kerala
ബിഗ് സ്ക്രീനിലെ കുഞ്ഞ് താരം മീതിക വെനേഷ് കലോത്സവ വേദിയിലും തിളങ്ങി
എറണാകുളം ചെറായി എസ്.എം.എച്ച്.എസ്.എസ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ഊലിക്കരചെറായി സ്വദേശികളായ വെനേഷിന്റെയും ലൈബയുടെയും മകളുമായ മീതിക വെനേഷ് ആണ് ഈ മിടുക്കി.
കൊച്ചി: ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കുഞ്ഞ് താരം മീതിക വെനേഷ് സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. എറണാകുളം ചെറായി എസ്.എം.എച്ച്.എസ്.എസ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയും ഊലിക്കരചെറായി സ്വദേശികളായ വെനേഷിന്റെയും ലൈബയുടെയും മകളുമായ മീതിക വെനേഷ് ആണ് ഈ മിടുക്കി.
എറണാകുളം ജില്ലയില്‍ നിന്നായി 64-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എസ്.എം.എച്ച്.എസ്.എസ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മീതിക മിമിക്രിയില്‍ എ ഗ്രേഡ് നേടി. നാഗസാരംഗി സിനിമയിലെ നടി ഷീല, കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറ ബുജി, സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശന് എന്നിവരുടെ ശബ്ദങ്ങള്‍ക്കൊപ്പം പ്രകൃതിയിലെ വിവിധ ശബ്ദങ്ങള്‍, ഡിജെ എഫക്റ്റുകള്‍, മമ്മി റിട്ടേണ്‍സ് സിനിമ ട്രെയ്ലര് എന്നിവയും ഉള്‍പ്പെടുത്തി ആയിരുന്നു മീതികയുടെ അവതരണം.
പത്താം ക്ലാസ് വരെ സിബിഎസ്ഇയില് പഠിച്ചിരുന്ന മീതിക കഴിഞ്ഞ വര്‍ഷം കഥകളിയിലും മിമിക്രിയിലും സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. നാലര വയസുമുതല്‍ ഭരതനാട്യം, കേരളനടനം, കുച്ചുപ്പുടി തുടങ്ങിയ നൃത്തശൈലികളില്‍ പരിശീലനം നേടിയിട്ടുള്ള മീതിക കഴിഞ്ഞ രണ്ട് വര്‍ഷമായി കഥകളിയും അഭ്യസിച്ചു വരികയാണ്.
കുട്ടിക്കാലം മുതലേ മിമിക്രി, മോണോ ആക്ട്, ക്ലാസിക്കല്‍ ഡാന്‍സ് എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കിയ മീതിക ചാനല്‍ പരിപാടിയായ കോമഡി ഉത്സവം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. ബാലനടിയായി തണ്ടര്‍ ബോയ്സ് എന്ന സിനിമയിലും അഭിനയിച്ചു. നിലവില്‍ അളിയന്‍സ് എന്ന സീരിയലിലും ബെറ്റര്‍ സിക്സ് എന്ന സിനിമയിലും അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.
സംസ്ഥാന കലോത്സവത്തില്‍ കഥകളിയില്‍ ‘കീചകവധം’ എന്ന ആട്ടമാണ് മീതിക അവതരിപ്പിച്ചത്.
kerala
ഉംറ തീർഥാടകരുടെ യാത്ര മുടങ്ങി; 46 പേർ വിമാനത്താവളത്തിൽ കുടുങ്ങി
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതാണെന്ന് ആകാശ എയർ വിശദീകരിച്ചു.
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉംറയ്ക്കായി പുറപ്പെടാനെത്തിയ 46 തീർഥാടകരുടെ യാത്ര മുടങ്ങി. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയതാണെന്ന് ആകാശ എയർ വിശദീകരിച്ചു. എന്നാൽ പകരം യാത്രാ സംവിധാനങ്ങളെക്കുറിച്ച് യാതൊരു അറിയിപ്പും നൽകിയിട്ടില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
യാത്ര മുടങ്ങിയതോടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രായമായവർ ഉൾപ്പെടെയുള്ള തീർഥാടകർ വിമാനത്താവളത്തിൽ ബുദ്ധിമുട്ടിലായി. പകരം യാത്രാ ക്രമീകരണങ്ങളോ ടെർമിനലിൽ തുടരുന്ന യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാതെയാണ് വിമാനക്കമ്പനിയുടെ നടപടി എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഇതിനിടെ പശ്ചിമേഷ്യയിലെ സാഹചര്യം ഗുരുതരമാകുകയാണ്. ഇറാനിൽ പണപ്പെരുപ്പം, ഭക്ഷ്യവില വർധന, കറൻസി മൂല്യത്തകർച്ച എന്നിവയെ തുടർന്ന് ഭരണമാറ്റം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാണ്. ഈ പ്രതിഷേധങ്ങൾക്ക് അമേരിക്ക സഹായം നൽകുന്നുവെന്ന് ആരോപിച്ച് മേഖലയിൽ ഉള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അമേരിക്കയ്ക്ക് സൈനിക ബേസുകളുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ കുറയ്ക്കാൻ വിവിധ വിമാനക്കമ്പനികൾ തീരുമാനിച്ചതെന്നാണ് വിവരം. ഇതാണ് ഉംറ തീർഥാടകരുടെ യാത്ര മുടങ്ങാൻ കാരണമായതെന്നും സൂചനകളുണ്ട്.
kerala
‘വോട്ടര്‍മാരെ വെറുപ്പിക്കാനില്ല’; തൃശൂര്‍ കലോത്സവ നഗരിയില്‍ പാട്ടുപാടി ചാണ്ടി ഉമ്മന്‍;
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍…’ എന്ന ഗാനം പാടിയതോടെ ചുറ്റുമുള്ളവര്‍ കൈയ്യടിയോടെ പിന്തുണച്ചു.
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവ നഗരിയില്‍ ചാനല്‍ ഫ്ലോറില്‍ മൈക്ക് ലഭിച്ചപ്പോള്‍ പാട്ടുപാടി ശ്രദ്ധ നേടി പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍. ‘ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍…’ എന്ന ഗാനം പാടിയതോടെ ചുറ്റുമുള്ളവര്‍ കൈയ്യടിയോടെ പിന്തുണച്ചു.
വോട്ടുപിടിക്കാനിറങ്ങുമ്പോള്‍ പാട്ടുപാടുമോ എന്ന ചോദ്യത്തിന്, ”വോട്ടര്‍മാരെ വെറുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല” എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. ”വോട്ട് പിടിക്കുന്ന സമയത്ത് പാട്ടുപാടിയാല് എന്റെ ഉള്ള വോട്ടും കൂടി പോകും. ചാനല്‍ പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ലേ എന്നെക്കൊണ്ട് പാടിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.
കവിത എഴുതാനോ പാടാനോ തനിക്ക് വലിയ പരിചയമില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ”എല്‍ദോസ് കുന്നപ്പിള്ളിയുടെ കവിത കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് കവിത അറിയില്ല. ട്രൈ ചെയ്തിട്ടുമില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിമിക്രിക്കാര് തന്റെ ശബ്ദം അനുകരിക്കാറുണ്ടോയെന്ന ചോദ്യത്തിന്, ”എന്റെ സൗണ്ട് അങ്ങനെ മിമിക്രിക്കാര് അനുകരിക്കാറായിട്ടില്ല,” എന്നായിരുന്നു മറുപടി.
കലോത്സവ നഗരിയെക്കുറിച്ച് അദ്ദേഹം ആവേശത്തോടെ പ്രതികരിച്ചു. ”തൃശൂരിലെ കലോത്സവം അടിപൊളിയാണ്. ഒന്നാംതരം അറേഞ്ച്മെന്റ്സാണ്. ഇത് കലയുടെ നാടും സാംസ്കാരിക തലസ്ഥാനവുമാണ്. പുലിക്കളി, പൂരം, ബോണ്‍ നതാലെ തുടങ്ങി എല്ലാ കലാപരവും സാംസ്കാരികവുമായ പരിപാടികളും നടക്കുന്ന ഇടം. പ്രത്യേകിച്ച് വടക്കുന്നാഥന്റെ മണ്ണില്‍ ആയതിന്റെ ഒരു പ്രത്യേക വൈബുണ്ട്,” എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പിതാവ് ഉമ്മന്‍ ചാണ്ടിയെ പോലെ തനിക്കുമെപ്പോഴും ആള്‍ക്കൂട്ടമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”കലോത്സവ നഗരിയിലൂടെ ഒരു മണവാളനെപ്പോലെ എന്നെ പിടിച്ചുവലിച്ചുകൊണ്ടുവന്നതായിരുന്നു,” എന്ന് ചിരിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെ.പി. ശങ്കരദാസ് 14 ദിവസത്തെ റിമാന്‍ഡില്‍
കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി പി.എസ്. മോഹിത് എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഐ നേതാവുമായ കെ.പി. ശങ്കരദാസിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡോക്ടറുടെ തീരുമാനം അനുസരിച്ച് ആശുപത്രി മാറ്റം സംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.
കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി പി.എസ്. മോഹിത് എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ചികിത്സയില്‍ കഴിയുന്ന കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തിയത്.
എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. എഐടിയുസി നേതാവുകൂടിയായ അദ്ദേഹം കഴിഞ്ഞ കുറച്ചുദിവസങ്ങളായി അബോധാവസ്ഥയിലാണെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചു.
ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, അദ്ദേഹത്തെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം ആശുപത്രിയില്‍ അബോധാവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിക്കുകയും, ഇതിന് തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളിയാണ് എസ്ഐടി അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്ന ശങ്കരദാസ്, മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി നിര്‍ദേശമനുസരിച്ച് തീരുമാനിക്കുമെന്ന് അറിയിച്ചു.
-
Film1 day agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala1 day agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
kerala24 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala23 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala22 hours agoനാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച
-
News22 hours agoരണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ്; പരമ്പര സമനിലയിൽ
-
kerala2 days agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
