kerala

ജനവിധി സി.പി.എം ഉള്‍ക്കൊള്ളണം

By webdesk17

December 16, 2025

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാനത്തുടനീളം സി.പി.എം അഴിച്ചുവിടുന്ന അക്രമങ്ങള്‍ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ മര്യാദകളെ വെല്ലുവിളിക്കുന്നതുമാണ്. ജനവിധി വ്യക്തമായി പുറത്തുവന്നിട്ടും ആ നിയോഗം ഉള്‍ക്കൊള്ളാന്‍ സി.പി.എം നേതൃത്വത്തിനോ അണികള്‍ക്കോ ഇനിയും കഴിഞ്ഞിട്ടില്ല എന്ന വസ്തുത അതിവ ഗൗരവകരമാണ്. ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ്. ജനങ്ങള്‍ നല്‍കുന്ന ഓരോ വിധിയും ഒരു രാഷ്ട്രിയ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പാഠപുസ്തകമായിരിക്കണം. എന്നാല്‍, സി.പി.എം സ്വീകരിക്കുന്ന നിലപാട്, ജ നാധിപത്യ പ്രക്രിയയുടെ അടിസ്ഥാന തത്വങ്ങളെപ്പോലും ചോദ്യം ചെയ്യുന്നതാണ്.

കണ്ണൂര്‍ പാനൂരിലെ പാറാട് ടൗണിലും പരിസരത്തും സി.പി.എം സംഘം നടത്തിയ അക്രമങ്ങള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തോല്‍വിക്കു ശേഷമുള്ള പ്രതികരണമായി കാണാന്‍ കഴിയില്ല. ഇത് ഒരുതരം കലാപസമാനമായ അഴിഞ്ഞാട്ടമാണ്. വടിവാളുമായി യു.ഡി.എഫ് പ്രവര്‍ത്തകരെ തിരഞ്ഞ് വിടുകളിലേക്ക് പാഞ്ഞുകയറിയതും കല്ലേറ് നടത്തിയതും പാര്‍ട്ടി കൊടി കൊണ്ട് മുഖം മറച്ച് അക്രമങ്ങള്‍ നടത്തിയതും നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടിപ്പൊളിച്ചതും സംസ്ഥാനത്തെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പൊലീസ് നോക്കിനില്‍ക്കെ ഇത്തരമൊരു അതിക്രമം അരങ്ങേറിയെങ്കില്‍, അത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍, പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഈ ബാധ്യത നിറവേറ്റുന്നതില്‍ ഉണ്ടായ വീഴ്ച്ച ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അക്രമങ്ങള്‍ക്ക് പിന്നാലെ അരങ്ങേറുന്ന സി.പി.എം നേതാക്കളുടെ കൊലവിളി പ്രസംഗങ്ങള്‍, ഈ അക്രമരാഷ്ട്രീയത്തിന് പാര്‍ട്ടി നേതൃത്വത്തിന്റെ മൗനാനുവാദം ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. അക്രമങ്ങള്‍ക്കൊപ്പം കൊലവിളി പ്രസംഗങ്ങളും സി.പി.എം നേതാക്കള്‍ വ്യാപകമായി നടത്തുന്നുണ്ട്. സി.പി.എം ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗം നടത്തിയ പ്രസംഗം ഇത്തരത്തിലുള്ളതാണ്. അരിവാളുകൊണ്ട് വേറെ ചില പണികള്‍ തങ്ങള്‍ക്കറിയാമെന്നും മുസ്ലിം ലീഗ് പിറ്റേദിവസം കരിദിനം ആചരിക്കേണ്ടിവരുമെന്നൊക്കെയുള്ള പരാമര്‍ശങ്ങളാണ് ഇയാള്‍ നടത്തിയത്.

സി.പി.എമ്മിന് ജനങ്ങള്‍ നല്‍കിയ ഈ ശക്തമായ താക്കിത്, തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പതിവായി കാണുന്നതുപോലെ മറ്റ് പാര്‍ട്ടികളുടെ തലയില്‍ കെട്ടിവെച്ച് തടി തപ്പാനുള്ള ശ്രമവും ഭൂഷണമല്ല. തങ്ങളുടെ പരാജയത്തിന് യു.ഡി.എഫിനെ കുറ്റപ്പെടുത്താന്‍ സി.പി.എം കിണഞ്ഞു ശ്രമിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ പലയിടത്തും ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാന്‍ സഹായിച്ചത് സി.പി.എമ്മിന്‍ന്റെ നിലപാടുകളും തന്ത്രങ്ങളുമാണെന്നതാണ് യാഥാര്‍ത്ഥ്യം. പല വാര്‍ഡുകളിലും ബി.ജെ.പിയെ സഹായിക്കുന്ന സമീപനം സ്വീകരിച്ചത് ഈ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന വിമര്‍ശനമായിരുന്നു. സി.പി.എമ്മിന് ബി.ജെ.പിയുമായുള്ള ബന്ധം മറച്ചുവെക്കാനും ജനവിധി അംഗീകരിക്കാതിരിക്കാനുമാണ് ഇപ്പോള്‍ പരാജയത്തിന്റെ ഉത്തരവാദിത്തം യൂ.ഡി.എഫിന്റെ തലയില്‍ വെച്ചുകെട്ടാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.

ജനം ഒരു രാഷ്ട്രീയ പാര്‍ട്ടിയെ തമസ്‌കരിച്ചതിന് വ്യക്തമായ കാരണങ്ങളുണ്ടാകും. ദുര്‍ ഭരണമാണോ, ഭരണവിരുദ്ധ വികാരമാണോ, നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയാണോ, കൊള്ളക്കും കൊള്ളരുതായ്മകള്‍ക്കും കൂട്ടുനിന്നതാണോ അതോ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളോ? ഈ ചോദ്യങ്ങള്‍ക്കാണ് സി.പി.എം ഉത്തരം കണ്ടെത്തേണ്ടത്. അക്രമം കൊണ്ടോ, കുറ്റപ്പെടുത്തലുകള്‍ കൊണ്ടോ ജനങ്ങളെ ഭയപ്പെടുത്താനും പ്രതിപക്ഷത്തെ ഇല്ലാതാക്കാനും ശ്രമിക്കുന്നത് തികച്ചും മണ്ടത്തരമാണ്. ഇത് ജനങ്ങള്‍ക്കിടയിലെ പാര്‍ട്ടി ഇമേജിന് കൂടുതല്‍ കോട്ടം വരുത്തുകയേ ഉള്ളൂ. ജനാധിപത്യത്തില്‍, അധികാരം ജനങ്ങളുടെ കൈയിലാണ്. ജനങ്ങള്‍ നല്‍കിയ വിധി അംഗീകരിക്കുക, എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് ആത്മപരിശോധന നടത്തുക. തെറ്റുകള്‍ തിരുത്തി കൂടുതല്‍ ശക്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക ഇതാണ് ഒരു ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടി ചെയ്യേണ്ടത്. അക്രമത്തിലൂടെ തങ്ങളുടെ അരിശം തീര്‍ക്കുന്നതിന് പകരം, തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടത്തി പരിഹരിക്കാനുള്ള രാഷ്ട്രീയ പക്വത സി.പി.എം നേതൃത്വവും അണികളും കാണിക്കണം. അല്ലെങ്കില്‍, അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഇതിലും കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഈ അക്രമങ്ങളിലൂടെ അവര്‍ സ്വയം നല്‍കുന്നത്.