Connect with us

gulf

ഷോപ്പിങ് ബാഗുകളിലും പാക്കിങ് സാമഗ്രികളിലും ദൈവനാമങ്ങള്‍ അച്ചടിക്കുന്നത് വിലക്കി സൗദി വാണിജ്യ മന്ത്രാലയം

ദൈവനിന്ദ ഒഴിവാക്കുന്നതിനും ദൈവനാമങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് തീരുമാനം എടുത്തതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്‌മാന്‍ അല്‍ ഹുസൈന്‍ വ്യക്തമാക്കി.

Published

on

റിയാദ്: വാണിജ്യ സ്ഥാപനങ്ങള്‍ അവരുടെ ഷോപ്പിങ് ബാഗുകള്‍, പാക്കിങ് സാമഗ്രികള്‍ എന്നിവയില്‍ ദൈവനാമങ്ങള്‍ അച്ചടിക്കുന്നത് സൗദി അറേബ്യയിലെ വാണിജ്യ മന്ത്രാലയം വിലക്കി. ദൈവനിന്ദ ഒഴിവാക്കുന്നതിനും ദൈവനാമങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനുമാണ് തീരുമാനം എടുത്തതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അബ്ദുറഹ്‌മാന്‍ അല്‍ ഹുസൈന്‍ വ്യക്തമാക്കി.

ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വാണിജ്യ മന്ത്രാലയം തന്റെ എക്സ് (ട്വിറ്റര്‍) അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ തന്നെ പൊതു സ്ഥാപനങ്ങള്‍ക്ക് പേരിടുമ്പോള്‍ ദൈവനാമങ്ങള്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

വാണിജ്യ മന്ത്രാലയം അംഗീകരിച്ച ട്രേഡ് നെയിംസ് നിയമപ്രകാരം, നിരോധിത നാമങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന പേരുകളോ, സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരുകളോ വ്യാപാരനാമമായി ഉപയോഗിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ വ്യവസ്ഥകളുടെ തുടര്‍ച്ചയായാണ് പുതിയ വിലക്ക് നടപ്പാക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഡിഫ ചാമ്പ്യൻസ് ലീഗിന് വെള്ളിയാഴ്ച്ച തുടക്കം കുറിക്കും

ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്‌സ് സ്റ്റേഡിയമാണ് മത്സര വേദി.

Published

on

ദമാം : സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ഫുട്‍ബോൾ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് ജനുവരി 09 ന് തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്‌സ് സ്റ്റേഡിയമാണ് മത്സര വേദി. മേളയുടെ ഔദ്യോഗിക കിക്കോഫ് കായിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയോടെ ജനുവരി 16ന് നടക്കും.

ബിസിനസ് രംഗത്തെ പ്രമുഖരായഎച്.എം.ആർ കമ്പനി ലിമിറ്റഡാണ് മേളയുടെ മുഖ്യ പ്രായോജകർ. ഡിഫക്ക് കീഴിൽ രണ്ട് വർഷത്തോളമായി നടന്ന് വന്ന ടൂര്ണമെന്റുകളിലെ ടീമുകളുടെ പോയന്റിനെ അടിസ്ഥാനമാക്കി എ,ബി,സി എന്നീ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു. മൂന്ന് ഗ്രുപ്പുകളിൽ നിന്നുമായി മൂന്ന് ചാമ്പ്യന്മാരെ ഫൈനൽ മത്സരത്തിലൂടെ നിശ്ചയിക്കും. 45 മത്സരങ്ങളുള്ള ടൂർണമെന്റ് മെയ് അവസാന വാരം വരെ നീണ്ടുനിൽക്കും. റമദാനിൽ മത്സരങ്ങൾ ഉണ്ടായിരിക്കില്ല. വിജയികൾക്ക് ട്രോഫിയും കാശ് അവാർഡും സമ്മാനിക്കും. ടൂർണമെന്റിന്റെ ഭാഗമായി വിവിധ കലാ സാംസ്ക്കാരിക പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

ഡിഫയിൽ രജിസ്റ്റർ ചെയ്ത കളിക്കാർക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധിക്കുക. ഇതാദ്യമായാണ് ഡിഫക്ക് കീഴിൽ ലീഗ് ഫുട്‍ബോൾ മേള സംഘടിപ്പിക്കപ്പെടുന്നത്. ദമാമിലെ കാൽപന്ത് സംഘാടനത്തിന് ഏകീക്യത വേദിയെന്ന രൂപത്തിൽ 2009 ജനുവരി 08ന് പിറവി കൊണ്ട ഡിഫ പ്രശംസനീയമായ പ്രവർത്തനങ്ങളിലൂടെയാണ് പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡിഫ സാരഥികൾ പറഞ്ഞു. 24 ക്ലബുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഡിഫയിൽ ആയിരത്തിൽ പരം പ്രൊഫഷണൽ കളിക്കാരുണ്ട്. ഇടവേളകളില്ലാതെ ടൂര്ണമെന്റുകൾക്ക് വേദിയാവുന്ന പ്രവാസ ലോകത്തെ ഒരിടമാണ് ദമാം.

പ്രവാസികളിൽ കായിക അവബോധം ഉണ്ടാക്കിയെടുക്കുകയും ഫുട്‍ബോൾ വികാസത്തിനായി നിരവധി പ്രവർത്തന പരിപാടികളും, ഒപ്പം മറുകൈ അറിയാതെയുള്ള നിരവധി ജീവ കാരുണ്ണ്യ പ്രവർത്തനങ്ങളും ഡിഫക്ക് കീഴിൽ സംഘടിപ്പിച്ച് വരുന്നുണ്ടെന്ന് സംഘാടകർ വിശദീകരിച്ചു. ക്ലബുകൾക്ക് കീഴിലുള്ള കുട്ടികൾക്കായുള്ള അക്കാദമികളും നിസ്തുലമായ പ്രവർത്തനങ്ങളാണ് കാഴ്ച്ച വെക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഡിഫ പ്രസിഡന്റും ടൂർണമെന്റ് കമ്മറ്റി ചെയർമാനുമായ ഷമീർ കൊടിയത്തൂർ, ജനറൽ കൺവീനർ മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, ട്രഷറർ ജുനൈദ് നീലേശ്വരം, മീഡിയ കോഡിനേറ്റർ ആസിഫ് മേലങ്ങാടി എന്നിവർ പങ്കെടുത്തു.

 

Continue Reading

gulf

അബുദാബിയിലെ വാഹനപകടം:  കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി  നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി

പ്രവാസലോകത്ത് ഇത്തരമൊരു അനുഭവം ഇത് ആദ്യത്തെതാണ്.

Published

on

റസാഖ് ഒരുമനയൂര്‍
ദുബൈ: ആര്‍ക്കും ആരെയും സമാധാനിപ്പിക്കുവാനോ മനസ്സിനെ സ്വയം നിയന്ത്രിക്കുവാനോ കഴിയാത്തവിധം ദു:ഖം അണപൊട്ടിയൊഴുകിയ അന്തരീക്ഷത്തില്‍ നാല് അരുമ സന്താനങ്ങളുടെ ഭൗതിക ശരീരം ആറടി മണ്ണ് ഏറ്റുവാങ്ങി. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട നാല് കുരുന്നുമക്കളുടെ മയ്യിത്താണ് ഇന്നലെ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ ദുബൈ സോനാപൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തത്.
സോനാപൂര്‍ ഖബര്‍സ്ഥാനിലേക്ക് ഒഴുകിയെത്തിയവരുടെ കണ്ണില്‍നിന്നും ഒഴുകിയ കണ്ണൂനീര്‍ തുല്യതയില്ലാത്ത സങ്കടക്കടലായിമാറി. പ്രവാസലോകത്ത് ഇത്തരമൊരു അനുഭവം ഇത് ആദ്യത്തെതാണ്.
കിഴിശ്ശേരി സ്വദേശി അബ്ദുല്‍ലത്തീഫ്-റുക്‌സാന ദമ്പതികളുടെ മക്കളായ അഷാസ് (14) അമ്മാര്‍ (12) അയാഷ്(5) അസം (7) എന്നിവരെയാണ് സോനാപൂരില്‍ ഖബറടക്കിയത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അസം തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.
ശനിയാഴ്ച രാത്രി അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍  ലിവ ഫെസ്റ്റിന് പോയി മടങ്ങുമ്പോള്‍ ഷഹാമക്കു സമീപമാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മൂന്നുമക്കള്‍ അപകടസ്ഥലത്തുവെച്ചും അസം തിങ്കളാഴ്ച ആശുപത്രിയില്‍വച്ചുമാ ണ് മരപ്പെട്ടത്. ഇവരോടൊപ്പം സഞ്ചരിച്ചിരുന്ന വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയു ടെ മയ്യിത്ത് കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു മറവ് ചെയ്തിരുന്നു. അബുദാബി ഷഖ്ബൂത്ത് ആശുപത്രിയില്‍നിന്നും തുടര്‍ന്ന് ബനിയാസ് മോര്‍ച്ചറിയില്‍നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ ദുബൈ യിലെത്തിച്ചത്.
നൊന്തുപെറ്റ നാലുമക്കള്‍ എന്നെന്നേക്കുമായി പിരിഞ്ഞ കാര്യം ഉമ്മ റുക്‌സാനയെ അറിയിച്ചിരുന്നില്ല. ഇന്നലെ  ഖബറടക്കുന്നതിനു അല്‍പ്പം മുമ്പാണ് റുക്‌സാനയെ ചലനമറ്റ നാലുമക്കളുടെ അടുത്തേക്ക് ആംബുലന്‍സില്‍ കൊണ്ടുവന്നത്. പെട്ടെന്ന് ആഘാതം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ്  റുക്‌സാനയെ തന്റെ അരുമസന്താനങ്ങളുടെ ചലനമറ്റ ശരീരം കാണാനെത്തിച്ചത്. ഈ സമയം മറ്റാരെയും അവിടെ അനുവദിച്ചിരുന്നില്ല.
 റുക്‌സാനയുടെ മാതാവ് ഷാഹിദയും അവധിക്ക് നാട്ടിലായിരുന്ന സഹോദരങ്ങള്‍ മുഹമ്മദ്, ഫാസില്‍ എന്നിവരും സഹോദരിയും കഴിഞ്ഞദിവസം നാട്ടില്‍നിന്നെത്തിയിട്ടുണ്ട്. സ്‌പെയിനിലായിരുന്ന സഹോദരന്‍ ഫാറൂഖും എത്തിയിട്ടുണ്ട്. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫ് ദുബൈയില്‍ ബിസ്‌നസ്സ് നടത്തിവരികയാണ്. റുക്‌സാന വടകര ഒഞ്ചിയം കുന്നുമ്മക്കര സ്വദേശിയാണ്.
Continue Reading

gulf

പിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി

കുവൈത്തില്‍ നടന്ന കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

കേരള സര്‍ക്കാര്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. ആരോപിച്ചു. കുവൈത്തില്‍ നടന്ന കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കിലും ബി.ജെ.പിക്ക് വേണ്ടി ഭരിക്കുന്ന സര്‍ക്കാറായി കേരള സര്‍ക്കാര്‍ മാറിയെന്നും ഇത് ജനങ്ങള്‍ക്ക് ബോധ്യമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഷാഫി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ ബി.ജെ.പിയുടെ നിലപാടുകളായി മാറുകയാണെന്നും, അമിത്ഷായും നരേന്ദ്ര മോദിയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അംഗീകരിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനം, പി.എം. ശ്രീ വിഷയങ്ങള്‍ തുടങ്ങിയവയില്‍ സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ സി.പി.എമ്മിനകത്ത് തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇത് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങാതെ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിന്റെ നിലപാടുകള്‍ ബി.ജെ.പിയുമായി ചേര്‍ന്ന കാഴ്ചപ്പാടുകളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളെന്നും ഷാഫി പറഞ്ഞു. കേരളത്തില്‍ മാറ്റം വേണമെന്ന് സി.പി.എമ്മുകാര്‍ പോലും ആഗ്രഹിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ മുദ്രകുത്തുന്ന സമീപനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതവിദ്വേഷമില്ലാത്ത സഹിഷ്ണുതയുള്ള സംസ്‌കാരമാണ് കേരളത്തിന്റേതെന്നും ഷാഫി പറഞ്ഞു.

പ്രവാസി വിഷയങ്ങള്‍ ഉപേക്ഷിക്കില്ലെന്നും, യാത്രാപ്രശ്‌നങ്ങള്‍, വിമാന ടിക്കറ്റ് നിരക്ക്, കുവൈത്തില്‍ നിന്ന് കോഴിക്കോട്കണ്ണൂര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയ വിഷയങ്ങള്‍ എന്നിവയില്‍ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി മരണങ്ങളില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ കാലതാമസം, എസ്.ഐ.ആര്‍ മൂലം പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം തുടരുമെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.

 

Continue Reading

Trending