Art

അവതരണത്തിൽ തനിമ നിലനിര്‍ത്തി മല്‍സരാര്‍ഥികള്‍; അറബിക് കലോത്സവത്തിന് തുടക്കമായി

By webdesk14

January 04, 2025

തിരുവനന്തപുരം തൈക്കാട് മോഡല്‍ സ്‌കൂളിലെ കടലുണ്ടിപ്പുഴ വേദിയില്‍ ഖുറാന്‍ പാരായണം, മുഷര എന്നീ ഇനങ്ങളാണ് അരങ്ങേറിയത്. 14 ജില്ലകളില്‍ നിന്ന് 14 കുട്ടികളാണ് ഖുറാന്‍ പാരായണ മത്സരത്തില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളെ 4 ക്ലസ്റ്ററുകളായി തിരിച്ചാണ് മത്സരം. ഖുറാന്‍ പാരായണ വിദഗ്ദ്ധരായ അല്‍ ഹാഫിസ് മുഹമ്മദ് ഉനൈസ് അബ്രറി, ഡോ. മുഹമ്മദ് ഇസ്മായില്‍, ഷിബഹുദ്ദീന്‍ മൗലവി എന്നിവരാണ് മത്സരത്തിന്റെ വിധികര്‍ത്താക്കളായത്. മത്സരാര്‍ത്ഥികള്‍ക്ക് മികച്ച പ്രോല്‍സാഹനമാണ് പ്രേക്ഷകര്‍ നല്‍കിയത്.

വേദി പതിനാറായ ചാലിയാറില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും അറബിക് ഗാനമത്സരം അരങ്ങേറി. അറബിക് ശീലുകളുമായി മല്‍സരാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ കാണികളുടെ പ്രോത്സാഹനവും പിന്തുണയും അവര്‍ക്ക് പ്രചോദനമേകി. ശിശുക്ഷേമ സമിതി ഹാളില്‍ ഉച്ചയ്ക്ക് 1:45 ന് തുടങ്ങിയ അറബിക്ക് ഗാനമത്സരം മൂന്ന് ക്ലസ്റ്ററുകള്‍ പിന്നിട്ട് 4 മണിയോടെയാണ് സമാപിച്ചത്. വിധിനിര്‍ണയത്തിന്ന് എത്തിയത് പ്രൊഫസര്‍ ഡോ. അബ്ദു പദിയില്‍ ,റഹ്‌മാന്‍ വാഴക്കാട്,അബ്ദുല്ലാഹ് കരുവാരക്കുണ്ട് എന്നിവരാണ് .

തൈക്കാട് മോഡല്‍ എച്ച് എസ് എസിലെ കടലുണ്ടിപുഴ വേദിയില്‍ മുഷര മത്സരം നടന്നു.13 കുട്ടികളാണ് മത്സരിച്ചത്. ഖുറാനിലെ അക്ഷരശ്ലോകങ്ങളെല്ലാം മത്സരാര്‍ത്ഥികള്‍ വളരെ അക്ഷരസ്ഫുടതയോടെ ചൊല്ലി അവതരിപ്പിച്ചു. ഖുറാന്‍ വിദഗ്ദ്ധരായ അല്‍ ഹഫീസ് മുഹമ്മദ് ഉനൈസ് അബ്രറി, പി എ അഷറഫ് മണ്ണാന്‍ചേരി, ഡോ കെ ഷേഖ് മുഹമ്മദ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

വേദി പതിനാറായ ചാലിയാറില്‍ കാണികളെ വിസ്മയിപ്പിച്ച അറബിക് മോണോ ആക്ട് പ്രകടനങ്ങള്‍ അരങ്ങേറി. 14 ജില്ലകളെയും പ്രതിനിധീകരിച്ച് വന്ന കലാകാരന്മാര്‍ അവരുടെ കലാമികവ് വേദിയില്‍ പ്രകടിപ്പിച്ചപ്പോള്‍ കാണികളില്‍ നിന്നും മികച്ച പ്രോത്സാഹനമാണ് ലഭിച്ചത്. നാല് ക്ലസ്റ്ററുകളിലായി നടത്തപ്പെട്ട അറബിക്ക് മോണോ ആക്ട് മത്സരം വൈകുന്നേരം 4 മണിക്ക് ആരംഭിക്കുകയും ആറുമണിയോടുകൂടി സമാപിക്കുകയും ചെയ്തു. ഡോക്ടര്‍ ജെ ബദറുദ്ദീന്‍ ആശാന്റെയ്യത്ത്, ഫൈസല്‍ കെ, ഡോക്ടര്‍ അബ്ദുല്‍ മജീദ് അടങ്ങിയ മൂന്ന അംഗ വിധി നിര്‍ണയ പാനലാണ് വിജയികളെ പ്രഖ്യാപിച്ചത്. സമകാലിക വിഷയങ്ങള്‍ പ്രമേയമാക്കിയാണ് കലാകാരന്മാര്‍ മോണോ ആക്ടുകള്‍ ചിട്ടപ്പെടുത്തിയത്.