kerala

ശബ്ദം ഇടറി; പക്ഷെ നിലച്ചില്ല തക്കീയുദ്ധീനും കോട്ടൂരിനും കൈയടിക്കാം

By sreenitha

January 17, 2026

തൃശൂര്‍: ശാരീരിക പ്രയാസങ്ങള്‍ മറികടന്ന് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ മുന്നേറിയ തക്കിയുദ്ധീന്‍ കോല്‍ക്കളി മത്സരത്തില്‍ ശ്രദ്ധേയനായി. ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളി മത്സരത്തില്‍ എ.കെ.എം.എച്ച്.എസ്.എസിന്റെ പ്രധാന പാട്ടുകാരനായ തക്കിയുദ്ധീന്‍, ശ്വാസം മുട്ടലും ഛര്‍ദിയും അനുഭവിച്ചിട്ടും മത്സരം പൂര്‍ത്തിയാക്കി ടീമിന് എ ഗ്രേഡ് നേടിക്കൊടുത്തു.

ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം കോല്‍ക്കളി നിര്‍ത്തണമെന്ന് പലരും ഉപദേശിച്ചിരുന്നുവെങ്കിലും, താന്‍ മാറിയാല്‍ ടീമിന്റെ നിലനില്‍പ് തന്നെ ബാധിക്കുമെന്ന് അറിഞ്ഞ തക്കിയുദ്ധീന്‍ പിന്മാറാന്‍ തയ്യാറായില്ല. സബ്ജില്ല മത്സരങ്ങളിലടക്കം പരിശീലന സമയങ്ങളില്‍ പലപ്പോഴായി തളര്‍ന്നു വീണെങ്കിലും, മത്സര വേദിയില്‍ തന്റെ പ്രയാസങ്ങള്‍ എല്ലാം മറന്ന് അദ്ദേഹം മുന്നേറി.

”ഇടയ്ക്കിടെ കൈവിട്ടുപോകുന്ന അവസ്ഥ ഉണ്ടായി. എങ്ങനെയും മത്സരം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പിച്ചിരുന്നു. എന്റെ കാരണം കൊണ്ട് ടീം തോല്‍ക്കരുതെന്ന് തീരുമാനിച്ചിരുന്നു,” മത്സരത്തിന് ശേഷം തക്കിയുദ്ധീന്‍ പറഞ്ഞു.

ദര്‍സ് വിദ്യാര്‍ത്ഥിയായിരുന്ന തക്കിയുദ്ധീന്‍ ഈ അധ്യായന വര്‍ഷമാണ് സ്‌കൂളിലെത്തിയത്. മികച്ച പാട്ടുകാരനായതിനാലാണ് അദ്ദേഹത്തെ കോല്‍ക്കളി ടീമില്‍ ഉള്‍പ്പെടുത്തിയത്. ആ തീരുമാനം പൂര്‍ണമായി ശരിയാണെന്ന് മത്സരം തെളിയിച്ചു.

2009 മുതല്‍ സംസ്ഥാന തല മത്സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുന്ന കോട്ടൂര്‍ ടീമാണ് എ.കെ.എം.എച്ച്.എസ്.എസ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ടീം സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടുന്നത്. മഹ്റൂഫ് കോട്ടക്കലാണ് ടീമിന്റെ പരിശീലകന്‍.