kerala

നാല് മാസ കാലാവധിക്ക് ശേഷം സെനറ്റ് യോഗം; വീണ്ടും ചട്ടങ്ങള്‍ ലംഘിച്ച് കേരള വിസി

By webdesk18

September 22, 2025

കേരള സര്‍വകലാശാലയില്‍ വീണ്ടും ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി വിസി മോഹനന്‍ കുന്നുമ്മല്‍. നാല് മാസത്തിലൊരിക്കല്‍ സെനറ്റ് യോഗം ചേരണമെന്ന ചട്ടമാണ് മറികടന്നത്. ഇത്തവണ നവംബര്‍ ഒന്നിന് സെനറ്റ് യോഗം വിളിച്ചിരിക്കുകയാണ് വിസി. അവസാനം ജൂണ്‍ 17നാണ് സെനറ്റ് യോഗം ചേര്‍ന്നത്. ഇത് പ്രകാരം ഒക്ടോബര്‍ 16നുള്ളിലാണ് അടുത്ത സെനറ്റ് ചേരേണ്ടത്. ഇതാണ് ഇപ്പോള്‍ മറികടന്നിട്ടുള്ളത്.

മുമ്പും പലതവണ വിസി ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തവണ ഗവര്‍ണര്‍ക്ക് പങ്കെടുക്കേണ്ടതിനാലാണ് ഇതെന്നാണ് മോഹനന്‍ കുന്നുമ്മലിന്റെ വിശദീകരണം. മുമ്പ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസിക്കെതിരെ പൊലീസില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുക വരെയുണ്ടായി. ഇതിനിടെയാണ് പുതിയ ചട്ടലംഘനം.

അതേസമയം, സെനറ്റ് യോഗം സംബന്ധിച്ച് വിസി പുറത്തിറക്കിയ കത്ത് സര്‍വകലാശാലാ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് സിന്‍ഡിക്കേറ്റംഗങ്ങളും സര്‍വകലാശാലയുമായി ബന്ധപ്പെട്ടവരും ചൂണ്ടിക്കാട്ടുന്നു.

ചാന്‍സിലര്‍ സെനറ്റ് യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ഗവര്‍ണറുടെ സൗകര്യം കണക്കിലെടുത്താണെങ്കിലും ചട്ടങ്ങള്‍ മറികടക്കാന്‍ കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ചാന്‍സിലറെ കൂടി പങ്കെടുപ്പിച്ച് സിന്‍ഡിക്കേറ്റംഗങ്ങള്‍ക്ക് മറുപടി നല്‍കാനാണ് വിസിയുടെ നീക്കം.