കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ ന്യൂനപക്ഷ ക്ഷേമത്തെ തകര്‍ക്കുകയാണെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി ലോക്‌സഭയില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തന്നെ തട്ടിയെടുക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ സാമ്പത്തിക ബഹിഷ്‌കരണത്തെ ന്യായീകരിക്കാനായി സിദ്ധാന്തങ്ങള്‍ മെനഞ്ഞെടുക്കുകയാണ്. തെരുവ് കച്ചവടക്കാരെ തകര്‍ക്കുന്നത് മുതല്‍ ഹലാല്‍ അംഗീകൃത ഉല്‍പ്പന്നങ്ങളെ തുടച്ചുമാറ്റുന്നത് വരെയുള്ള നടപടികളാണ് നടപ്പിലാക്കുന്നത്. ഒരു സര്‍ക്കാര്‍ അതിന്റെ തന്നെ പൗരന്മാരുടെ തൊഴിലിന്റെ മാന്യത തകര്‍ക്കുകയും ജനസംഖ്യയിലെ ഒരു ഘടകത്തെ സാമ്പത്തികമായ അപ്രസക്തിയിലേക്ക് തള്ളുകയും ചെയ്യുന്നതിന്റെ ഏറ്റവും നീചമായ ഉദാഹരണമാണിത്.
ന്യൂനപക്ഷ വിഭാഗത്തിലെ യുവാക്കളെ വിദ്യഭ്യാസത്തില്‍ നിന്നും തൊഴിലവസരങ്ങളില്‍ നിന്നും പുറത്ത് നിര്‍ത്താനുള്ള പരിപാടികളാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് സമദാനി കുറ്റപ്പെടുത്തി. പ്രത്യേകമായ വിവേചനമാണ് അവര്‍ക്കെതിരെ പുലര്‍ത്തുന്നത്. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുള്ള മെറിറ്റ്- കം- മീന്‍സ് സ്‌കോളര്‍ഷിപ്പിനുള്ള തുക 7.34 കോടിയില്‍ നിന്ന് നാമമാത്രമായ 0.060 കോടിയിലേക്ക് വെട്ടിക്കുറച്ചു. മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ് അടിച്ചു മാറ്റുകയും മെട്രിക്‌സ് സ്‌കോളര്‍ഷിപ്പ് തകര്‍ക്കുകയും ചെയ്തു.
രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തന്നെ നിഷേധിച്ചുകൊണ്ട് കേരളത്തെ ശിക്ഷിച്ച നടപടി ബജറ്റിനെ കഴുത്തുഞെരിക്കല്‍ സാമ്പത്തിക നയത്തിന്റെ ലക്ഷണമൊത്ത രേഖയാക്കിത്തീര്‍ത്തു. ദീര്‍ഘകാലമായി കേരള ജനത ഉന്നയിച്ചു പോരുന്ന ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് ഒരു സംസ്ഥാനത്തെ ശക്തവും ഭീകരവുമായ അവഗണനയ്ക്ക് വിധേയമാക്കിയപ്പോള്‍ കേരളത്തിന് കിട്ടിയത് ഒഴിഞ്ഞ പാത്രം മാത്രമായി.
ഈയിടെയായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദേശ കരാറുകള്‍ ഫലത്തില്‍ വന്നാല്‍ ഇന്ത്യന്‍ വിപണി സബ്‌സിഡി നല്‍കപ്പെട്ട കാര്‍ഷിക ഉത്പന്നങ്ങളും ക്ഷീരോപ്പന്നങ്ങളും കൊണ്ട് നിറയും. ഇത് ചെറുകിട കര്‍ഷക രുടെയും പ്രാദേശിക സഹകരണ സ്ഥാപനങ്ങളുടെയും ഉപജീവനത്തെ തകര്‍ക്കും. ഇത്തരം കരാറുകളില്‍ പലപ്പോഴും കര്‍ക്കശമായ ബൗദ്ധിക സ്വത്താവകാശ വകുപ്പുകള്‍ ഉണ്ടാവുക പതിവാണ്. അത് ജീവരക്ഷാ മരുന്നുകളുടെ കുത്തക വ്യാപകമാക്കി ‘ലോകത്തിന്റെ ഔഷധശാല’ എന്ന ഇന്ത്യയുടെ വിശേഷണത്തെ ഹാനികരമായി ബാധിക്കുകയും ചികിത്സാ ചിലവ് സാധാരണക്കാരന് താങ്ങാവാനാകാത്ത വിധം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഭരണഘടനാപരമായ സാമ്പത്തിക സമത്വത്തെ തകര്‍ത്ത് ജനക്ഷേമത്തെ തുരങ്കം വെക്കുന്നതാണ് കേന്ദ്ര ബജറ്റിന്റെ സ്വഭാവത്തിന് മുഖ്യമായും രണ്ട് മുഖമുദ്രകളാണുള്ളത്. ജനങ്ങളെ പിഴിയുക, അവരുടെ കഴുത്ത് ഞെരിക്കുക. ബജറ്റില്‍ സ്വീകരിച്ച സാസത്തിക നയങ്ങളിലുനെീളം ഈ രണ്ട് പ്രത്യേകതകളും പ്രകടമാണ്. അതിനെ പ്രത്യാഘാതങ്ങള്‍ ജനങ്ങള്‍ക്ക് ദൂരവ്യാപകമായ ദുരന്തങ്ങള്‍ വരുത്തിവെക്കുമെന്ന് സമദാനി പാഞ്ഞു.
രാജ്യത്തെ സാമ്പത്തികമായ ഏറ്റക്കുറച്ചില്‍ ഞെട്ടിക്കുന്ന അവസ്ഥയിലേക്ക് വര്‍ദ്ധിക്കുകയാണ്. ഇന്ത്യയിലെ അസമത്വം പരസ്പരം ചൂഷണം ചെയ്യുന്ന അവസ്ഥയിലെത്തിയതായി ഏറ്റവും പുതിയ ഓക്‌സ്ഫാം റിപ്പോര്‍ട്ടില്‍ നിന്നും മനസ്സിലാക്കാനാകും. രാജ്യത്തെ ആകെ സമ്പത്ത് ഏറ്റവും ധനികരായ ഒരു ശതമാനം കയ്യടക്കിക്കഴിഞ്ഞു. അടിത്തട്ടിലുള്ള അമ്പപത് ശതമാനം പണിയെടുക്കുന്ന പാവങ്ങള്‍ നിലനിന്നു പോകുന്നത് ആകെ സമ്പത്തിന്റെ വെറും മൂന്ന് ശതമാനം കൊണ്ടാണ്. ഇതിനെ എങ്ങനെയാണ് വികസിതഭാരതം എന്ന് വിളിക്കാന്‍ കഴിയുക? ഇത് വികസനമല്ല. പാവപ്പെട്ടവന്റെ ചിലവില്‍ ശതകോടീശ്വരന്മാര്‍ക്ക് ഒരുക്കിക്കൊടുക്കുന്ന സദ്യയാണ്. ഏത് സാമ്പത്തിക നയത്തിലും നിരാശ്രയരെപ്പറ്റിയാണ് ചിന്തിക്കേണ്ടത്. ഹിന്ദി കവി പറഞ്ഞതുപോലെ: ‘ഭദ്രമായ ജീവിതം നയിക്കുന്നവരേ, എത്രയോ മനുഷ്യര്‍ നിരാശ്രയരാണ്!’
വിലക്കയറ്റം, തൊഴിലില്ലായ്മ, മലിനീകരണം തുടങ്ങിയ മുഖ്യ വിഷയങ്ങളെയെല്ലാം ബജറ്റ് അവഗണിച്ചു. രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് നല്‍കാന്‍ ഒന്നും ഈ ബജറ്റിലില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള ഒരു നടപടിയും ബജറ്റിലില്ല. കഴിഞ്ഞ പത്ത് വര്‍ഷം സൃഷ്ടിച്ച തൊഴിലിന്റെ കണക്ക് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സമദാനി ആവശ്യപ്പെട്ടു.
ജനങ്ങളെ പിഴിയുന്ന സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ സ്ഥാപനങ്ങള്‍ക്കുമെതിരെ നൊബേല്‍ സമ്മാന ജേതാക്കളായ ഡാരന്‍ അജമോലുവും ജെയിംസ് റോബിന്‍സണും നല്‍കിയ താക്കീത് സര്‍ക്കാര്‍ ഓര്‍ക്കണം. യഥാര്‍ത്ഥത്തില്‍ സാമൂഹ്യശാസ്ത്രത്തിന്റെപിതാവായി വിശേഷിപ്പിക്കപ്പെടുന്ന പ്രശസ്ത തത്ത്വചിന്തകന്‍ ഇബ്‌നു ഖല്‍ദൂന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടത്തിയ നിരീക്ഷണമാണ് അവരുടെ മുന്നറിയിപ്പില്‍ മുഴങ്ങിക്കേട്ടത്. ജനങ്ങളെ പിഴിയുന്ന സാമ്പത്തിക നയങ്ങള്‍ നാഗരികതയുടെ തകര്‍ച്ചയ്ക്ക് തന്നെ വഴിവെക്കുമെന്നാണ് ഇബ്‌നു ഖല്‍ദൂന്‍ പ്രസ്താവിക്കുകയുണ്ടായത്.
രാജ്യത്തിന്റെ വിവിധ സാമൂഹിക വിഭാഗങ്ങളെയും അതിന്റെ ഫെഡറല്‍ സംസ്ഥാനങ്ങളെയും ജനങ്ങളെത്തന്നെയും പിഴിഞ്ഞുകൊണ്ടല്ല രാഷ്ട്രത്തിന്റെ ഭാവി കെട്ടിപ്പടുക്കേണ്ടത്, ഓരോ ഇന്ത്യക്കാരന്റെയും മനുഷ്യനെന്ന നിലയിലുള്ള മാന്യതയുടെ അടിസ്ഥാനത്തിലാണ്. അതാകട്ടെ മതവിശ്വാസത്തിനും സംസ്ഥാനത്തിനും ബാങ്ക് ബാലന്‍സിനുമെല്ലാം അതീതമായിരിക്കുകയും വേണം.