main stories

കോട്ടകള്‍ തകര്‍ത്ത കൊടുങ്കാറ്റ്

By Manya

May 05, 2026

കേരളത്തിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ ആഞ്ഞടിച്ച ഭരണവിരുദ്ധ കൊടുങ്കാറ്റില്‍ ചരിത്രവിജയം നേടി ഐക്യജനാധിപത്യമുന്നണി സംസ്ഥാനത്തിന്റെ അധികാരക്കസേരയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. എല്ലാ കണക്കുകൂട്ടലുകളെയും അസ്ഥാനത്താക്കിയുള്ള ജനവിധിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് ഇടതുപക്ഷം കൂപ്പുകുത്തിയിരിക്കുന്നത്. ബംഗാളിനും ത്രിപുരക്കും പിന്നാലെ സി.പി.എമ്മിന്റെ നിലനില്‍പ് തന്നെ അപകടത്തിലാകുന്ന വിധത്തിലാണ് കഴിഞ്ഞ ഒരുപതിറ്റാണ്ടുകാലത്തെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ജനം മറുപടി നല്‍കിയിരിക്കുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും വഴി നാടിന്റെ ആത്മാഭിമാനത്തെ തകര്‍ത്തുതരിപ്പണമാക്കിയതിനുള്ള പ്രഹരം പിണറായിയും സംഘവും സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തരത്തിലുള്ളതായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും ഏറ്റവുമൊടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പിലും ഈ സര്‍ക്കാറിന് ജനങ്ങള്‍ അതിശക്തമായ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ വീഴ്ച്ചകള്‍ തുറന്നുസമ്മതിച്ച് തെറ്റുകള്‍ തിരുത്തുന്നതിന് പകരം വര്‍ഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള നീക്കങ്ങളാണുണ്ടായത്. ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതകളെ ഇരുകക്ഷങ്ങളിലും ചേര്‍ത്തുപിടിച്ച് കേരളത്തിന്റെ മഹിതമായ പാരമ്പര്യത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ അതിനു മതേതര കേരളം നല്‍കിയ സര്‍വശക്തിയുമുപയോഗിച്ചുള്ള പ്രഹരമാണ് ഈ ജനവിധി. അതുപക്ഷേ ഇടതിപക്ഷത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും ഉരുക്കില്‍ തീര്‍ത്ത പയ്യന്നൂരും ഉദുമയുംതൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകള്‍ തകര്‍ന്ന് തരിപ്പണമായ, ആര്‍ത്തിരമ്പിയെത്തിയ ഭരണവിരുദ്ധ വികാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം ആടിയുലഞ്ഞു. മന്ത്രിമാര്‍ തോറ്റ്തുന്നംപാടി. തുടര്‍ച്ചയായ പത്തു വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 102സീറ്റോടെയാണ് യു.ഡി.എഫ് അധികാരത്തിലേക്ക് കാലെടുത്തുവെക്കുന്നത്. 2021 ല്‍ 99 സീറ്റുമായി അധികാരത്തുടര്‍ച്ച നേടിയ എല്‍.ഡി.എഫ് 35 ലേക്കാണ് കൂപ്പുക്കുത്തിയത്. ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍നിന്ന് എല്‍.ഡി.എഫ് അപ്രത്യക്ഷമായപ്പോള്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, എം.ബി രാജേഷ്, വീണാ ജോര്‍ജ്, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.എന്‍.വാസവന്‍, ആര്‍.ബിന്ദു, റോഷി അഗസ്റ്റിന്‍, ചിഞ്ചുറാണി, എ.കെ.ശശീന്ദ്രന്‍, വി.അബ്ദുറഹിമാന്‍, കെ.ബി.ഗണേഷ് കുമാര്‍ എന്നിവര്‍ പരാജയത്തിന്റെ കയ്പുനീര്‍ അറിഞ്ഞു. പേരാവൂരില്‍ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനോട് മത്സരിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയും നിലംതൊട്ടില്ല. എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനെ പേരാമ്പ്രയില്‍ കശക്കിയെറിഞ്ഞ മുസ്‌ലിംലീഗിന്റെ ഫാത്തിമ തഹ്‌ലിയ ചരിത്രത്തിലാദ്യമായി ലീഗിന് നിയമസഭയില്‍ വനിതാപ്രാധിനിധ്യമെന്ന ചരിത്രത്തിലേക്ക് നടന്നുകയറുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, പി.പ്രസാദ്, ജി.ആര്‍.അനില്‍,കെ.രാജന്‍എന്നിവര്‍ക്ക് മാത്രമാണ് മന്ത്രിമാരില്‍ ജയിക്കാനായത്.

64സീറ്റുകളോടെ കോണ്‍ഗ്രസ് സമീപകാലത്തെ മികച്ച പ്രകടനവും 22സീറ്റുകളോടെ മുസ്‌ലിംലീഗും പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കേരള ചരിത്രത്തിലെ എക്കാലത്തെയും റെക്കോര്‍ഡ് നേട്ടത്തോടെയാണെങ്കില്‍ മുസ്‌ലിം ലീഗിന്റെ അഞ്ചുസാരഥികള്‍ അരലക്ഷവും ഒമ്പതു പേര്‍ കാല്‍ ലക്ഷവും പിന്നിട്ട ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്. പാലായിലടക്കം തോറ്റ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം വട്ടപൂജ്യമായപ്പോള്‍ ജോസഫിന്റെ കേരള കോണ്‍ഗ്രസ് എട്ടിടത്ത് മത്സരിച്ച് ഏഴിടത്തും ജയിച്ച് ഏറ്റവും മികച്ച പ്രകടനംകാഴ്ചവെച്ച പാര്‍ട്ടിയായി. സി.പി.ഐ 17 ല്‍നിന്ന് ഒമ്പതായി ചുരുങ്ങി. മൂന്ന് സീറ്റുകളോടെ ആര്‍.എസ്.പിയും ഓരോ വീതം സീറ്റുകള്‍നേടി കേരള കോണ്‍ഗ്രസ് ജേക്കബ്, സി.എം.പി എന്നീ പാര്‍ട്ടികള്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സാന്നിധ്യമറിയിച്ചു. ആര്‍.ജെ.ഡി കൂത്തുപറമ്പും കെ.കെ.രമ വടകരയും പാലാ മാണി സി.കാപ്പനും നിലനിര്‍ത്തി. കനത്ത പരാജയത്തിനടയില്‍ ജി.സുധാകരനടക്കമുള്ള വിമതര്‍ നേടിയ വിജയം സി.പി.എമ്മിന് ശക്തമായ തിരിച്ചടിയായിത്തീര്‍ന്നിരിക്കുകയാണ്. പാര്‍ട്ടി കോട്ടകളിലായിരുന്നു വിമതരുടെ വിജയം. അമ്പലപ്പുഴയില്‍ ജി.സുധാകരനും പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണും തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്ററുമാണ് യു.ഡി.എഫ് സ്വതന്ത്രരായി മത്സരിച്ച് ജയിച്ചത്. അര നൂറ്റാണ്ടിന് ശേഷം കാസര്‍കോടും 20 വര്‍ഷത്തിന് കോഴിക്കോടും വിജയിക്കാനായെന്നതും കോണ്‍ഗ്രസിന് ഇരട്ടിമധുരമാണ്.

ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രചാരണായുധം പിണറായി വിജയനായിരുന്നു. ദൃഷ്ടി പതിയുന്നിടത്തൊക്കെ ഭീമന്‍ഹോര്‍ഡിങ്ങുകള്‍ മുതല്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വരെ പിണറായി വിജയന്‍ മാത്രം നിറഞ്ഞുനിന്നു. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും കുറവു സീറ്റുകള്‍ നേടി സി.പി.എം പരാജയത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ അതിന്റെ പ്രഥമ ഉത്തരവാദി പിണറായി വിജയനാണെന്നതില്‍ രണ്ടഭിപ്രായത്തിന് ഇടമില്ല. ബംഗാളിലും ത്രിപുരയിലുമെല്ലാം പ്രതിപക്ഷത്തുപോലുമില്ലാതെ സി.പി.എം ദുര്‍ഭലമാക്കപ്പെട്ടപ്പോള്‍ കനലൊരുതരി മാത്രമായി നിലകൊണ്ടത് കേരളമായിരുന്നു. ആ കേരളത്തിലും തിരിച്ചുവരാനാകാത്ത വിധത്തിലുള്ള പരാജയമാണ് സി.പി.എമ്മിന് സംഭവിച്ചിരിക്കുന്നത്.