kerala

സൂരജ് ലാമയുടെ തിരോധാനത്തില്‍ സിസ്റ്റം പാളിച്ച: മെഡിക്കല്‍ കോളേജിനെതിരെ മകന്‍ ഗുരുതര ആരോപണം

By webdesk18

December 01, 2025

കൊച്ചി: കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ രഹസ്യാത്മകമായ തിരോധാനവുമായി ബന്ധപ്പെട്ട് കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജും പൊലീസും ഗുരുതരമായ വീഴ്ച വരുത്തിയതായാണ് മകന്‍ സാന്റോണ്‍ ലാമ ഉന്നയിച്ച ആക്ഷേപം. വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്നും ”മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണ് ഇത്” സാന്റോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ ഹൈകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂരജ് ലാമയെ കാണാതായതിന് പിന്നാലെ ആദ്യം മെഡിക്കല്‍ കോളജില്‍ അന്വേഷിച്ചപ്പോള്‍ ”ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ല” എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വന്നതിന് ശേഷം വീണ്ടും അന്വേഷിച്ചപ്പോള്‍ അജ്ഞാതന്‍ എന്ന പേരില്‍ പിതാവ് അഡ്മിറ്റ് ചെയ്തിരുന്നതായി കണ്ടെത്തി. പിന്നീട് മാത്രം രജിസ്റ്ററില്‍ സൂരജ് ലാമ എന്ന പേര് കണ്ടെത്താനായതായും മകന്‍ ആരോപിച്ചു.

വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളുടെ അസുഖം ”ഭേദമായി വിട്ടയച്ചത് എങ്ങനെ?” എന്ന ചോദ്യവും സാന്റോണ്‍ ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും കമ്മീഷണര്‍ തങ്ങളെ ജീവനോടെ കണ്ടെത്തിക്കൊടുക്കുമെന്നു പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

അതേസമയം, തിരച്ചിലിനിടെ എച്ച്.എം.ടി പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് സൂരജ് ലാമയുടേതാകാമെന്ന സംശയത്തിലാണ് പൊലീസ്. കളമശ്ശേരി എച്ച്.എം.ടി കമ്പനിക്ക് എതിര്‍വശത്തെ കാട് പിടിച്ച ചതുപ്പ് സ്ഥലത്തുനിന്നാണ് അഗ്‌നിരക്ഷാസേന ടാസ്‌ക് ഫോഴ്സ് മൃതദേഹം കണ്ടെടുത്തത്. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് മൃതദേഹം. ഇത് ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നെടുമ്പാശ്ശേരിയില്‍ ഒക്ടോബര്‍ 5-ന് കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട നിലയില്‍ എത്തിയ സൂരജ് ലാമയെ തൃക്കാക്കര പൊലീസ് ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം കാണാതാകുകയായിരുന്നു. ഒക്ടോബര്‍ 10-നാണ് അവസാനം എച്ച്.എം.ടി റോഡിലൂടെ നടന്ന് പോകുന്നത് സി.സി.ടി.വിയില്‍ പകര്‍ത്തപ്പെട്ടത്.

മകന്‍ സാന്റോണ്‍ ലാമ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതിയിലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം.ബി. സ്‌നേഹലത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്.