columns
ആധ്യാത്മികതയുടെ രസവും രസതന്ത്രവും
ആദ്യമായി ആത്മീയതയെ ഉദ്ദീപിപ്പിക്കാന്‍ സഹായകമായ ചിട്ടകളും പതിവുകളുംകൊണ്ട് മനസ്സിനെ നിയന്ത്രണ വിധേയമാക്കണം. അതിന് മത തത്വങ്ങളെ കുറിച്ചുള്ള ആഴമുള്ള അറിവ് വേണം. അതുകൊണ്ടാണ് ആധ്യാത്മികതക്ക് അടിത്തറയിടേണ്ടത് അറിവുകൊണ്ടാണ് എന്ന് പറയുന്നത്.
ടി.എച്ച് ദാരിമി
വിചിത്രമായ വൈകാരികതയോടെ മതത്തെ സമീപിക്കുന്നവര്‍, മത തത്ത്വങ്ങള്‍ക്ക് വ്യക്തവും പ്രമാണ നിബദ്ധവുമല്ലാത്ത വ്യാഖ്യാനങ്ങള്‍ ചമക്കുന്നവര്‍, പരമപരിശുദ്ധമായി സ്വന്തം ചെയ്തികളെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, ശ്രദ്ധക്കും ആകര്ഷണത്തിനുംവേണ്ടി ബാഹ്യ ചമയങ്ങള്‍ അണിയുന്നവര്‍, ജനങ്ങളില്‍ സ്വയം പൊങ്ങി വ്യതിരിക്തനാകാന്‍ ഉദ്യമിക്കുന്നവര്‍, ഈ പറഞ്ഞതിനെയെല്ലാം പ്രശസ്തിക്കൊപ്പം കീശയും നിറയ്ക്കാന്‍ ദുരുപയോഗം ചെയ്യുന്നവര്‍ തുടങ്ങിയ ഗുണങ്ങളുള്ളപലരും മറ്റെല്ലാ സമൂഹങ്ങളിലുമുള്ളതു പോലെ ഇസ്ലാമിക സമൂഹത്തിലും ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. ഇതിനോട് സമുദായത്തിന്റെ പല തട്ടുകളില്‍നിന്നും പല വിധത്തിലുള്ള നയവും സമീപനവുമാണ് പൊതുവെ ഉണ്ടാവുക. ചിലര്‍ ഇത്തരം വിദ്യകളുടെ പ്രചാരകരും പ്രചോദകരുമായിരിക്കും. അതിനുമുകളില്‍ മറ്റൊരു വിഭാഗം നിസ്സംഗതയുമായി ഞാനൊന്നിനുമില്ല എന്ന നയത്തില്‍ മാറിനില്‍ക്കും. മറ്റൊരു വിഭാഗം ഇത്തരം കള്ളത്തരങ്ങളെ കയ്യോടെ പിടികൂടുകയും വിചാരണ ചെയ്യാന്‍ ധൈര്യപ്പെടുകയും ചെയ്യും. ഓരോന്നിന്റെയും ശരി തെറ്റുകള്‍ തല്ക്കാലം അവിടെ നില്ക്കട്ടെ, ഇങ്ങനെ നയവൈരുധ്യം ഉണ്ടാകുന്നതോടെ മൊത്തം ആധ്യാത്മകതന്നെ സംശയത്തിന്റെ നിഴലിലാകും. അതിന്റെ ആധികാരികതയും പ്രാമാണികതയും ചോദ്യംചെയ്യപ്പെടും. അതാണ് സത്യത്തില്‍ മുസ്ലിം ലോകത്ത് കാണപ്പെടുന്നത്. ആത്മീയത, ആധ്യാത്മികത, സൂഫിസം തുടങ്ങിയ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോഴേക്കുതന്നെ ചിലര്‍ക്കെങ്കിലും ഒരു തരം അസ്കിതയും അസ്വസ്ഥതയുമൊക്കെ ഉണ്ടാകുന്നത് ഇതുകൊണ്ടാണ്.
ആധ്യാത്മികത എന്ന് പൊതുവെ വ്യവഹരിക്കപ്പെടുന്ന ആത്മീയത ഇസ്ലാമിക ദര്‍ശനത്തിന്റെ അവിഭാജ്യഘടകം തന്നെയാണ്. ഇതു മനസ്സിലാക്കാന്‍ ഉമര്‍(റ) അടക്കം പ്രമുഖ സഹാബികള്‍ ഉദ്ധരിച്ച ഒരു ഹദീസ് മാത്രം മനസ്സിലാക്കിയാല്‍ മതി. നബി(സ)യുടെ സമീപത്ത് മനുഷ്യ രൂപത്തില്‍ ഒരിക്കല്‍ ജിബ്രീല്‍ (അ) വന്ന് ഏതാനും ചോദ്യങ്ങള്‍ ചോദിക്കുന്നു. ആദ്യചോദ്യം ഈമാനിനെ കുറിച്ചായിരുന്നു. അതിന് ഈമാന്‍ കാര്യങ്ങള്‍ ആറും പറഞ്ഞു നബി(സ) മറുപടി നല്കി. ജിബ്രീല്‍ അതു ശരിവെക്കുകയുംചെയ്തു. പിന്നീട് ഇസ്ലാം കാര്യങ്ങളെ കുറിച്ചായിരുന്നു ചോദ്യം. അതിന് നബി(സ) ഇസ്ലാം കാര്യങ്ങള്‍ അഞ്ചും പറഞ്ഞു മറുപടി നല്കി. അതും ശരിവെക്കുകയുണ്ടായി മലക്ക്. ചോദ്യങ്ങള്‍ അവസാനിച്ചില്ല. ചിലര്‍ പറയുന്നതുപോലെ വെറും ഈ ആറും അഞ്ചും കാര്യങ്ങളില്‍ ദീനിനെ ചുരുട്ടിക്കെട്ടാമെങ്കില് വീണ്ടുമൊരു ചോദ്യം വേണ്ടിയിരുന്നില്ല. തുടര്‍ന്ന് ജിബ്രീല്‍ ചോദിച്ചത് ഇഹ്സാനിനെ കുറിച്ചായിരുന്നു. അതിനും നബി(സ) മറുപടി നല്കി. പിന്നെയും ചോദ്യങ്ങള്‍ ഉണ്ടായി. അന്ത്യനാളിനെ കുറിച്ചും അതിന്റെ അടയാളങ്ങളെ കുറിച്ചുമായിരുന്നു അവ. അതിനെല്ലാം നബിയുടെ മറുപടിയും ജിബ്രീലിന്റെ ശരിവെക്കലും കഴിഞ്ഞതിനുശേഷം നബി(സ) പറഞ്ഞു: ദീന് എന്നത് എന്താണ് എന്ന് നിങ്ങള്‍ക്ക് പഠിപ്പിച്ചുതരാന്‍ വന്ന ജിബ്രീലാണ്. ഈ ഹദീസില്‍നിന്ന് വ്യക്തമാണ്, ദീന് എന്നതിന്റെ ഘടകങ്ങളാണ് ഈമാന്‍, ഇസ്ലാം, ഇഹ്സാന്‍ എന്നീ മൂന്നും എന്ന്.
ഇഹ്സാനാണ് മേല്പറഞ്ഞ ആത്മീയതയുടെയും തസ്വവ്വുഫിന്റെയുമെല്ലാം അടിസ്ഥാനം. അപ്പോള്‍ ഇഹ്സാന്‍ ദീനില്‍പെട്ടതാണ് എങ്കില്‍ അതിനര്‍ഥം തസ്വവ്വുഫ് ദീനില്‍ പെട്ടതാണ് എന്നാകും. അതിനാല്‍ ഇഹ്സാന്കൂടി ഈ വിവരണത്തില്‍ ഗ്രഹിക്കേണ്ടതുണ്ട്. അല്ലാഹുവിനെ കാണുന്നു എന്ന ഭാവേന അല്ലാഹുവിനെ ആരാധിക്കലാണ് ഇഹ്സാന്‍ എന്നാണ് നബി(സ) പറഞ്ഞതും ജിബ്രീല്‍ ശരിവെച്ചതും. അതിന് അല്ലാഹുവിനെ കാണുന്നില്ലല്ലോ എന്നാണെങ്കില്‍ അവന് നിന്നെ തീര്‍ച്ചയായും കാണുന്നുണ്ട് എന്ന് ഓര്‍ക്കണം എന്നുകൂടി ഈ ആശയം സ്ഥിരീകരിക്കാനായി നബി തിരുമേനി പറഞ്ഞിട്ടുണ്ട്. ഇതോടെ ദീനിന്റെ മൂന്ന് ഘടകങ്ങളും ക്രമപ്രവൃദ്ധമായി ക്രമീകൃതങ്ങളായി. അവയില്‍ ഈമാന്‍ കാര്യങ്ങള്‍ വിശ്വസിക്കാനുള്ളതും ഇസ്ലാം കാര്യങ്ങള്‍ ചെയ്യാനുള്ളതും ആകുമ്പോള്‍ അവ രണ്ടും പ്രാവര്‍ത്തികമാക്കുന്നതിന് അവലംബിക്കേണ്ട ശരിയും സമ്പൂര്‍ണ്ണവുമായ ശൈലിയും സമീപന രീതിയുമെല്ലാമാണ് ഇഹ്സാന്‍. അതായത് വിശ്വസിക്കാന്‍ ഉള്ളതും അനുഷ്ഠിക്കാന്‍ ഉള്ളതുമായ കാര്യങ്ങള്‍ നിവൃത്തി ചെയ്യാനുള്ള ദൈവ നിര്‍ദ്ദിഷ്ട ശൈലിയാണത്. ഉദാഹരണമായി ഈമാന്‍ കാര്യങ്ങളില്‍ മലക്കുകളില്‍ വിശ്വസിക്കുമ്പോള്‍ അതൊരു പരമ്പരാഗത കീഴ്വഴക്കം മാത്രമായി കണ്ടുകൂടാ. ഈ വിശ്വാസം ആത്മാര്‍ഥവും സത്യസന്ധവും തന്നെയായിരിക്കണം. അത് ശരിക്കും അല്ലാഹുവാല്‍ നിരീക്ഷിക്കപ്പെടുന്നു എന്ന മാനസിക നിലയില്‍ നിന്ന് ഉല്‍ഭൂതമാകുന്നത് തന്നെയായിരിക്കണം. നമസ്കരിക്കുമ്പോള്‍ അതൊരു സാമുദായിക ചുമതല എന്നതിനപ്പുറം സ്രഷ്ടാവിനുമുമ്പില്‍ നേര്‍ക്കുനേര്‍ നിന്നുകൊണ്ടുള്ള അഭിമുഖ സംഭാഷണം തന്നെയായിരിക്കണം. ഈ ശൈലിയിലും രീതിയിലുമുള്ളതല്ലാതെ ഒന്നും സ്വീകരിക്കപ്പെടില്ല എന്നത് ഇസ്ലാം ഊന്നിപ്പറയുന്ന കാര്യമാണ്. മേല്‍ വിവരിച്ചതില്‍ നിന്നും ഇഹ്സാന്‍ എന്ന ആത്മീയത മനസ്സിന്റെ വ്യാപാരമാണ് എന്നതു വ്യക്തമായി. മനുഷ്യ മനസ്സ് പിടികിട്ടാത്ത അല്‍ഭുതമാണ്. അതിനെ മേല്പറഞ്ഞ ഭാവത്തിലേക്ക് കൊണ്ടുവരിക, ആ ഭാവത്തിലായി നിലനിര്‍ത്തുക എന്നതൊന്നും എളുപ്പമല്ല. കാരണം അത്തരം ചിന്തകള്‍ക്ക് തികച്ചും വിരുദ്ധമായ വൈകാരിക ഇഛകളുടെ താവളമാണത്. പൈശാചികമായ ആ ഇഛകളെയെല്ലാം മറികടന്ന് അല്ലാഹുവിന്റെ ദൃഷ്ടിയിലെന്നോണം ജീവിതം മുഴുവനും ജീവിക്കുക എന്നത് പറയുന്നത്പോലെ എളുപ്പമുള്ള കാര്യമല്ല. അതിന് നിരന്തരമായ ഉപദേശവും മാനസിക ഇടപെടലുകളുമെല്ലാം വേണ്ടതുണ്ട്. ആദ്യമായി ആത്മീയതയെ ഉദ്ദീപിപ്പിക്കാന്‍ സഹായകമായ ചിട്ടകളും പതിവുകളുംകൊണ്ട് മനസ്സിനെ നിയന്ത്രണവിധേയമാക്കണം. അതിന് മത തത്വങ്ങളെ കുറിച്ചുള്ള ആഴമുള്ള അറിവ് വേണം. അതുകൊണ്ടാണ് ആധ്യാത്മികതക്ക് അടിത്തറയിടേണ്ടത് അറിവുകൊണ്ടാണ് എന്ന് പറയുന്നത്. കാര്യങ്ങളെ ശരിയായ അര്‍ഥത്തില്‍ സമീപിക്കാന്‍ സഹായിക്കുന്ന ഒന്നാണ് അറിവ്. അറിവില്ലാത്ത ആത്മീയതയാണ് മേല്പറഞ്ഞ അബദ്ധങ്ങളിലേക്കെല്ലാം ആത്മീയതയെ നയിക്കുന്നത് എന്നതിന് ധാരാളം തെളിവുകളുണ്ട്. ലോക പ്രശസ്തരായ ആധ്യാത്മിക നായകര്‍ ഓരോരുത്തരുടെയും ജീവിതത്തിന്റെ വലിയ പങ്ക് അറിവുതേടാന്‍ നീക്കിവെച്ചതായിരുന്നു. അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) അന്‍പതു വയസ്സുവരെ മുതഅല്ലിമായായിരുന്നു ജീവിച്ചത് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രം പറയുന്നു. ഇമാം ഗസ്സാലിയും ഇമാം രിഫാഇയുമൊക്കെ അങ്ങനെ മാത്രമായിരുന്നു ആത്മീയതയിലേക്ക് സ്വന്തം ജീവിതങ്ങളെ പറിച്ചുനട്ടത്.
നബി(സ) യുടെ വാക്കുകളില്‍ ഇഹ്സാനെന്ന് വ്യവഹരിക്കപ്പെട്ട ആധ്യാത്മകത താബിഉകളുടെ ആദ്യ കാലത്ത് ക്രമേണ തസ്കിയത്ത് എന്ന സംജ്ഞയിലേക്ക് മാറുകയായിരുന്നു. പില്ക്കാലത്താണ് ത്വരീഖത്ത്, സൂഫിസം എന്നൊക്കെ ഇതു വിളിക്കപ്പെട്ടത്. ചുരുക്കത്തില്‍ പേരെങ്ങനെ വിളിച്ചാലും മതത്തിന്റെ അനുഷ്ഠാനങ്ങളെ ആത്മനിബദ്ധമാക്കാനുള്ള രീതിശാസ്ത്രമാണ് ഇത്. ഇതുപക്ഷേ എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ കഴിയില്ല. കൃത്യവും കണിശവുമായ പരിശീലനമുറകള്വഴി ക്രമേണ മനസ്സിനെ തിന്മകളില് നിന്ന് അകറ്റുകയും നന്മയോട് അടുപ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ഇതു സാധ്യമാകൂ. ഇത് ഈ കാര്യത്തിന്റെ മാത്രം പ്രത്യേകതയല്ല. മനസ്സുമായി ബന്ധപ്പെട്ട എല്ലാ സമീപനങ്ങളും ഇങ്ങനെയാണ്. മനോരോഗങ്ങള്‍ ചികില്സിക്കുന്നവര് മുതല്‍ കൗണ്‍സിലിങ് നടത്തുന്നവര്‍ വരെ ഇപ്രകാരം ക്രമേണയായി മനസിന്റെ നില മാറ്റിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണല്ലോ ചെയ്യുക. ശരിയായ ആത്മീയ ഗുരുക്കള്‍ ഇങ്ങനെയാണ് തങ്ങളുടെ തര്‍ബിയ്യത്ത് നിര്‍വഹിക്കുന്നത്.
ഇത്തരത്തിലുള്ള മാനസികനിലയിലേക്ക് എത്തുന്നതോടെ ആരാധനകള്‍ ആനന്ദങ്ങളായിമാറുന്നു. എല്ലാം മറന്ന് ദൈവത്തില്‍ ലയിച്ചലിഞ്ഞുചേര്ന്ന് നില്ക്കുമ്പോള് ഒരു സത്യവിശ്വാസി അനുഭവിക്കുക അതുല്യമായ ആനന്ദം തന്നെയാണ്. അതോടെ ആരാധനകള്‍ അവന്റെ വികാരമായിമാറുന്നു. എന്നാല്‍ മേല്‍ സൂചിപ്പിക്കപ്പെട്ട ലക്ഷണങ്ങള്‍ ഉള്ളവരില്‍ പലരും ആരാധനകള്ക്കുപകരം തന്റെ ശ്രേഷ്ഠത അതില്‍ നിന്നെല്ലാം തനിക്ക് ഒഴിവുകഴിവ് നല്കുന്നു എന്ന് വാദിക്കുന്നതായിപോലും കേട്ടിട്ടുണ്ട്. ശരിയായ അറിവ്, ഭൗതികയോടുള്ള വിരക്തി, മതതത്ത്വങ്ങളുടെ ഉദ്ദേശാര്ഥങ്ങളോടുള്ള വിധേയത്വം, നശ്വരതയും അനശ്വരതയും തമ്മിലുള്ള വ്യത്യാസം ഗ്രഹിക്കല്‍, പരബന്ധങ്ങളില്‍ മതചിട്ടക്ക് ഊന്നല്‍ നല്കല് തുടങ്ങി ആധ്യാത്മിക ജീവിതചിട്ടകളുടെ പട്ടിക നീണ്ടതാണ്. ഇതെല്ലാം ഇസ്ലാമിന്റെ അടിസ്ഥാന താല്പര്യങ്ങളുമാണ്. അതിനാല്‍തന്നെ കള്ളനാണയങ്ങളെ ലക്ഷ്യംവെച്ച് കാടടക്കി ആക്രമിക്കുന്നത് ശരിയല്ല. അതേസമയം ആത്മീയതയുടെ പേരിലാണെങ്കില്‍ എന്തും വിഴുങ്ങുന്നതും അംഗീകരിക്കാനാവില്ല. ഇതിനു രണ്ടിനും മധ്യേ ഋജുവായ ഒരു രേഖയാണ് ആത്മീയതയുടെ വഴി. അത് ഉള്ളതും വേണ്ടതും തന്നെയാണ്. കാരണം അത് ഇസ്ലാമിന്റെ അടിസ്ഥാന താല്പര്യം തന്നെയാണ്.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News21 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala23 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

