News

ലഹരിയിലെന്ന് കരുതി പൊലീസും സഹായിച്ചില്ല; പക്ഷാഘാതംവന്ന് റോഡിൽ വീണ 56കാരൻ മരിച്ചു, ചികിത്സ നിഷേധിച്ചെന്ന ആരോപണം

By Manya

February 26, 2026

തൊടുപുഴ: പക്ഷാഘാതംവന്ന് റോഡില്‍ കുഴഞ്ഞുവീണ തൊടുപുഴ നടുക്കണ്ടം സ്വദേശിയായ പി.ടി. ജയകുമാര്‍ (56) ചികിത്സ ലഭിക്കാതിരുന്നതിനാല്‍ മരണപ്പെട്ടതായി ബന്ധുക്കളുടെ ആരോപണം. സംഭവം ഈ മാസം 14-ാം തീയതി വൈകിട്ട് തൊടുപുഴ ചുങ്കം ഭാഗത്താണ് ഉണ്ടായത്.

റോഡരികില്‍ കിടന്ന ജയകുമാറിനെ പട്രോളിങ്ങിനിടെ കണ്ട പൊലീസ് മദ്യലഹരിയിലാണെന്ന് കരുതി അവഗണിച്ചെന്നാണ് ആരോപണം. പുലര്‍ച്ചെ രണ്ടുമണിയോടെ വീണ്ടും പട്രോളിങ് നടത്തിയപ്പോഴാണ് അദ്ദേഹം അതേ സ്ഥലത്ത് കിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രാവിലെ എട്ടോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍ അതുവരെ യാതൊരു ചികിത്സയും നല്‍കിയിരുന്നില്ലെന്നാണ് ആരോപണം. ജയകുമാറിന്റെ കൈവശം തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നിട്ടും ബന്ധുക്കളെ അറിയിക്കാന്‍ ശ്രമിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് സ്‌കാന്‍ പരിശോധന നടത്തിയത്. സ്‌ട്രോക്ക് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെയും മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് പത്താം ദിവസം ജയകുമാര്‍ മരണപ്പെട്ടു.

ഭാര്യ: സുഷമ. സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി.