ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പാര്‍ട്ടി നേതാക്കള്‍ ഒന്നിനുപിറകെ ഒന്നായി അറസ്റ്റിലാകാന്‍ തുടങ്ങിയതോടെ എല്ലാ പ്രതിരോധവും നഷട്‌പ്പെട്ട അവസ്ഥയിലാണ് സി.പി.എം. പാര്‍ട്ടിയുടെ സ്വന്തം നോമിനിയായി ദേവസ്വം കമ്മീഷണറും പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന വാസുവിന് ശേഷം മുന്‍ എം.എല്‍.എ കൂടിയായ മറ്റൊരു പ്രസിഡന്റ് എ. പത്മകുമാറും അകത്തായിരിക്കുകയാണ്. പത്മകുമാറിന്റെ മൊഴികളാകട്ടെ കടുത്ത പ്രതിസന്ധിയിലേക്കാണ് പാര്‍ട്ടിയെ തള്ളിയിടുന്നത്. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുള്‍പ്പെടെയുള്ള ഉന്നത നേതൃത്വത്തിന്റെ പങ്കിലേക്കുള്ള അദ്ദേഹത്തിന്റെ സൂചനകള്‍ പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നെഞ്ചിടിപ്പ് വര്‍ധിക്കുകയാണ്. ഏതു സാഹചര്യത്തിലും ആരും അറസ്റ്റിലാകുമെന്ന അവസ്ഥ അവരുടെ ഉറക്കം കെടുത്തുമ്പോള്‍ വിശ്വാസി സമൂഹത്തെ സംബന്ധിച്ചടുത്തോളം ഇത് ഉപ്പുതിന്നവന്റെ വെള്ളംകുടിയാണ്. 54 വര്‍ഷത്തെ ഇടത് രാഷ്ട്രീയ പാരമ്പര്യമുള്ള ഉന്നത നേതാവിനെ മുഖ്യ ആസൂത്രകനായി പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നതോടെ, തദ്ദേശ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി ശബരിമലയിലെ സ്വര്‍ണക്കൊള്ള മാറുന്നതോടൊപ്പം കവര്‍ച്ചക്കുപിന്നിലെ കൂട്ടുത്തരവാദിത്തവും മറനീക്കിപ്പുറത്തുവരികയാണ്. സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരണം മുതല്‍ സജീവമായിരുന്നതും, 1991ല്‍ കോന്നിയില്‍ നിന്ന് നിയമസഭാംഗമായതും, പിണറായി പക്ഷത്തിന്റെ ശക്തനായ നേതാവുമായിരുന്നു പത്മകുമാര്‍. 2019 ലാണ് ഇദ്ദേഹം ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകുന്നത്. പാര്‍ട്ടിയുടെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് അഴിമതി കേസില്‍ കുടുങ്ങിയത് സി.പി.എമ്മിന്റെ ‘ശുദ്ധമായ കൈ’ വാദങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ കാലത്താണ് വിവാദ വിഷയങ്ങള്‍ അരങ്ങേറിയതെന്നതും പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ സാധ്യതയില്ലെന്ന ആരോപണം ഇവിടെ ശക്തമാവുകയാണ്. അന്വേഷണം മുന്‍ ദേവസ്വം മന്ത്രിയിലേക്കും നീളുമോ എന്ന ആശങ്ക സി.പി.എമ്മിനുള്ളില്‍ ശക്തമാണ്. പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, പത്മകുമാറിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ മറച്ചുപിടിക്കാന്‍ കഴിയില്ലെന്നത് വസ്തുതമാത്രമാണ്. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രം കുറ്റക്കാരനാവില്ലെന്നും, നിലവില്‍ കുറ്റാരോപിതന്‍ മാത്രമാണെന്നും പറഞ്ഞ് ഗോവിന്ദന്‍ പ്രതിരോധിക്കുന്നുണ്ടെങ്കിലും, ഈ നീക്കം തിരഞ്ഞെടുപ്പ് ഗോദയില്‍ സി.പി.എമ്മിന് വലിയ വെല്ലുവിളിയായിമാറുകതന്നെചെയ്യും. പത്മകുമാറിന്റെ റിമാന്റ് റിപ്പോര്‍ട്ട്തന്നെ സി.പി.എമ്മിന്റെ കള്ളക്കളിയിലേക്കുള്ള ചൂണ്ടുപലകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ പത്മകുമാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാന്‍ പത്മകുമാര്‍ ദേവസ്വം മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളികളെന്ന് എഴുതിച്ചേര്‍ത്തെന്നാണ് എസ്.ഐ.ടിയുടെ നിര്‍ണായക കണ്ടെത്തല്‍. കട്ടിള പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറണമെന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാറും ആവശ്യപ്പെട്ടെന്ന പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിക്ക് കുരുക്കാകുന്നത്. ‘സംഭവങ്ങളുടെ ഉത്തരവാദിത്തം തനിക്ക് മാത്രമല്ല. ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാറിനും അപേക്ഷ നല്‍കിയിരുന്നു. ഇത് പരിശോധിച്ച് ഉചിതമായ നടപടിയെക്കാന്‍ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു’ എന്ന പത്മകുമാറിന്റെ മൊഴി പുറത്തുവരുന്നത് ഫയലൊന്നും താന്‍ കണ്ടിട്ടില്ലെന്ന് കടകംപള്ളി വിശദീകരിക്കുമ്പോഴാണ്. വിവാദങ്ങള്‍ കത്തിനില്‍ക്കെയുള്ള ഈ മണ്ഡലകാല ദര്‍ശനവും സര്‍ക്കാര്‍ കുളമാക്കിയിരിക്കുകയാണ്. ദിനംപ്രതി ലക്ഷങ്ങള്‍ എത്തുന്ന സന്നിധാനത്ത് ഒരുമുന്നൊരുക്കവും നടക്കാത്തതിനാല്‍ പത്ത് മണിക്കൂറു വരെയാണ് ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത്. ചെറിയ കുട്ടികളും പ്രായമായവരുമടക്കം കുടിവെള്ളം പോലും കിട്ടാതെ ബുദ്ധിമുട്ടുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ മറയാക്കി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാര്‍ ഭക്തരെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ശബരി മലയിലെ സ്ത്രീപ്രവേശന വിഷയത്തിലും ഈ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വിശ്വാസ സമൂഹത്തെ കണ്ണുനീര്‍ കുടിപ്പിക്കുന്ന തരത്തിലായിരുന്നു. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കവെ തന്നെ സി.പി.എം സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു തുടങ്ങി. ശബരിമലയില്‍ സ്ത്രീകള്‍ ദശനത്തിനെത്തുന്നതിനു മുന്നോടിയായി എല്ലാ സൗകര്യങ്ങളുമൊരുക്കണമെന്നു ദേവസ്വം ബോര്‍ഡിനു അന്നു മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ഇത് കേരളത്തില്‍ പരക്കെ പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്‍, പ്രസ്ഥാവനയില്‍ നിന്നും നടപടികളില്‍ നിന്നും ഒട്ടും പിന്നോക്കം പോകാന്‍ പിണറായി വിജയന്‍ തയാറായില്ല. സൗകര്യങ്ങളൊരുക്കാന്‍ കൂടുതല്‍സമയം വേണമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ ആവശ്യം പോലും പിണറായി വിജയന്‍ അംഗീകരിച്ചിരുന്നില്ല. അയ്യപ്പന്റെ സ്വത്ത് കൊള്ളയടിച്ചും ശബരിമലയിലെ ആചാരങ്ങളെ വെല്ലുവിളിച്ചും അസൗകാര്യങ്ങളാല്‍ ഭക്തരെ വീര്‍പ്പുമുട്ടിച്ചും വിശ്വാസി സമൂഹത്തോട് യുദ്ധപ്രഖ്യാപനം നടത്തിയതിനുള്ള അനിവാര്യമായ തിരിച്ചടിക്കാണ് ഈ സര്‍ക്കാര്‍ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.