india

‘ഡിസംബര്‍ 10നും 15നുമിടയില്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കും’; ക്ഷമാപണം നടത്തി ഇന്‍ഡിഗോ സി.ഇ.ഒ

By webdesk17

December 05, 2025

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി യാത്രാക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രതിസന്ധി ഡിസംബര്‍ 10നും 15നുമിടക്ക് എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് സി.ഇ.ഒ പീറ്റര്‍ എല്‍ബേര്‍സ്. 1000ത്തോളം സര്‍വീസുകള്‍ നാളെയും റദ്ദാക്കപ്പെടാം. എന്നാല്‍ ഡിസംബര്‍ 15ഓടെ പൂര്‍ണമായും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ വിഷമത്തില്‍ രാജ്യത്തോട് അദ്ദേഹം പൊതുമാപ്പ് അഭ്യര്‍ഥിച്ചു.

അതിനിടെ യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആറ് പ്രധാന മെട്രോ വിമാനത്താവളങ്ങളിലെ ഇന്‍ഡിഗോയുടെ കൃത്യസമയത്തെ പ്രകടനം വ്യാഴാഴ്ച 8.5 ശതമാനമായി കുറഞ്ഞു. അതേസമയം, ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ആഭ്യന്തര വിമാനങ്ങളും അര്‍ദ്ധരാത്രി വരെ റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു. 400 ലധികം വിമാനങ്ങള്‍ റദ്ദാക്കി, വിവിധ വിമാനത്താവളങ്ങളില്‍ ധാരാളം വിമാനങ്ങള്‍ വൈകി.

കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ശൃംഖല കാര്യമായി തകരാറിലായെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 8 മുതല്‍ ഫ്ളൈറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്നും 2026 ഫെബ്രുവരി 10-നകം സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്നും എയര്‍ലൈന്‍ ഡിജിസിഎയെ അറിയിച്ചു. എഫ്ഡിടിഎല്‍ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ തെറ്റായ വിലയിരുത്തലും ആസൂത്രണത്തിലെ പാളിച്ചകളും വ്യാപകമായ തടസ്സങ്ങള്‍ക്ക് കാരണമായെന്ന് എയര്‍ലൈന്‍ സമ്മതിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു ഇന്‍ഡിഗോയുടെ മാസ് ഫ്ളൈറ്റ് തടസ്സങ്ങള്‍ അവലോകനം ചെയ്യുകയും വിമാന നിരക്കുകള്‍ നിയന്ത്രണത്തിലാക്കി പ്രവര്‍ത്തനം അടിയന്തരമായി സ്ഥിരപ്പെടുത്താന്‍ എയര്‍ലൈനിനോട് നിര്‍ദേശിക്കുകയും ചെയ്തു. പുതിയ FDTL മാനദണ്ഡങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ എയര്‍ലൈനിന് മതിയായ സമയമുണ്ടെങ്കിലും സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.