വയനാട്: മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്ന് തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ മാനന്തവാടി പൊലീസ് കേസെടുത്തു. ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാനന്തവാടി പാണ്ടിക്കടവ് സ്വദേശിനിയായ 21കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാനന്തവാടി എസ്‌ഐ എം.സി. പവനനാണ് അന്വേഷണ ചുമതല. പൊലീസ് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ശരീരത്തിൽ നിന്ന് ലഭിച്ച രണ്ട് തുണിക്കഷണങ്ങളിൽ ഒന്ന് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റൊരു കഷണം നേരത്തെ തന്നെ അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സംഘത്തിന് കൈമാറിയിരുന്നു.
പ്രസവത്തിനു ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി രണ്ട് തവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും സ്‌കാനിങ് നടത്താൻ തയ്യാറായില്ലെന്നതാണ് പരാതിയിലെ പ്രധാന ആരോപണം. തുടർന്ന് ശരീരത്തിൽ നിന്നാണ് തുണിക്കഷണം പുറത്തുവന്നതെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
മെഡിക്കൽ കോളേജിലെ സ്ത്രീരോഗ വിഭാഗം ഡോക്ടറുടെ ഭാഗത്തുണ്ടായ ശ്രദ്ധക്കുറവാണ് തുണി ശരീരത്തിൽ കുടുങ്ങാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ മന്ത്രി ഒ.ആർ. കേളു, ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ), ആശുപത്രി സൂപ്രണ്ട് എന്നിവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്.