റ്റേ ചെയ്തു. ആരാണ് ഇസ്‍ലാം മത വിശ്വാസിയെന്ന് നിയമപരമായി തീരുമാനിക്കുന്നത് വരെയാണ് ഈ ഭേദഗതി സ്റ്റേ ചെയ്തിരിക്കുന്നത്. ഒരു വ്യക്തി ഇസ്ലാം മതം പിന്തുടരുന്നയാളാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള നിയമങ്ങൾ സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്നതുവരെ ആ വ്യവസ്ഥ നിലനിൽക്കും.

വഖഫ് ബോർഡിൽ അമുസ്ലിമിനെ ഉൾപ്പെടുത്താമെന്ന ഭേദഗതി സ്റ്റേ ചെയ്തില്ല. വഖഫ് സ്വത്ത് സർക്കാർ സ്വത്ത് കയ്യേറിയിട്ടുണ്ടോ എന്ന തർക്കം സർക്കാർ നിയോഗിക്കുന്ന ഒരു ഉദ്യോഗസ്ഥന് നിർണ്ണയിക്കാൻ അധികാരം നൽകുന്ന വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥ സുപ്രീം കോടതി സ്റ്റേ ചെയ്തു.

ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.ജി മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. പുതിയ നിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നീട് പരിഗണിക്കും. നിയമം ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. നിയമം സുപ്രിംകോടതി പൂർണമായി സ്റ്റേ ചെയ്തിട്ടില്ല.

]]>
https://www.chandrikadaily.com/partial-stay-on-amendment-to-waqf-act-supreme-courts-interim-verdict.html/feed 0
‘ആഗോള അയ്യപ്പ സംഗമം തടയണം, രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി’; സുപ്രിം കോടതിയിൽ ഹർജി https://www.chandrikadaily.com/ayyappa-sangam-should-be-stopped-it-is-a-politically-motivated-event-petition-in-supreme-court.html https://www.chandrikadaily.com/ayyappa-sangam-should-be-stopped-it-is-a-politically-motivated-event-petition-in-supreme-court.html#respond Sun, 14 Sep 2025 04:32:01 +0000 https://www.chandrikadaily.com/?p=354052 ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല. അയ്യപ്പ സംഗമ നടപടികളിൽ നിന്ന് ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഇതിനിടെ ആഗോള അയ്യപ്പ സംഗമം മാതൃകയിലല്ല, ന്യൂനപക്ഷ സംഗമമാണെന്ന വിശദീകരണവുമായി സർക്കാർ രംഗത്തെത്തി. 2031ലെ വികസന മാതൃക തയാറാക്കാനായി നടത്തുന്ന വകുപ്പുതല സെമിനാറുകളുടെ ഭാഗം മാത്രമാണ് ന്യൂനപക്ഷ സെമിനാർ എന്നാണ് വിശദീകരണം. എന്നാൽ സെമിനാറിന് ശേഷം സംഗമത്തിലേക്ക് കടക്കുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും ന്യൂനപക്ഷ വകുപ്പ് വ്യക്തമാക്കുന്നു.

ഹിന്ദു വിഭാഗങ്ങളെ പങ്കെടുപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ശേഷം ന്യൂനപക്ഷ വിഭാഗങ്ങളെ കോർത്തിണക്കാൻ ന്യൂനപക്ഷ സംഗമം. സർക്കാരിന്റെ ഈ തീരുമാനം തദ്ദേശ–നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വർഗീയ നീക്കമാണെന്ന് ആക്ഷേപം ഉയർന്നു. ഇതോടെയാണ് അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും രണ്ടാണെന്ന വിശദീകരണവുമായി സർക്കാർ എത്തിയത്.

വിവിധ വകുപ്പുകളുടെ വികസന മാതൃക പൊതുജന പങ്കാളിത്തത്തോടെ നിശ്ചയിക്കുകയാണ് ലക്ഷ്യം. അതില്‍ ഒന്ന് മാത്രമാണ് എറണാകുളത്ത് നടത്താന്‍ ലക്ഷ്യമിടുന്ന ന്യൂനപക്ഷ സെമിനാറെന്നാണ് വിശദീകരണം. ഇതിന് തയാറാക്കിയ ഉത്തരവും സര്‍ക്കാര്‍ പുറത്തുവിട്ടു. എന്നാല്‍ സെമിനാറില്‍ ഉയരുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി ജനുവരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിപുലമായ സെമിനാര്‍ നടത്തണമെന്ന് ഉത്തരവിലുണ്ട്. ടൂറിസം, വ്യവസായം, ന്യൂനപക്ഷം, പ്രവാസികാര്യം പോലെ സര്‍ക്കാരിന് താല്‍പര്യമുള്ള മേഖലകളില്‍ പ്രത്യേക യോഗത്തിന് അത് അവസരമൊരുക്കും. അതുവഴി ന്യൂനപക്ഷ സംഗമത്തിന് കളമൊരുങ്ങുമെന്നാണ് വിലയിരുത്തുന്നത്.

]]>
https://www.chandrikadaily.com/ayyappa-sangam-should-be-stopped-it-is-a-politically-motivated-event-petition-in-supreme-court.html/feed 0
അധ്യാപക യോഗ്യത പരീക്ഷ സുപ്രീം കോടതി ഉത്തരവിനെതിരെ കേരളം പുനഃപരിശോധനാ ഹര്‍ജി നല്‍കും https://www.chandrikadaily.com/kerala-will-file-a-review-petition-against-the-supreme-court-order-on-teacher-eligibility-test.html https://www.chandrikadaily.com/kerala-will-file-a-review-petition-against-the-supreme-court-order-on-teacher-eligibility-test.html#respond Mon, 08 Sep 2025 08:54:43 +0000 https://www.chandrikadaily.com/?p=353215 തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും. കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ടെറ്റ് യോഗ്യത നേടാത്തവര്‍ക്ക് അധ്യാപക ജോലി അവസാനിപ്പിക്കണമെന്നാണ് സുപ്രീം കോടതി വിധി.

ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് വിവിധ ഹൈക്കോടതികളില്‍ നിന്നുള്ള 28 അപ്പീലുകള്‍ പരിഗണിച്ച് സെപ്റ്റംബര്‍ 14ന് വിധി പ്രഖ്യാപിച്ചത്. അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത നിര്‍ബന്ധമാണോ എന്നതായിരുന്നു കോടതി പ്രധാനമായും പരിഗണിച്ചത്. ഇന്‍-സര്‍വീസ് അധ്യാപകര്‍ക്കു വിധി ബാധകമാക്കിയ സാഹചര്യത്തില്‍, ഇത് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമം (ആര്‍.ടി.ഇ. ആക്ട്) അനുസരിച്ച് ടെറ്റ് യോഗ്യത നിര്‍ബന്ധമാണ്. ഈ യോഗ്യതയില്ലാത്ത ഇന്‍-സര്‍വീസ് അധ്യാപകര്‍ക്ക് സര്‍വീസില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെടും. ആര്‍.ടി.ഇ. നിയമം നിലവില്‍ വരുന്നതിന് മുമ്പ് നിയമിതരായ അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നിര്‍ബന്ധമാണ്. കോടതിവിധി വരുന്ന സെപ്തംബര്‍ ഒന്നിന് അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം സര്‍വീസ് ബാക്കിയുള്ള സീനിയര്‍ അധ്യാപകര്‍ക്ക് വിരമിക്കല്‍ വരെ സര്‍വീസില്‍ തുടരാം. എന്നാല്‍, ഇവര്‍ക്ക് സ്ഥാനക്കയറ്റത്തിന് ടെറ്റ് യോഗ്യത നിര്‍ബന്ധമാണ്. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള അധ്യാപകര്‍ ഈ ഉത്തരവ് മുതല്‍ രണ്ട് വര്‍ഷത്തിനകം ടെറ്റ് യോഗ്യത നേടിയില്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് വിധേയരാകേണ്ടി വരും ഇവയാണ് വിധിയിലെ പ്രധാന ഉള്ളടക്കം.

വിധിയുടെ പശ്ചാത്തലത്തില്‍ പ്രൊമോഷനുകളും പുതിയ നിയമനങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും. സാധാരണയായി ഒരു തൊഴില്‍ മേഖലയിലെ യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ നിലവിലുള്ളവരെ സംരക്ഷിക്കാറുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരുകള്‍ ഇതിന് തയ്യാറായില്ല. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ കേന്ദ്ര നിയമങ്ങള്‍ക്കാണ് മുന്‍ഗണന. ഈ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

]]>
https://www.chandrikadaily.com/kerala-will-file-a-review-petition-against-the-supreme-court-order-on-teacher-eligibility-test.html/feed 0