india

രാഷ്ട്ര പുത്രന് വിടചൊല്ലി രാജ്യം; വിലാപയാത്ര തുടങ്ങി, സംസ്‌കാരം രാവിലെ 11.45ന്

By webdesk13

December 28, 2024

എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. നിഗംബോധ് ഘട്ടിലെ സംസ്‌കാരസ്ഥലം വരെയാണ് വിലാപയാത്ര. രാവിലെ 11.45ഓടെ അദ്ദേഹത്തിന്റെ മൃതദേഹം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിക്കും.

എ.ഐ.സി.സി ആസ്ഥാനത്ത് മന്‍മോഹന്‍ സിങിന് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍, ഡി.കെ ശിവകുമാര്‍ വിവിധ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഭൗതിക ശരീരത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, അരവിന്ദ് കെജ്രിവാള്‍, പ്രിയങ്ക ഗാന്ധി, പ്രകാശ് കാരാട്ട്, കെ.സി. വേണുഗോപാല്‍ തുടങ്ങി പ്രമുഖരുടെ നീണ്ടനിര ആദരമര്‍പ്പിച്ചു. സൈന്യം മുന്‍ പ്രധാനമന്ത്രിയുടെ ഭൗതികശരീരത്തില്‍ ദേശീയപതാക പുതപ്പിച്ചു.

മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണെന്ന് നഷ്ടമായതെന്ന് യോഗത്തില്‍ അവതരിപ്പിച്ച അനുശോചന പ്രമേയത്തില്‍ പറയുന്നു.