health
വായ്പുണ്ണിനെ നിസാരമായി കാണുന്നുണ്ടോ? ചിലപ്പോള്‍ കാന്‍സര്‍ ആവാം
വായിലെ കാന്‍സര്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വളരെ അപകടകാരിയാണ്.
വായ്പുണ്ണിനെ പലരും നിസാരമായി ആണ് കാണുന്നത്. വെറുതെ ഒരു വായ്പുണ്ണാണെന്നോ സ്ട്രെസ്സ് മൂലമുള്ളതാണെന്നോ കരുതി പലരും ഇത് അവഗണിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ഇതെല്ലാം വായിലെ കാന്‍സറിന്റെ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ കാന്‍സര്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്നതാണെന്ന് മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന് ഹോസ്പിറ്റലിലെ ഡോ. വിജയ് ഹരിഭക്തി പറയുന്നത്.
വായയിലെ കാന്‍സര്‍ കോശങ്ങള്‍ വളരെ വേഗത്തില്‍ കഴുത്തിലെ ലസികാ ഗ്രന്ഥികളിലേക്കും തുടര്‍ന്ന് ശ്വാസകോശം, അസ്ഥികള്‍ എന്നിവിടങ്ങളിലേക്കും പടരാന്‍ സാധ്യതയുണ്ട്. ഇങ്ങനെ പടര്‍ന്നു കഴിഞ്ഞാല്‍ ചികിത്സ കൂടുതല്‍ സങ്കീര്‍ണ്ണമാകും. ഒരു വായ്പുണ്ണല്ലേ, തനിയെ മാറിക്കോളും എന്ന് കരുതി ചികിത്സ വൈകിപ്പിക്കുന്നത് രോഗം ഗുരുതരമാക്കാന്‍ കാരണമാകുന്നു. രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ഏത് മാറ്റവും അപകടസൂചനയാകാം. വായിലെ കാന്‍സര്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ വളരെ അപകടകാരിയാണ്. എന്നാല്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ ഇത് പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കുന്ന ഒന്നാണ് എന്നതാണ് ആശ്വാസകരമായ വശം.
ഇതില്‍ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍
അള്‍സറുകള്‍: രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത വായ്പുണ്ണുകള്‍.
വെള്ളയോ ചുവപ്പോ ആയ പാടുകള്‍: വായയുടെ ഉള്‍വശത്തോ നാക്കിലോ കാണപ്പെടുന്ന തടിക്കുപ്പുകള്‍.
ല്യൂക്കോപ്ലാകിയ: ഉരച്ചു കളയാന്‍ പറ്റാത്ത വിധം കവിളിന്റെ ഉള്‍വശത്തോ നാക്കിലോ കാണുന്ന വെളുത്ത പാടുകള്‍. ഇവ കാന്‍സറിന് മുന്നോടിയാകാന്‍ സാധ്യതയുണ്ട്.
എറിത്രോപ്ലാകിയ: രക്തം വരാന്‍ സാധ്യതയുള്ള ചുവന്ന പാടുകള്‍. ഇവ അപകടകരമാണ്.
മുഴകള്‍: വായയിലോ താടിയെല്ലിലോ കഴുത്തിലോ ഉണ്ടാകുന്ന വേദനയില്ലാത്ത മുഴകള്‍.
ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്: ചവക്കാനോ വിഴുങ്ങാനോ സംസാരിക്കാനോ ഉണ്ടാകുന്ന പ്രയാസം. ഈ ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ആരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്?
പുകയില ഉപയോഗിക്കുന്നവര്‍, മദ്യപാന ശീലമുള്ളവര്‍, മോശമായ വായ ശുചിത്വമുള്ളവര്‍ ,വായക്കുള്ളില്‍ നിരന്തരം മുറിവേല്‍പ്പിക്കുന്ന മൂര്‍ച്ചയുള്ള പല്ലുകള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. മിക്കവാറും വായ്പുണ്ണുകള്‍ അണുബാധയോ വിറ്റാമിന്‍ കുറവോ മൂലം ഉണ്ടാകുന്നതാകാം. എന്നാല്‍ വായയിലെ പാടുകളോ പുണ്ണുകളോ രണ്ടാഴ്ച കഴിഞ്ഞിട്ടും മാറുന്നില്ലെങ്കില്‍, പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം അല്ലെങ്കില്‍ വേദന, നാവിന്റെ ചലനം കുറയുകയോ തരിപ്പ് അനുഭവപ്പെടുകയോ ചെയ്യുമ്പോള്‍, കഴുത്തിലെ ഗ്രന്ഥികളില്‍ വീക്കം കാണുമ്പോള്‍ ഓറല്‍ ഓങ്കോളജിസ്റ്റിനെ കാണാന്‍ മടിക്കരുത്.
പ്രതിരോധ മാര്‍ഗങ്ങള്‍
പുകയിലയും മദ്യവും ഒഴിവാക്കുക: കാന്‍സര്‍ തടയാനുള്ള ഏറ്റവും പ്രധാന വഴി ഇതാണ്.
വായ ശുചിത്വം: കൃത്യമായി പല്ല് തേക്കുകയും വായ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
ഭക്ഷണം: ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലടങ്ങിയിരിക്കുന്ന ആന്റി-ഓക്സിഡന്റുകള്‍ കോശങ്ങളെ സംരക്ഷിക്കുന്നു.
വെയില് ഏല്‍ക്കാതിരിക്കുക: ചുണ്ടുകളെ ബാധിക്കുന്ന കാന്‍സര്‍ തടയാന്‍ അമിതമായ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുമ്പോള്‍ ലിപ് ബാം എന്നിവ ഉപയോഗിക്കാം.
പരിശോധനകള്‍: പതിവായി ദന്തപരിശോധന നടത്തുന്നത് വായയിലെ മാറ്റങ്ങള്‍ നേരത്തെ കണ്ടെത്താന്‍ സഹായിക്കും.
health
നിങ്ങൾ എത്ര തവണ കുളിച്ചാലും ശരീരത്തിലെ ഈ ഭാഗങ്ങളിലെ അഴുക്ക് പൂര്‍ണമായും പോകില്ല ?
‘ദുർഗന്ധവും ചർമ്മ പ്രശ്നങ്ങളുമുണ്ടാക്കും’
ഡോക്ടറെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
health
വയര്‍ നിറയെ ഭക്ഷണം കഴിച്ച് ഉറങ്ങുന്നവരാണോ? അറിയാം ആരോഗ്യത്തിന് ഉണ്ടാകുന്ന ഗുരുതര ദോഷങ്ങള്‍
വിശപ്പ് പൂര്‍ണമായി മാറാതെ, വയറില്‍ അല്പം സ്ഥലം ബാക്കി വെച്ച് ഉറങ്ങുന്നതാണ് ശരീരത്തിന് കൂടുതല്‍ ഗുണകരമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
രാത്രിയില്‍ വയര്‍ നിറയെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്ന ശീലം ആരോഗ്യത്തിന് ദോഷകരമാണെന്ന് ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും ഒരേ സ്വരത്തില്‍ മുന്നറിയിപ്പ് നല്കുന്നു. വിശപ്പ് പൂര്‍ണമായി മാറാതെ, വയറില്‍ അല്പം സ്ഥലം ബാക്കി വെച്ച് ഉറങ്ങുന്നതാണ് ശരീരത്തിന് കൂടുതല്‍ ഗുണകരമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിന് പിന്നില്‍ നിരവധി ശാസ്ത്രീയ കാരണങ്ങളുണ്ട്.
എന്തുകൊണ്ട് രാത്രി ഭക്ഷണം കുറക്കണം?
ദഹനത്തിന് വിശ്രമം ലഭിക്കും
ഉറക്ക സമയത്ത് ശരീരത്തിലെ മെറ്റബോളിസം മന്ദഗതിയിലാകും. ഈ സമയത്ത് അമിതമായി ഭക്ഷണം കഴിച്ചാല്‍ അത് ദഹിപ്പിക്കാന്‍ ശരീരം അധികമായി അധ്വാനിക്കേണ്ടിവരും. ഇതോടെ ദഹനക്കേട്, ഗ്യാസ്, വയറുവേദന തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അല്പം വിശപ്പോടെ കിടക്കുന്നത് ദഹനപ്രക്രിയയെ ലഘൂകരിക്കും.
ആഴത്തിലുള്ള ഉറക്കം ഉറപ്പ്
വയര്‍ നിറഞ്ഞ അവസ്ഥയില്‍ ശരീരം ഭക്ഷണം ദഹിപ്പിക്കുന്ന തിരക്കിലായിരിക്കും. ഇതു മൂലം മസ്തിഷ്കത്തിന് പൂര്‍ണ വിശ്രമം ലഭിക്കാതെ ഉറക്കത്തിന്റെ ഗുണനിലവാരം കുറയും. മിതമായ ഭക്ഷണത്തോടെ കിടക്കുമ്പോള്‍ ശരീരം വേഗത്തില്‍ വിശ്രമാവസ്ഥയിലേക്കെത്തുകയും ഉന്മേഷത്തോടെ ഉണരാന്‍ സാധിക്കുകയും ചെയ്യും.
നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഒഴിവാക്കാം
കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് വയറിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ വരാന്‍ ഇടയാക്കും. ഇതാണ് നെഞ്ചെരിച്ചിലിനും അസ്വസ്ഥതക്കും കാരണം. രാത്രി ഭക്ഷണം കുറക്കുന്നത് ഈ പ്രശ്നങ്ങള്‍ നിയന്ത്രിക്കാന്‍ സഹായകമാണ്.
തടി കുറയ്ക്കാന്‍ സഹായകരം
രാത്രിയില്‍ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നത് ഇന്‍സുലിന്‍ നില നിയന്ത്രിക്കാനും ശരീരത്തിലെ കൊഴുപ്പ് ശേഖരണം കുറയ്ക്കാനും സഹായിക്കുന്നു. അമിതവണ്ണം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ലളിതമായെങ്കിലും ഫലപ്രദമായ മാര്‍ഗമാണ്.
പ്രമേഹ നിയന്ത്രണത്തിന് ഗുണം
മിതമായ രാത്രി ഭക്ഷണം അടുത്ത ദിവസം രാവിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പട്ടിണി കിടക്കരുത്: വിശപ്പ് പൂര്‍ണമായി മാറുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം നിര്‍ത്തുക എന്നതാണ് ഉദ്ദേശം.
സമയക്രമം പാലിക്കുക: ഉറങ്ങുന്നതിന് കുറഞ്ഞത് 23 മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചു തീര്‍ക്കുക.
ലഘുഭക്ഷണം തിരഞ്ഞെടുക്കുക: കഞ്ഞി, പച്ചക്കറികള്‍, ഓട്സ് തുടങ്ങിയ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ രാത്രി അനുയോജ്യമാണ്.
കിടക്കാന്‍ നേരം കഠിനമായ വിശപ്പ് തോന്നുന്നുവെങ്കില്‍ ഒരു ഗ്ലാസ് ചൂടുപാല് കുടിക്കുന്നത് നല്ല ഉറക്കത്തിനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.
ആരോഗ്യമുള്ള ജീവിതശൈലി തുടങ്ങുന്നത് ചെറിയ മാറ്റങ്ങളിലൂടെയാണ്. രാത്രി ഭക്ഷണത്തിലെ ഈ ലളിതമായ നിയന്ത്രണം തന്നെ ദീര്‍ഘകാല ആരോഗ്യത്തിന് വലിയ മാറ്റം ഉണ്ടാക്കും.
health
ക്ലോക്കിലെ ടിക്ക് ടിക്ക് ശബ്ദം കേള്‍ക്കുമ്പോള്‍ ദേഷ്യമോ വെറുപ്പോ? ഇത് മിസോഫോണിയയായിരിക്കാം
‘ശബ്ദത്തോടുള്ള വിദ്വേഷം’ എന്ന പേരിലും അറിയപ്പെടുന്ന മിസോഫോണിയ ഒരു കേൾവി രോഗമല്ല.
ചില പ്രത്യേക ശബ്ദങ്ങൾ കേൾക്കുമ്പോൾ അമിതമായ വെറുപ്പോ ദേഷ്യമോ തോന്നുന്നുണ്ടോ? ഭക്ഷണം ചവയ്ക്കുന്ന ശബ്ദം, ശ്വാസമെടുക്കൽ, വിരൽ ഞൊട്ടൽ, പേന ക്ലിക്ക് ചെയ്യുന്നത്, കീബോർഡിൽ ടൈപ്പ് ചെയ്യുന്ന ശബ്ദം, ക്ലോക്കിലെ ടിക്ക് ടിക്ക് ശബ്ദം, വെള്ളം ഇറ്റിറ്റു വീഴുന്നത് തുടങ്ങിയ സാധാരണ ശബ്ദങ്ങൾ പോലും അസഹനീയമായി തോന്നുന്നവർക്ക് മിസോഫോണിയ (Misophonia) എന്ന അവസ്ഥ ഉണ്ടാകാം.
‘ശബ്ദത്തോടുള്ള വിദ്വേഷം’ എന്ന പേരിലും അറിയപ്പെടുന്ന മിസോഫോണിയ ഒരു കേൾവി രോഗമല്ല. മറിച്ച്, തലച്ചോർ ചില ശബ്ദങ്ങളെ എങ്ങനെ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്നതുമായി ബന്ധപ്പെട്ട മാനസിക-നാഡീ അവസ്ഥയാണ്. പലപ്പോഴും മനുഷ്യർ ഉണ്ടാക്കുന്ന ചെറിയ ശബ്ദങ്ങളാണ് ഇതിന് കാരണമാകുന്നത്. പുറമേ കാണുന്നവർക്ക് വിചിത്രമായി തോന്നാവുന്ന ഇത്തരം പ്രതികരണങ്ങൾ ചിലർക്കു നിയന്ത്രണാതീതമാകാറുമുണ്ട്.
ഗവേഷണങ്ങൾ പ്രകാരം, ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിലും സ്ത്രീകളിലുമാണ് മിസോഫോണിയയുടെ ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നത്. മിക്കവരിലും 9 മുതൽ 13 വയസിനുള്ളിലാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ തുടങ്ങുന്നത്. ഈ പ്രായത്തിൽ പെൺകുട്ടികളിൽ ഉണ്ടാകുന്ന ശാരീരികവും ഹോർമോൺ സംബന്ധവുമായ മാറ്റങ്ങൾ ഇതിന് ഒരു കാരണമാകാമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ‘കറന്റ് ബയോളജി’ എന്ന ശാസ്ത്രീയ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, നാഡീവ്യൂഹം വഴി തലച്ചോറിലെത്തുന്ന ചില ആന്തരിക പ്രേരണകളാണ് മിസോഫോണിയയെ ഉണർത്തുന്നത്.
പ്രധാന ലക്ഷണങ്ങൾ:
ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ മിസോഫോണിയയുള്ളവരിൽ വൈകാരികവും ശാരീരികവുമായ മാറ്റങ്ങൾ ഉണ്ടാകാം. പെട്ടെന്നുള്ള ദേഷ്യം, അറപ്പും വെറുപ്പും, നെഞ്ചിടിപ്പ് കൂടുക, വിയർപ്പ്, പേശികൾ മുറുകുക തുടങ്ങിയ ശാരീരിക പ്രതികരണങ്ങൾ ഇതിൽപ്പെടുന്നു. ശബ്ദം കേൾക്കുന്ന സാഹചര്യത്തിൽ നിന്ന് ഉടൻ ഒഴിഞ്ഞുപോകണമെന്ന തോന്നലും സാധാരണമാണ്.
എന്തുകൊണ്ട് സംഭവിക്കുന്നു?
മിസോഫോണിയയുടെ കൃത്യമായ കാരണം ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. എന്നാൽ, വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളും കേൾവിയുമായി ബന്ധപ്പെട്ട ഭാഗങ്ങളും തമ്മിലുള്ള അമിതമായ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് ആന്റീരിയർ ഇൻസുലാർ കോർട്ടക്സ് എന്ന തലച്ചോർ ഭാഗം ഇത്തരം ശബ്ദങ്ങളോട് അതിവേഗം പ്രതികരിക്കുന്നതാണ് പ്രശ്നത്തിന് കാരണം.
മിസോഫോണിയ പൂര്‍ണമായി മാറ്റാനുള്ള മരുന്നുകൾ നിലവിലില്ലെങ്കിലും, ഇത് നിയന്ത്രിക്കാൻ വഴികളുണ്ട്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് അല്ലെങ്കിൽ വൈറ്റ് നോയിസ് ഉപയോഗിക്കുന്ന സൗണ്ട് തെറാപ്പി, ചിന്താഗതികളിൽ മാറ്റം വരുത്തുന്ന കൗൺസിലിങ് (CBT), ഇയർപ്ലഗ്ഗുകൾ അല്ലെങ്കിൽ ഹെഡ്ഫോണുകൾ ഉപയോഗിച്ച് ശബ്ദം കുറയ്ക്കൽ, മതിയായ ഉറക്കം, വ്യായാമം, ധ്യാനം എന്നിവ വഴി സമ്മർദ്ദം കുറയ്ക്കൽ എന്നിവ സഹായകരമാണ്.
ഇത്തരം ലക്ഷണങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നവർ ഓഡിയോളജിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ സമീപിച്ച് കൃത്യമായ ഉപദേശം തേടുന്നത് ഉചിതമാണെന്ന് വിദഗ്ധർ പറയുന്നു.
-
kerala1 day agoപഴയ ബസുകള്‍ പുതുക്കി ഇറക്കുന്നതിന് വിലക്ക്; കുരുക്കിലായി കേരളത്തിലെ ഇരുന്നൂറോളം സ്വകാര്യബസുകള്‍
-
News1 day agoചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവം; നാല് മാസം കോമയിലായിരുന്ന കുട്ടിയും മരിച്ചു
-
india23 hours agoസന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ
-
india23 hours agoക്ഷേത്ര പരിസരത്ത് കഞ്ചാവ് കൃഷി നടത്തിയ പൂജാരി പിടിയിൽ
-
News1 day agoഹൈഡ്രജന്‍ ചോര്‍ച്ച: ആര്‍ട്ടിമിസ്-2 വിക്ഷേപണം മാര്‍ച്ചിലേക്ക് മാറ്റി
-
india22 hours agoരാജസ്ഥാനിൽ ‘ഫ്രീ ഫലസ്തീൻ’ പോസ്റ്റർ പതിച്ചു; ബ്രിട്ടീഷ് പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം
-
india21 hours ago‘സുപ്രിംകോടതി വിലക്കിയിട്ടും യുപിയിൽ ബുൾഡോസർ രാജ് തുടരുന്നു’; വിമർശനവുമായി അലഹബാദ് ഹൈക്കോടതി
-
india22 hours ago‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
