india

തിരുമലക്ഷേത്രത്തിൽ ഹിന്ദു ജീവനക്കാർ മതിയെന്ന് ദേവസ്ഥാനം, വഖഫ് ബോർഡിൽ അമുസ്‌ലിംകൾ വേണമെന്നാണ് കേന്ദ്ര നിലപാട്; വിമർശനവുമായി അസദുദ്ദീൻ ഉവൈസി

By webdesk13

November 03, 2024

തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ജീവനക്കാരായി ഹിന്ദുക്കൾക്ക് മാത്രം മതിയെന്ന് ദേവസ്ഥാനം ചെയർമാൻ പ്രഖ്യാപിക്കുമ്പോൾ വഖഫ് ബോർഡിൽ കേന്ദ്ര സർക്കാർ അമുസ്‌ലിംകളെ ഉൾപ്പെടുത്താൻ ​ശ്രമിക്കുകയാണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഉവൈസി.

തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ചെയർമാനായ ബി.ആർ നായിഡുവിന്റെ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് മോദി സർക്കാരിന്റെ ഇരട്ടത്താപ്പിനെ ഉവൈസി പരിഹസിച്ചത്.

‘തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ പറയുന്നത് ഹിന്ദുക്കൾ മാത്രമേ തിരുമലയിൽ ജോലി ചെയ്യാവൂ എന്നാണ്. എന്നാൽ വഖഫ് ബോർഡുകളിലും വഖഫ് കൗൺസിലിലും മുസ്‌ലിംകളല്ലാത്തവർ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് മോദി സർക്കാർ ആഗ്രഹിക്കുന്നു. മിക്ക ഹിന്ദു എൻഡോവ്‌മെന്റ് നിയമങ്ങളും ഹിന്ദുക്കൾ മാത്രമേ അതിൽ അംഗങ്ങളാകൂ എന്ന് ശഠിക്കുന്നു’​വെന്നായിരുന്നു എക്സിലെഴുതിയ പോസ്റ്റിൽ ഉവൈസി ഉന്നയിച്ചത്.

വെങ്കിടേശ്വര ഭഗവാന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിലെ എല്ലാ ജീവനക്കാരും ഹിന്ദുക്കളായിരിക്കണമെന്നായിരുന്നു തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി) പുതിയ ചെയർമാനായ ബി.ആർ നായിഡുവിന്റെ പ്രസ്താവന. ഇതിന് പിന്നാലെയാണ് ഉവൈസി മോദിസർക്കാരിന്റെ വഖഫ് ബില്ലിലെ നിലപാട് ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തിയത്.

വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്നതാണ് മോദി സർക്കാരിന്റെ വഖഫ് ഭേദഗതി ബില്‍. വഖഫ് ബോർഡിൽ അമുസ്‍ലിംകളെ അംഗങ്ങള്‍ ആക്കണമെന്നതുള്‍പ്പെടെ 40ഓളം ഭേദഗതികള്‍ ആണ് ബില്ലിലുള്ളത്.