entertainment

മലയാളത്തിലെ ഹിറ്റ് ഗാനങ്ങളുടെ ശില്പി എസ്.പി. വെങ്കിടേഷ് വിടവാങ്ങി

By webdesk17

February 03, 2026

ചെന്നൈ: മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളുടെ ശില്പി എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. തൊണ്ണൂറുകളില്‍ മലയാള സിനിമാ സംഗീത ലോകത്ത് വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു അദ്ദേഹം.

1955 മാര്‍ച്ച് 5-ന് തമിഴ്നാട്ടിലായിരുന്നു ജനനം. മാന്‍ഡലിന്‍ വിദ്വാനായിരുന്ന പിതാവ് പഴനിയില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ഗിത്താര്‍, ബാഞ്ചോ തുടങ്ങിയ ഉപകരണങ്ങളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. 1971-ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പം ഗിത്താറിസ്റ്റായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ശ്യാം, രവീന്ദ്രന്‍, എ.ടി. ഉമ്മര്‍ തുടങ്ങിയ പ്രമുഖരുടെ സഹായിയായും വെങ്കിടേഷ് പ്രവര്‍ത്തിച്ചു.

1986-ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലൂടെ മലയാളത്തില്‍ സ്വതന്ത്ര സംഗീത സംവിധായകനായി മാറി. മലയാളത്തില്‍ ഏകദേശം 150-ലേറെ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിരുന്നു. ഒട്ടുമിക്ക ചിത്രങ്ങളും ബ്ലോക്ക്ബസ്റ്ററുകളായിരുന്നു.

‘വിണ്ണിലെ ഗന്ധര്‍വ വീണകള്‍’, ‘ശാന്തമീ രാത്രിയില്‍’, ‘തളിര്‍വെറ്റിലയുണ്ടോ’, ‘നീലരാവിലൊരു നിഴല്‍’, ‘പുലരിപ്പൂക്കളാല്‍’ തുടങ്ങിയവ മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന ഗാനങ്ങളാണ്. 1993-ല്‍ ‘പൈതൃകം’, ‘ജനം’ എന്നീ സിനിമകളിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.