Football

2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു

By webdesk17

December 06, 2025

2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ നറുക്കെടുത്തു. 42 ടീമുകളെ 12 ഗ്രൂപ്പുകളിലായി (A-L) നറുക്കെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ടീം അര്‍ജന്റീന ഗ്രൂപ്പ് ‘ജെ’യിലാണ്. ഗ്രൂപ്പ് ‘ജെ’യില്‍ അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളും ഉള്‍പ്പെടുന്നു. അതേസമയം നിലവിലെ റണ്ണേഴ്സ് അപ്പായ ഫ്രാന്‍സ് ഗ്രൂപ്പ് ‘ഐ’ലാണ്. സെനഗല്‍, നോര്‍വേ എന്നീ ടീമുകളാണ് മറ്റംഗങ്ങള്‍.

ബ്രസീല്‍ ഗ്രൂപ്പ് ‘സി’യിലാണ്. മൊറോക്കോ, ഹൈതി, സ്‌കോട്ട്ലന്‍ഡ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഗ്രൂപ്പ് ‘എ’യിലെ ആദ്യ രണ്ട് ടീമുകളായ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യമത്സരം. സ്പെയിന്‍, യുറഗ്വായ് ടീമുകള്‍ ഗ്രൂപ്പ് എച്ചിലും ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകള്‍ ഗ്രൂപ്പ് ‘എല്ലി’ലും ഏറ്റുമുട്ടും.

വാഷിങ്ടണ്‍ ഡിസിയിലെ കെന്നഡി സെന്ററിലാണ് നറുക്കെടുപ്പ് നടന്നത്. ഫിഫ പ്രഖ്യാപിച്ച പ്രഥമ സമാധാനപുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചു.

അമേരിക്ക, കാനഡ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായി അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെ നടക്കുന്ന ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുന്നത്. ഇതിനകം 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കിയുള്ള ആറുടീമുകള്‍ക്കായി പ്ലേ ഓഫ് മത്സരങ്ങള്‍ നടക്കാനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ 32 ടീമുകളാണുണ്ടായിരുന്നത്.

മൂന്നു രാജ്യങ്ങളിലെ 16 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. യുഎസില്‍ ന്യൂയോര്‍ക്ക്, ഡാലസ്, കന്‍സാസ് സിറ്റി, ഹൂസ്റ്റണ്‍, അറ്റ്‌ലാന്റ, ലോസ് ആഞ്ജലിസ്, ഫിലാഡെല്‍ഫിയ, സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ബോസ്റ്റണ്‍, മിയാമി എന്നിവിടങ്ങളിലായി 11 സ്റ്റേഡിയങ്ങളില്‍ ലോകകപ്പ് മത്സരം നടക്കും.കാനഡയില്‍ രണ്ടും (വാന്‍കൂവര്‍, ടൊറന്റോ) മെക്സിക്കോയില്‍ മൂന്നും (മെക്സിക്കോ സിറ്റി, മോണ്ടെറി, ഗൗതലജാറ) വേദികളുണ്ട്.

48 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പിന് 42 ടീമുകള്‍ യോഗ്യതനേടിക്കഴിഞ്ഞു. ബാക്കി ആറു ടീമുകള്‍ പ്ലേ ഓഫിലൂടെ യോഗ്യതനേടും. യൂറോപ്പില്‍നിന്നാണ് നാലു ടീമുകള്‍. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുന്നത്. ഇന്റര്‍ കോണ്ടിനെന്റല്‍ പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കാണ് യോഗ്യത. ആറു ടീമുകള്‍ മത്സരിക്കുന്നു. മാര്‍ച്ച് 26-നും 31-നുമാണ് പ്ലേ ഓഫ് മത്സരങ്ങള്‍.