Connect with us

News

‘ശ്വാസമെടുക്കാന്‍ കഴിയാതെ രോഗി ആശുപത്രിയുടെ വരാന്തയില്‍ കാത്ത് നിന്നു; സഹായിക്കാന്‍ എത്താതെ ഡോക്ടര്‍’, ചികിത്സ നിഷേധിച്ചെന്ന ആരോപണത്തില്‍ വിളപ്പില്‍ശാല ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published

on

തിരുവനന്തപുരം: വിളപ്പില്‍ശാല പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതരാവസ്ഥയില്‍ എത്തിയ രോഗിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍, ശ്വാസംമുട്ടിയ അവസ്ഥയില്‍ എത്തിയ രോഗി ആശുപത്രി വരാന്തയില്‍ ഏറെ നേരം കാത്തുനില്‍ക്കുന്നതാണ് കാണുന്നത്.

കൊല്ലംകൊണം സ്വദേശിയായ ബിസ്മീര്‍ (37) ജനുവരി 19ന് പുലര്‍ച്ചെ ഏകദേശം 1.30 ഓടെ ഭാര്യയോടൊപ്പം ആശുപത്രിയില്‍ എത്തിയിരുന്നു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നുവെങ്കിലും, ആശുപത്രിയുടെ ഗ്രില്‍ തുറക്കുകയോ പ്രാഥമിക ചികിത്സ നല്‍കുകയോ ചെയ്യാന്‍ ഡോക്ടര്‍മാരോ നഴ്സുമാരോ എത്തിയില്ലെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഗുരുതരാവസ്ഥയില്‍ രോഗി എത്തിയിട്ടും ആശുപത്രി അധികൃതര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന ആരോപണം ശക്തമാണ്. അതേസമയം, ആശുപത്രി ഗേറ്റ് പട്ടികള്‍ കയറുന്നതിനെ തുടര്‍ന്നാണ് പൂട്ടിയിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്നും ചികിത്സയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

പിന്നീട് ബിസ്മീറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, എത്തുന്നതിന് ഏകദേശം 20 മിനിറ്റ് മുന്‍പേ രോഗി മരിച്ചതായി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നല്‍കാന്‍ കുടുംബം തയ്യാറെടുക്കുകയാണ്. സ്വിഗ്ഗി ജീവനക്കാരനായിരുന്ന ബിസ്മീറിന്റെ മരണത്തില്‍ ചികിത്സാ പിഴവുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് കുടുംബം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബാലന്റെ പ്രസ്താവന അസംബന്ധം, സജി ചെറിയാൻ പറഞ്ഞത് ‌അനാവശ്യം; ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല: ‌പാലോളി മുഹമ്മദ് കുട്ടി

Published

on

മലപ്പുറം: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന മുൻ മന്ത്രി എ.കെ ബാലൻ്റെ വിദ്വേഷ പ്രസ്താവനയ്ക്കെതിരെ മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ബാലന്റെ പ്രസ്താവന അസംബന്ധമാണ്. ജമാഅത്തെ ഇസ്‌ലാമിയെയും ആർഎസ്എസിനെയും സിപിഎം ഒരുപോലെയല്ല കാണുന്നതെന്നും പാലോളി പറ‍ഞ്ഞു.

മാറാട് കലാപത്തിൽ ജമാഅത്തെ ഇസ്‌ലാമി ഉണ്ടായിട്ടില്ലല്ലോ…? സജി ചെറിയാന്റെ പ്രസ്താവന അനാവശ്യമായിരുന്നു. മുസ്‌ലിം ലീഗ് മത്സരിക്കുന്നയിടങ്ങളിൽ അവർ ജയിക്കുന്നത് മുസ്‌ലിംകളുടെ വോട്ട് കൊണ്ട് മാത്രമല്ല, ഹിന്ദുവിന്റെ വോട്ടുമുണ്ട്. ആർഎസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയത്തെ എതിർക്കുമ്പോഴും അവർ ഇന്ത്യയിൽ ഒരു ശക്തിയേയല്ല. മുസ്‌ലിംകൾ ഉള്ളയിടങ്ങളിൽ അവരിൽ ഒരു വിഭാഗം ആ ആശയം പ്രചരിപ്പിച്ചുനടക്കുന്നുവെന്ന് മാത്രം. മറിച്ച് ആർഎസ്എസ് അങ്ങനെയല്ല. അത് അപകടമാണ്. എല്ലാ ജനവിഭാഗങ്ങൾക്കും അവർ അപകടമാണ്.

Continue Reading

News

30 ലക്ഷത്തിലധികം രൂപ രേഖകളില്ലാതെ കടത്താന്‍ ശ്രമം; വയനാട്ടില്‍ സ്വകാര്യബസ് യാത്രക്കാരന്‍ എക്‌സൈസ് പിടിയില്‍

പുലര്‍ച്ചെ മൂന്നുമണിയോടെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം.

Published

on

മാനന്തവാടി: വയനാട്-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ രേഖകളില്ലാതെ ലക്ഷക്കണക്കിന് രൂപ കടത്താന്‍ ശ്രമിച്ച യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് സാമ്‌റിന്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 30,93,900 രൂപ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

പുലര്‍ച്ചെ മൂന്നുമണിയോടെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. എക്‌സൈസ് സംഘം സ്ഥിരമായി നടത്തുന്ന മയക്കുമരുന്ന് പരിശോധനയ്ക്കിടയില്‍ മുഹമ്മദ് സാമ്‌റിന്‍ അസ്വസ്ഥനായി പെരുമാറിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.

പണം ആര്‍ക്ക്, എവിടേക്ക് കൊണ്ടുപോകുന്നതാണ് എന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ക്ക് ഒന്നും കാണിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പണം എക്‌സൈസ് സംഘം പിടിച്ചെടുത്ത് എണ്ണി തിട്ടപ്പെടുത്തി. യുവാവിനെ കസ്റ്റഡിയിലെടുത്തതായും അധികൃതര്‍ അറിയിച്ചു.

പിടികൂടിയ തുക തുടര്‍നടപടികള്‍ക്കായി ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കി.

പരിശോധനയ്ക്ക് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ശശിയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, വി. ബാബു, സി.കെ. രഞ്ജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്. സുഷാദ്, കെ. റഷീദ് എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

‘വാക്ക് പാലിക്കുന്നു, ആ വാക്ക് നിറവേറ്റാന്‍ ബുള്ളറ്റും വില്‍ക്കുന്നു’; റോഡ് നിര്‍മ്മാണത്തിനായി സ്വന്തം ബുള്ളറ്റ് വില്‍ക്കാനൊരുങ്ങി വാര്‍ഡ് മെമ്പര്‍

Published

on

റോഡ് നിര്‍മ്മാണത്തിനായി സ്വന്തം ബുള്ളറ്റ് വിറ്റ് പണ കണ്ടെത്താനൊരുങ്ങുകയാണ് ഒരു വാര്‍ഡ് മെമ്പര്‍. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡ് മെമ്പര്‍ ഷബീര്‍ മാഞ്ഞാമ്പ്രയാണ് പീച്ചാണിപ്പറമ്പ് റോഡ് നിര്‍മ്മാണത്തിനായി ബൈക്ക് വില്‍ക്കുന്നത്. 35 വര്‍ഷമായി പീച്ചാണിപ്പറമ്പ് മുണ്ടക്കല്‍ പള്ളിയാലില്‍ കോളനിയില്‍ താമസിക്കുന്ന 10 ലധികം വീട്ടുകാര്‍ക്ക് സ്വന്തമായി റോഡോ, ഒരിടവഴിയോ ഒന്നും തന്നെയില്ല. വാര്‍ത്തകളിലൊക്കെ ഇടം പിടിച്ചിട്ടുണ്ട്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഷബീര്‍ ബൈക്ക് വില്‍ക്കുന്ന കാര്യം അറിയിച്ചത്.

ഷെബീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ട ഉടന്‍ മഞ്ഞളാം കുഴി അലി എംഎല്‍എ അടക്കം പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിന് വേണ്ട ഫണ്ട്  നല്‍കാം എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വാക്ക് പാലിക്കുന്നു, ആ വാക്ക് നിറവേറ്റാൻ എനിക്കേറ്റവും ഇഷ്ടമുള്ള ഈയൊരു ബുള്ളറ്റും വിൽകുന്നു.

ഞാൻ വാക്ക് പാലിച്ചു. എഗ്രിമെന്റ് വെച്ചു, അഡ്വാൻസ് നൽകി, ഇനി ബാക്കി പണം നൽകണം. അതിന് വേണ്ടി എന്റെ ബുള്ളറ്റ് വിൽക്കുകയാണ്. ഇതുകൊണ്ടൊന്നും തികയില്ല എന്നറിയാം, എങ്കിലും എത്രയും പെട്ടെന്ന് ബാക്കി കൂടി നൽകണം. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്.

35 വർഷമായി പീച്ചാണിപ്പറമ്പ് മുണ്ടക്കൽ പള്ളിയാലിൽ കോളനിയിൽ താമസിക്കുന്ന 10 ലധികം വീട്ടുകാർക്ക് സ്വന്തമായി റോഡോ, ഒരിടവഴിയോ ഒന്നും തന്നെയില്ല. വാർത്തകളിലൊക്കെ ഇടം പിടിച്ചിട്ടുണ്ട്. വർഷങ്ങളായി പലരും പറഞ്ഞു പറ്റിച്ചത് കൊണ്ടാകാം, ഞാൻ ആദ്യമായി അങ്ങോട്ട്‌ ചെന്നപ്പോൾ ആർക്കും ഇക്കുറി വോട്ടില്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടത്. ഞാനവരുടെ നാട്ടുകാരനല്ലാഞ്ഞിട്ടും ഞാനവർക്കൊരു വാക്ക് നൽകി. തുരുത്ത് പോലെ ഒറ്റപ്പെട്ട് കിടക്കുന്ന അവരുടെ ദുരവസ്ഥ നേരിൽ കണ്ടത് കൊണ്ടും, പലരുടെയും കണ്ണുനീർ നേരിൽ കണ്ടത് കൊണ്ടുമാകാം എനിക്കങ്ങനെ പറയേണ്ടി വന്നത്.

” ഞാൻ തോറ്റാലും, ജയിച്ചാലും നിങ്ങൾക്കിവിടെ റോഡിനുള്ള സ്ഥലം ഞാൻ വാങ്ങിച്ചു നൽകും ” എന്റെ കയ്യിൽ ഇത് വാങ്ങിക്കുവാനുള്ള പണം ഒന്നും തന്നെയില്ല, പക്ഷെ, ഈയൊരാവശ്യത്തിന് വേണ്ടി കൈ നീട്ടിയാൽ പലരും എന്നെ സഹായിക്കും എന്നുള്ള വിശ്വാസം എനിക്കുണ്ട്.

മെമ്പറായി സത്യ പ്രതിജ്ഞ ചെയ്ത് ഇന്നേക്ക് ഒരുമാസം, ഈയൊരു സ്ഥലം അളന്ന്, എഗ്രിമെന്റ് വെച്ചു. സ്ഥലത്തിന് അഡ്വാൻസ് തുക നൽകുകയും ചെയ്തു. സ്ഥലത്തിന്റെ ഉടമ കട്ടുപ്പാറ സ്വദേശി റഫീഖ് എന്നവരുടെ അകമഴിഞ്ഞ സഹകരണം കൊണ്ട് മാത്രമാണ് 3 ലക്ഷം രൂപക്ക് ഈയൊരു സ്ഥലം ലഭിക്കുന്നത്. റോഡിനായി അവർ വാങ്ങിയ സ്ഥലം സൗജന്യമായി വിട്ട് നൽകുകയും ചെയ്തു. ഇനി പറഞ്ഞ ദിവസത്തിനുള്ളിൽ ബാക്കി പണം നൽകി, റോഡ്‌ അവർക്ക് തുറന്നു കൊടുക്കണം. വളരെയധികം സന്തോഷത്തിലാണ് ഇവിടെയുള്ളവർ. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഈയൊരു ബുള്ളറ്റ് നൽകുന്നതിൽ സങ്കടമുണ്ട്. പക്ഷെ, ഒത്തിരി പേരുടെ സന്തോഷത്തിന് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോൾ ഒരുപാട് സന്തോഷവുമുണ്ട്… 

ഷബീർ മാഞ്ഞാമ്പ്ര
മെമ്പർ വാർഡ് 04
പീച്ചാണിപ്പറമ്പ്
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് 

See less
Continue Reading

Trending