india

മൊബൈല്‍ കണ്ടെത്താന്‍ ഡാമിലെ വെള്ളം വറ്റിച്ച സംഭവം; ഉദ്യോഗസ്ഥന് 53000 രൂപ പിഴ ചുമത്തി ഛത്തീസ്ഗഡ് സര്‍ക്കാര്‍

By webdesk13

May 30, 2023

സർക്കാർ ഉദ്യോഗസ്ഥന്റെ വിലകൂടിയ ഫോൺ വീണ്ടെടുക്കാൻ ഡാമിലെ വെള്ളം വറ്റിച്ച സംഭവത്തിൽ നടപടി തുടർന്ന് ഛത്തീസ്ഗഡ് സർക്കാർ. റിസർവോയറിൽ നിന്ന് 42 ലക്ഷം ലിറ്റർ വെള്ളം വറ്റിക്കാൻ വാക്കാൽ അനുമതി നൽകിയ ജലസേചന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന് 53,000 രൂപ പിഴ ചുമത്തി.

ഈ തുക ശമ്പളത്തില്‍ നിന്ന് പിടിക്കാനും സബ് ഡിവിഷണല്‍ ഓഫീസര്‍ ആര്‍.കെ ധിവാറിന് ഇന്ദ്രാവതി പ്രോജക്ട് സൂപ്രണ്ട് എന്‍ജിനീയര്‍ എഴുതിയ കത്തിൽ ആവശ്യപ്പട്ടു. ഛത്തീസ്ഗഡിലെ പങ്കജ്പൂരിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഖേർകട്ട പാറകോട്ട് റിസർവോയർ സന്ദർശിക്കാൻ എത്തിയ ഫുഡ് ഇൻസ്‌പെക്ടർ രാജേഷ് വിശ്വാസിൻ്റെ 96,000 രൂപ വിലയുള്ള ‘സാംസങ് എസ്23’ ഫോൺ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

പിന്നീട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്റെ അനുമതിയോടെ അണക്കെട്ട് വറ്റിച്ച് ഫോൺ കണ്ടെത്തി. മൂന്നു ദിവസത്തെ ദൗത്യത്തിനൊടുവിൽ ഫോൺ കണ്ടെത്തിയെങ്കിലും ഉപയോഗശൂന്യമായി മാറി. വിവരം പുറത്തുവന്നതോടെ വൻ വിവാദമായി മാറുകയും ചെയ്തു. പിന്നാലെയാണ് രാജേഷിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.