Connect with us

Article

നിയോ ലിബറലിസത്തിന്റെ താഴ്‌വേരുകള്‍

എല്ലാറ്റിനും അതിര്‍ വരമ്പുകളുണ്ടായിരിക്കണം. മനുഷ്യ സംസ്‌കാരം അനുശാസിക്കുന്ന നിയന്ത്രിത സ്വാതന്ത്ര്യം മതിയാവാത്തതിന്റെ പേരിലല്ലേ ‘അതിനൂതന (വ്യക്തി) സ്വാതന്ത്ര്യം’ എന്ന ‘നിയോ ലിബറലിസ’ത്തിലേക്ക് പുത്തന്‍ തലമുറ കുതിക്കുന്നത്.മുന്നില്‍ കാണുന്ന എന്തിനെയും തിരിച്ചറിവില്ലാതെ വാരിപ്പുണര്‍ന്ന് ജീവിതം ദുരന്തപര്യവസായി ആയി മാറുന്ന സ്ഥിതി സംജാതമായിക്കൂടാ. അങ്ങിനെ വന്നാല്‍ മനുഷ്യന് നല്‍കി അനുഹ്രഹിക്കപ്പെട്ടതും മറ്റു ജീവജാലങ്ങള്‍ക്കൊന്നുമില്ലാത്തതുമായ വിശേഷബുദ്ധിയെന്ന സിദ്ധിക്കെന്തു നേട്ടം?.

Published

on

പ്രൊഫ: പി.കെ.കെ തങ്ങള്‍

മനുഷ്യനില്‍ സ്വതവേ നിക്ഷിപ്തമായ ഉല്‍പതിഷ്ണുതയും, വിശാല വീക്ഷണവും, സ്വാതന്ത്ര്യ ബോധവും ത്വരയും ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടിനെയും പ്രയോഗ തൃഷ്ണയെയുമാണ് സാമാന്യേന ലിബറലിസം എന്ന സാങ്കേതിക സംപ്ജ്ഞ കൊണ്ട് ലക്ഷ്യമാക്കുന്നത്. മനുഷ്യ നാഗരികതയുടെ ആവിര്‍ഭാവം തൊട്ട് കാലാകാലങ്ങളില്‍ ഈ വികാരം മാനുഷികതയുടെ ഭാഗമാണ്. കാലത്തിന്റെയും സാഹചര്യങ്ങളുടെയും മാറ്റങ്ങള്‍ക്കനുസൃതമായ ഇതിന്റെ ആനുപാതികതയില്‍ വ്യതിയാനങ്ങള്‍ കണ്ടേക്കാമെന്ന് മാത്രം.

സ്വാതന്ത്ര തൃഷ്ണയെന്നത് വളരെ അടിസ്ഥാനപരമായി വിലയിരുത്തുകയാണെങ്കില്‍, അത് മാതാവിന്റെ മടിത്തട്ടില്‍ നിന്നും മുലയൂട്ടല്‍ ബന്ധനത്തില്‍ നിന്നും മോചനത്വരയുമായി ശിശു സ്വതന്ത്ര ബാഹ്യചലനങ്ങളിലേക്കെത്തിച്ചേരുന്നതു മുതല്‍ ദൃശ്യമാകുന്നതാണ്. വളരുംതോറും ആനുപാതികത സ്വാതന്ത്ര തൃഷ്ണയുടെ പക്ഷത്തേക്ക് കൂടിക്കൂടി വരുന്നതായും കാണാം. ഈ ത്വരയില്‍ അനുകൂലതയും പ്രതികൂലതയും ഉള്‍ക്കൊണ്ടിരിക്കും. ഇവയുടെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദി പ്രാരംഭ ദശ മുതല്‍ മാതാപിതാക്കളും സാഹചര്യവും, നിയന്ത്രണം തലച്ചോറുമാണ്. ഈ ഘട്ടത്തില്‍ അഭിമുഖീകരണം മൂലം അധിക സ്വാധീനം വരുന്നത് നന്മയുടെ വശത്താണെങ്കില്‍ ഫലം തദനുസൃതമായിരിക്കും. മറിച്ച് തിന്മയുടെ വശത്തേക്കാണെങ്കില്‍ ഫലവും തഥൈവ. മനുഷ്യന്‍ പിറവിയെടുത്ത നാള്‍ തൊട്ട് ഈ രണ്ട് അവസ്ഥകളെയും നേരിടേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം അവന്‍ അവലംബിക്കാന്‍ ഇടവന്നതിനനുസരിച്ച് ഫലസിദ്ധിയും ഉണ്ടായിട്ടുണ്ട്. അതിര്‍ വരമ്പുകളെ മാനിക്കാന്‍ തയാറുള്ളവനാണ് നന്മയുടെ വക്താവ്; അതിന് തയ്യാറല്ലാത്തവന്‍ തിന്മയുടെ വക്താവും. ഇതിനെ ദൈവിക നിയമം എന്ന് വിശ്വാസികളും, പ്രാപഞ്ചിക നിയമമെന്ന് അതല്ലാത്തവരും വ്യാഖ്യാനിക്കുന്നു.

അമിതമായ സ്വാതന്ത്രേ്യച്ഛ, അഥവാ ആര്‍ക്കും വഴങ്ങാതിരിക്കുകയെന്നതാണല്ലോ ആദി മനുഷ്യന്റെ രംഗപ്രവേശം മുതല്‍ ഭൂമിയില്‍ സര്‍വ സ്വാതന്ത്യത്തിന്റെ പേരില്‍ കണ്ടു കൊണ്ടിരിക്കുന്നത്! മനുഷ്യന്‍ സ്വതന്ത്രനായി പിറവികൊണ്ടവനാണ്; എല്ലാവരും സമന്മാരായിക്കൊണ്ട്. അതില്‍ പിന്നെ അവന്‍ ലഭ്യമായ അറിവും കഴിവും പ്രയോജനപ്പെടുത്തി ശക്തി പ്രാപിച്ചു മുന്നേറാന്‍ തുടങ്ങി. ശൈശവവും ബാല്യവും യ്യൗവനവും വാര്‍ദ്ധക്യവുമെല്ലാം സ്വന്തം വരുതിയില്‍ തന്നെയാവണമെന്നതാണവന്റെ അഭിലാഷം. ബാഹ്യ ഇടപെടലുകള്‍ അവന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ തന്റെ അതിര്‍ത്തികളും പരിധികളുമെല്ലാം തന്റെ സൃഷ്ടിപ്പിനോടൊപ്പം തന്നെ നിര്‍ണയിക്കപ്പെട്ടതും തന്റെ അമൂല്യവും അതുല്യവുമായ സിദ്ധിയെന്ന തലച്ചോറില്‍ അത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെന്നും അതില്‍ കൈകടത്താന്‍, ആത്മാവിന്റെ വിഷയത്തിലെന്ന പോലെ മനുഷ്യന്‍ അശക്തനാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. അക്കാരണത്താല്‍ തന്നെ താന്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിധി തനിക്ക് അജ്ഞാതമാണെന്നും, അപകടത്തില്‍ ആപതിക്കാതിരിക്കാന്‍ യുക്തമായ മാര്‍ഗം കരുതല്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവിലേക്ക് അവന്‍ എത്തിച്ചേരേണ്ടതാണ്. താന്‍ ആഗ്രഹിക്കുന്നതാണ് തന്റെ പരിധിയെന്ന തെറ്റായ വിലയിരുത്തലില്‍ അവന് നേടാനാവുക കനത്ത പരാജയം മാത്രമായിരിക്കും.

ജനനത്തോടൊപ്പം തന്നെ വിധി വിലക്കുകളുടെ പട്ടിക അവന്റെ മുന്നില്‍ അവതീര്‍ണമാക്കുന്നത് വില്ലേജ് ഓഫീസറോ തഹസില്‍ദാറോ കലക്ടറോ അല്ല. മറിച്ച് സ്രഷ്ടാവ് തന്നെയാണ്. മുന്‍ കാലങ്ങളില്‍ രാജാക്കന്മാരുടെയും പിണിയാളുകളുടെയും അടിമകളെപോലെ മനുഷ്യന്‍ കഴിയേണ്ടി വന്നിരുന്ന ദുര്‍ഘട കാലഘട്ടത്തിലെ അനുഭവങ്ങള്‍ അവനെ സ്വാതന്ത്ര്യ ചിന്തയിലേക്കെത്തിച്ചു. അത് തന്നെപ്പോലുള്ളവരുടെ തടവറയില്‍ നിന്നുള്ള മോചനമാണ്. അങ്ങിനെയാണല്ലോ നമ്മുടെ രാജ്യം മേല്‍ക്കോയ്മക്കാരായ ബ്രിട്ടീഷുകാരില്‍ നിന്നും പൊരുതി സ്വാതന്ത്ര്യം നേടിയത്. എന്നാല്‍ ഇവിടെ നാം പരാമര്‍ശിക്കുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യ തൃഷ്ണയെക്കുറിച്ചാണ്. അതിന്റെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാന്‍, സംവിധാനങ്ങള്‍ ഒരുക്കി നമ്മെ അതിന്റെ ഭാഗമാക്കിയ സ്രഷ്ടാവില്‍ നിന്നുള്ള നിയമ, നിയന്ത്രണ സംവിധാനത്തിന് മാത്രമേ കഴിയൂ.

കാലം മാറി. കാഴ്ചകളും കാഴ്ചപ്പാടുകളും ആഗ്രഹങ്ങളും രീതികളുമെല്ലാം അടിമുടി മാറിക്കൊണ്ടിരിക്കുന്നു. അത് നമുക്ക് ബോദ്ധ്യപ്പെടുന്നത് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നാണ്. ഒരാളും അവനവന് പ്രായമാകുന്നത്, അവനവനില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും ബോധവാനല്ല. ഓരോരുത്തരും നോക്കിക്കാണുന്നത് മറ്റുള്ളവരെയാണ്. അങ്ങിനെ നോക്കിക്കണ്ട് ചിന്തിക്കുമ്പോഴാണ് തന്നിലും ഈ മാറ്റങ്ങളെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തില്‍ ഓരോരുത്തരും ചെന്നെത്തുന്നത്. മുന്‍ കാലങ്ങളുമായി നാം നമ്മെത്തന്നെ വിലയിരുത്തിയാല്‍ സമൂഹത്തില്‍ വന്നു കഴിഞ്ഞിരിക്കുന്ന മാറ്റങ്ങള്‍ ബോദ്ധ്യപ്പെടും. താന്‍ എന്താണോ, അത് മറ്റുള്ളവനും ആയിത്തീരണം എന്ന തുറന്ന കാഴ്ചപ്പാടാണ് ഈ കാലഘട്ടത്തിന്റേതായി നമുക്ക് മുന്നിലുള്ളത്. അത് തീര്‍ത്തും നമ്മുടെ വഴിക്കാണെന്ന് യാഥാര്‍ത്ഥ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ പറയാനൊക്കുമോ?. എന്നെ ആരും തൊടരുത്. ആരും ചോദ്യം ചെയ്യരുത്. ആരും ഉപദ്രവിക്കരുത്. ഓരോ വ്യക്തിയും വേറെ വേറെയാണ്. ഒന്നിലും മറ്റുള്ളവര്‍ക്ക് ഒരു പങ്കുമില്ല. ചുരുക്കത്തില്‍ ദേഹേച്ഛ അതാണ് നൂതന കാഴ്ചപ്പാടുകളും മുന്നേറ്റങ്ങളും.

പോസിറ്റീവ്, നെഗറ്റീവ് എന്നുള്ള ചിന്തപോലും അത്തരക്കാരിലുണരുന്നില്ല. എന്നിട്ടു വേണ്ടേ പോസിറ്റീവ് തിരഞ്ഞെടുക്കാന്‍. അവന് വേണ്ടത് ആരാലും ചോദ്യം ചെയ്യപ്പെടാത്ത സര്‍വ്വതന്ത്രസ്വതന്ത്രത.
നല്ലത് പറഞ്ഞ് കൊടുക്കാനോ, കാണിച്ചു കൊടുക്കാനോ, ഉപദേശിക്കാനോ മറ്റാര്‍ക്കുമെന്നല്ല, സ്വന്തം മാതാപിതാക്കള്‍ക്ക് പോലും അവകാശമില്ല. അപ്പോഴേക്കും ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ പലായനം അഥവാ കുടുംബത്യാഗം. എത്ര മാതാപിതാക്കളാണ് ഇന്ന് ഇത്തരം മക്കളുടെ ഭീഷണിയില്‍ ഉരുകിക്കഴിയുന്നത്! അതിര്‍ വരമ്പുകളെ മാനിച്ച് എന്നാല്‍ അപരന്റെ അടിമത്തത്തില്‍ നിന്ന് വേറിട്ട് നിന്ന്, ബുദ്ധിയും ചിന്തയും നേര്‍വഴിക്ക് ചിലവഴിച്ച്, താനിന്നനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും തന്റെ മുന്‍ മുറക്കാര്‍ നേര്‍വഴിക്ക് നേടിത്തന്നതാണെന്നും അത് തന്നെയായിരിക്കണം തന്റെ ജീവിത വഴിയെന്നും ഏതെങ്കിലും സര്‍വ്വ സ്വാതന്ത്ര്യ മോഹികള്‍ സമ്മതിക്കാന്‍ തയ്യാറാവുമോ?.

പരിഷ്‌ക്കാരങ്ങളും, മുന്നേറ്റങ്ങളുമൊന്നും വേണ്ടെന്നല്ല ഇപ്പറഞ്ഞതിന്റെ അര്‍ത്ഥം. പ്രതീക്ഷകളോ, ആഗ്രഹങ്ങളോ പാടില്ല എന്നുമല്ല, എല്ലാറ്റിനും അതിര്‍ വരമ്പുകളുണ്ടായിരിക്കണം. മനുഷ്യ സംസ്‌കാരം അനുശാസിക്കുന്ന നിയന്ത്രിത സ്വാതന്ത്ര്യം മതിയാവാത്തതിന്റെ പേരിലല്ലേ ‘അതിനൂതന (വ്യക്തി) സ്വാതന്ത്ര്യം’ എന്ന ‘നിയോ ലിബറലിസ’ത്തിലേക്ക് പുത്തന്‍ തലമുറ കുതിക്കുന്നത്.മുന്നില്‍ കാണുന്ന എന്തിനെയും തിരിച്ചറിവില്ലാതെ വാരിപ്പുണര്‍ന്ന് ജീവിതം ദുരന്തപര്യവസായി ആയി മാറുന്ന സ്ഥിതി സംജാതമായിക്കൂടാ. അങ്ങിനെ വന്നാല്‍ മനുഷ്യന് നല്‍കി അനുഹ്രഹിക്കപ്പെട്ടതും മറ്റു ജീവജാലങ്ങള്‍ക്കൊന്നുമില്ലാത്തതുമായ വിശേഷബുദ്ധിയെന്ന സിദ്ധിക്കെന്തു നേട്ടം?. മനുഷ്യ വംശത്തിന്റെ അതി പവിത്ര ബന്ധമാണ് ഭാര്യാഭര്‍തൃ ബന്ധം. അതില്‍ നിന്നാണല്ലോ മാതൃപിതൃ, പുത്രപുത്രീ ബന്ധങ്ങള്‍ രൂപപ്പെടുന്നത്. അങ്ങിനെ കുടുംബചങ്ങല തുടര്‍ന്ന് പോരുന്നതും. ഭാര്യാ ഭര്‍തൃ ബന്ധം ഇന്ന് വില്‍പനച്ചരക്കായി മാറിയില്ലേ. വിവാഹത്തിന്റെ പവിത്രകളൊന്നുമേ പാലിക്കാതെ വെറും ആണും പെണ്ണും തമ്മിലുള്ള, ഏതാനും കാലയളവ് നിശ്ചയിച്ചുള്ളതും അല്ലാത്തതുമായിട്ടുള്ള ‘സഹജീവിതം’ മാത്രമായി വിവാഹജീവിതം അധ:പതിച്ചില്ലേ! അതില്‍ ജനിക്കുന്ന കുഞ്ഞിന്റെ പദവിയെന്ത്? നേര്‍ പ്രയോഗത്തില്‍ പറഞ്ഞാല്‍,

ഈ രീതി തുടര്‍ന്നാല്‍ ലോകം ചുരുങ്ങിയ കാലം കൊണ്ട് പിതൃത്വം അവകാശപ്പെടാനില്ലാത്ത തലമുറയായി മാറില്ലേ? സമലിംഗ വിവാഹരീതിയും അതിനുള്ള സമൂഹ പിന്തുണയും മറ്റൊരു ദുഷിപ്പല്ലേ? നിങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരായാലും, സഹജീവിത പങ്കാളികളായാലും മൃഗത്തെ പുല്‍കിയാലും ഇനി മറ്റെന്തെങ്കിലുമെല്ലാം ആയാലും ഞങ്ങള്‍ക്ക് വിരോധമില്ല ‘നമുക്കും കിട്ടണം പണം’ എന്ന നിലപാടല്ലേ, സമൂഹഭദ്രതയുടെ ഉത്തരവാദിത്തം പേറുന്ന ഭരണകൂടത്തിന്റേത്? സമൂഹത്തിന്റെ ഇപ്പോഴത്തെ മുന്നേറ്റം പഴയ അന്ധകാരയുഗത്തിലേക്ക് തന്നെയോ, അതോ അതിനേക്കാള്‍ ഭീഭത്സമായ ദുരന്തത്തിലേക്കോ? പാശ്ചാത്യ സംസ്‌കാരത്തിന്റെ കടന്നു കയറ്റത്തെ ഭയന്നവരും അതിനെ തടുത്തു നിര്‍ത്താന്‍ കുറച്ചെങ്കിലും ശ്രമിച്ചവരായിരുന്നു മുന്‍ തലമുറക്കാര്‍. എന്നാല്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത് പാശ്ചാത്യരുടെ സ്വീകാര്യമായ സര്‍വ്വ നന്മകളെയും തിരസ്‌കരിച്ച് അവരിലെ ദുര്‍ നടപ്പുകളെയെല്ലാം ഒപ്പിയെടുക്കുന്നവരായി പുതു സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നുവെന്നിടത്താണ്. അന്ധമായ പാശ്ചാത്യാനുകരണം നവലോകത്തിന്റെ ഭ്രമമാണല്ലോ! മറിച്ചെല്ലാറ്റിനോടും പരമ പുച്ഛവും. ‘ചാടിച്ചാടി വളയമില്ലാതെയും ചാടാം’ എന്ന പഴമൊഴിയിലേക്കല്ലേ ആധുനികതയുടെ പര്യായമായ നിയോ ലിബറലിസം സമൂഹത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്!

Article

അഗ്നി ഭീതിയിലെ കോഴിക്കോട്

EDITORIAL

Published

on

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.

കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.

യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.

എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.

നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.

നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

Continue Reading

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Trending