Connect with us

News

ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് സൈനിക അകമ്പടി നൽകാനാവില്ലെന്ന് യുഎസ് നാവികസേന

ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പലുകൾക്ക് അകമ്പടി നൽകുന്നത് ഇപ്പോൾ സാധ്യമല്ലെന്നും ആക്രമണ സാധ്യത കുറയുന്ന സാഹചര്യത്തിൽ മാത്രമേ അത് പരിഗണിക്കാനാകൂവെന്നും നാവികസേന അറിയിച്ചു.

Published

on

ന്യൂയോർക്ക്: നിലവിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് സൈനിക അകമ്പടി നൽകാൻ തൽക്കാലം കഴിയില്ലെന്ന് യുഎസ് നാവികസേന വ്യക്തമാക്കി. ആഗോള ഷിപ്പിംഗ് വ്യവസായ മേഖലയെ ഇതുസംബന്ധിച്ച് സേന അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഈ സുപ്രധാന ജലപാതയിലൂടെ സഞ്ചരിക്കുന്ന ടാങ്കറുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി നിരവധി ഷിപ്പിംഗ് കമ്പനികൾ മുന്നോട്ട് വന്നിരുന്നു. ഷിപ്പിംഗ്, ഓയിൽ മേഖലകളിലെ പ്രതിനിധികളുമായി യുഎസ് നേവി പതിവായി ചർച്ചകൾ നടത്തിവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.

ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കപ്പലുകൾക്ക് അകമ്പടി നൽകുന്നത് ഇപ്പോൾ സാധ്യമല്ലെന്നും ആക്രമണ സാധ്യത കുറയുന്ന സാഹചര്യത്തിൽ മാത്രമേ അത് പരിഗണിക്കാനാകൂവെന്നും നാവികസേന അറിയിച്ചു. നിലവിൽ സംഘർഷം കുറയ്ക്കുന്നതിനുള്ള കാര്യമായ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളില്ല.

അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണങ്ങൾക്ക് ഇറാൻ ശക്തമായി തിരിച്ചടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഫെബ്രുവരി 28ന് ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം വലിയ രീതിയിൽ ബാധിക്കപ്പെട്ടതോടെ ആഗോള എണ്ണവിതരണത്തിലും തടസ്സം അനുഭവപ്പെടുന്നുണ്ട്.

ഇതിനുമുമ്പ് ആവശ്യമുണ്ടെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകൾക്ക് യുഎസ് നാവികസേന അകമ്പടി നൽകുമെന്ന്    പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനെ ഇറാൻ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. “അവർ വരാനിരിക്കുകയാണ്, ഞങ്ങൾ കാത്തിരിക്കുകയാണ്” എന്നായിരുന്നു ഇറാൻ സൈനിക വക്താവ് അലി മുഹമ്മദ് നൈനിയുടെ പ്രതികരണം. യു.എസ് അത്തരമൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് 1987ലെ ആക്രമണവും അടുത്തിടെ നടന്ന സംഭവങ്ങളും ഓർക്കണമെന്ന് ഇറാനിയൻ സേന മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് വെള്ളം; സംഭവവുമായി ബന്ധമില്ലെന്ന് ഗ്യാസ് ഏജൻസി

മൂന്ന് ദിവസം മുമ്പ് ഫുഡ് പ്രൊഡക്ട്സ് സ്ഥാപനത്തിലേക്ക് വാങ്ങിയ സിലിണ്ടറിലാണ് ഈ പ്രശ്നം കണ്ടെത്തിയത്.

Published

on

By

ആലപ്പുഴ:പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് പാചകവാതകത്തിന് പകരം പച്ചവെള്ളം ലഭിച്ചതായി പരാതി. മൂന്ന് ദിവസം മുമ്പ് ഫുഡ് പ്രൊഡക്ട്സ് സ്ഥാപനത്തിലേക്ക് വാങ്ങിയ സിലിണ്ടറിലാണ് ഈ പ്രശ്നം കണ്ടെത്തിയത്. എന്നാൽ സംഭവവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും ഗ്യാസ് ഏജൻസി വ്യക്തമാക്കി.

പുന്നപ്ര കുറവൻതോട് പ്രദേശത്ത് ‘ഒരുമ’ ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനം നടത്തുന്ന കബീർ കഴിഞ്ഞ ഞായറാഴ്ചയാണ് 19.1 കിലോ പാചകവാതക സിലിണ്ടർ വാങ്ങിയത്. സ്ഥാപനത്തിൽ ചപ്പാത്തി തയ്യാറാക്കുന്നതിനിടെ സിലിണ്ടർ പെട്ടെന്ന് ഓഫ് ആവുകയായിരുന്നു.

സംശയം തോന്നിയതിനെ തുടർന്ന് സിലിണ്ടർ പരിശോധിച്ചപ്പോൾ അതിനുള്ളിൽ ദ്രാവകം കുലുങ്ങുന്ന ശബ്ദം കേട്ടതായി കബീർ പറയുന്നു. തുടർന്ന് വാൽവ് തുറന്ന് പരിശോധിച്ചപ്പോൾ പാചകവാതകത്തിന് പകരം പച്ച നിറമുള്ള വെള്ളമാണ് പുറത്തേക്ക് വന്നത്.

Continue Reading

News

പ്ലസ്‌വൺ അക്കൗണ്ടൻസി പരീക്ഷയിൽ പിഴവ്; തെറ്റായ ചോദ്യക്കടലാസ് നൽകിയെന്ന് വിദ്യാർഥിനിയുടെ പരാതി

ചോദ്യങ്ങൾ സമാനമായിരുന്നതിനാൽ തന്റെ വിഷയമല്ലെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വിദ്യാർഥിനി പറഞ്ഞു.

Published

on

By

കാസർകോട്: പ്ലസ്‌വൺ അക്കൗണ്ടൻസി പൊതുപരീക്ഷയിൽ തെറ്റായ ചോദ്യക്കടലാസ് നൽകിയതായി വിദ്യാർഥിനിയുടെ പരാതി. ചെമ്മനാട് ജി.എച്ച്.എസ്.എസിലെ പ്ലസ്‌വൺ കൊമേഴ്‌സ് വിദ്യാർഥിനി ഷിബ്‌ലാ ഹലീമയ്ക്കാണ് മറ്റൊരു കോമ്പിനേഷനിലെ ചോദ്യപ്പേപ്പർ നൽകിയതെന്ന് ആരോപണം ഉയർന്നത്.

‘അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്’ (പേപ്പർ കോഡ്: എഫ്.വൈ.-150) പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനിക്ക് ‘അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ്’ (പേപ്പർ കോഡ്: എഫ്.വൈ.-149) എന്ന വിഷയത്തിന്റെ ചോദ്യക്കടലാസാണ് ആദ്യം നൽകിയതെന്ന് പരാതിയിൽ പറയുന്നു.

ജന്മനാ ബീറ്റ തലസീമിയ മേജർ രോഗമുള്ളതിനാൽ പ്രത്യേക ഹാളിലായിരുന്നു വിദ്യാർഥിനി പരീക്ഷ എഴുതിയത്. ആ ഹാളിലേക്ക് എത്തിച്ച കവർ പൊട്ടിക്കാതെ, സമീപ ക്ലാസിൽ ബാക്കിയുണ്ടായിരുന്ന അക്കൗണ്ടൻസി (അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്സ്) ചോദ്യക്കടലാസ് നൽകുകയായിരുന്നുവെന്നാണ് ആരോപണം.

രണ്ടു വിഷയങ്ങൾക്കും ഒരേ പുസ്തകം ഉപയോഗിച്ചാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നത്. അതിനാൽ ചോദ്യങ്ങൾ സമാനമായിരുന്നതിനാൽ ഇത് തന്റെ വിഷയമല്ലെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വിദ്യാർഥിനി പറഞ്ഞു.

പരീക്ഷ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ വൈകിട്ട് 3.20ഓടെയാണ് അധ്യാപകർക്ക് പിഴവ് തിരിച്ചറിഞ്ഞത്. തുടർന്ന് വിദ്യാർഥിനിയുടെ കൈയിൽ നിന്നുള്ള ഉത്തരക്കടലാസും ചോദ്യക്കടലാസും തിരിച്ചുവാങ്ങി പുതിയ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ ആവശ്യപ്പെട്ടുവെന്നാണ് പരാതി.

സംഭവത്തിൽ വിദ്യാർഥിനി വിദ്യാഭ്യാസ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും ഇ-മെയിലിലൂടെ പരാതി നൽകിയിട്ടുണ്ട്.

Continue Reading

News

സ്വകാര്യ ആശുപത്രികളില്‍ നഴ്‌സസ് സമരം തുടരുന്നു; കോഴിക്കോട് ജില്ലയില്‍ ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനം നിലച്ചു

സമരം ആരംഭിച്ചതിന് പിന്നാലെ പ്രശ്നപരിഹാരത്തിനായി സർക്കാരോ ആശുപത്രി മാനേജ്മെന്റുകളോ യാതൊരു ചർച്ചക്കും മുന്നോട്ട് വന്നിട്ടില്ലെന്ന് നഴ്‌സുമാർ ആരോപിച്ചു.

Published

on

By

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം തുടരുന്നതിനിടെ കോഴിക്കോട് ജില്ലയിൽ നിരവധി ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു. ജില്ലയിലെ പല സ്വകാര്യ ആശുപത്രികളിലെയും ചികിത്സാ സേവനങ്ങൾ ഗൗരവമായി ബാധിച്ചതായി റിപ്പോർട്ട്.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നഴ്‌സുമാർ സമരം തുടരുകയാണ്. ഏകദേശം നാൽപതോളം സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള അഞ്ഞൂറോളം നഴ്‌സുമാർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച സമരം ശക്തമായി തുടരുകയാണെന്നാണ് സംഘടനയുടെ നിലപാട്.

സമരം ആരംഭിച്ചതിന് പിന്നാലെ പ്രശ്നപരിഹാരത്തിനായി സർക്കാരോ ആശുപത്രി മാനേജ്മെന്റുകളോ യാതൊരു ചർച്ചക്കും മുന്നോട്ട് വന്നിട്ടില്ലെന്ന് നഴ്‌സുമാർ ആരോപിച്ചു. ഇതോടെ ജില്ലയിലെ പല ആശുപത്രികളിലും ചികിത്സാ പ്രവർത്തനങ്ങൾ താറുമാറായി.

രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ അവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായി കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ കളക്ടറുടെ അനുമതി തേടിയിട്ടുണ്ട്.

അതേസമയം സമരം അനാവശ്യമാണെന്നാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെ പ്രതികരണം. ഇതിനിടെ കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിയിൽ സമരത്തിൽ പങ്കെടുക്കുന്ന നഴ്‌സുമാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ ബ്ലാക്ക് മാർക്ക് രേഖപ്പെടുത്തുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് നഴ്‌സുമാർ.

Continue Reading

Trending