film

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു

By webdesk17

October 31, 2025

നവംബര്‍ ഒന്ന് ശനിയാഴ്ച നടക്കാാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു. തിങ്കളാഴചയിലേക്കാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചത്. ജൂറി ചെയര്‍മാന്റെ അസൗകര്യം പരിഗണിച്ചാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചത്. നവംബര്‍ ഒന്നിന് നടത്താനിരുന്ന പരിപാടി നവംബര്‍ മൂന്നിന് നടക്കും. തിങ്കളാഴ്ച ഉച്ചയ്ക് മൂന്ന് മണിക്ക് തൃശൂരില്‍ വെച്ചാകും അവാര്‍ഡ് പ്രഖ്യാപനം ഉണ്ടാവുക.

അതേസമയം നവംബര്‍ ഒന്നിന് മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും എന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പ്രാഥമിക ജൂറി വിലയിരുത്തിയ 38 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലാണ്. പ്രാഥമിക ജൂറിയുടെ മുന്‍പില്‍ 128 ചിത്രങ്ങളാണ് എത്തിയത്.

അതേസമയം മികച്ച നടന്‍ മമ്മൂട്ടി ആകാനാണ് സൂചന. ഭ്രമയുഗം സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കും എന്നാണ് റിപ്പോര്‍ട്ട്. ‘ലെവല്‍ ക്രോസ്’, ‘കിഷ്‌കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിയും കടുത്ത മല്‍സരം കാഴ്ച വെക്കുന്നുണ്ട്. കിഷ്‌കിന്ധാകാണ്ഡത്തിലെ വിമുക്തഭടന്‍ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്‍, ആവേശത്തിലെ രങ്കണ്ണനായി വന്ന ഫഹദ് ഫാസില്‍, അജയന്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിലൂടെ ടോവിനോ തോമസിനെ എന്നിവരേയും പരിഗണിക്കുന്നുണ്ട്.

മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങിയ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയും ഫൈനല്‍ റൗണ്ടില്‍ എത്തിയിട്ടുണ്ട്. കൂടാതെ രേഖാചിത്രത്തിലെ അനശ്വര രാജന്‍, ബോഗെയ്ന്‍ വില്ലയിലെ ജ്യോതിര്‍മയി, ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ ഷംല, അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരും പരിഗണനയിലുണ്ട്. സൂക്ഷ്മദര്‍ശിനിയിലെ പ്രിയദര്‍ശിനിയെ അവതരിപ്പിച്ച നസ്രിയ നസീമും അന്തിമ റൗണ്ടിലുണ്ട്.